ഓർമ്മകളെ കാലവും മഹാപ്രളയവും ഒഴുക്കികൊണ്ട് പോയി മായ്ക്കാതിരിക്കുവാനുള്ള കരുതലിനായി ഒരു അടയാളപ്പെടുത്തൽ.
മസ്ക്കറ്റ് ബീമാന നിലയത്തിൽ വളരെ നേരത്തെ എത്തി. തലേന്ന് കുറച്ചു ലുങ്കി ന്യൂസുകൾ അറിഞ്ഞിരുന്നു.
അതിലൊന്ന് ബുക്ക് ചെയ്യുന്ന എല്ലാവരെയും കയറ്റി വിടുന്നില്ല, അത്യാവശ്യക്കാരെ മാത്രം ആദ്യം വിടുന്നത് എന്ന്. അത്യാവശ്യക്കാരാണല്ലോ ടിക്കറ്റ് എടുത്തിരിക്കുന്നത്
എന്ന് സ്വയം ആശ്വസിച്ചു.
പ്രവാസത്തിൽ നിന്നും വേവലാതി നിറഞ്ഞ മനസ്സോടെ ഒരു ബീമാനം നിറച്ചാളുകൾ തിരുവന്തപുരത്തേക്ക്.
അതിനു ശേഷം രണ്ടാമത്തെ ഡിങ്കിയും ലോറിയിൽ നിന്നും ഇറക്കി. ശേഷം ആദ്യം ഇറക്കിയ ഡിങ്കി തിരികെ കയറ്റി വെച്ചു. എൻജിൻ താഴെ ഇറക്കി. ഡിങ്കിയിൽ ഉറപ്പിച്ചു.
അതാണ് ഞാൻ എന്ന് മാത്രം താത്‌ക്കാലം പറഞ്ഞു. മഹാ പ്രളയത്തിൽ പ്രിയപ്പെട്ടവർക്ക് ഒരാശ്വാസം ആയി ഞാൻ അവരുടെ അടുത്തെത്തി.
നാളെകളിൽ ഒരോർമ്മയ്ക്കായി ഇതിവിടെ കിടക്കട്ടെ.
അന്ന് 2018 ആഗസ്റ്റ് 15 ആയിരുന്നു.
കാലത്ത് പ്രവാസത്തിലെ പണിയിടത്ത് പോകുന്നതിനു മുമ്പ് മുഖ പുസ്തകത്തിലൂടെ റാന്നിയിലെ പ്രളയവും അതിനെത്തുടർന്ന് സകലമാനയിടത്തും വെള്ളം കയറിയ ചിത്രങ്ങളും കണ്ടു തുടങ്ങിയത്.
കാലത്ത് പ്രവാസത്തിലെ പണിയിടത്ത് പോകുന്നതിനു മുമ്പ് മുഖ പുസ്തകത്തിലൂടെ റാന്നിയിലെ പ്രളയവും അതിനെത്തുടർന്ന് സകലമാനയിടത്തും വെള്ളം കയറിയ ചിത്രങ്ങളും കണ്ടു തുടങ്ങിയത്.
അന്ന് വൈകുന്നേരം ചെങ്ങന്നൂരിൽ വെള്ളം ക്രമാതീതമായി ഉയരുന്നതറിഞ്ഞു. കൂടെ ശനമില്ലാതെ പെയ്യുന്ന മഴയും.
പതിനാറിന് കാലത്ത് ഇതുപോലെ മുഖപുസ്തകത്തിലൂടെ ആണ് ചെങ്ങന്നൂരിൽ എം സി റോഡ് കവിഞ്ഞു വെള്ളം വരുന്ന വീഡിയോ കാണുന്നതും മറ്റും. സംഗതി കൈവിട്ടു പോകുന്നു എന്നൊരു തോന്നൽ പ്രവാസത്തിൽ ഇരുന്ന എനിക്ക്.
അപ്പോഴും തോരാതെ പെയ്യുന്ന മഴ.
ഇതേ പതിനാറിന്, വീടിന്റെ പുറകിൽ വെള്ളം എത്തി എന്നറിയുന്നു.
നോക്കി നിന്നപ്പോൾ വെള്ളം കയറി കയറി വരുന്നു എന്നാണു അറിഞ്ഞത്.
അപ്പോഴേക്കും ദുബൈയിൽ നിന്നും അടുത്ത വീട്ടിലെ അജി വിളിച്ചു. അടുത്തുള്ള വീട്ടിലുള്ളവർ എല്ലാവരും കൂടെ ഒരു വീട്ടിൽ നിൽക്കുന്നതല്ലേ സുരക്ഷിതം എന്ന് എന്നോട്. അതാണ് അതിന്റെ ശരി എന്ന് പറഞ്ഞു ഉടനെ നൽപകുതിയെ വിളിച്ചു, ഉച്ചയ്ക്ക് മുമ്പ് അയൽവക്കത്ത് പിള്ളാരെയും കൂട്ടി പോകാൻ പറഞ്ഞു. മാസങ്ങൾക്കു മുമ്പ് അനുവദിച്ചു കിടക്കുന്ന വാര്ഷികാവധിക്ക് ആഗസ്റ്റ് 17 പോകാമല്ലോ,
അതുവരെ അവിടെ നിൽക്കട്ടെ എന്നതായിരുന്നു ചിന്ത.
പതിനാറിന് വൈകുന്നേരത്തോടെ ചെങ്ങന്നൂർ പ്രദേശം അപ്പാടെ ഒറ്റപെട്ടു എന്നറിഞ്ഞു. പുത്തൻകാവിലും ആറാട്ടുപുഴയിലും മംഗലത്തും ആറന്മുളയിലും മറ്റും വീടുകളുടെ ഒരു നിലയും ചിലയിടത്ത് രണ്ടു നിലയോളം പ്രളയ ജലം കയറിയിരിക്കുന്നു എന്ന ഭയപ്പെടുത്തുന്ന വാർത്ത കേട്ടാണ് ആ ദിവസം കടന്നു പോയത്.
ഒരു ലഗേജ് പോലും ഇല്ലാതെ നാട്ടിലേക്ക് പോകാനിരുന്ന ഞാൻ, സ്ഥിതി ഗുരുതരം എന്നറിഞ്ഞു ഇതിനിടയിൽ പോയി അത്യാവശ്യം കുറച്ചു സാധങ്ങൾ വാങ്ങി.
പിറ്റേന്ന് 2018 ആഗസ്റ്റ് 17 നു കാലത്ത് പത്തരയ്ക്കാണ് ഫ്ലൈറ്റ്. ചെങ്ങന്നൂർ തീർത്തും ഒറ്റപ്പെട്ടിരിക്കുന്നു എന്ന് വാർത്ത. അറിയാവുന്നവരെയും കിട്ടാവുന്നവരെയും ഒക്കെ ബന്ധപെട്ടു. ചെങ്ങന്നൂരിൽ ചെല്ലാനുള്ള എല്ലാ വഴികളും വെള്ളം മുങ്ങി കിടക്കുന്നു എന്ന് മറുപടി.
നാട്ടിൽ പോകേണ്ട ദിവസമായി.
തിരുവനന്തപുരത്ത് ഫ്ലൈറ്റ് ഇറങ്ങിയാൽ ചെങ്ങന്നൂരിൽ എത്താൻ
14 വഴികൾ.
ഇതെല്ലാം കൂടാതെ, അടിയന്തരഘട്ടത്തിൽ പകൽവെളിച്ചത്തിൽ മാത്രം ഉപയോഗപ്പെടുത്താവുന്ന
ഒരു വഴിയും കണ്ടു വെച്ചിരുന്നു. ആ വഴി തത്ക്കാലം നിങ്ങളോട് വെളിപ്പെടുത്തുവാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.
പിറ്റേന്ന്, 14 വഴികളിലെ പ്രതീക്ഷയുള്ള ചില വഴികളുടെ അവസ്ഥ ചോദിച്ചു ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടു. അതിനു മുമ്പ് അതികാലത്ത് കരിങ്ങാട്ടിൽ അച്ചന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ പന്തളം മുങ്ങിയ വിവരം അറിഞ്ഞിരുന്നു.
പമ്പ ഇത്ര പെരുകി കിടന്നപ്പോഴും പന്തളവും ചെങ്ങന്നൂർ താലൂക്കിന്റെ ഭാഗങ്ങളായ വെണ്മണിയും ആലയും മറ്റു പ്രളയജലത്തിൽ അകപ്പെടാതെ പിടിച്ചു നിന്നിരുന്നത് അച്ചൻകോവിലാറിൽ വെള്ളം കൂടാഞ്ഞതിൽ ആണ്. അങ്ങനെ ചെങ്ങന്നൂരിൽ എത്താൻ ഞാൻ കണ്ടു വെച്ചിരുന്ന വഴികൾ നാലെണ്ണമാണ് ആരും പ്രതീക്ഷിക്കാതെ ആഗസ്റ്റ് 16 നു അർദ്ധരാത്രിയിൽ ഒഴുകിയിറങ്ങി വന്ന വെള്ളം കയറി പോയത്.
പമ്പ ഇത്ര പെരുകി കിടന്നപ്പോഴും പന്തളവും ചെങ്ങന്നൂർ താലൂക്കിന്റെ ഭാഗങ്ങളായ വെണ്മണിയും ആലയും മറ്റു പ്രളയജലത്തിൽ അകപ്പെടാതെ പിടിച്ചു നിന്നിരുന്നത് അച്ചൻകോവിലാറിൽ വെള്ളം കൂടാഞ്ഞതിൽ ആണ്. അങ്ങനെ ചെങ്ങന്നൂരിൽ എത്താൻ ഞാൻ കണ്ടു വെച്ചിരുന്ന വഴികൾ നാലെണ്ണമാണ് ആരും പ്രതീക്ഷിക്കാതെ ആഗസ്റ്റ് 16 നു അർദ്ധരാത്രിയിൽ ഒഴുകിയിറങ്ങി വന്ന വെള്ളം കയറി പോയത്.
ഇട്ട പോസ്റ്റിനു പലരും മറുപടി ഇട്ടു, പേഴ്സണൽ മെസ്സേജ് അയച്ചു. അറിഞ്ഞിടത്തോളം, ചെങ്ങന്നൂരിൽ എത്തിപ്പെടുവാൻ
വഴികളൊന്നും ഇല്ലാ.
എന്റെ സുരക്ഷയെ കരുതി
യാത്ര നീട്ടിവെക്കണം എന്ന് ഉപദേശിച്ച കുറച്ചേറെ പേർ ഉണ്ടായിരുന്നു. നമ്മളെ ആവശ്യമുള്ളയിടത്ത്
നമ്മളെ കൊണ്ട് എത്തിപ്പെടാൻ സാധിക്കുമെങ്കിൽ അങ്ങനെ ചെയ്യണമെന്നതാണ് എന്റെ നിലപാട്.
അതിനാൽ മുമ്പോട്ട് തന്നെ എന്നുറച്ചു തീരുമാനിച്ചു.
