ഇതൊരു യാത്ര,ഒരു സ്വപ്ന യാത്ര. നിങ്ങള്ക്കിതൊരു വെറും ബോട്ട് യാത്ര. ഞങ്ങള്‍ക്കിത് വളരെ നാളുകളുടെ ആഗ്രഹപൂര്ത്തീകരണം. മക്കളോട്
എവിടെ പോകണം എന്ന് എപ്പോള്‍ ചോദിച്ചാലും,
ബോട്ടില് കയറണം എന്നൊറ്റ മറുപടി. എന്നാല്
അങ്ങനെയാകട്ടെ എന്ന് ഞങ്ങള്‍. ബോട്ട്
ഏതു എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുവാനുള്ള ശ്രമമായി പിന്നീട്. ഇന്ത്യയില്‍
ബോട്ട് എന്നാല് "ഹൗസ് ബോട്ട്" എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്ന
ഈ കാലത്ത്, പ്രത്യേകിച്ചു
ഹൗസ് ബോട്ടുകളുടെ ഈറ്റില്ലമായ ആലപ്പുഴക്കാരന് സ്വാഭാവികമായും
ആദ്യം തിരഞ്ഞെടുക്കുക അത് തന്നെയാകും. ഇതുവരെ
ഹൗസ് ബോട്ടില് കയറിയിട്ടില്ലെങ്കിലും,
ഒട്ടനവധി തവണ ദൂരെ നിന്നും കണ്ടതിന്റെ വെളിച്ചത്തിലും പാണന്മാര് പാടി കേട്ട പാട്ടുകളിലൂടെ ഞാന് അറിഞ്ഞ
ഹൗസ് ബോട്ടുകള്‍ "മധു"
വിധു ദിനങ്ങള്ക്ക് നിറം പകരുവാന്‍ ഉള്ളൊരു
സങ്കേതം എന്നാണ്. മാത്രമല്ല
ഇന്നത്തെ നിലയില്‍ 5000 - 7500 രൂപ
മുടക്കേണ്ട ആവശ്യമില്ല എന്ന ചിന്തയാലും "ഹൗസ് ബോട്ടി" നെ ആലോചനയില്‍ നിന്നേ
മാറ്റി നിറുത്തി.
പിന്നീടാണ് ആലോചന സാധാരണ ബോട്ടിലേക്ക് ചെന്നത്. കേരളത്തിലെ അഞ്ച് ജില്ലകളിലായി സംസ്ഥാന സര്ക്കാരിന്റെ ജല ഗതാഗത വകുപ്പിനുള്ള 14 ഓപ്പറേറ്റിംഗ് സെന്റരുകളില്‍ ഏഴും ഉള്പ്പെടുന്ന വെള്ളത്താല്‍ സമ്പന്നമായ ആലപ്പുഴ ജില്ലയില്‍ നിന്നും വിനോദ യാത്രികര്ക്കായി നടത്തപ്പെടുന്ന സ്പെഷ്യല്‍ ബോട്ട് സര്വീസിനെ പറ്റി കുറച്ചേറെ കാലം മുന്പ് വായിച്ച ഒരറിവ് മനസ്സില്‍ ഉണ്ടായിരുന്നു. ദിവസവും നടത്തുന്ന സര്‍വീസുകളില്‍ ഏറ്റവും ദൈര്ഘ്യം കൂടിയത് എന്നൊരു വിശേഷണവും ആ യാത്രയ്ക്കുണ്ട്.
എന്തായാലും ഒരു ചൂടിനു പ്ലാന്‍ ഒക്കെ ചെയ്തു രണ്ടു നാള് കഴിഞ്ഞു അതങ്ങ് മറന്നു. അങ്ങനെയിരിക്കുമ്പോള്‍ ആണ്, മലയാള മനോരമ പത്രത്തിന്റെ ആലപ്പുഴ എഡിഷന് ഉള്‍പെട്ട ഞങ്ങളുടെ വീട്ടില്‍ വന്ന പത്രത്തില്‍(26.10.2012) ഒരു മുഴു പേജു ട്രാവലോഗ്. മറ്റൊന്നുമല്ല, ഞാന് നേരത്തെ സൂചിപ്പിച്ച ബോട്ട് യാത്രയെ കുറിച്ച്.
പിന്നെ മറ്റൊന്നും ആലോച്ചില്ല. അതില്‍ കിടന്ന ടെലഫോണ്‍ നമ്പറില്‍ (0477-2252510) ആലപ്പുഴയിലേക്ക് വിളിച്ചു. കുറെ മണിയടി കേട്ടു എന്നല്ലാതെ ആരും ഫോണെടുത്തില്ല. കുറച്ചു ശ്രമിച്ചു മടുത്തപ്പോള് ചെന്നെത്തേണ്ട സ്ഥലത്തെ നമ്പറില്‍ വിളിച്ചു യാത്രക്ക് ടിക്കറ്റ് ബുക്ക് ചെയ്യുവാനാണ്, ആലപ്പുഴയില്‍ ആരും ഫോണ്‍ എടുക്കുന്നില്ല എന്ന് പറഞ്ഞു. അങ്ങനെ വരുവാന്‍ വഴിയില്ല. ഏതായാലും ഞങ്ങള് ഒന്ന് ശ്രമിക്കട്ടെ, ഒരഞ്ചു മിനിട്ടിനു ശേഷം ഒന്നും കൂടെ വിളിക്കണം എന്ന് പറഞ്ഞു അവര്‍ കട്ട് ചെയ്തു. ഒരു മിനിറ്റ് കഴിഞ്ഞില്ല എന്റെ മോബൈലിലേക്ക് അവര്‍ തിരികെ വിളിച്ചു ഒരു മൊബൈല്‍ നമ്പര്‍ തന്നു. ആലപ്പുഴ സ്റ്റേഷന് മാസ്റ്ററുടെ നമ്പര്‍. ഏതായാലും ഞാന് ആ നമ്പറില്‍ വിളിച്ചു. നാല് സീറ്റ് ബുക്ക് ചെയ്തു. പത്തരയ്ക്കാണ് ബോട്ട്. പത്ത് മണിക്ക് ആലപ്പുഴ ബോട്ട് ജെട്ടിയില്‍ എത്തുക എന്ന് അദ്ദേഹം ആവശ്യപെട്ടു.
അങ്ങനെ ആ ദിവസം എത്തി.അതികാലത്തു ഒരുക്കത്തിന്റെ ഇടയ്ക്കു മൊബൈലിലേക്ക് വന്ന കാള് അറിഞ്ഞില്ല . കണ്ടതൊരു മിസ്സ് കാള്. തിരികെ വിളിച്ചപ്പോള്‍ പറയുന്നു ഞാന് ആലപ്പുഴ സ്റ്റേഷന് മാസ്റ്റര്‍ എന്ന്. അത് കേട്ടതോടെ ഒരു നിമിഷം ഒരു സ്തബ്ധത. മറ്റൊന്നും കൊണ്ടല്ല, ആശിച്ച യാത്ര ഇന്ന് പോയില്ലേല്‍, ഈ അവധിക്കു മറ്റൊരു ദിനം അക്കൌണ്ടില്‍ ബാക്കി ഇല്ല എന്ന മനസ്സിന്റെ തിരിച്ചറിവ് തന്ന സ്തബ്ധത. എന്തായാലും അദ്ദേഹം പറഞ്ഞത് കേട്ടപ്പോള്‍ ആകെ ഒരാശ്വാസം. കനാലിലേക്ക് നില്ക്കുന്ന മരങ്ങള്‍ മുറിക്കുന്നത് കൊണ്ട് ഇന്ന് ബോട്ട്, ജെട്ടിയില്‍ നിന്നല്ല പുറപ്പെടുന്നത്, ആലപ്പുഴ KSRTC യില്‍ ഇറങ്ങി നേരെ കിഴക്കോട്ടു വരുക എന്ന്. എനിക്ക് ഈ ചെല്ലുന്ന നാട്ടിലെ ദിക്ക് അറിയാത്തതിനാല്‍, പണ്ടേ ദിക്ക് പറയുന്നവരോട് ഇടത്താണോ വലത്താണോ എന്ന് ചോദിക്കുന്ന ഒരു പതിവുണ്ട്. ഇന്നെന്തോ അങ്ങനെ ചോദിക്കുവാന്‍ തോന്നിയില്ല.