കൗണ്ടർ തുറന്നു. ആദ്യം തന്നെ ബോർഡിങ് പാസ് എടുത്തു. യാത്ര പോകാൻ വന്നവർക്കെല്ലാം മഴയുടെയും മഹാ പ്രളയത്തിന്റെയും കഥകൾ മാത്രം പറയാൻ.
പ്രവാസത്തിൽ നിന്നും വേവലാതി നിറഞ്ഞ മനസ്സോടെ ഒരു ബീമാനം നിറച്ചാളുകൾ തിരുവന്തപുരത്തേക്ക്.
സാധാരണ ബീമാനത്തിൽ ആരോടെയും വാ തുറക്കാറില്ല.
പക്ഷെ ഈ യാത്രയിൽ തൊട്ടടുത്തിരുന്ന യാത്രക്കാരൻ തുടക്കമിട്ടു. മറുപടി ചില വാക്കുകളിൽ ഒതുക്കുവാൻ നോക്കി. പക്ഷെ നാടും നാട്ടാരും പ്രളയ ജലത്തിൽ മുങ്ങി നിൽക്കുമ്പോൾ നമ്മൾക്കെങ്ങിനെ വികാരങ്ങളില്ലാതെ നിശ്ശബ്ദനായിരിക്കുവാൻ കഴിയും. കുറച്ചു സംസാരിച്ചു.
തലേന്ന് രാത്രി ആകെ ഉറങ്ങിയത് രണ്ടു മണിക്കൂർ ആണ്. അതുകൊണ്ടു ബീമാനത്തിൽ ഇരുന്നു ഒന്ന് മയങ്ങാം എന്ന് കരുതി വർത്തമാനം ഒരു കണക്കിന് അവസാനിപ്പിച്ചു ഒന്ന് കണ്ണടച്ചു.
ഫ്ലൈറ്റ് അറ്റന്ഡന്റ് ഡ്രിങ്ക്സുമായെത്തി. ബജറ്റ് ബീമാനം ആണ്. കാശ് കൊടുത്തു വാങ്ങണം.
വർത്തമാനം പറഞ്ഞിരുന്ന ആൾ ഒരു ഗ്ലാസ് പച്ചവെള്ളം വാങ്ങി. ഞാനും. ഇത്തിരി കഴിഞ്ഞു അദ്ദേഹം ചെറിയ ചെറിയ ബോട്ടിലിലെ പച്ചവെള്ളവും വാങ്ങി.
ശേഷം ഭക്ഷണം വന്നു. എയർ ഇന്ത്യ എക്സ്പ്രസ്സിൽ യാത്ര ചെയ്യുന്നവർക്കെല്ലാം ഭക്ഷണം കൊടുക്കുന്ന പതിവുണ്ട്,ബജറ്റ് എയർലൈൻ എങ്കിലും. അത് വാങ്ങി. കഴിക്കുവാൻ തുടങ്ങിയപ്പോൾ അടുത്ത സീറ്റിലെ കക്ഷിക്കൊരു എരിപിരി.
ഫ്ലൈറ്റ്
അറ്റൻഡൻറ്മാരാരും കാണുന്നില്ല
എന്നുറപ്പിച്ചു, മുൻ സീറ്റ് പോക്കറ്റിൽ കയറിയപ്പോഴേ കക്ഷി ഒളിപ്പിച്ചു വെച്ച ഒരു ബോട്ടിൽ (ക്വാർട്ടർ) പതുക്കെ
പുറത്തെടുക്കുന്നു. എന്നിട്ടു വളരെ സൂഷ്മതയോടെ, കൂടെ കരുതിയിരുന്ന വെള്ളത്തിന്റെ ബോട്ടലിലേക്ക് പകർന്ന് അടച്ചു വെച്ചു ശേഷം വെള്ളവും കൂടെ ചേർത്ത് മിക്സ് ആക്കി ഗ്ലാസ്സിലേക്ക് പകർന്ന് കുടിയോടെ കുടി. വീണ്ടും
ഒരു രണ്ടു തവണകൂടി ബോട്ടിലിൽ നിന്ന് പകർന്ന് വെള്ളം ചേർത്ത് കക്ഷി കുടിച്ചു.
പിന്നായിരുന്നു കലാപരിപാടി. എഴുന്നേൽക്കുന്നു വാഷ്റൂമിൽ പോകുന്നു തിരികെ വരുന്നു ഇരിക്കുന്നു പത്തുമിനിറ്റിനു ശേഷം വീണ്ടും എഴുന്നേൽക്കുന്നു വാഷ്റൂമിൽ പോകുന്നു.
ഓരോതവണയും കാലു ഒതുക്കി വശംകെട്ടു.
അങ്ങനെ ആ കലാപരിപാടി ഒരു മൂന്നു തവണ ആവർത്തിച്ചു കഴിഞ്ഞപ്പോൾ കക്ഷി സ്വസ്ഥനായി. അടുത്ത ഒരുമണിക്കൂർ പ്രശ്നങ്ങളൊന്നും ഇല്ലാതെ പോയി.
ബീമാനം അടുത്ത ചില നിമിഷങ്ങൾക്കുള്ളിൽ ലാൻഡ് ചെയ്യും എന്നറിയിപ്പ് കിട്ടി. എല്ലാം പരിശോധിച്ച് ഉറപ്പിച്ച് ഫ്ലൈറ്റ് അറ്റന്ഡന്റ് മാർ എല്ലാവരും ബെൽറ്റിട്ട് ലാൻഡിങ്ങിന് ഒരുങ്ങി ഇരിക്കുന്നു.
അപ്പോഴൊണ്ട് മുമ്പ് പറഞ്ഞ കക്ഷി ബെൽറ്റൊക്കെ ഊരി അടുത്ത വാഷ്റൂം യാത്രയ്ക്ക് ഒരുങ്ങുന്നു.
ഒരുകണക്കിന് പറഞ്ഞു അവിടെ ഇരുത്തി.
ലാൻഡ് ചെയ്യാൻ പോകുന്ന അറിയിപ്പ് കിട്ടിയാൽ പരമാവധി 10 മിനിറ്റിൽ തിരുവന്തപുരത്തു ബീമാനം നിലം തൊടേണ്ടതാണ്. ഇതിപ്പോൾ
20 മിനിറ്റോളം കഴിഞ്ഞിട്ടും നിലം തൊടുന്ന മട്ടൊന്നും കാണുന്നില്ല.
അപ്പോഴേക്കും ക്യാപ്റ്റന്റെ അറിയിപ്പ് വന്നു. കാലാവസ്ഥ അനുകൂലമല്ല, മഴയാണ്,
നമ്മളിങ്ങനെ ചുറ്റിപറക്കുകയാണ്, അനുവാദത്തിനായി എന്ന്.
അതുവരെയും സ്വസ്ഥമായി ഇരുന്ന മനസ്സിനു ഇത് കേട്ടപ്പോൾ ആകെ ഒരു ഉലച്ചിൽ.
എന്തായാലും വീണ്ടും ഒരു പത്ത് പതിനഞ്ചു മിനിറ്റ് വട്ടമിട്ടു ഞങ്ങൾ തിരുവന്തപുരത്തു ഇറങ്ങി.
ആകെ വിജനമായൊരു എയർപോർട്ട്. ആളും അനക്കവും ഇല്ലാതെ ഈ ബീമാനത്താവളം ഞാൻ ആദ്യമായാണ് ഇങ്ങനെ കാണുന്നത്. ആകെയൊരു മൂകത. വന്നിറങ്ങിയവരെല്ലാം
തന്നെ ആലോചനയുടെ കനത്താൽ തൂങ്ങിയ മുഖവുമായി.
വേഗം തന്നെ എമിഗ്രെഷൻ
കഴിഞ്ഞു. പ്രളയകാലത്ത് സുരക്ഷിതമായി വീട്ടിൽ എത്തിയാൽ വീട്ടുകാർക്ക് കുറച്ചുദിവസത്തേക്ക്
പട്ടിണി കിടക്കാതിരിക്കുവാനുള്ള സാധങ്ങൾ വാങ്ങി ലഗേജിൽ ഇട്ടത് കാത്തു ആ നിൽപ്പ് ഒരരമണിക്കൂറോളം.
സാധങ്ങൾ കിട്ടി. പുറത്തിറങ്ങി.
മഴയ്ക്ക് അൽപ്പം ശമനം ആയി.
എങ്കിലും തെറ്റില്ലാതെ ചാറ്റൽ മഴയുണ്ട്. മനസ്സ് കൊണ്ട് എന്തും
നേരിടാൻ തയ്യാറായി ബീമാനം ഇറങ്ങിയ ഞാൻ ഈ മഴയുടെ ആകട്ടെ അതിന്റെ തുടക്കം എന്നുറപ്പിച്ചു
നനഞ്ഞിറങ്ങി വണ്ടി ഉന്തി ടാക്സി സ്റ്റാൻഡിൽ എത്തിയപ്പോൾ അവിടൊരു ലോ ഫ്ലോർ കിടക്കുന്നു
എറണാകുളം ബോർഡുമായി, വഴി ആലപ്പുഴ.
അതിൽ കയറിയിട്ടു കാര്യമില്ലല്ലോ.
പണ്ടേ ആലപ്പുഴ - ചങ്ങനാശ്ശേരി മുങ്ങി കിടക്കുകയാണ്. പിന്നെങ്ങനെ പോകും.
തമ്പാനൂർ ഇറങ്ങുവാൻ
പറ്റുമോ എന്നറിയാൻ അതിലെ ആണോ പോകുന്നത് എന്ന് പോയി ചോദിച്ചു. അല്ലാ എന്നുത്തരം.
അത് കേട്ട് തിരിഞ്ഞു നടന്നപ്പോൾ അടുത്ത് നിന്ന് ടാക്സി
വേണോ ടാക്സി എന്ന് ചോദ്യം, കുറച്ചു പേർ കൂടി
നിന്ന്.
ആട്ടെ തമ്പാനൂർക്ക്
എത്ര എന്ന് ചോദ്യം.
500 എന്നുത്തരം.
പ്രീ പെയ്ഡ് ടാക്സിക്ക്
350 കൊടുത്തു ഒന്ന് രണ്ടു തവണ
പോയ പരിചയം കൊണ്ട് മനസ്സിലായി ഇത് കള്ള ടാക്സിക്കാർ എന്ന്. സാധാരണ കള്ള ടാക്സിക്കാർ
തുക കുറച്ചു ഓടുമ്പോൾ മഹാമാരിക്ക് വാഴ വെട്ടാൻ കുറച്ചു അറത്ത് കൊല്ലികൾ ഇവിടെ വന്നു
നിൽക്കുന്നു.
ഒരു 400 കൊണ്ടുപോകുവാൻ കഴിയുമോ എന്ന് ബാർഗൈനിങ്.
സാറേ വെള്ളപൊക്കമാ ഒരു വഴിയുമില്ലെന്ന്.
മാറി അവിടെ നിന്നു. ഒരു രണ്ടു മിനിറ്റ് കഴിഞ്ഞില്ല, ആ കൂട്ടത്തിൽ നിന്നൊരാൾ എത്തി, ഓട്ടോ വേണോ എന്ന് ചോദ്യം.
എത്ര ആകും എന്ന് ചോദ്യം.
350 നു ആണെങ്കിൽ വരാം എന്ന്. സാധാരണ കൊടുക്കുന്നത് 150 . ഇനിയും കാത്ത് നിന്നാൽ രാത്രിയാകും എന്ന തിരിച്ചറിവിൽ അതിനു സമ്മതിച്ചു.
350 നു ആണെങ്കിൽ വരാം എന്ന്. സാധാരണ കൊടുക്കുന്നത് 150 . ഇനിയും കാത്ത് നിന്നാൽ രാത്രിയാകും എന്ന തിരിച്ചറിവിൽ അതിനു സമ്മതിച്ചു.
ഒരു അഞ്ചു മിനിറ്റ് നിൽക്കണം, ഓട്ടോ വെളിയിൽ ആണ്. വിളിച്ചു പറഞ്ഞു വരുത്തണം, ഇവിടിടാൻ പറ്റില്ല. അതിനും സമ്മതിച്ചു കാത്ത് നിന്നു.
അഞ്ചു മിനിറ്റ് കഴിഞ്ഞു പത്തുമിനിറ്റായി. ഇതിനിടയ്ക്ക് രണ്ടു
തവണ തിരക്കി. കുറച്ചു സമയം കൂടെ ആകും എന്ന്.
അപ്പോഴാണ് നിന്നിരുന്നതിനു എതിരിലുള്ള പ്രീ പെയ്ഡ് ടാക്സി കൗണ്ടറിനടുത്ത് ആളും അനക്കവും, വെള്ള ഉടുപ്പും കറുപ്പ് പാന്റ്സും ഇട്ട ഡ്രൈവർ മാരെയും കാണുന്നത്.
ഞാൻ പോകുക ആണ് എന്ന് എന്നെ കാത്ത് നിറുത്തിയവരോട് പറഞ്ഞു ,
തമ്പാനൂർക്കു എത്രയാകും തുക എന്ന് പ്രീ പെയ്ഡ് ടാക്സിക്കാരോട് തിരക്കി.
400 എന്ന്
ഉത്തരം.
ശരി പറഞ്ഞു കയറി. ഒരു പക്കാ മാന്യൻ. ഡ്രൈവർ ചേട്ടൻ. വാഹനത്തിൽ FM ട്യൂൺ ചെയ്തു വെച്ചിട്ടുള്ളതിലൂടെ പ്രളയത്തിന്റെയും
ക്യാമ്പുകളുടെ അവസ്ഥയും റണ്ണിങ് കമന്ററി.
പ്രളയ പ്രദേശത്ത് നിന്നും എയർ ലിഫ്റ്റ് ചെയ്യുന്നവരെ തിരുവന്തപുരത്താണ് ഇറക്കുന്നത്, അങ്ങനെ ലിഫ്റ്റ് ചെയ്ത ഒരു ഗർഭിണി ഹെലിക്കോപ്റ്ററിൽ പ്രസവിച്ചു തുടങ്ങിയ വാർത്തകൾ അറിയുന്നത് മാന്യനായ ഡ്രൈവറിൽ നിന്നും.
ഇതിനിടയിൽ FM ലൂടെ ക്യാമ്പുകളിലേക്ക് ആവശ്യമായ കാര്യങ്ങൾ പൊതുജനത്തെ അറിയിക്കുന്നു.
തിരുവനതപുരത്ത് അന്ന് വരെ കാണാത്ത തിരക്ക്. അതിന്റെ കാരണവും ഡ്രൈവർ ചേട്ടൻ ആണ് പറഞ്ഞത്. പ്രളയം മൂലം നഗരത്തിൽ പെട്രോളിന് ക്ഷാമം വരുന്നു എന്നാരോ കരക്കമ്പി അടിച്ചിറക്കി, അത് കേട്ട് നാട്ടുകാർ മുഴവൻ വീട്ടിൽ കിടന്ന സർവ്വ വാഹനങ്ങളും എടുത്ത് പമ്പിൽ പോയി പെട്രോൾ അടിക്കുന്ന ബ്ലോക്ക്.
ഒരു കണക്കിന് റെയിൽവേ സ്റ്റേഷൻ റോഡിൽ കയറി. അവിടെ മാത്രം 20 മിനിറ്റോളം ബ്ലോക്കിൽ കിടന്നു.
ഡ്രൈവർ ചേട്ടനോട് അടുത്ത യൂ ടേൺ തിരിഞ്ഞു എന്നെ ഇറക്കുവാൻ
പറഞ്ഞു. മാന്യനായ അദ്ദേഹത്തിനു ഒരു മടി പോലെ. കുഴപ്പമില്ല എന്ന് ഞാൻ.
എന്നാലും ഇത്രയും
ലഗേജ്ജുമായി എങ്ങനെ പോകും എന്ന്.
അതൊക്കെ അങ്ങ് പോകും
എന്ന് പറഞ്ഞു തൂക്കി എടുത്ത് നടന്നു ഒരു കണക്കിന് റെയിൽവേ സ്റ്റേഷനിൽ വൈകുന്നേരം ആറുമണിയോടടുപ്പിച്ചു
ചെന്നു കയറി.
ഓടി പോയി ക്യൂവിൽ
നിന്നു. കൗണ്ടറിൽ വേഗം എത്തി. പെട്ടെന്ന് ഒരു ചെങ്ങന്നൂർ ടിക്കറ്റ് തരാൻ എന്റെ ആവശ്യം.
ഇവനേത് നാട്ടിൽ നിന്നു
വരുന്നു എന്ന തരത്തിൽ കക്ഷി ഒരു നോട്ടം. ചെങ്ങന്നൂരിന് ട്രെയിൻ ഇല്ല, വേണമെങ്കിൽ കായംകുളത്തിനു ടിക്കറ്റ് തരാം എന്ന്.
അപ്പോൾ ആ വഴിയും അടഞ്ഞു.
വഴികൾ ഓരോന്നും അടയുന്നു.
കായംകുളത്തിനു ടിക്കറ്റ്
എടുത്ത് വലിഞ്ഞോടി പിന്നെയും ഓടി എങ്ങനോക്കയോ വഞ്ചിനാട് എക്സ്പ്രസ് കിട്ടുന്നതിൽ കുറേയേറെ
പുറകിൽ പോയി കയറി. രണ്ടു മിനിറ്റ് ആയപ്പോഴേക്കും
ട്രെയിൻ എടുത്തു.
കാലു വെയ്കുവാൻ സ്ഥലമില്ല.
പണിപ്പെട്ട് ലഗേജ് മുകളിൽ കയറ്റി ഒതുക്കി. വാതിലിനോട് ചേർന്ന് ഇടവഴിയിൽ സ്ഥാനമുറപ്പിച്ചു.
കേരളത്തിൽ കാലു കുത്തിയാൽ,
ഞാൻ അന്ന് രാത്രിക്കുള്ളിൽ വീട്ടിൽ എത്തിയിരിക്കും
എന്ന എന്റെ വാക്ക് വിശ്വസിച്ചു അയലത്ത് നിന്നു കാലത്ത് വന്നു വീട്ടിൽ കഴിയുന്ന നൽപകുതിയോടും
പിള്ളാരോടും അയലത്തേക്ക് തിരികെ പൊയ്ക്കോളാൻ പറയാൻ കുറേയേറെ മൊബൈലിൽ വിളിച്ചു. കിട്ടുന്നില്ല.
അന്ന് വീട്ടിൽ ചെല്ലാം
എന്നുള്ള എന്റെ പ്രതീക്ഷകൾ തകരുകയാണ് സുഹൃത്തുക്കളെ.
ഇതിനിടയിൽ കുടുംബത്ത്
പലതവണ വിളിച്ചു, കിട്ടി. അമ്മയോട് അവരെ വിവരം അറിയിക്കുവാൻ പറഞ്ഞു. അവർ
അയലത്തേക്ക് നേരത്തെ പോയി എന്നറിഞ്ഞു.
കൊല്ലമായപ്പോൾ സീറ്റ്
കിട്ടി. വഞ്ചിനാട് കായംകുളത്ത് യാത്ര അവസാനിപ്പിക്കും എന്ന് അനൗൺസ് ചെയ്തിരുന്നു എന്ന്
വണ്ടിക്കുള്ളിൽ നിന്നറിഞ്ഞു.
കൊല്ലത്ത് വെച്ച് സീറ്റിൽ അമർന്നു കഴിഞ്ഞു മൂത്ത അളിയനെ വിളിച്ചു, ചെങ്ങന്നൂർക്ക് പോകുന്ന കൊല്ലത്ത് നിന്നുള്ള KSRTC വേണാട് സർവീസ് ഓടുന്നുണ്ടോ എന്ന് തിരക്കി ഉറപ്പിച്ചു പറയുവാൻ പറഞ്ഞു. വൈകുന്നേരം വരെ ഓടി എന്നറിഞ്ഞു.
കൊല്ലത്ത് വെച്ച് സീറ്റിൽ അമർന്നു കഴിഞ്ഞു മൂത്ത അളിയനെ വിളിച്ചു, ചെങ്ങന്നൂർക്ക് പോകുന്ന കൊല്ലത്ത് നിന്നുള്ള KSRTC വേണാട് സർവീസ് ഓടുന്നുണ്ടോ എന്ന് തിരക്കി ഉറപ്പിച്ചു പറയുവാൻ പറഞ്ഞു. വൈകുന്നേരം വരെ ഓടി എന്നറിഞ്ഞു.
ഞാൻ മനസ്സിൽ കണ്ടിരിക്കുന്ന
റൂട്ടാണ് അത്. ബസ് വൈകുന്നേരം വരെ ഓടി എന്ന് കേട്ടപ്പോൾ ഒരാത്മവിശ്വാസം ഇന്ന് തന്നെ
വീട്ടിൽ എത്താമെന്ന്.
തകർന്ന പ്രതീക്ഷകൾക്ക്
വീണ്ടും ജീവൻ വെക്കുകയാണ് സുഹൃത്തുക്കളെ.
ഇതിനിടയിൽ വാഷ് റൂമിൽ
പോയി സ്വർണ്ണ ഉരുപ്പിടികൾ (വിവാഹ മോതിരവും മാലയും) ഒക്കെ ഊരി ഭദ്രമായി പാക്ക് ചെയ്തു. കൂട്ടത്തിൽ
നാട്ടിലുപയോഗിക്കുന്ന ഫോൺ ഒഴിച്ചുള്ളതും പഴ്‌സും പാസ്സ്പോര്ട്ടും ഒക്കെ പ്രവാസത്തിൽ
നിന്നും കൊണ്ടുവന്ന മനില കവറിൽ പാക്ക് ചെയ്തു അതിഭദ്രമായി അണ്ടർ വെയറിനുള്ളിൽ ആക്കി.അത്യാവശ്യം
പണം മാത്രം എടുത്ത് ജീൻസിന്റെ പോക്കറ്റിൽ ഇട്ടു.