എന്റെ ജന്മനാട് അയ്യോ അല്ല പ്രിയ നാട് (ഏതൊരു നസ്രാണിയെയും പോലെ, മൂത്ത സന്താനം ആയ എന്റെയും ജന്മനാട്, അമ്മനാട് മാവേലിക്കരയിലെ പനച്ചമൂട് . ആദ്യ പേറെടുക്കുവാനുള്ളവകാശം അമ്മ വീട്ടുകാരുടെതെന്ന് കല്പ്പിച്ചു കൊടുത്തൊരു നാട്ടുനടപ്പ് ഉണ്ടെല്ലോ!!! പ്രസവരക്ഷയ്ക്ക് വേണ്ടുന്ന ചെലവും കൂടെ നിങ്ങളങ്ങ് വഹിച്ചോ എന്ന കാരണവന്മാരുടെ കുരുട്ടുബുദ്ധിയോ, സ്വന്തം അമ്മയുടെ അടുത്ത് കിട്ടുന്ന പരിചരണം കെട്ടിയവന്റെ അമ്മയില്‍ നിന്നും കിട്ടില്ലെന്ന തിരിച്ചറിവോ ആകാം ഇത്തരം ആചാരങ്ങള്ക്ക് അടിസ്ഥാനം. ) ചെങ്ങന്നൂരില്‍ നിന്നും ഞങ്ങള് ഒരു എറണാകുളം ഫാസ്റ്റ് പിടിച്ചു നേരെ ചങ്ങനാശ്ശേരിയിലെ ആലപ്പുഴ സ്റ്റാന്റിലേക്ക്. അവിടെ നിന്നും അധികം വൈകാതെ മറ്റൊരു ഫാസ്റ്റില്‍ ആലപ്പുഴക്ക്. പ്രവര്ത്തി ദിവസം ആയതിനാല്‍, തിരക്ക് പിടിക്കുന്നതിനു മുന്പ് ആലപ്പുഴയില്‍ എത്തണം എന്ന ആഗ്രഹത്തില്‍ ഞങ്ങള് യാത്ര തുടങ്ങിയത് 07.30ന്. ഒന്പതു മണി ആയപ്പോഴേക്കും ആലപ്പുഴ KSRTC യില്‍ എത്തി. അവിടെ നിന്നും കിഴക്കോട്ടു പോകണം എന്ന് പറഞ്ഞതിന പ്രകാരം, മാനം നോക്കി - ഉദിച്ചു വന്ന സൂര്യന്റെ ദിശ നോക്കി നടന്നു.
അങ്ങനെ നടക്കുമ്പോള്‍ ആണ് മോന് ഒരു കാര്യം പറയുന്നത്. പപ്പാ, ബോട്ടില് കയറുമ്പോള്‍ “തീ” ഉണ്ടോ എന്ന് നോക്കണമെന്ന്. ഞങ്ങള് ഈ യാത്ര വരുന്നതിനു രണ്ടു ദിനം മുന്പാണ് ആലപ്പുഴ ഭാഗത്ത് ഒരു ഹൗസ് ബോട്ട് മൊത്തം കത്തിയമരുന്ന ചിത്രം പത്രത്തില്‍ വന്നത്. അത് കണ്ടു അവന്റെ അമ്മച്ചിയോട് (എന്റെ അമ്മ) ചോദിച്ചറിഞ്ഞ കാര്യം മനസ്സില്‍ കിടന്ന ആശങ്ക ആണ് പയ്യന്സ് പങ്കുവെച്ചത്! ഏതായാലും ഇത്തിരി നടന്നു കഴിഞ്ഞപ്പോള് തന്നെ സ്റ്റേഷന് മാസ്റ്റര്‍ ഓഫീസ് കണ്ടു. വളരെ മാന്യനായ, ആത്മാര്ത്ഥതയുടെ നിറകുടം പോലെ ഒരു മനുഷ്യന് സ്റ്റേഷന് മാസ്റ്റര്‍. "മുരളീധരന് നായര്‍" എന്നാണു പേരെന്ന് ഓര്മ്മ. നാല് സീറ്റ് ബുക്ക് ചെയ്തത് ആര്ക്കെന്നായി അദ്ദേഹം.ഞങ്ങള് നാല് പേരെന്ന് ഞാന്‍. അതിന്റെ ആവശ്യം ഇല്ല, ആകെ മൂന്നു ടിക്കറ്റ് എടുക്കുക. രണ്ടു ഫുള്ളും ഒരു അരയും. നാല് പേര്ക്കും കൂടെ Rs.300/- വീതം Rs. 1200/- പ്രതീക്ഷിച്ചു പോയ ഞങ്ങള്ക്ക് അങ്ങനെ Rs. 750/- നു യാത്ര തരപ്പെട്ടു. ഓസ്സ് ആണെന്ന് കരുതല്ലേ! ഇത് സര്‍ക്കാര്‍ ബോട്ട്. സര്‍ക്കാര്‍ നിയമം. പ്രായത്തിനു ടിക്കറ്റ്. അവിടെ നിന്നും രണ്ടു ഫുള്‍ ടിക്കറ്റ് എടുത്തു. "അര" ടിക്കറ്റ് ബോട്ടിന് ഉള്ളില്‍ നിന്നും കിട്ടും പറഞ്ഞു.
ഏകദേശം ഒരു മണിക്കൂര്‍ അവിടെ നിന്ന് കോട്ടയത്തിനും, കാവാലത്തിനും, ചമ്പകുളത്തിനും മറ്റും പോകുന്ന ബോട്ടുകള് കണ്ടും ഇടയ്ക്കു കുഞ്ഞോളങ്ങളില്‍ തെന്നി വരുന്ന യമഹ എഞ്ചിന് പിടിപ്പിച്ച കൊതുമ്പു വള്ളങ്ങളും, വീട് പണിക്ക് തട്ടടിക്കുവാന് പലകകളും താങ്ങിനു ചൂളകമ്പും മറ്റുമായി പോകുന്ന വള്ളങ്ങളും, ഉത്തരേന്ത്യന്‍ വിനോദ യാത്രാ സംഘത്തിലെ സഞ്ചാരികളും കുട്ടികളുമായി പോകുന്ന വലിയ ബോട്ടുകളും, കനാല് സൗന്ദര്യം മൊത്തം ആവാഹിച്ചു ചാര് കസേരകളില്‍ കിടന്നു കാഴ്ച്ചകള്‍ ആസ്വദിക്കുന്ന വിദേശ സഞ്ചാരികളെയും, അവരെ ഒരു കാഴ്ചയായി കരുതി കാണുന്ന ഞങ്ങളെ പോലുള്ള നാട്ടുകൂട്ടവും, കാശ്മീരിലെ ദാല്‍ തടാകത്തിലെ മാതിരിയുള്ള ഷികാര ബോട്ടുകളും, ഫ്ലോട്ടിംഗ് ഡിസ്പെന്സറിയും ഒക്കെ അടങ്ങിയ ഒത്തിരി ഒത്തിരി കാഴ്ച്ചകള്‍ കണ്ടു സമയം പോയതറിഞ്ഞില്ല.
അപ്പോള്‍ അത് പറഞ്ഞില്ലല്ലോ, ഈ യാത്ര എങ്ങോട്ട് എന്ന്. ഞങ്ങളുടെ വിവാഹത്തിലൂടെ ബന്ധം സ്ഥാപിച്ച രണ്ടു ജില്ലകള്‍ തമ്മില്‍ വേറിട്ട വഴിയിലൂടെ, മറ്റൊരു സഞ്ചാരപഥത്തിലൂടെ ഒരു യാത്ര.
===ആലപ്പുഴ ജില്ല "ടൂ" കൊല്ലം ജില്ല=== അതെ, ഈ യാത്ര, കൊല്ലം - കോട്ടപ്പുറം ദേശിയ ജലപാതയിലെ പശ്ചിമ തീര കനാല്‍ - 3 ലൂടെ "ആലപ്പുഴ മുതല്‍ കൊല്ലം വരെ". 80 കിലോ മീറ്റര് ദൂരം. സഞ്ചാര സമയം 8 മണിക്കൂര്‍.
ആകാശയാത്രകള്‍ ഒത്തിരി "സ്വപ്നം" കണ്ടിട്ടുണ്ട്. അങ്ങനെ എത്രയോ തവണ ലോകത്തിന്റെ കണ്ടതും കാണാത്തതുമായ വിവിധ ഭാഗങ്ങളില്‍ "സ്വപ്നവിമാന" ത്തില്‍ പോയി വന്നിരിക്കുന്നു; എന്തിനു, ഈ പറഞ്ഞ ആലപ്പുഴയില്‍ നിന്നും കൊല്ലത്തിനും വരെ പോയിരിക്കുന്നു. എന്നാല്, ഒരിക്കല്‍ പോലും സ്വപ്നങ്ങളിലൂടെ ഒരു ബോട്ട് യാത്ര നടത്തുവാന്‍ സാധിച്ചിട്ടില്ല!!!!
ലോക വിനോദ സഞ്ചാര ഭൂപടത്തില് (പ്രസിദ്ധമായ രണ്ടു ബുക്കുകളില്‍) ഇടം നേടുവാന് ഈ ബോട്ട് സര്‍വീസിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ, 80 സീറ്റ് താഴെയും മുകളിലുമായുള്ള ഉള്ള ഈ ബോട്ടില്, ഭൂരിപക്ഷവും ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് കാഴ്ച്ച കാണുവാന്‍ കെട്ടും കെട്ടി ഇറങ്ങിയ ജന്മങ്ങള് ആകും. പിന്നെ കുറെ ഉത്തരേന്ത്യകാരും. നമ്മുടെ നാട്ടുകാര്‍ വളരെ അപൂര്വ്വം.
പക്ഷെ ഞാന് പറയുന്നു, നിങ്ങള്‍ ഒരിക്കല്‍, ഒരിക്കല്‍ മാത്രം ഈ യാത്രയില് ഭാഗവത്താകണം. എനിക്കുറപ്പാണ് പിന്നെ കാരണം ഉണ്ടാക്കി നിങ്ങള്‍ വീണ്ടും പോകുമെന്ന്. ഇനിയും അങ്ങനെ പോയില്ലേലും, നിങ്ങളുടെ സ്വപ്നങ്ങളില്‍ എന്നും ഒരു നിറ സാന്നിധ്യം ആകും ആ ഓര്മ്മകള്‍.