അങ്ങനെ കായംകുളം ആയി.
മഴയുണ്ട്.
മൂന്നിൽ നിന്ന പ്ലാറ്റഫോമിൽ
നിന്നും പാലം കുറുകെ മുറിച്ചു ഒന്നിൽ കയറി. ഒരു ചെറിയ മാത്ര ശാപ്പിടേണ്ടത് കൊണ്ട് എന്തെകിലും
ഒന്ന് കഴിക്കാം കൂട്ടത്തിൽ നാട്ടിലെ ഒരു പൊതു സാഹചര്യം മനസ്സിലാക്കാം എന്ന് കരുതി കാന്റീനിൽ
കയറി. അവിടെ ദോശയെ ഉള്ളൂ.
അത് വാങ്ങി കഴിച്ചു.
ക്യാഷ്യറോട് കോട്ടയം സൈഡിലേക്ക് എന്താണ് തീവണ്ടി ഓടാത്തത് എന്ന് ചോദിച്ചു. അറിഞ്ഞില്ലേ
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ മുങ്ങി കിടക്കുകയാണ്.
ഇന്ന് ഇവിടുന്നു സ്റ്റേഷൻ മാസ്റ്റർ പോയിരുന്നു. റൂട്ട്
നോക്കാൻ. കുറഞ്ഞത് ഒരു രണ്ടു ദിവസം കഴിയാതെ ട്രെയിൻ ഓടി തുടങ്ങില്ല എന്ന്.
റെയിൽവേ സ്റ്റേഷന്
പുറത്തിറങ്ങി.
അവിടെ ഒരു ഓട്ടോ കിടക്കുന്നു.
ചെങ്ങന്നൂരിൽ അന്ന്
തന്നെ ചെല്ലാനുള്ള എന്റെ പ്ലാനും പദ്ധതികളുമായി ആ ഓട്ടോയിലേക്കു കയറി.
വണ്ടി അവിടെ നിന്നും
എടുക്കും മുമ്പ് ഞാൻ അദ്ദേഹത്തോട് പറഞ്ഞു എന്നെ ഒരു ടാക്സി സ്റ്റാൻഡിന്റെ മുമ്പിൽ ഇറക്കണം
എന്ന്.
വണ്ടി സ്റ്റാർട്ട്
ആക്കുവാൻ തുടങ്ങിയ ആൾ ആ ശ്രമം ഉപേക്ഷിച്ചു എന്നോട് ചോദിച്ചു ചേട്ടന് എവിടെ പോകാനാ.
ഞാൻ തുടങ്ങി,
ചെങ്ങന്നൂരിൽ ആണ് പോകേണ്ടത്. സർവ്വ വഴികളും വെള്ളം കയറി കിടക്കുകയാണ് എന്നറിയാം.
പക്ഷെ, ഞാൻ പറയുന്ന വഴിയിലൂടെ പോയാൽ
ചെങ്ങന്നൂരിൽ എത്താം, അതിനു എനിക്കൊരു കാർ
തന്നെ കുറഞ്ഞത് വേണം. ഞാൻ പറയുന്ന വഴിയിലും കുറച്ചു വെള്ളം കാണും. എങ്കിലും കാർ ആണെങ്കിൽ
നമുക്ക് എങ്ങനെയും കടന്നു പോകാം എന്നാണു വിശ്വാസം.
ഇത്രയും കേട്ടപ്പോൾ
ഷാൻ പറയുന്നു (പേര് ചെങ്ങന്നൂർക്കുള്ള യാത്രയ്ക്കിടയിൽ ചോദിച്ചറിഞ്ഞതാണ്), എനിക്ക് കാർ ഉണ്ട് നമുക്കതിൽ പോകാം എന്ന്. കൂട്ടത്തിൽ
പറഞ്ഞു, ഞാൻ ഒരു രണ്ടു മണിക്കൂർ മുമ്പ്
റെയിൽവേ സ്റ്റേഷനിൽ നിന്നും കോട്ടയത്തിനു പോകാനുള്ള ഒരാളെയും കൊണ്ട് പന്തളത്തിനു ഓട്ടോയിൽ
ആ സൈഡ് പോയതാണ്. വെള്ളമാണ്. പോകാൻ പറ്റിയില്ല എന്ന്. കക്ഷിയെ തിരികെ കായംകുളം റെയിൽവേ
സ്റ്റേഷനിൽ ആലപ്പുഴ വഴിയുള്ള ട്രെയിനിൽ കയറി എറണാകുളത്ത് ചെന്ന് കോട്ടയത്തിനു പോകുവാൻ
പറഞ്ഞു വിട്ടു എന്ന്. അതുകൊണ്ടു പോകണോ എന്ന്.
ഞാൻ ഉദ്ദേശിക്കുന്ന
വഴിക്കായിരിക്കില്ല ഷാൻ പോയത്, എന്തായാലും നമുക്ക്
പോകാം എന്ന് ഞാൻ. ഒന്ന് രണ്ടു കിലോമീറ്റർ ഓടി ഞങ്ങൾ ഷാൻ ന്റെ വീട്ടിൽ എത്തി. കക്ഷി
വേഗം ഡ്രസ്സ് ചേഞ്ച് ചെയ്തു. ഒരു കന്നാസിൽ ഡീസലുമായി കാറുമെടുത്ത് എന്നെയും കയറ്റി
നേരെ ചെങ്ങന്നൂർക്ക്.
കായംകുളത്ത് നിന്നു
മാവേലിക്കര പുതിയകാവ് വഴി കൊച്ചാലുംമൂട് എത്തി. കക്ഷി അവിടുന്ന് നേരെ പോകുന്നു. നമുക്ക്
ഇടത്തേക്ക് തിരിഞ്ഞു താഴേക്കാണ് പോകേണ്ടതെന്നു ഞാൻ പറഞ്ഞു. അപ്പോൾ ഷാൻ പറയുന്നു, ഞങ്ങൾ നേരെയാണ് പോയതെന്ന്. അവർ മാങ്കാംകുഴി വഴി പന്തളം പോകാനാണ് ശ്രമിച്ചതെന്നപ്പോൾ
മനസ്സിലായി.
പറഞ്ഞത് പോലെ ഇടത്തേക്ക്
തിരിഞ്ഞു നേരെ കൊല്ലകടവിലേക്ക് വണ്ടി ഓടിച്ചു പോയി.
കൊല്ലകടവിന് മുൻപ്
അച്ചൻകോവിൽ നദിയ്ക്കു കുറുകെ ഉള്ള പാലത്തിലാണ് ഞങ്ങൾ ഇപ്പോൾ. അരണ്ട വെളിച്ചത്തിൽ പാലത്തിനെ
തൊട്ടു തൊട്ടില്ല എന്ന നിലയിൽ പെരുക്കത്താൽ നിൽക്കുന്ന അച്ചൻകോവിലാറിനെ ഈ നിലയിൽ ആദ്യമായി
കാണുകയാണ്. ഒഴുക്കില്ല, ഒരു തുള്ളി വെള്ളം
പോലും ഉൾക്കൊള്ളുവാൻ സാധിക്കില്ല എന്ന നിലയിൽ ആണ് കിടപ്പ്. ഓർമ്മ വെച്ചകാലം മുതൽ എന്ന്
പറഞ്ഞാൽ ഒരു 40 വർഷമായി ഞാൻ കാണുന്നതാണ്
ഈ പാലം.
ആകെ ഒരു ഭയപ്പാട്.
ആകെ ഒരു ഭയപ്പാട്.
അങ്ങനെ ഞങ്ങൾ കൊല്ലകടവ്
ജംഗ്ഷനിൽ എത്തി. നേരെ കൊടുകുളഞ്ഞി വഴി ചെങ്ങന്നൂർക്കു പോകാനാണ് ഞാൻ പ്ലാൻ ചെയ്ത് വന്നിരിക്കുന്നത്.
എന്തായാലും ആരോടെങ്കിലും സാഹചര്യം ഒന്നന്വേഷിക്കാം എന്ന് ഉറക്കെ ചിന്തിച്ചപ്പോൾ ഷാൻ
പറയുന്നു ആ കിടക്കുന്ന ഓട്ടോ ചേട്ടനോട് ചോദിക്കുവാൻ, അവർക്ക് കൃത്യമായ അപ്ഡേറ്റ് തരുവാൻ സാധിക്കും എന്ന്.
കാറിൽ നിന്നിറങ്ങി
ഓട്ടോയുടെ അടുത്തേക്ക് നടക്കുമ്പോൾ കാണുന്നു ഒരു വല്യ ഫിഷിംഗ് ബോട്ട് ലോറിയിൽ കയറ്റി
വന്നത് നിറുത്തി അതോടൊപ്പം വന്നവർ ഇറങ്ങി വരുന്നത്.
ഓട്ടോ ചേട്ടനോട് ചെങ്ങന്നൂർക്ക്
പോകാനാണ് എന്ന് പറഞ്ഞു വഴിയുടെ അവസ്ഥ തിരക്കി.
ഒരു രക്ഷയുമില്ല ചേട്ടാ.
വൈകിട്ട് മുതൽ വണ്ടി പോകുന്നില്ല, വെള്ളം കയറിയെന്ന്.
ആ റൂട്ടിൽ എവിടെയാകും വെള്ളം കയറിയതെന്ന്, ഏഴു വര്ഷം സ്ഥിരമായി പോയിരുന്നതിന്റെ അനുഭവത്തിൽ അറിയുമെങ്കിലും വെറുതെ ചോദിച്ചു.
അത് ഓട്ടാഫീസിന്റെ അവിടം മുതൽ കോടുകുളഞ്ഞി വരെയെന്നു
മറുപടി.
അങ്ങനെ എങ്കിൽ ചെറിയനാട്
വഴി ചെങ്ങന്നൂരിൽ പോകാൻ സാധിക്കുമോ എന്ന് ചോദിച്ചു. ആ വഴി ഗുരുമന്ദിരം മുതൽ അങ്ങോട്ട്
ചെങ്ങന്നൂർ വരെ മിക്കവാറും മുങ്ങി കിടക്കുന്നു എന്ന്.
ഓട്ടാഫീസ് വരെ ചെന്നാൽ
ബോട്ടുമായി വരുന്ന ലോറിയിൽ കയറി ചെങ്ങന്നൂർക്ക് പോകാം എന്നൊരു ബുദ്ധി ഓട്ടോ ചേട്ടൻ
പറഞ്ഞു തന്നു.
അങ്ങനെ ഷാൻ തന്റെ
കാറിൽ എന്നെയും കൊണ്ട് ഓട്ടാഫീസിലേക്ക്.
പോകുന്ന വഴിക്കു കൂട്ടായി അന്ധകാരം മാത്രം. സർവ്വയിടവും കൂരിരുട്ട്.
സമയം രാത്രി 9:35. അങ്ങനെ ഓട്ടാഫീസ്
എത്തി.
ദൂരെ നിന്നെ കണ്ടു
അവിടെ പാൽ വെളിച്ചം തൂവി കവലയിൽ ഒരു സോളാർ വിളക്ക് തുറന്ന കണ്ണുകളുമായി നിൽക്കുന്നു.