ജനിച്ചു വീണപ്പോള്‍ കിട്ടിയ "അലപ്പി" യെ തിരിച്ചറിവിന്റെ നാളുകളില്‍ വഴിയില് ഉപേക്ഷിച്ചു, കടലും പുഴയും ചേരുന്ന എന്നര്ത്ഥം വരുന്ന "ആലപ്പുഴ" യെ സ്വീകരിച്ച; എന്റെ അപ്പന്റെയും അമ്മയുടെയും പിന്നെ എന്റെയും മാതൃ ജില്ല - കടലിന്റെ, കായലിന്റെ, കയറിന്റെ, കെട്ടുവള്ളങ്ങളുടെ, കനാലുകളുടെ, കരിമീന്റെ, കര്ഷകരുടെ, കമ്യൂണിസത്തിന്റെ, കമ്യൂണിസ്റ്റുകളുടെ, കറുത്തമ്മയുടെ, കായല്‍ രാജയുടെ, കുഞ്ചാക്കോയുടെ, കരിമണലിന്റെ, കുംഭഭരണിയുടെ, കുത്തിയോട്ടത്തിന്റെ, കാവടിയുടെ, കെട്ടുകാഴ്ച്ചയുടെ, കൃഷ്ണപുരം കൊട്ടാരത്തിന്റെ, കല്കുരിശിന്റെ, കൊടിമരങ്ങളുടെ, കാത്തയുടെ, കരുമാടികുട്ടന്റെ, കുമാരകോടിയുടെ, കരിനിലങ്ങളുടെ "കുട്ടനാടന്‍ പുഞ്ചയിലെ കൊച്ചു പെണ്ണേ കുയിലാളെ" എന്ന പാട്ടിലൂടെ പ്രസിദ്ധമായ കാവാലം ചുണ്ടന്റെ നാട് എന്നെല്ലാ വിശേഷണങ്ങളും അഭിമാനപൂര്വ്വം നെഞ്ചോടു ചേര്ക്കുമ്പോളും കാടും കാട്ടരുവിയും കാട്ടാറും കാടന്മാരും ഇല്ലാത്തതിന്റെ ദു:ഖം സ്വകാര്യമായി മനസ്സില്‍ സൂക്ഷിക്കുന്ന ഞങ്ങളുടെ ആലപ്പുഴ.
അങ്ങനെ 09.50am ആയപ്പോള് ഞങ്ങള്ക്ക് പോകേണ്ട ബോട്ടിലെ അഞ്ചു ജോലിക്കാരില്‍ ഒരാള്‍ (ജബ്ബാര്കുട്ടി എന്നോര്മ്മ) ഞങ്ങളെ കൂട്ടി ബോട്ടിനടുത്തെക്ക് പോയി. ജെട്ടിയോടു ചേര്ന്ന് കിടന്ന ബോട്ടിനെ താണ്ടിവേണം ഞങ്ങളുടെ ബോട്ടില് കയറുവാന്‍. ആ ബോട്ട് പൂട്ട് തുറന്നു അടുത്ത ബോട്ടിലേക്ക് വലുത് കാലുവെച്ച് പ്രവേശനം. വൃത്തിയുള്ള ഒരു ബോട്ട്. എങ്ങാനും മുങ്ങി പോയാല്‍ ആവശ്യത്തിനു ലൈഫ് ജാക്കറ്റ് ഉണ്ടോ എന്ന് ഇടയ്ക്കു ഒരു നിരീക്ഷണം. ആവശ്യത്തിനു ഉണ്ട്, സമാധാനം. കാഴ്ച്ചകള്‍ ഒന്നും നഷ്ട്ടപെടാതെ, മൊത്തം ഊറ്റി എടുക്കണം എന്ന് മുന്നമേ ഞങ്ങള് തീരുമാനിച്ചതിനാല്‍ ബോട്ടിന്റെ മുകള്‍ തട്ടിലേക്ക് നേരെ. അതില്‍ തന്നെ, ഏറ്റവും മുന്പില് രണ്ടു ഭാഗത്തായുള്ള ആദ്യവരി സീറ്റുകള്ക്ക് തന്നെ കൈവശാവകാശം രേഖപെടുത്തി. നമ്മള് കയറി കഴിഞ്ഞാല്‍, ഏതും ഉടനെ പുറപ്പെടണം എന്ന മാനുഷികമായ ചിന്ത ഞങ്ങളിലും.
എന്റെ പിള്ളാര്ക്ക് യാത്ര എന്ന് കേട്ടാല്‍ ഭയങ്കര സന്തോഷമാ. അത് അപ്പനെ പോലെ നാടുകള്‍ കാണുവാനുള്ള ആഗ്രഹമെന്ന് ആദ്യമൊക്കെ ഞാന് തെറ്റിദ്ധരിച്ചുപോയി. ഒന്ന് രണ്ടു യാത്രകള്‍ കഴിഞ്ഞപ്പോള് ആണ് യാഥാര്ത്ഥ്യം മനസ്സിലായത്. എത്ര ആവശ്യപെട്ടാലും വീട്ടില്‍ വെച്ച് വാങ്ങിച്ചു കൊടുക്കാത്ത ചില സാധനങ്ങള്‍, ഈ യാത്രകളില്‍ ചോദിക്കാതെ വാങ്ങി കൊടുക്കും എന്ന തിരിച്ചറിവാണ് അവര്ക്ക് യാത്രയോടുള്ള കമ്പം. Lays, Kurkuru, Cream Biscuit തുടങ്ങിയ ചില കൊച്ചു കൊച്ചു സന്തോഷങ്ങള്‍. എങ്കിലും, ഓരോ യാത്രയിലും അവര്‍ ഇതിനോട് കാണിക്കുന്ന ആക്രാന്തത്തിന്റെ ഇടവേള കൂടുന്നു എന്നത് നല്ല ഒരു സൂചന തന്നെ. ഞങ്ങളുടെ പിള്ളാര് മാത്രമല്ല, ഒട്ടുമിക്കവര്ക്കും ഇങ്ങനെ Lays തുടങ്ങിയവയോട് അസാദ്ധ്യമായ പ്രണയം ആണെന്ന അറിവ് മാത്രമാണ് ഏക സമാധാനം.
യാത്ര ബോട്ടില് ആയതിനാലും, മുന്പ് പോയി പരിചയം ഇല്ലാത്തതിനാലും ഇമ്മാതിരി സാധനങ്ങള്‍ മുന്നമേ വാങ്ങി വെയ്ക്കണം എന്ന മനസ്സിന്റെ മുന്നറിയിപ്പ് തന്ന തിരിച്ചറിവില്‍, കരക്കിറങ്ങി രണ്ടു കരിക്കും കുറച്ചു അലുഗുല് സാധനങ്ങളും വാങ്ങി.
നിറയെ വിദേശികളുമായി വെള്ളത്തിലൂടെ ഒരു ദിനം എന്നൊക്കെ സ്വപ്നം കണ്ടു പോയ യാത്രയില്, ആകെയുള്ള 80 സീറ്റില്‍ നിറഞ്ഞത് 23 സീറ്റ്. 9 വിദേശികള്‍, 8 ഉത്തരേന്ത്യകാര്‍ പിന്നെ ഞങ്ങള് 4 പേര് ഉള്പ്പെടെ 6 മലയാളികള്. വലതുകാല് വെച്ച് കയറിയത് ഞാനെന്നു പ്രത്യേകിച്ചു ഓര്മ്മിപ്പിക്കേണ്ടല്ലോ! ടിക്കറ്റ് എടുത്തപ്പോഴേ സ്റ്റേഷന് മാസ്റ്റര്‍ പറഞ്ഞിരുന്നു 2-3 ദിവസമായി തിരക്ക് കുറവെന്നു. പിന്നെ ഇന്ന് സ്ഥിരം
ജെട്ടിയില്‍ നിന്നല്ല യാത്ര തുടങ്ങുന്നത് എന്നത് കൊണ്ട് വീണ്ടും സന്ദര്ശകര് കുറയുമെന്ന്. എന്തായാലും ഉള്ളവര്‍ എല്ലാവരും മുകളില്‍, ഞങ്ങള്ക്ക് പിറകിലായി തന്നെ യാത്രയ്ക്കായി സ്ഥാനംപിടിച്ചു. 10.30AM നു പുറപ്പെടേണ്ട "SWTD S.42" എന്ന ബോട്ട് അവസാനം 10.45AM നു മണിയടികേട്ട് “വാട” കനാലിലൂടെ ഇളകി നീങ്ങിയപ്പോള്, ഞങ്ങളുടെ സ്വപ്നയാത്രയ്ക്ക് തുടക്കമായി.
ഏകദേശം ഒരു കിലോമീറ്റര്‍ സഞ്ചരിച്ചു കാണും, അതാ കണ്ണെത്താ ദൂരത്തോളം കടല് പോലെ വെള്ളം. അങ്ങോട്ട് പ്രവേശിക്കുന്നതിന് മുന്പ് ഒന്ന് രണ്ടു ഹൗസ് ബോട്ടുകള് കണ്ടത് വളരെ ആനന്ദത്തോടെ ആസ്വദിച്ചു. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ ആലപ്പുഴ സന്ദര്ശനത്തിന്റെ, 60 ആം വാര്ഷികത്തോട് അനുബന്ധിച്ച് സ്ഥാപിച്ചിട്ട് 90 ദിവസം മാത്രം പ്രായമായ, കൈ ഉയര്ത്തി മത്സര വള്ളംകളി വിജയികളെ അഭിവാദ്യം ചെയ്യുന്ന നിലയിലുള്ള; നെഹ്റു ട്രോഫി മത്സര വള്ളംകളിയുടെ ഫിനിഷിംഗ് പോയിന്റലെ 12 അടി ഉയരത്തില്‍ 1000 കിലോ തൂക്കത്തോടെ വെങ്കലത്തില്(ഓട്) നിര്മ്ച്ച പ്രതിമയുടെ ദൂരകാഴ്ച്ച്ചയോടെ, ഇപ്പോള്‍ ഒട്ടും വാടയില്ലാത്ത “വാട” കനാലില്‍ നിന്നും വേമ്പനാട് കായലിനെ കുട്ടനാട് ഭാഗത്തറിയപ്പെടുന്ന “പുന്നമട” കായലിലേക്ക്.
എ.സി. റോഡിലൂടെഇരു വശത്തേക്കുള്ള യാത്രയിലും പള്ളാത്തുരുത്തി പാലത്തിനും നെടുമുടി പാലത്തിനും താഴേക്കു വലിഞ്ഞു കുത്തി ബസ്സില്‍ ഇരുന്നൊരു നോട്ടം ഉണ്ട്, എങ്ങാനും ഒരു ഹൗസ് ബോട്ട് കാണാമല്ലോ എന്ന് കരുതി!!! ഇവിടെ ഞങ്ങളുടെ യാനം, ഫിനിഷിംഗ് പോയിന്റ് താണ്ടുമ്പോള്‍, നൂറുകണക്കിനായ "ഹൗസ് ബോട്ടുകള്" അടുക്കി അടുക്കി ഇട്ടിരിക്കുന്ന കാഴ്ച്ചയാണ് സ്വാഗതം ചെയ്തത്. ആലപ്പുഴയിലെ "കെട്ടുവള്ളങ്ങളുടെ" സ്റ്റാന്റ് ആണ് ഇവിടം. പല മട്ടിലും ഭാവത്തിലും രൂപത്തിലുള്ള വൈവിധ്യതയുടെ ഒരു സമ്മോളനം.
ഇവിടെ നിന്നും തുടങ്ങുന്നു; ഇതുവരെ കാണാത്ത, ഇതുവരെ പോകാത്ത, ഇതുവരെ അനുഭവിച്ചറിയാത്ത കാഴ്ച്ചകളുടെ പൂരം. നോക്കത്താ ദൂരത്തോളം നെല്പ്പാടങ്ങള്‍. കൊയ്തൊഴിഞ്ഞ പാടങ്ങളും കൂട്ടത്തില്‍. കായലിനും കനാലിനും അതിരിട്ടും ചിലയിടത്ത് കനാലിലേക്ക് ഇറങ്ങിയും നിറയെ കുലകളുമായി നമ്മുടെ കേര വൃക്ഷം. വ്യത്യസ്തമായ കൃഷി, അതില്‍ പാവലും പടവലും പയറും വെണ്ടയും ചേനയും ചേമ്പും അങ്ങനെ എന്തെല്ലാമോ.
ആദ്യമായാണ് ഇത്ര നീണ്ട ഒരു ബോട്ട് യാത്ര, അതും ദേശീയ ജല പാത-3 ലെ പശ്ചിമതീര കനാലിലൂടെ. പിന്നെ ആലപ്പുഴയിലൂടെ ആകുമ്പോള്‍ നിറയെ ചെറിയ ചെറിയ കനാലുകളുടെ പിരിവും തിരിവുകളും കണ്ടു പുരാതന തറവാടുകളുടെ ഭംഗി ആസ്വദിച്ചു, അതില്‍ ചിലത് രൂപമാറ്റം സംഭവിച്ചു റിസോര്‍ട്ടുകള്‍ ആയതും, കൃഷിയും മത്സ്യബന്ധനവും, തൊണ്ട് തല്ലലും, കയര്‍ നിര്‍മ്മാണവും, കക്കാ വാരലും ഒക്കെയായി ജീവിതത്തില്‍ അപൂര്വ്വം ആയി കാണുവാന്‍ സാധിക്കുന്ന കാഴ്ച്ച്ചകളിലൂടെ മനം കുളിര്ക്കെ ഒരു യാത്ര. നദീതട സംസ്ക്കാരം ഇവിടെ പുനര്ജനിക്കുന്നു. നനയ്ക്കാനും കുളിക്കാനും കഴുകാനും തുടക്കാനും മീന് വെട്ടാനും പാചകം ചെയ്യുവാനും അത്യാവശ്യം കുടിക്കുവാനും ഒക്കെ ഇരു കരകളിലും താമസിക്കുന്നവര്‍ ആശ്രയിക്കുന്ന കായലും പുഴകളും കുളങ്ങളും ആറുകളും തോടുകളുമായി സമ്പന്നം എന്റെ ആലപ്പുഴ.
മാതൃജില്ല ആലപ്പുഴ എന്ന്, ചോദിക്കുന്നവരോടും അല്ലാത്തവരോടും വീമ്പിളക്കുന്ന എനിക്ക് ഈ കാഴ്ചകള്‍ കണ്ടു നാണം തോന്നുന്നു. ലോകം മുഴുവന്‍ അതിമനോഹരമായ ഈ കാഴ്ച്ചകള്‍ ആശ്വദിച്ചു അതില്‍ ലയിച്ചു ചേരുവാന്‍ ഓടി എത്തുമ്പോള്, അത് നഷ്ട്ടപെടുത്തി കെട്ടും കെട്ടി, സ്വന്തമായും അല്ലാതെയും എത്രയോ തവണ ഊട്ടിയും മൈസൂറും കൊടൈക്കനാലും മുന്നാറും ബംഗ്ലൂരും കൂര്ഗും ഹൈദരബാദും ഡല്ഹിയും കല്കട്ടയും പൂനയും ധന്ബാധും ലക്നൌവും വിജയവാഡയും വയനാടും ആയി എത്രയോ പ്രദേശങ്ങള്‍, ഈ സ്വര്ഗം കാണാതെ ഞാന് പോയിരിക്കുന്നു.... ഇപ്പോഴെങ്കിലും ഈ വഴിക്ക് വരുവാന്‍ ഇടയാക്കിയതിന് നന്ദി ആരോട് ചൊല്ലേണ്ടു ഞാന്‍!
ഇതിനിടയ്ക്ക് ടിക്കറ്റ് പരിശോധനയ്ക്കായി കണ്ടക്ടര്‍ എത്തി. എടുക്കുവാന്‍ ബാക്കിയുണ്ടായിരുന്ന "അര" ടിക്കറ്റും വാങ്ങി. ഉച്ച ഭക്ഷണം വേണമെങ്കില്‍ പറയണം, വിളിച്ചു പറഞ്ഞു ക്രമീകരിക്കുവാന്‍ എന്ന് കണ്ടക്ടര്‍. അതും ഓര്‍ഡര്‍ ചെയ്തു വീണ്ടും പ്രകൃതിരമണീയതാശ്വാദനത്തിലേക്ക്.
കുഞ്ഞു കുഞ്ഞു വള്ളങ്ങളില്‍ ആടി തുഴഞ്ഞു ചിലര്‍, കഴിഞ്ഞു പോയ വള്ളംകളിയുടെ ക്ഷീണം തീര്‍ക്കുവാന്‍ കരയോട് ചേര്ന്ന് വിശ്രമിക്കുന്ന "ചുണ്ടന്" ഇനത്തില്‍ പെട്ട കളിവള്ളങ്ങള്‍, ഇടയ്ക്കു കുഞ്ഞു ബോട്ടുകള് വലിച്ചു കെട്ടി പോകുന്ന കുഞ്ഞു വള്ളങ്ങള്, കുറച്ചേറെ കെട്ടുവള്ളങ്ങള് ( ഹൗസ് ബോട്ട്), വേറിട്ട കാഴ്ച്ചയായി കഥകളി വരെ ഉള്ളില്‍ ഒരുക്കി ഒബ്റോയി ഗ്രൂപ്പിന്റെ "MV Vrindha" എന്ന അത്യാഡംബര ക്രൂയ്സും, ഫ്ലോട്ടിംഗ് ഡിസ്പെന്സറി, ജങ്കാറുകള്‍,ലോക ചരിത്രത്തില്‍ തന്നെ ആദ്യ സംരംഭം ആയ കണ്‍സ്യുമര്‍ ഫെഡിന്റെ ഒഴുകുന്ന ത്രിവേണി സൂപ്പര്‍ മാര്‍കറ്റ്, പല വലുപ്പത്തില്‍ പെട്ട; ദൈവങ്ങളുടെയും സഖാക്കളുടെയും കരകളുടെയും വിശുദ്ധന്ന്മാരുടെയും പേരുകള്‍ പേറി (പിള്ളേര്‍, മഹാവിഷ്ണു, കാട്ടാമഠം, പടന്നേല്‍, ബ്രദേസ്, പരാശക്തി, E.M.S., ആരാധന, തത്വമസി, ആറ്റുകാലമ്മ, വരാഹം. മൂലധനം, ശ്രീഅയ്യപ്പന്) അന്നന്നത്തെ അന്നത്തിനു വകതേടി പോയി കിട്ടയതിന്റെ കണക്കെടുപ്പിലും, പോകാനുള്ള ഒരുക്കത്തിലും മത്സ്യബന്ധന ബോട്ടുകള്, കിട്ടിയ മീനുകളെ ഇനം തിരിക്കുന്ന കുടികളും, മുങ്ങി തപ്പി കക്കാ വാരുന്നവരും, ബോട്ട് നിറയെ കിട്ടിയ മീന് വാരികൊണ്ട് കണ്ടയ്നറിലാക്കി അടച്ചു കൊണ്ട് പോകുവാന്‍ ഒരുങ്ങി കിടക്കുന്ന ലോറികളും ഒക്കെ ആയി നൂറു നൂറായിരം കാഴ്ച്ചകള്‍!