കുറച്ചാളുകൾ കവലയിൽ
കൂടി നിൽപ്പുണ്ട്. ടോർച്ചും മറ്റും കയ്യിൽ കരുതി ചിലർ. മുമ്പോട്ട് പോയ ഞങ്ങളുടെ കാറിനവർ
കൈകാട്ടി നിറുത്തി.
വഴിക്കു വെള്ളമാണ്,
മുമ്പോട്ട് പോകില്ല എന്നവർ അറിയിച്ചു.
എവിടുന്നു വരുന്നു
എന്നല്ല, എങ്ങോട്ടെന്ന് ആദ്യ ചോദ്യം. ചെങ്ങന്നൂർക്കെന്ന്
ഞാൻ.
അത് കേൾക്കുകയും പുറത്ത്
നിന്നവർ തലക്കും കയ്യും കൊടുത്തു ചേട്ടൻ ഒരു അഞ്ചു മിനിറ്റ് താമസിച്ചു പോയല്ലോ എന്നൊറ്റ
പറച്ചിൽ.
വന്നൊരു ടിപ്പർ ലോറി
അവിടെ തടഞ്ഞിട്ട്, അതുവരെ വന്നു അവിടെ
പെട്ട കുറച്ചേറെ ആളുകളെ അതില് കയറ്റി ചെങ്ങന്നൂർക്ക് വിട്ടിട്ടു അഞ്ചു മിനിറ്റായതേ
ഉള്ളെന്നു. എന്ത് ചെയ്യാം ഞാൻ വന്നത് ഇപ്പൊഴായിപ്പോയി.
ചേട്ടൻ എന്തായാലും
ഇറങ്ങു, ബോട്ടുമായി ലോറികൾ വരും അതില്
കയറ്റി വിടാം എന്ന് ഉറപ്പു പറഞ്ഞു.
കാറിൽ നിന്നും പുറത്തിറങ്ങി.
കയ്യിലിരിക്കുന്ന ബാഗ് കണ്ടപ്പോൾ കൂടിനിന്ന പലർക്കും സംശയം ഏറി. അടുത്ത ചോദ്യം എത്തി.
എവിടുന്നു വരുന്നു?
മസ്‌ക്കറ്റ് എന്നുത്തരം.
കാറ്റിനു ചെവിയുണ്ടെന്നു
മനസ്സിലായി, അവിടെയും ഇവിടെയും
നിന്നിരുന്നവർ പലരും വന്ന് മസ്‌ക്കറ്റിൽ നിന്ന് വരുകയാണ് അല്ലേ എന്ന് ചോദ്യം.
ഇതിനിടയിൽ ഷാനിനോട്
നന്ദി പറഞ്ഞു ചോദിച്ചതിൽ അധികം കൊടുത്തു പറഞ്ഞു വിട്ടു.
ചുറ്റിലൊന്നും വൈദ്യുതി
ഇല്ല. മുമ്പ് സൂചിപ്പിച്ച സോളാർ വിളക്ക് മാത്രം സകലത്തിനും മൂകസാക്ഷിയായി കണ്ണ് തുറന്നു
ആ ജംഗ്ഷനിൽ ഉണ്ട്. കുറച്ചേറെ ആളുകൾ പലയിടത്തായി
നിൽപ്പുണ്ട്. ഓട്ടാഫീസ് കവലയിൽ ഉള്ള വീട്ടുകാർ (ആലാ റോഡ് നേരെ വന്നു കയറുന്നതിനു എതിരിൽ) അവരുടെ വീടിനോടു ചേർന്നുള്ള കഥയോട് ചേർന്ന് കുറച്ചു
പ്ലാസ്റ്റിക് കസ്സേര ഒക്കെ ഇട്ടിട്ടുണ്ട്.
എനിക്ക് കൂട്ടായി
ആ കടമുറിക്ക് താഴെ രണ്ടു കുടുംബങ്ങൾ.
ആദ്യ കുടുംബം ചെന്നിത്തല
നവോദയിൽ നിന്നും കൊച്ചിനെ വേഗം വിളിച്ചു കൊണ്ട് പോകണം എന്ന ഫോൺ സന്ദേശം കിട്ടി ഉച്ചയ്ക്ക്
പോയി കുട്ടിയേയും വിളിച്ചു തിരികെ കൊഴുവല്ലൂർക്കു പോകുമ്പോൾ ഇവിടെ പെട്ട് പോയവർ.
അടുത്തത് ഒരപ്പച്ചനും
കൂടെ ഒരു ബന്ധുവും. അപ്പച്ചന്റെ മോൻ അന്നു വൈകുന്നേരം നാലുമണിക്ക് തിരുവന്തപുരത്തു
നിന്നും ഏതോ വഴിക്കു യുകെ ക്കു പോകുന്നതിനു ഉച്ചയ്ക്ക് ഇതേ വഴി കൊണ്ട്പോ വിട്ടിട്ടു
തിരികെ വരുന്ന വഴിയാണ്. അവരും പെട്ട് പോയവരുടെ കൂട്ടത്തിൽ. അവർക്കും പോകേണ്ടത് കൊഴുവല്ലൂർക്ക്.
ഈ രണ്ടു കൂട്ടരും
വന്നത് ഞാൻ ചെല്ലുന്നതിനു ഒരു രണ്ടു മിനിറ്റ് മുമ്പ്.
ഇവരോട് സംസാരിച്ചപ്പോഴാണ്
ഒരു കാര്യം മനസ്സിലായത്. ആഗസ്റ്റ് 17 നു വൈകുന്നേരം ഒരു ആറു മണി വരെ ഈ വഴിയിലൂടെ സുഖമായി ചെങ്ങന്നൂർക്ക് പോകാമായിരുന്നു
എന്ന്.
ആ കടയുടെ മുമ്പിൽ
നിന്നും കൊല്ലകടവ് സൈഡിലേക്ക് നോക്കി നിൽപ്പായി. ദൂരെ ഓരോ വണ്ടിയുടെയും വെട്ടം കാണുമ്പോൾ
കയറി പോകുവാൻ ബോട്ടുമായി വരുന്ന ലോറി ആണ് എന്ന് ചിന്തിച്ചു ബാഗിൽ കൈ വെയ്ക്കുന്നു.
എവിടെ വരുന്നതെല്ലാം
കാറുകളും, ജീപ്പുകളും. അവരെ എല്ലാം,
ആരും പറയാതെ ആ പ്രദേശത്തിന്റെ സുരക്ഷ ഏറ്റെടുത്ത
നാട്ടുകാരായ നല്ലവരായ നാല് ചെറുപ്പക്കാർ സുരക്ഷയെ കരുതി തടഞ്ഞു നിറുത്തി വെള്ളത്തിന്റെ
ഭീകരത പറഞ്ഞു മനസ്സിലാക്കുന്നു.
പിന്നെ പിന്നെ വാഹനത്തിന്റ
ഹെഡ്‍ലൈറ്റ് ദൂരെ കാണുമ്പോഴേ വരുന്നത് കാറോ ജീപ്പോ എന്ന് തിരിച്ചറിയാവുന്ന നിലയിൽ എത്തി
കാര്യങ്ങൾ.
ഒന്ന് മാത്രം സംഭവിച്ചില്ല.
ഒരു ലോറി പോലും കടന്നു വരുന്നില്ല.
അങ്ങനെ ഇരിക്കുമ്പോൾ
പത്ത് പത്തര ആയപ്പോൾ ഒരു വാഹനം വരുന്നു. അതിൽ
നിന്നും മാവേലിക്കര MLA ശ്രീ രാജേഷ് ഇറങ്ങി
വന്നു ജംഗ്ഷനിൽ നിൽക്കുന്നു. തെറ്റില്ലാത്ത മഴയുണ്ട്.
അവിടെയും ഇവിടെയും
നിന്നിരുന്നവർ പലരും MLA യുടെ അടുത്ത് ചെന്നു.
പത്തിരുപതു മിനിറ്റായപ്പോൾ ആളുകൾ പല വഴിക്ക് മാറി നിന്നപ്പോൾ ഞാൻ പതുക്കെ അദ്ദേഹത്തിന്റെ
അടുക്കൽ ചെന്നു.
സാറിനു എന്നെ അറിയില്ല,
പക്ഷെ എന്റെ അനിയൻ സാറിന്റെ കൂടെ പഠിച്ചതാണ് എന്ന്
പറഞ്ഞു.
അനിയന്റെ പേരെന്താണ്
എന്ന് ചോദിച്ചു. പറഞ്ഞു.
പിന്നെ അറിയുമോന്നോ?
പ്രീ ഡിഗ്രിക്ക് ഞങ്ങൾ ഒരുമിച്ചായിരുന്നു എന്ന്.
പിന്നെ ഞാൻ എങ്ങനെ
അവിടെ വന്നു പെട്ട് എന്ന് ചോദിച്ചപ്പോൾ ചുരുങ്ങിയ
വാക്കിൽ മസ്‌ക്കറ്റിൽ നിന്നും വന്നു പെട്ട കാര്യങ്ങൾ പറഞ്ഞു.
മഴ കൂടിയതിനാൽ,
ഞാൻ തിരികെ കടമുറിയുടെ താഴേക്കു മാറി നിന്നു.
ഇതിനിടയിൽ വെള്ളം വരവ് കുറവോ കൂടുതലോ എന്ന് MLA യോട് തിരക്കി. പമ്പയിൽ
കുറയുന്നു അച്ചൻകോവിലാറിൽ കൂടുന്നു എന്നുത്തരം.
വീട്ടിൽ നിന്നും അമ്മയും, അനിയനും, നൽപകുതിയും എവിടെ എന്ന് ചോദിച്ചു വിളിക്കുന്നുണ്ട്. ലോറി നോക്കി
ഓട്ടാഫീസിൽ നിൽക്കുകയാണ് എന്ന് പറഞ്ഞു.
ഒരു തരത്തിലെ റിസ്‌ക്കും ഞാൻ എടുക്കില്ല എന്ന് അമ്മയ്ക്ക് വാക്ക്
കൊടുത്തു.
നീ അവിടുന്ന് തിരിച്ചു മാവേലിക്കരയ്ക്കു പോയി വല്ല റൂമും എടുത്ത്
അവിടെ നിൽക്കാൻ അമ്മയുടെ ഉപദേശം. കുറച്ചു സമയം കൂടെ നോക്കിയട്ട് പോകാം എന്ന് ഞാൻ.
മസ്ക്കറ്റിലേക്കു ഒരു SMS
ടൈപ്പ് ചെയ്തു നിന്നപ്പോൾ ആരോ വന്നു കയ്യിൽ പിടിക്കുന്നു. MLA ആണ്. സംസാരിച്ചു കഴിഞ്ഞു ഒരരമണിക്കൂർ ആകുന്നു.
ഞാൻ അങ്ങോട്ട് ക്യാമ്പുകളിലേക്ക് പോകുകയാണ്. അബദ്ധം ഒന്നും കാട്ടരുത്.