കടന്നു വന്ന ഇളം തെന്നല്‍ ആശ്വദിച്ചു തുടര്‍ന്ന യാത്രയില്, ദൂരെ വെള്ളത്തില്‍ കരി ഓയില്‍ ഒഴിച്ചമാതിരി ഒരു നിറമാറ്റം. ഞങ്ങളുടെ വിഹാരരംഗത്തില്‍ നിങ്ങളുടെ ബോട്ടിന് പ്രവേശനം ഇല്ല എന്ന് പ്രഖ്യാപിച്ചു നൂറുകണക്കിനായ താറാവും കൂട്ടം കനാല് നിറഞ്ഞ് നീന്തി തുടിച്ചാശ്വദിക്കുന്ന നയനമനോഹരമായ കാഴ്ച്ച.
അതുങ്ങളെ താണ്ടി മുന്‍പോട്ടു പോകുമ്പോള്‍ വഴിവിളക്കുകളും നവിഗേഷന് ബോയ്കളും ദൂരംതാണ്ടികളും കൈചൂണ്ടികളും ആയി ദേശീയ പാത അതിന്റെ പ്രൌഡി കാട്ടുവാന്‍ തുടങ്ങി. 80 കിലോമീറ്റര്‍ ലക്‌ഷ്യം വെച്ച് ആരംഭിച്ച ഞങ്ങളുടെ യാത്ര, ഇപ്പോള്‍ എത്തിനില്‍ക്കുന്നത് വെറും 11 കിലോമീറ്റര്‍ താണ്ടി A.C.Road ലുള്ള പള്ളാത്തുരുത്തി പാലത്തിനു താഴെ. പാലത്തിന്റെ ഡെക്കില്‍, താഴെക്കൂടെ കടന്നു പോകുന്ന കനാലിന്റെ പേരുവിവരങ്ങളും വീതിയും നീളവും ആഴവും ചെന്നെത്തേണ്ടിയിടത്തേക്കുള്ള ദൂരവും മറ്റും രേഖപ്പെടുത്തിരിക്കുന്നു. ഇതൊരു തുടക്കം മാത്രം. കടന്നു പോയ വഴിയില് കണ്ടു മുട്ടിയ പാലങ്ങളില്‍ എല്ലാം തന്നെ ഇതേപോലെ ദൂരം കുറിച്ച് വെച്ചത് വളരെ നല്ലൊരു ഏര്‍പ്പാടായി തോന്നി.
രണ്ടു മൂന്നു കിലോമീറ്റര്‍ പോയപ്പോള്‍, വന്ന പാത ചെന്ന് ചേരുന്നത് ഒരു മുക്കവലയില്‍. വളരെ വീതി കൂടിയ ഒരു ഭാഗം നേരെ എട്ടു കിലോമീറ്റര്‍ അകലെയുള്ള ചമ്പക്കുളത്തിനും മറ്റൊരു ഭാഗം (45 ഡിഗ്രി മാറി ) കണ്ടാല്‍ ഒരു ഇടുങ്ങിയ കനാല് വഴി 66 കിലോമീറ്റര്‍ ദൂരത്തില്‍ കൊല്ലത്തേക്കും. അവിടെ സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിളക്കുമാടവും, വഴികാട്ടിയും ദൂരം കാട്ടിയും. നേരെ, കൊല്ലം പാതയിലേക്ക് തിരിഞ്ഞു, വലതു വശത്ത് കണ്ട ഒരു തറവാടും കടന്നു പാഞ്ഞ ഞങ്ങളുടെ ബോട്ട് പെട്ടെന്ന് ആടിയുലഞ്ഞു നില്ക്കുന്നു. നീന്തലറിയാത്തവന്റെ ആന്താളനം അടിവയറ്റില്‍. ബോട്ട് മുന്പോട്ടോ പുറകോട്ടോ പോകാത്ത അവസ്ഥ. നമ്മുടെ ജിഞാസ്സയോ വെപ്രാളമോ കണ്ടെന്നു തോന്നുന്നു പുറകിലിരുന്ന ഉത്തരേന്ത്യന്‍ കുടുംബത്തിലെ സ്ത്രീ രക്ത്നത്തിനു എന്താ സംഭവിച്ചത് എന്ന് അപ്പോള്‍ അറിയണം. കനാലില്‍ നിറഞ്ഞു കിടക്കുന്ന പോള കാണിച്ചു അത് എഞ്ചിനില്‍ കയറിയതാകും എന്ന് ഒരു കാരണം ഉണ്ടാക്കി സമാധാനിപ്പിക്കുവാന്‍ ശ്രമിച്ചത് കൊണ്ടിയെന്നു മനസ്സിലായത്, അപ്പോള്‍ ബോട്ട് ഇനിയും പോകില്ലേ എന്ന അടുത്ത ചോദ്യം കേട്ടപ്പോള്‍! ഏതായാലും അഞ്ചു പത്ത് മിനിട്ട് ആകുന്ന പണി മുഴുവന്‍ കാണിച്ചു അവര്‍ ബോട്ട് പുറകിലേക്ക് ഓടിച്ചു. അപ്പോഴും യഥാര്തഥ സംഭവം അറിയാത്ത ഞാന് മറ്റൊരു കാരണം കണ്ടെത്തി. ബോട്ടിന് വഴി തെറ്റി. അതിനാല്‍ റിവേഴ്സ് എടുത്തു ചമ്പക്കുളം വഴിക്ക് പോകുവാന്‍ പോകുന്നു. കഥയുണ്ടാക്കുവാന്‍, മല്ലുവിനെ കഴിഞ്ഞേ മറ്റാരുമുള്ളൂ എന്ന് പ്രത്യേകം പറയേണ്ടല്ലോ.
എന്നാല് സംഭവം ഇതൊന്നുമല്ല. വലത്ത് വശത്ത് കണ്ട മനോഹരമായ വീട്ടില്‍ (ഇപ്പോള്‍ അതൊരു റിസോര്ട്ട്/ ഹോം സ്റ്റേ) താങ്ങുവാന്‍ വിദേശ ഇണകള് (കല്യാണം കഴിഞ്ഞതാണോ എന്നറിയില്ല; അല്ലേലും നമ്മുടെ നാട്ടിലും, നാട്ടാരോടും മാത്രമേ ഈ അന്വേഷണം ഉള്ളല്ലോ!) ആലപ്പുഴയില്‍ നിന്നും ബോട്ടില് കയറി താഴെ ഇരുപ്പുണ്ടായിരുന്നു. അവരെ ഇറക്കുന്ന കാര്യം ഓര്‍ത്തപ്പോള്‍ ആണ് ബോട്ട് "പിടിച്ചു" നിറുത്തിയത്. ഒരു കണക്കിന് അവരെ അവിടെ ഇറക്കി വിട്ടു, വീണ്ടും കൊല്ലം പാതവഴി മുന്പോട്ട്.
ലോകത്തിലേക്കുമുള്ള യാത്രാ മാര്ഗ്ഗങ്ങളില്‍, വേഗത കുറഞ്ഞ യാത്ര സാധ്യമാകുന്നത് വെള്ളത്തിലൂടെ ഉള്ള യാത്ര തന്നെ. ഇനിയും ഒരല്പം സ്പീഡ് എടുക്കണം എന്ന് തോന്നുന്നു, ഇപ്പോഴേ ഒരു പാട് താമസിച്ചു. വര്‍ണ്ണനകള്‍ കൂടിയാലും ബോറാകുമല്ലോ.നമ്മുടെ ഇഷ്ട്ടങ്ങളെ/ ഇഷ്ട്ടപെട്ടതിനെ വര്‍ണ്ണിക്കുവാന്‍ എത്ര സമയം എടുത്താലും പോരില്ല എന്നൊരു തോന്നല്‍ മനസ്സില്‍.
അങ്ങനെ അമ്പലപ്പുഴ അടുത്തപ്പോള്‍, ചൂളം വിളിച്ചു മുംബയ്ക്ക് പോകുന്ന ലോകമാന്യതിലക് കണ്മുന്നിലെ പാലത്തിലൂടെ. നല്ലൊരു ഷാപ്പ് തൊട്ടടുത്ത്. ഷാപ്പിനടുത്ത്, ഏറുചൂണ്ടയില്‍ മാക്രിയെ കൊരുത്ത് ബോട്ട് കണ്ടതിന്റെ ആവേശത്തില്‍ ചുഴറ്റിയെറിഞ്ഞു ചേറുമീനിനെയോ/ വരാലിനെയോ പിടിക്കുവാന്‍ ബദ്ധപ്പെടുന്ന നാടന്‍ ചേട്ടന്.
അതാ അല്പ്പം ദൂരെ വെള്ളയടിച്ചൊരു പഗോഡ. കേരളത്തിലെ (ലോകത്ത്) തന്നെ പ്രസിദ്ധമായ കരുമാടികുട്ടന്റെ( ഗൌതമ ബുദ്ധന്‍) 1000 വര്ഷത്തോളം പഴക്കമുള്ള; കറുത്ത ഗ്രാനൈറ്റില്‍ നിര്‍മ്മിച്ച, പത്മാസന (ഇരിക്കുന്ന )അവസ്ഥയിലുള്ള, ഇടതു കൈ നഷ്ട്ടപെട്ട നിലയിലുള്ള എന്നെല്ലാ വിശേഷണങ്ങളോട് കൂടിയ മൂന്നരയടി പൊക്കമുള്ള പ്രതിമ/വിഗ്രഹം സൂക്ഷിച്ചിരിക്കുന്നയിടം. 1970 ല് ആരാധ്യനായ ദലൈലാമ ഇവിടം സന്ദര്ശിച്ചിരുന്നു. കേരളത്തിലെ മറ്റൊരു ബുദ്ധപ്രതിമയും ആലപ്പുഴയിലെ തന്നെ മാവേലിക്കരയിലെ ബുദ്ധ ജംഗ്ഷനില്.
അമ്പലപ്പുഴ കഴിഞ്ഞ് കഞ്ഞിപ്പാടവും താണ്ടി കുറച്ചകലെ തോട്ടപള്ളി സ്പില്വേ യുടെ ഒരു വിദൂര ദൃശ്യം കണ്ട്, ചമ്പകുളത്തു നിന്നും വരുന്ന ജലപാതയുമായി യോജിച്ചായി പിന്നെ സഞ്ചാരം. എട്ടുപത്തു കിലോമീറ്റര്‍ ഓടിയപ്പോള്‍ കടന്നു പോകുന്ന പാതയ്ക്കൊരു വളവു. വളവില്‍ തിരിവ്. അരികെ, ബോട്ട് യാത്രികര്ക്ക് പുറം തിരിഞ്ഞ് പല്ലന ഗവ. യു.പി. സ്കൂളിന് അഭിമുഖം ആയി ഒരു പ്രതിമ. നളിനിയിലൂടെയും, കരുണയിലൂടെയും, ലീലയിലൂടെയും, ചണ്ടാലഭിക്ഷുകിയിലൂടെയും മലയാളത്തിന്റെ പ്രിയങ്കരനായ, മഹാകവി കുമാരനാശാന്റെയാണ് ആ പ്രതിമ. പേരിലെ മഹാകവി പട്ടം മദിരാശി സര്വ്വകലാശാല 1922-ല് ചാര്ത്തികൊടുത്തത്.
"ഹാ!
പുഷ്പ്പമേ, അധികതുംഗ
പദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ നീ"
എന്ന വീണപൂവിലെ വരികള്‍ കേട്ടും വായിച്ചും പഠിച്ചത് മറക്കുവാന്‍ കഴിയുമോ നമുക്ക് ഈ ജന്മത്തില്. 1924 ജനുവരി 14 ന് ആലപ്പുഴയിലൊരു പരിപാടിയില്‍ പങ്കെടുത്തു, കൊല്ലത്തേക്ക് ഇതുപോലൊരു ബോട്ട് യാത്രയില്, ഈ പല്ലനയാറില് പ്രാണന് നഷ്ട്ടപെട്ട ഇടത്തെ കരയിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.
മഹാകവിയുടെ ഭൌതിക ശരീരം ഇവിടെ സംസ്ക്കരിച്ചു. സമാധി സ്ഥലം ഇന്ന് "കുമാരകോടി" എന്നറിയപ്പെടുന്നു.
1993 -ല് കമ്മീഷന്‍ ചെയ്ത ഈ കനാലിലൂടെ 24 മണിക്കൂറും യാത്രാ സൗകര്യം ലഭ്യമാണ്. പകല്‍ 6 -6 വരെയുള്ള സമയത്ത് യാത്രായാനങ്ങള്‍ക്കും വൈകുന്നേരം 6 - 6 വരെ മത്സ്യബന്ധന തൊഴിലാളികള്‍ക്കുമായി കനാല്‍ യാത്ര പരിമിതപെടുത്തിയിരിക്കുന്നു. ഏതു കുറ്റാ കൂരിരുട്ടത്തും വെളിച്ചം കണ്ടു യാത്ര ചെയ്യുവാന്‍ സൌരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന നാവിഗേഷന് ബോയ്കളും, വിളക്ക് കാലുകളാലും സമ്പന്നം ഈ ജലപാത. പോകും വഴിക്ക് ചുറ്റോടു ചുറ്റും കുഴലും അനുബന്ധികളും പിടിപ്പിച്ച ഇമ്മിണി വല്യ ഒന്ന് രണ്ടു ഡ്രെഡജര്‍. ഗതാഗതം സുഗമം ആക്കുന്നതിലേക്ക് കാനാലിനു ആഴം കൂട്ടുന്ന പരിപാടികള്‍ തകൃതി ആയി നടക്കുന്നു. കുഴിച്ചെടുക്കുന്ന കരിമണ്ണ്, സമീപ പുരയിടങ്ങളില്‍ ചാക്കില്‍ നിറച്ചു അതിര്‍ത്തി നിര്‍മ്മിച്ച് അതിനുള്ളി നിറയ്ക്കുന്ന പ്രക്രിയ. സമീപ പ്രദേശങ്ങള്‍ ഉയര്‍ന്നു കഴിയുമ്പോള്‍, മണ്ണ് നിറഞ്ഞ കുഴല്‍ കിലോമീറ്ററുകള്‍ നീളത്തില്‍ ഇട്ടു അവിടെമെല്ലാ ഉയര്‍ത്തുന്നു.
പോകുംവഴിക്കു നിറയെ കടവുകള്‍. അതില്‍ നീന്തിയും കുളിച്ചും ആശ്വദിക്കുന്ന കുട്ടികളുടെയും ചിലയിടത്ത് വലിയവരുടെയും കൂട്ടം. അങ്ങനെ കാഴ്ച്ചകള്‍ കണ്ടു പോകുമ്പോള്‍ കരയില്‍, കീരികളെ പോലെ 3 -4 ജീവികള്‍ കഥയും പറഞ്ഞിരിക്കുന്നു. ഞാന്‍ കണ്ടിട്ടുള്ള കീരികള്‍ക്ക് ഇത്ര വലിപ്പവും, ഇത് പോലെ വെള്ളയും തവിടും കലര്‍ന്ന നിറമല്ലല്ലോ എന്ന് ചിന്തിച്ചപ്പോഴേക്കും നീര്‍നായ (Smooth coated Otter) ആണെന്നത് ബോധത്തിലേക്ക് ഓടി എത്തി. എണ്ണ തേച്ചു മിനുസപ്പെടുത്തിയത് മാതിരിയുള്ള ശരീരത്തോട് കൂടിയ അവയുടെ ചിത്രം N8 ല് പകര്‍ത്തുവാന്‍ കഴിയാതെ പോയത് യാത്രയിലെ വലിയ നഷ്ട്ടം. കുളിക്കാനും നീന്താനും കടവുകളില്‍ ഇറങ്ങുന്ന മനുഷ്യരുടെ പ്രധാന ശത്രു ആയാണ്, ഊളിയിട്ടു വന്നു കടിച്ചു പറിക്കുന്ന ഇവയെ അറിയപ്പെടുന്നത്. മൃഗസ്നേഹികളുടെ കുടുംബത്തില്‍ പിറന്നത് കൊണ്ട് പിള്ളാര്‍ക്കും അതിനെ കണ്ടപ്പോള്‍ വല്യ സന്തോഷം.
അങ്ങനെ ചരിത്രത്തിലൂടെയും സംസ്ക്കാര്ത്തിലൂടെയും സംസ്കൃതിയിലൂടെയുമുള്ള യാത്ര ഇപ്പോള്‍ എത്തിയിരിക്കുന്നത് തൃക്കുന്നപ്പുഴയില്. കുറച്ചു വിസ്താരത്തില്‍ ആയിരുന്ന ജലപാതയ്ക്ക് ഒരു തടസം പോലെ എന്തോ ഒന്ന് ദൂരെ. കുറെ കരിങ്കല്‍ കെട്ടുകളും വലിയ ഉരുക്കു കവാടവും മുകളില്‍ കൈവേലി പിടിപ്പിച്ച ഒരു റോഡും ഒക്കെ ആയി കഷ്ട്ടിച്ചു ഒരു ബോട്ടിന് കടന്നു പോകുവാന്‍ കഴിയുന്ന തരത്തിലുള്ള നിര്മ്മിതിയോടുകൂടിയ ഒരു തടസ്സം. ഇതാണ് തൃക്കുന്നപ്പുഴ വാട്ടര്‍ ഗേറ്റ്. വേലിയേറ്റത്തില്‍ അഴിമുഖം വഴി വരുന്ന ഉപ്പുവെള്ളത്തില്നിന്നും, ശുദ്ധജല സമ്പത്തിനെയും കൃഷിയെയും സംരക്ഷിക്കുന്നതിനായി പണിതിരിക്കുന്നത്. തെക്ക് പടിഞ്ഞാറന്‍ (മണ്‍സൂണ്) മഴക്കാല മാസങ്ങളില്‍ (ജൂണ്‍ - നവംബര്‍) വരെ പൂര്ണ്ണ സമയവും തുറന്നിട്ടിരിക്കും. ശേഷം മാസങ്ങളില്‍ ആവശ്യാനുസരണം തുറന്നു കൊടുക്കും. ഇങ്ങനെ എത്ര എത്ര അറിവുകള്. വായിച്ചും കെട്ടും അറിയുന്നതിനേക്കാള്‍ എത്രയോ സുഖം അത് കണ്ടു അനുഭവിച്ചു ആസ്വദിച്ചു മനസ്സിലാക്കുമ്പോള്.