റിസ്ക് ഒന്നും എടുത്ത് പോകാൻ നോക്കരുത് എന്ന് എന്നോട്.
ഒരിക്കലും ഇല്ലാ എന്ന്. ബോട്ടുമായി വരുന്ന വല്യ ലോറിയിൽ മാത്രമേ
കയറി പോകാവൂ എന്ന്.
അതേ ഉള്ളൂ എന്ന് വീണ്ടും ഞാൻ.
സമയം കടന്നു പോകുന്നു. പല വാഹനങ്ങളും വന്നു. കത്ത് കാത്തിരുന്ന
ബോട്ടുമായി വരുന്ന ലോറി മാത്രം കണ്ടില്ല. വന്ന വാഹനങ്ങൾ എല്ലാം തിരികെപോകുകയോ മാറ്റി
സൈഡ് ഒതുക്കി പാർക്ക് ചെയ്യുകയോ ചെയ്തു.
അങ്ങനെ രാത്രി പതിനൊന്നു പതിനൊന്നേകാൽ ആയപ്പോൾ ദൂരെ നിന്നും
റോഡ് ലെവലിൽ നിന്നും സാധാരണയിൽ കൂടുതൽ ഉയരത്തിൽ ശക്തിയായ വെളിച്ചത്തോടെ ഒരു വാഹനം
വരുന്നു. ലോറി എന്നുറപ്പായി.
ബാഗുകൾ എടുത്ത് ചാറ്റൽ മഴയിൽ റോഡിലേക്ക് ഇറങ്ങി നിന്നു.
അതെ ലോറി ആണ്. ടിപ്പർ. രക്ഷപെട്ടു എന്നൊരാശ്വാസം.
നാട്ടുകാർ നാല് ചെറുപ്പക്കാരും കൂടെ തടഞ്ഞു. എന്തൊക്കെയോ സംസാരിക്കുന്നു.
ഒരാൾ എന്റെ അടുത്ത് വന്നു പറഞ്ഞു അതിൽ പോലീസുകാർ ആണെന്ന്.
ഞാൻ വലിഞ്ഞു നോക്കി. ശരിയാണ്. ഡ്രൈവറെ കൂടാതെ രണ്ടു പോലീസുകാർ
യൂണിഫോമിൽ. അവർ പോകുന്നത് ചെങ്ങന്നൂർക്ക്.
എന്നെയും കൂടെ കൊണ്ട് പോകുവാൻ കെഞ്ചി കേട്ടു. എവിടെ, ലോറിയുടെ ക്യാബിനിലെ അരണ്ട വെളിച്ചത്തിൽ നമ്മളെ ഒരുമാതിരി നോട്ടം
നോക്കി അവർ പോയി.
കുറച്ചു കഴിഞ്ഞു കൊല്ലകടവിൽ നിന്നും രണ്ടു വണ്ടിയിൽ ആളുകൾ എത്തി.
ഇവിടുത്തെ സ്ഥിതി വിലയിരുത്തുവാൻ എത്തിയതാണ്. നാട്ടുകാർ എന്നെ പരിചയപ്പെടുത്തി.
നിങ്ങള് വലതു കഴിച്ചോ, ഇവിടെ ഇങ്ങനെ
നിൽക്കണ്ട, ഒന്ന് തല ചായിക്കുവാൻ കൊല്ലകടവിൽ സ്ഥലം ഒപ്പിച്ചു
തരാം എന്ന്.
ഞാൻ ഇവിടെ നിന്നോളാം, വല്ല ലോറിയും
വന്നാൽ കയറി പോകാമല്ലോ എന്ന് പറഞ്ഞു. ഇനിയിപ്പോൾ ബോട്ടുമായി ലോറി ഒന്നും വരില്ല എന്ന്
തോന്നുന്നു എന്നവർ.
ഇത്തിരി മുമ്പ് ആ ടിപ്പർ വന്നപ്പോൾ അവർ ഇവിടെ ഉണ്ടായിരുന്നെങ്കിൽ
തീർച്ചയായും എന്നെ അതില് കയറ്റി അവര് വിട്ടിരുന്നേനേം എന്ന് അവരുടെ വാക്കുകളിലെ ദൃഢത
കൊണ്ടും അവിടുത്തെ ഇടപെടലുകൾ കൊണ്ടും മനസ്സിലായി. എന്ത് ചെയ്യാം വിധി, അനുഭവിക്കുക തന്നെ.
അവർ ഒരിക്കലൂടെ ചോദിച്ചു വരുന്നോ എന്ന്.
ഇല്ലാ എന്ന് ഞാൻ.
അപ്പോഴേക്കും മുമ്പ് പറഞ്ഞ രണ്ടു കുടുംബങ്ങളിലെ ഒരു കുടുംബത്തിന്റെ
നടന്നു പോകാവുന്ന ദൂരത്തിൽ ഉള്ള ബന്ധു വീട്ടിലേക്ക് രണ്ടു കുടുംബങ്ങളും പോയി.
ഞാൻ അവിടെ തന്നെ നിൽക്കുന്നു എന്ന് കട്ടായം. കാരണം ഇതിലടുത്ത്
ചെങ്ങന്നൂരിൽ എനിക്ക് മറ്റൊരു വഴിക്കും ചെല്ലാൻ സാധിക്കില്ല. അപ്പോൾ ആദ്യ അവസരത്തിൽ
എങ്ങനെയും പോകണം എന്നത് കൊണ്ട് ആ കാത്ത് നിൽപ്പ്.
പതിയെ നാട്ടുകാർ പലരും പല വഴിക്കായി. കടമുറിയോടു ചേർന്ന വീട്ടുകാർ
അവരുടെ ഗേറ്റും വാതിലും അടച്ചു കിടപ്പായി.
ഓട്ടാഫീസ് കവലയിൽ ആ നാല് ചെറുപ്പക്കാരും ഞാനും പിന്നെ
മാന്യരായ
നാലഞ്ച് നായകളും മാത്രം.
പിന്നെ ചിലർ സൈഡിൽ ഒതുക്കിയ വാഹങ്ങളിൽ ഇരുന്നു മയക്കം.
കുറച്ചു കഴിഞ്ഞപ്പോൾ വെള്ളത്തിലൂടെ തീവ്ര പ്രകാശത്തിൽ വാഹനങ്ങൾ
വരുന്നു കൊടുകുളഞ്ഞി ഭാഗത്ത് നിന്നും.
നമ്മൾ പാണ്ടി ലോറി എന്ന് വിളിക്കുന്നതിന്റെ വീലെണ്ണം കൂടിയ ലോറിയിൽ
തകർന്ന മൂന്നു മത്സ്യബന്ധന ബോട്ടുകൾ തിരികെ കൊണ്ട് പോകുന്ന തൊഴിലാളികളും ബോട്ടുകളും
ആയിരുന്നു ആ മൂന്നു ലോറിയിൽ.
വരുന്ന വഴിക്ക് ഒഴുക്ക് പിടിക്കുന്നുണ്ട്, അങ്ങോട്ട് ആരെങ്കിലും പോയാൽ സൂക്ഷിച്ചു പോകണം എന്ന്, അതിൽ ഒരു ലോറിക്കാർ അവിടെ നിറുത്തി ഞങ്ങളോട് പറഞ്ഞിട്ടാണ് പോയത്.
കുറച്ചു കഴിഞ്ഞു ചെറുപ്പക്കാർ പറയുന്നു, അടുത്തുകൂടെ ഒരു അക്വിഡേറ്റ് പോകുന്നുണ്ട്, ചേട്ടനെ ഞങ്ങൾ അവിടെ ആക്കിത്തരാം, കനാലിൽ നിറയെ വെള്ളം ഉണ്ട്,നല്ല ഉയരം ഉണ്ട്, ഒന്നും പേടിക്കേണ്ട അതിലൂടെ നേരെ ഒരു കിലോമീറ്ററോളം നടന്നാൽ
പെണ്ണുക്കര ഭാഗത്ത് ചെല്ലാം, അവിടുന്ന് കിട്ടുന്ന
വണ്ടിയിൽ ചെങ്ങന്നൂർക്ക് പോകാം എന്ന്.
രണ്ടു മൂന്നു തവണ എന്നോട് പറഞ്ഞു. അപ്പോഴൊക്കെ ഈ ബാഗുകളും എടുത്ത്
ഞാൻ എങ്ങനെ ഇത്രെയും നടക്കും എന്ന്.
ബാഗ് നമുക്ക് ഇവിടെ വീട്ടിൽ വെയ്ക്കാം, പിന്നെ വന്നെടുത്താൽ മതി എന്ന്. അവരറിയുന്നില്ലല്ലോ, വെള്ളം കയറിയാൽ ക്യാമ്പിൽ പോയാൽ ഉപയോഗിക്കാറുവാൻ അത്യാവശ്യ കുറച്ചു
സാധനങ്ങൾ ആണ് ബാഗിൽ എന്ന്.
അവർ അക്വിഡേറ്റ് എന്ന് പറഞ്ഞപ്പോൾ എന്റെ ധാരണ മുഴുവൻ ഒരു കനാൽ, അതും നല്ല ഉയരത്തിൽ, അതിനുള്ളിലൂടെ
നിറഞ്ഞു വെള്ളം ഒഴുകുന്നു, ആ കനാലിന്റെ ഭിത്തിക്ക്
ഒരാൾക്ക് കഷ്ടി നടക്കുവാനുള്ള വീതി.
പിന്നാണ് അവർ പറയുന്നത് കനാൽ മുഴുവൻ സ്ളാബ് ഇട്ടിരിക്കുക ആണ്, ടു വീലർ വേണമെങ്കിൽ പോകും എന്ന്.
അതറിഞ്ഞപ്പോൾ പോയാൽ എന്തെന്ന് മനസ്സിന് ഒരു ഇളക്കം.
ഒരു വിധ റിസ്‌ക്കും എടുക്കില്ല എന്ന പലർക്കും കൊടുത്ത ഉറപ്പു
പാലിച്ചു നേരം വെളുത്ത് കഴിഞ്ഞു അതിലൂടെ പോകാം എന്ന് ചെറു സെറ്റിനോട് പറഞ്ഞു.
ഇതിനിടയ്ക്ക് വിളിച്ച അമ്മയോട് പറഞ്ഞു ഞാൻ മാവേലിക്കരയ്ക്കു
പോകുകയാണ് ഇനിയും എന്നെ വിളിക്കരുത് എന്ന്. അങ്ങനെ പറഞ്ഞില്ലെങ്കിൽ അന്ന് രാത്രി മുഴുവൻ
ഉറങ്ങാതിരിക്കും എന്നറിയാവുന്നതിനാൽ ആണ് അങ്ങനെ പറഞ്ഞത്. തൊട്ടു പുറകെ വിളിച്ച നൽപകുതിയോടും, ഇനിയും വിളിക്കരുത് എന്ന് കർശന നിർദ്ദേശം.
ഇതിനിടയിൽ ഒരോട്ടയിൽ മൂന്നു ജുവാക്കൾ വന്നിറങ്ങി. ആകെ ഒരു പെടപെടപ്പ്.