വാട്ടര്‍ ഗേറ്റിനോട് തൊട്ടു ചേര്ന്ന് ഭാരത ഉള്‍നാടന്‍ ജലപാത അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള തൃക്കുന്നപ്പുഴ ടെര്മിനല്‍. അവിടെ കോസ്റ്റ് ഗാര്ഡിന്റെ ഒരു ബോട്ട്. തുടര്ന്നങ്ങോട്ട് കണ്ട കാഴ്ച്ചകളില്‍ നിറയെ മത്സ്യബന്ധന ബോട്ടുകളും അവരുടെ ജീവിതത്തിന്റെ നേര്കാഴ്ച്ചകളും.
വിശപ്പ് അലയടിക്കുവാന്‍ തുടങ്ങിയട്ടു നേരം കുറെ ആയി. വാങ്ങി വെച്ച സാധനങ്ങള്‍ മുക്കാലും തീര്ന്നു. തൃക്കുന്നപ്പുഴ ടെര്മിനലും മറ്റും കണ്ടപ്പോള്‍ ഭക്ഷണം കഴിക്കുവാനുള്ള സ്ഥലമായി എന്നൊരു ഉള്വിളി മനസ്സില്‍ ഉയര്‍ന്നതിനാല്‍, വാരി അകത്തേക്ക് ഇടുവാന്‍ സജ്ജമായിരുന്ന വയറിനെ; അവിടല്ല ഭക്ഷണം എന്നറിഞ്ഞപ്പോള്‍ ഉണ്ടായ നിരാശയില്‍ ഒതുക്കി ഇരുത്തുവാന്‍ കുറച്ചൊന്നുമല്ല കഷ്ട്ടപെട്ടത്.
ഒത്തിരി മനോഹരമായ ഒരു കവലയിലാണിപ്പോള്. നല്ല ഒരു കെട്ടിടം. അതിനെ ചുറ്റിയും അല്ലാതെയും ചെറിയ ചെറിയ തോടുകള്‍. ബോട്ട് നേരെ ആ കെട്ടിടത്തിനു മുന്നിലേക്ക്, അല്പ്പം ഇടുങ്ങിയ ആ കനാലിലേക്ക് അടുപ്പിച്ചു. അവിടെ ആണ് പോലും ഉച്ച ഭക്ഷണം. ഇത് തൃക്കുന്നപ്പുഴയിലെ Coir Village Lake Resort. ആദ്യ നോട്ടത്തില്‍ തന്നെ ആ കെട്ടിടവും കെട്ടും മട്ടും പരിസരവും ഒത്തിരി ഇഷ്ട്ടപെട്ടു.ബോട്ടില് ഭക്ഷണം ഓര്‍ഡര്‍ ചെയ്തവര്‍ക്ക് മാത്രം ഭക്ഷണം. നല്ല നാടന്‍ ഊണ്. ഞങ്ങളുടെതില്‍ നിന്നും കൊടുക്കാം എന്ന് കരുതി മോന് ഊണ് പറഞ്ഞിരുന്നില്ല. ചോദിച്ചപ്പോഴേ അവരൊരു ഇലയിട്ടു. വിഭവ സമൃദ്ധമായി അവനും വിളമ്പി. ഉപ്പു അധികം ഇല്ലെങ്കിലും വറ്റ ഓരോന്ന് പൊള്ളിച്ചതും കൂടെ ആയപ്പോള് ഗംഭീരം പ്രമാദം. മൂന്നു ഊണിനു മാത്രമേ ചാര്ജ് ചെയ്തുള്ളൂ എന്നത് അവരുടെ വലിയ മനസ്സ്. ഞങ്ങളുടെ ഭക്ഷണം കഴിഞ്ഞപ്പോഴേക്കും അവരുടെ താമസയിടങ്ങളില്‍ നിന്നും പത്ത് നൂറു വിദേശികള്‍ ഭക്ഷണം കഴിക്കാനെത്തി. അവരെയും കണ്ടു ഞങ്ങളുടെ യാത്ര തുടര്ന്ന്.
ഭക്ഷണം കഴിഞ്ഞപ്പോള് ഒരു മയക്ക മൂഡ്. തൃക്കുന്നപ്പുഴ വിട്ട് അധികം താമസിയാതെ വളരെ ശക്തമായ കാറ്റ് ബോട്ടിലേക്ക് അടിച്ചു വരുവാന്‍ തുടങ്ങി. എന്താണ് കാരണം എന്ന് ചിന്തിച്ചപ്പോഴേക്കും, പരന്നു വിസ്തൃതമായി കണ്ണെത്താ ദൂരത്തോളം കിടക്കുന്ന വെള്ളത്തിന്റെ കാഴ്ച്ച കണ്മുന്പില്. ഇതാണ് കായംകുളം കായല്‍; ചിലര് കായംകുളം പൊഴി എന്നും പറയും. കാറ്റെന്നു പറഞ്ഞാല്‍ അപാരം കാറ്റ്. കാറ്റിന്റെ ശക്തിയില് ഓളം വെട്ടി അടിച്ചു മറിയുന്ന വെള്ളത്തിലൂടെ ഇളകിയാടി, നിറഞ്ഞ വയറിന്റെ ആലസ്യത്തെയും അടഞ്ഞു വരുന്ന കണ്ണുകളെയും തോല്പ്പിച്ച് NTPC യുടെ വിശാലമായ കാഴ്ച്ചയിലൂടെ യാത്രയില് ബോട്ടിന് അകമ്പടി ആയി പറന്നു വരുന്ന കടല് കാക്കകളോടൊപ്പം എതിരെ വന്ന കൊല്ലം - ആലപ്പുഴ ബോട്ടില് തിങ്ങി നിറഞ്ഞിരുന്ന വിനോദ സഞ്ചാരികളേം കണ്ടു ഏകദേശം രണ്ടു മണിക്കൂര്‍ യാത്ര കഴിഞ്ഞപ്പോള്, പൊഴി കടന്നു വളരെ വിശാലമായ ഒരു പാലം കാഴ്ച്ചവട്ടത്ത്. അതില്‍ കാണും പ്രകാരം 36 കിലോമീറ്റര്‍ കൊല്ലത്തിനു.ഇതുവരെ താണ്ടിയത് 44 കിലോമീറ്റര്‍ മാത്രം.
ഈ പാലമാണ് ആലപ്പുഴയുടെയും കൊല്ലത്തിന്റെയും ജലപാതയിലെ അതിര്ത്തി. തികച്ചും ആചാരപരമായ വരവേല്പ്പാണ് പാലത്തിനു മറുവശത്ത് ഒരുക്കിയിരിക്കുന്നത്. കനാലിനു കൃത്യം നടുവിലൂടെ പാതയൊരുക്കി, ഇരുവശത്തും നൂറുകണക്കിന് ചീനവലകളാല്‍ അലങ്കാരങ്ങള്‍ ഒരുക്കി രാജോചിതം ആയ സ്വീകരണം. എന്റെ മറ്റൊരു അറിവും കൂടെ ഈ കാഴ്ച്ച പൊളിച്ചടുക്കി. ഫോര്‍ട്ട് കൊച്ചിയിലും കൊടുങ്ങല്ലൂരും ഞാന് കണ്ടിരിക്കുന്ന ചീനവലകളുടെ തുടക്കം കരയോട് ചേര്ന്ന്. എന്നാല് ഇവിടെ കനാലിനു ഒത്ത നടുക്ക്.
എന്റെ തെറ്റായ മറ്റൊരു അറിവും കൂടെ ഈ കാഴ്ച്ച പൊളിച്ചടുക്കി. ഫോര്‍ട്ട് കൊച്ചിയിലും കൊടുങ്ങല്ലൂരും ഞാന് കണ്ടിരിക്കുന്ന ചീനവലകളുടെ പ്ലാറ്റ്ഫോം കരയില്‍. എന്നാല് ഇവിടെ കനാലിനു ഒത്ത നടുക്ക് പ്ലാറ്റ്ഫോം കെട്ടി ചെറിയൊരു മുറിയും മറച്ചു കുത്തി, നൂറുകണക്കിനായ വളകള്‍ ഒരുക്കിയിരിക്കുന്നു. ചിലത് വലകെട്ടി, മറ്റു ചിലത് പകുതി താഴ്ത്തി, ഇനിയും ചിലത് നല്ലൊരു കോളിനായി വെള്ളത്തില്‍ താഴ്ത്തി, താഴ്ത്തിയ വല വലിച്ചു പൊക്കുന്ന വേറെ ചിലര്. നമ്മുടെ ചുറ്റുവട്ടത്തുള്ള ആറിലും മറ്റും, ഒറ്റെക്കും തെറ്റക്കും മാത്രം കാണുവാന്‍ കിട്ടുന്ന നീര്കാക്ക/ ചേരകോഴി കളുടെ അന്താരാഷ്ട്ര സമ്മേളനം ചീനവല ഞാത്തിയിരിക്കുന്ന തടികളില്‍. ചീനക്കാര് ഇണക്കി വളര്ത്തി കഴുത്തില്‍ കയറുകെട്ടി മീന് പിടിക്കുവാന്‍ ഉപയോഗിക്കുന്ന തും ഇവരെത്തന്നെ!!!
അവര്‍ക്കിടയില്‍ ഞെളിഞ്ഞു നമ്മുടെ കാക്കകളും. ചില ചീന വലകളുടെ മുകളില്‍ "എമണ്ടന്‍" വലുപ്പത്തിലുള്ള CFL ലുകള്‍ തൂക്കിയിരിക്കുന്നതിലേക്കു കിലോമീറ്റര്‍ നീളത്തില്‍ അയകെട്ടിയപോലെ വലിച്ചിരിക്കുന്ന വയറുകളും. (ചീനവലകളില്‍ ഉപയോഗിക്കുവാന്‍ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നതിലും അനേകം ഇരട്ടി പ്രകാശം പരത്തുന്ന CFL ആണ് മിക്കതും. കായലിലെ മത്സ്യസമ്പത്തിനെ പിറവിയിലെ നശിപ്പിക്കുകയാണ് ഇത്തരം വെളിച്ചം പരത്തുന്ന വലകള്‍ എന്ന ആധികാരിക പഠന റിപ്പോട്ട് ഇപ്പോഴും ചവറ്റു കുട്ടയില്‍ തന്നെ!)
പത്തനംതിട്ട STAS ല് ഞാന് പഠിപ്പിച്ച കുറച്ചേറെ കുട്ടികളുടെ പ്ലസ് ടു വിദ്യാഭ്യാസം പൂര്ത്തീകരിച്ചയിടം എന്ന് ഞാന് കരുതുന്ന കായംകുളം കായല്‍ അതിരിടുന്ന വലിയഴീക്കലിലെ സ്കൂളിനു മുന്നിലൂടെ- ആയിരംതെങ്ങു ഫിഷിംഗ് ഹാര്ബറിന് മുന്നിലൂടെ കരിമണല്‍ ഖനനം കണ്ട്, 29 കിലോമീറ്റര്‍ കുറിച്ചുവെച്ചിരിക്കുന്ന പാലത്തിനു താഴെക്കൂടെ നിറയെ മീന് നിറഞ്ഞു കിടക്കുന്ന ബോട്ടുകളും കണ്ടു വീണ്ടും മുന്പോട്ടു പോയപ്പോള്‍ കനാലിനു കുറുകെ മനോഹരമായി നിര്മ്മിച്ചിരിക്കുന അമൃത സേതു പാലവും (26 KM TO Kollam) മാനം മുട്ടെ ഉയര്ന്നു നില്ക്കുന്ന അമൃതാനന്ദമയി ആശ്രമവും കണ്മുന്പില്‍. ജെട്ടിയോടു ചേര്ത്ത് നിറുത്തിയ ബോട്ടില് നിന്നും രണ്ടു വിദേശികള്‍ ആശ്രമത്തില്‍ പോകുവാന്‍ ഇറങ്ങി അവിടെ നിന്നും മുട്ടനൊരു ക്യാമറ തോളില്‍ തൂക്കിയ മറ്റൊരു വിദേശിയെയും കയറ്റി പിന്നെയും അടുത്ത ലക്ഷ്യത്തിലേക്ക്.
കാപ്പി കുടിക്കും കടിക്കുമായി ആലുംകടവിലെ Green Channel Resort ന് മുന്പില് വിശ്രമം. ഞങ്ങളെ കൂടാതെ ഒന്ന് രണ്ടു യാത്രക്കാരെ കാപ്പി കുടിക്കുവാന്‍ ബോട്ടില് നിന്നും ഇറങ്ങിയുള്ളൂ. ബാകി ഉള്ളവര്ക്ക് എത്രയും പെട്ടെന്ന് കൊല്ലത്ത് എത്തിയാല്‍ മതിയെന്ന ആഗ്രഹം. കാപ്പിയും വെട്ടു കേക്കും തട്ടിവിട്ടോണ്ട് ഇരിക്കുമ്പോള്‍ ആണ് പെട്ടന്നൊരു ബോധോദയം. ഇപ്പൊള്‍ തന്നെ മണി നാല് കഴിഞ്ഞു. ഒരു മണിക്കൂറോളം ഇന്ന് ലേറ്റ് ആണെന്ന് ക്രൂ പറഞ്ഞതും കൂടെ ഓര്‍ത്തപ്പോള്‍ ബാക്കിയുള്ള 22 കിലോമീറ്റര്‍ ചെല്ലുവാന്‍ എങ്ങനെ പോയാലും രാത്രി ഏഴാകും എന്നുറപ്പിച്ചു. പിറ്റേന്നു ഭാര്യക്ക് ജോലിക്കും പിള്ളേര്ക്ക് സ്കൂളിലും പോകേണ്ടതിനാല്‍ തീരെ മനസ്സില്ലാ മനസ്സോടെ ഞങ്ങളുടെ ബോട്ട് യാത്ര ഇവിടെ അവസാനിപ്പിക്കുന്നു എന്ന് ബോട്ട് ജീവനക്കാരെ അറിയിച്ചു.
റിസോര്ട്ട് മുതലാളിമാരില്‍ ഒരാള്‍ അദ്ദേഹത്തിന്റെ കാറില്‍ കരുനാഗപള്ളിയില്‍ ആക്കിത്തരാം എന്ന് വാഗ്ദാനം ചെയ്തെങ്കിലും, സ്നേഹപൂര്വ്വം അത് നിരസിച്ചു ആവ്ശ്യപെട്ടപ്രേകാരം ഏര്പ്പപാടാക്കി തന്ന ഒരു ഓട്ടോയില്‍ കയറി അഞ്ചു കിലോമീറ്റര്‍ അകലെയുള്ള കരുനാഗപള്ളിക്ക് നേരെ വെച്ച് പിടിച്ചു. അവിടെനിന്നും നാലുപേര്ക്കും കൂടെ 13 രൂപ കൊടുത്തു ചെങ്ങന്നൂര്ക്ക് ടിക്കെറ്റെടുത്ത് കൊല്ലം കോട്ടയം പാസ്സഞ്ചറില് കയറി നേരെ വീട്ടിലേക്കു. പൂര്ത്തിയാക്കാതെ പോയ ആ യാത്ര എന്നെങ്കിലും പൂര്ത്തിയാക്കണം എന്നാഗ്രഹത്തോടെ……..
9 comments:
nice to see the article , I have done a similer one about the boat trip to alleppey from kottyam . find it here http://alappuzhatown.com/2011/06/26/cheapest-way-to-explore-the-backwaters-of-alleppey/
മനോഹരമായിരിക്കുന്നല്ലോ യാത്ര ...ഫോട്ടോകള്‍ കുറച്ചു വലുതാക്കണം .....ഞാനും ഇങ്ങനൊരു യാത്ര ആലോചിചിരിക്കുകാരുന്നു ..അല്ല ഇവിടെന്താ അളനക്കമോന്നുമില്ലാതെ ?
ചുമ്മാതല്ല വേര്‍ഡ് വെരിഫികേഷന്‍ ....!!! സെറ്റിങ്ങ്സില്‍ പോയി എടുത്തു കള മാഷെ .............
ഒരു യാത്രാനുഭവം ഇത്ര നന്നായി പറഞ്ഞു തന്നതിനു ഒരുപാട് നന്ദി
മുറ്റത്തെ മുല്ലക്ക് മണമുണ്ടല്ലേ :) വിശദമായി എഴുതി.. നന്നായിട്ടുണ്ട്.
നല്ല വരികള്ക്കും വാക്കുകള്ക്കും ഒത്തിരി ഒത്തിരി നന്ദിയും സന്തോഷവും പ്രിയപ്പെട്ട നാട്ടുമ്പുറത്തുകാരാ.......
പ്രോത്സാഹ്നകരമായ നല്ല വാക്കുകൾക്കു നന്ദി പ്രിയപ്പെട്ട ലത്തീഫ് വളാഞ്ചേരി....
മുറ്റത്തെ മുല്ലയുടെ മണം ഇപ്പോഴും പൂര്ണ്ണമായി നുകര്ന്നിട്ടില്ല പ്രിയപ്പെട്ട മുബി. എത്രയോ സ്ഥലങ്ങള്‍ നമ്മുടെ കൊച്ചു കേരളത്തിൽ വേറിട്ട യാത്രാനുഭവങ്ങള്‍ ഒരുക്കുവാനായി നമ്മെ കാത്തിരിക്കുന്നു.
പോകും ഞങ്ങൾ കഴിയുന്നിടത്തോളം സ്ഥലങ്ങളിൽ.....
പിന്നെ നല്ല വാക്കുകൾക്കു ഒത്തിരി ഒത്തിരി സന്തോഷവും നന്ദിയും.
ശ്യാംലാൽ സാറേ, അന്ന് തന്നെ ഞാനൊരു മറുപടി ഇട്ടിരുന്നു. അത് പക്ഷെ എവിടെ പോയെന്നു ഇപ്പോഴും മനസ്സിലാകുന്നില്ല....
വൈകിയെങ്കിലും നല്ല വാക്കുകൾക്കു സന്തോഷം അറിയിക്കുന്നു.....
സാറിന്റെ ആർട്ടിക്കിൾ വളരെ നന്നായിട്ടുണ്ട്.
Post a Comment