ഒരാൾ ഖത്തറിൽ സേഫ്റ്റി ഓഫീസർ ആണ്, ഇപ്പോൾ അവധിക്ക് നാട്ടിൽ വന്നതാണ്. വീട് പെണ്ണുക്കരയിൽ. മറ്റൊരാൾ
കോടുകുളഞ്ഞിയിൽ ഉള്ളതാണ്. ഓട്ടാഫീസിൽ നിന്നും ഈ പ്രളയ ജലം തീരുന്നത് കക്ഷിയുടെ വീട്ടിലേക്ക്
പോകുന്ന തോടിന് അടുത്ത്. ഒന്നാലോചിച്ചു നോക്കിക്കേ... വെറും ഒരു കിലോമീറ്റർ മാത്രം
വീട്ടിലേക്ക്. പക്ഷെ ഇവിടെ പെട്ട് പോയി. മറ്റൊരാൾ മൗണ്ടനീറിങ് കോഴ്സ് കഴിഞ്ഞതാണ്. ചേർത്തലക്കാരൻ.
രക്ഷാ പ്രവർത്തനത്തിന് ചെങ്ങന്നൂരിൽ ചെന്ന് നേവി ടീമിനോടൊപ്പം ജോയിൻ ചെയ്യാൻ പോകുന്ന
പോക്ക്.
ഇവർ പരസ്പ്പരം കായംകുളത്ത് വെച്ച് കണ്ടു മുട്ടി.
കുറച്ചു സമയം പോയതറിഞ്ഞില്ല.
ഖത്തറിലെ സേഫ്റ്റി കക്ഷിയുടെ നാക്ക് വായിൽ കിടന്നിട്ടില്ല. ഒരു
മണിക്കൂറോളം കക്ഷികളെ അവിടൊക്കെ കണ്ടു. പിന്നെ കാണുന്നത്, ആലാ വഴിക്ക് ഒരു ചെറു ടോർച്ചും തെളിച്ചു പോകുന്നതാണ്.
അപ്പോഴേ എനിക്ക് തോന്നി അവർ അക്വഡേറ്റ് വഴി പോകാനുള്ള ഒരുക്കമാണെന്ന്.
എന്നോട് ഒരു വാക്കു പോലും പറഞ്ഞില്ല, പോകാംന്നേരം.
ഇതിനിടയിൽ ആംബുലൻസുകൾ വരുന്നു, സന്നദ്ധ സേവനത്തിനായി പല പല സംഘടനകൾ വാഹങ്ങളിൽ വരുന്നു. ആരെയും
കടത്തി വിട്ടില്ല.
കാത്തുകാത്തിരുന്ന ലോറി മാത്രം എത്തിയില്ല. പ്രതീക്ഷ അസ്തമിച്ചു.
കുറച്ചുകഴിഞ്ഞപ്പോൾ വരിവരിയായി ആര് ആംബുലൻസുകൾ മിന്നുന്ന വെളിച്ചവും
തെളിച്ചു വരുന്നു. അവരുടെ കൂട്ടത്തിൽ ഒരു ഇന്നോവയും. ആദ്യ ആംബുലൻസ് തടഞ്ഞു. പുറകെ മറ്റുള്ളവരും നിറുത്തി.
മുമ്പോട്ടു വെള്ളം ആണെന്നറിയിച്ചു.
അവർക്ക് എങ്ങനെയും ചെങ്ങന്നൂരിൽ താലൂക്ക് ഓഫീസിൽ എത്തിയെ തീരൂ
എന്ന്.
ആദ്യം കിടന്ന ആംബുലൻസിന്റെ പിൻവാതിൽ തുറക്കുന്നു. തറയിൽ ഒരു
മെത്ത വിരിച്ചു അതിൽ ഒരാൾ ഇരിക്കുന്നു. ബാക്കി ആംബുലൻസിൽ നിന്നും ആളുകൾ ഇറങ്ങി, ആദ്യ ആംബുലൻസിനു ചുറ്റും നിൽക്കുന്നു.
ആദ്യ ആംബുലൻസിലെ ആൾ പുറത്തിറങ്ങുന്നു. അവരുടെ കൂട്ടത്തിലെ
സീനിയർ
ഡോക്ടർ എന്ന് തോന്നുന്നു.
കൂടിയാലോചന.
ഇത്തിരി കഴിഞ്ഞു ആരെയോ വിളിക്കുന്നു.
ഹലോ കേൾക്കുന്നുണ്ട്.
ഇതേതാ സ്ഥലം...ഇതേതാ സ്ഥലം. ഇതെല്ലാം കണ്ടു നിന്ന ഞാൻ സ്ഥലം
പറഞ്ഞു കൊടുത്തു.
ഞാൻ പറഞ്ഞസ്ഥലപ്പേരും, അദ്ദേഹം കേട്ടതും, അദ്ദേഹം
ഫോണിലൂടെ പറഞ്ഞതും, മറുവശത്ത് കേട്ടതും നാല് രീതിയിൽ.
കക്ഷിയുടെ കയ്യിൽ നിന്നും ഞാൻ ഫോൺ വാങ്ങി എടുത്തു ചോദിക്കാതെ
തന്നെ. സ്ഥലവും മറ്റും വിശദമായി പറഞ്ഞു കൊടുത്തു.
കേട്ട ആൾ ചെങ്ങന്നൂരുമായി യാതൊരു പരിചയവുമില്ലാത്ത ആൾ എന്ന്
മനസ്സിലായി.
ഇപ്പറയുന്ന സ്ഥലത്ത് നിന്നും ചെങ്ങന്നൂരിലേക്ക് എന്ത് ദൂരം കാണും
എന്ന് ചോദ്യം.
ആറേഴു കിലോമീറ്റർ എന്ന് ഞാൻ.
ഈ സ്ഥലം ഏതു പോലീസ് സ്റ്റേഷൻ പരിധിയിൽ എന്ന്.
വെണ്മണി എന്ന് ഞാൻ, കൂട്ടത്തിൽ പറഞ്ഞു സാറേ അവരെ വിളിച്ചിട്ടൊന്നും
കാര്യമില്ല അവര് നാല് ചുറ്റും മുങ്ങി കിടക്കുക ആണെന്ന്.
പിന്നെ വെരിഫിക്കേഷൻ ആയി. അപ്പോൾ ഞാൻ പറഞ്ഞു സാറേ ഞാനൊരു വഴിപോക്കൻ.
മസ്‌ക്കറ്റിൽ നിന്ന് തിരുവനതപുരം വന്നിറങ്ങി ചെങ്ങന്നൂർക്കുള്ള വഴിക്ക് ഇവിടെ രാത്രി
ഒമ്പതര മുതൽ കുടുങ്ങി കിടക്കുന്ന, ഈ സ്ഥലം മുപ്പതു
വര്ഷം മുമ്പ് മുതൽ അറിയുന്നൊരുത്തൻ മാത്രം, അല്ലാതെ ആശുപത്രിക്കാരുമായി
ബന്ധമൊന്നുമില്ലെന്ന്.
എന്തായാലും ആട്ടെ, അപ്പോൾ ആറ് ആംബുലൻസ്
നിറയെ ദുരിതാശ്വാസ മെഡിക്കൽ സാധനങ്ങളുമായി ഒരു ടീം, ചെങ്ങന്നൂർ താലൂക്ക്
ഓഫീസിലേക്കുള്ള യാത്രയിൽ ചെങ്ങന്നൂർക്ക് ആറ് കിലോമീറ്റർ മാറി വെണ്മണി പോലീസ് സ്റ്റേഷൻ പരിധിയിൽ ഓട്ടാഫീസ് എന്നൊരു
സ്ഥലത്തു കിടക്കുന്നു, അതല്ലേ താങ്കൾ
പറഞ്ഞത്.
അതെ സാർ.
ശേഷം ഫോൺ ഞാൻ സീനിയർ ഡോക്ടർ എന്ന് കരുതുന്ന ആൾക്ക് കൈമാറി കടത്തിണ്ണയിൽ
കസേരയിൽ പോയി ഇരിപ്പുറപ്പിച്ചു.
ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ അവർ പറഞ്ഞു വെള്ളം കയറുകയാണ്, അതുകൊണ്ടു സുരക്ഷിതമായ സ്ഥാനത്ത് വണ്ടി ഓഫാക്കി അതിൽ വിശ്രമിക്കുക, പുറകാലെ മറ്റു അറിയിപ്പുകൾക്കായി വെയിറ്റ് ചെയ്യുവാൻ ഉത്തരവാദിത്വപ്പെട്ടവർ
പറഞ്ഞു എന്ന്.
അത് കൊണ്ട് അവർ കുറച്ചു പുറകിലേക്ക് പോകുകയാണ്.
കൊല്ലകടവ് പാലത്തിനും മുമ്പ് പോയി കിടക്കുകയാണ്, പാലം മുങ്ങിയാൽ ഇവിടെ ഒറ്റപ്പെട്ടു പോകും എന്നതിനാൽ ആ തീരുമാനം.
എന്നെ ഒത്തിരി തവണ വിളിച്ചു, അവരുടെ കൂടെ ചെല്ലുവാൻ.
പക്ഷെ പോയില്ല.
ആദ്യ അവസരത്തിൽ വീട്ടിൽ എത്താൻ കാത്തിരിക്കുന്ന ഞാൻ പോകുമോ.
അവരെയും പറഞ്ഞു വിട്ടു.
നാട്ടുകാർ നാല് ചങ്ങാതികളും കൂടെ ഇതിനിടയിൽ ടോർച്ചും എടുത്ത്
വെള്ളത്തിന്റെ നിലയറിയുവാൻ നടന്നു. തിരികെ വന്നു പറഞ്ഞു ഒരു ഒന്നൊന്നര അടി നാല് മണിക്കൂർ
കൊണ്ട് കയറിയിട്ടുണ്ട് എന്ന്.
മൂന്നു ജുവാക്കൾ പോയിട്ട് ഏകദേശം മുക്കാൽ മണിക്കൂർ ആകുന്നു.
ആംബുലൻസുകൾ പോയി ഒരഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ടോർച്ചും മിന്നിച്ച് പോയ വഴിയേ ജുവാക്കാൾ
തിരികെ വരുന്നു.
അക്വഡേറ്റ് നോക്കി പോയതാണ്, സർവ്വത്ര വെള്ളമെന്ന്.
പോകാനുള്ള വഴി വെള്ളം കിടക്കുന്നതിനാൽ അറിയുന്നില്ല, കുറച്ചേറെ നോക്കി, പരിപാടി ഉപേക്ഷിച്ചു തിരികെ വന്നതാണ് എന്ന്.
അപ്പോഴേക്കും ഞങ്ങൾ എട്ടുപേർ മാത്രമായി കവലയിൽ.
ഞാൻ എന്റെ ആ കസേരയിൽ, കാലും നീട്ടി
ഒരിരുപ്പ്.
നാട്ടുകാർ നാല് പേരും മൂന്നു ജൂവാക്കളും അടുത്തുള്ള കടത്തിണ്ണയിൽ
നീണ്ടു നിവർന്നു കിടക്കുന്നു. ഞങ്ങൾക്ക് കൂട്ടിനായി നാല് നായകളും.
ഒറ്റയ്ക്കും തെറ്റക്കും പല പല വാഹങ്ങൾ വരുന്നു. ചാറ്റൽ മഴയിൽ
വണ്ടികൾ തടയുന്നു. ഉപദേശിക്കുന്നു. പോയെ തീരൂ എന്നുള്ളവരോട് പറയാനുള്ളത് പറഞ്ഞു, ബാക്കി നിങ്ങളുടെ ഇഷ്ടം എന്ന് അറിയിച്ചു ഞങ്ങൾ തിരികെ സ്വസ്ഥാനങ്ങളിലേക്ക്.
മണിയൊരു രണ്ടര മൂന്നായിക്കാണും. ഒരു വണ്ടി വരുന്നു, കാറാണ്, ഇന്നോവയാണ്. നാട്ടുകാരിൽ
ഒരാൾ തടഞ്ഞു.
അപ്പോൾ അവർ പറയുന്നു, ഞങ്ങൾ നേവിക്കാരാണ്.
റൂട്ട് നോക്കാൻ വന്നതാണ് എന്ന്.
അത് കേട്ടപ്പോൾ ഞമ്മടെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി.
എങ്ങനെയും വീട്ടിൽ ചെല്ലാൻ ഒരു വഴി ഒത്ത സന്തോഷം.
അവർ 65 പേരുടെ ടീം കൊച്ചി
നേവൽ ബേസിൽ നിന്നും വരുന്ന വഴിയാണ്. ഡിങ്കിബോട്ടുകളും ഫുൾ സെറ്റപ്പുമായി ആകെ അഞ്ചു
ലോറിയിലാണ് വരവ്. തിരുവനതപുരത്ത് നിന്ന് പോലീസുകാർ തപ്പിയെടുത്ത് കൊച്ചിയിൽ കൊണ്ടിട്ട
ലോറികളിൽ അഞ്ചു എണ്ണം എടുത്ത് അവരിങ്ങു പോന്നു. നമ്മൾ പാണ്ടി ലോറി എന്ന് പറയുന്ന ചാടെണ്ണം
കൂടിയ വണ്ടി.
അവരൊരു അഞ്ചു പേരാണ് ഇപ്പോൾ റൂട്ട് നോക്കാൻ വന്നത്. ലോറിയും
സാധന സാമഗ്രികളും മറ്റു ടീം അംഗങ്ങളും എല്ലാം കൂടെ ഇതിനു ഒരു ഒന്നര കിലോമീറ്റർ മുമ്പുള്ള
സഞ്ജീവനി ഹോസ്പിറ്റലിൽ ഹാൾട്ട് ചെയ്തിട്ടാണ് ഇവർ റൂട്ട്ട് നോക്കാൻ വന്നതെന്ന് അറിഞ്ഞു.
ഇവരുടെ ലഫ്റ്റനന്റ് മലയാളി ആണ്. പേര് നന്ദു നായർ. ബാക്കി കൂട്ടത്തിൽ ഉള്ളതെല്ലാം
ഹിന്ദിക്കാര്.
അവരുടെ കൂടെ പത്ത് മുപ്പതടി വെച്ച് വെള്ളം തുടങ്ങുന്നയിടത്ത്
ചെന്നു. നാട്ടുകാരായ നാല് ചെറുപ്പക്കാരോടൊപ്പം അറിയാവുന്ന ഹിന്ദിയിലും പിന്നെ ആംഗലേയത്തിലും
അവരോടു കാര്യങ്ങൾ വിശദീകരിച്ചു.
ഒഴുക്കുണ്ടോ എന്നതും വഴി അറിയുവാൻ മാർഗ്ഗം വല്ലതും ഉണ്ടോ എന്നതുമാണ്
അവരുടെ സംശയം.
രണ്ടു മൂന്നു മണിക്കൂർ മുമ്പ് തകർന്ന ബോട്ടുമായി തിരികെ പോയവർ
വെള്ളം വലിക്കുന്നുണ്ട് എന്ന് പറഞ്ഞത് അറിയിച്ചു.
രാത്രിയിൽ തന്നെ ഒരു ലോറിയുമായി ഒന്ന് പോയി നോക്കിയാലോ എന്ന്
ആലോചന. അത് കേട്ടപ്പോഴേ ആ ലോറിയിൽ എന്നെയും കടത്തണേ എന്ന് പറഞ്ഞു.
എന്തായാലും ആ രാത്രി
ലോറിയിൽ വഴിയറിയാതെ, ഒഴുക്കിന്റെ ശക്തിയും
അറിയാതെ പോകുന്നത് അബദ്ധം ആകും എന്ന് അവസാനം അവർ അറിയിച്ചു.
ഒരു കാര്യം ചെയ്യാം കിഴക്കു വെള്ള കീറുമ്പോൾ, ഒരു ആറ് ആറര ആകുമ്പോൾ ഒരു ലോറിയുമായി പോയി നോക്കാം എന്ന് തീരുമാനം.
ആദ്യ ലോറിയിൽ തന്നെ എന്നെയും കൊണ്ടുപോകാം എന്ന് വാക്കു തന്നു.
ഇതെല്ലാം കൂടെ ഒരു അരമണിക്കൂറിൽ തീർന്നു. അവർ തിരികെ സഞ്ജീവനിക്ക്
പോയി.
അവരെ പറഞ്ഞു വിട്ടു വന്നു കസേരയിൽ ഇരുന്നു. മുമ്പ് സൂചിപ്പിച്ച
മൂന്നു ജുവാക്കൾ ഇതൊന്നും അറിയാതെ പീടികത്തിണ്ണയിൽ കിടന്നു കൂർക്കം വലിച്ചുറങ്ങുന്നു.
നാട്ടുകാർ ചെറുപ്പക്കാർ അവരോടൊപ്പം പോയി കിടന്നു.
പെട്ടെന്ന് പ്രകൃതിക്കൊരു മാറ്റം. നല്ല കാറ്റടിക്കുന്നു, ചാറി ചാറി മഴ തുടങ്ങി, പിന്നെ കനത്തിൽ
പെയ്തതായി.
അപ്പോഴാണ് ഒരു സംഭവം ഉണ്ടായത്. വന്നപ്പോൾ മുതൽ വെളിച്ചം പരത്തി
കവലയിൽ ആകെയുണ്ടായിരുന്ന സോളാർ വിളക്ക് കണ്ണടച്ചു.
ആകെ മൊത്തം അന്ധകാരം. പത്തടി ദൂരെ ആളുണ്ടെങ്കിലും ഒരു ഭയം വല്ലാതങ്ങു
അരിച്ചു കയറുന്നു.
വെള്ളം ഉയർന്നു വന്നു ഇരിക്കുന്ന കസേരയെ ഇളക്കുമോ എന്നതായിരുന്നു
വല്യ ഭയം. വെട്ടം ഉള്ളപ്പോൾ അത് പേടിക്കേണ്ടല്ലോ.
അങ്ങനെ പേടിച്ചിരുന്നു, ഒന്ന് കണ്ണടച്ചു.
പത്ത് മിനിറ്റായില്ല കുറെയേറെ വാഹനങ്ങളുടെ ഇരമ്പൽ കേട്ടാണ് കണ്ണ് തുറന്നതു.
കുറച്ചു സന്നദ്ധ സേവന പ്രവർത്തകർ നാലഞ്ചു വണ്ടികളിൽ വന്നതാണ്.
നാട്ടുകാർ ചെറുപ്പക്കാർ വണ്ടി വരുന്നതറിഞ്ഞു ഇറങ്ങി തടഞ്ഞു നിറുത്തിയതാണ്.
അവരെ അവിടെ പിടിച്ചു നിറുത്തിയത് അവർക്കത്ര ഇഷ്ടപ്പെട്ടില്ല.
അവർക്കും ഇപ്പോൾ തന്നെ താലൂക്ക് ഓഫീസിൽ റിപ്പോർട്ട് ചെയ്യണം എന്ന്. അതിലൊരാൾ തലേന്ന്
രാത്രി എട്ടുമണിക്ക് ചെങ്ങന്നൂരിൽ നിന്നും ഇതേ വഴിക്കു വന്നു ആലപ്പുഴയ്ക്ക് പോയതാണ്, പിന്നെന്താ ഇപ്പോൾ പോയാൽ എന്ന്. അത്ര നിർബന്ധം എങ്കിൽ പൊയ്ക്കോളാൻ
പറഞ്ഞു.
എത്ര പോകാൻ മുട്ടി നിക്കുന്നവരോടും, പൊയ്ക്കോളാൻ നമ്മൾ പറഞ്ഞു കഴിഞ്ഞാൽ അവർക്കു പിന്നെ പോകേണ്ട.
ഇതെന്തു മന:ശാസ്ത്രം ആണാവോ? ഇത് പഠിച്ചത്
ആ രാത്രിയിലെ ഇതും കൂടെ ചേർത്ത് നാലനുഭവങ്ങളിലൂടെ.
അവര് ഞാനിരുന്നു കടത്തിണ്ണയ്ക്കു മുമ്പിൽ വട്ടം കൂടി. അപ്പോഴാണ്
അവരോടു നേവി ടീം റൂട്ട് നോക്കാൻ വന്ന വിവരവും, രാവിലെ ലോറിയുമായി
വരും ഇപ്പോൾ സഞ്ജീവനിയിൽ ഹാൾട്ട് ആണെന്നും പറഞ്ഞത്.
ഇത് കേട്ടതും അവർ ഞങ്ങൾ അങ്ങോട്ട് പോകുക എന്ന് പറഞ്ഞു യാത്ര
പറഞ്ഞു പോയി.
കുറച്ചു നേരം ആളും അനക്കവും ഇല്ലാതെ വീണ്ടും കസേരയിൽ ഇരുപ്പു.
വെള്ളം വന്നു കയറി നിൽക്കുന്ന ഇങ്ങേ വീട്ടിലെ കൊച്ചേട്ടൻ ഇതിനിടയ്ക്ക് ടോർച്ചുമായി
വീടിനു പുറത്തിറങ്ങിയപ്പോൾ കണ്ട തെറ്റില്ലാത്ത വലുപ്പമുള്ള ഒരു മീനിനെ ടോർച്ചുവെട്ടത്തിൽ
നിറുത്തി പിടിച്ചു കൊണ്ട് വന്നു കാണിച്ചു.
നേരം വെളുക്കുന്നതും ലോറിയിൽ കയറി വീട്ടിൽ പോകുന്നതും ഒക്കെ
ചിന്തിച്ചു അങ്ങനിരുന്നു.
നേരം പരാ പരാ വെളുത്തു. കിഴക്കു വെള്ള കീറി.
ഞാൻ നോക്കി ഇരുന്നവരെ കാണുന്നില്ല.
തെറ്റില്ലാതെ മഴ പെയ്യുന്നു.
അങ്ങനിരുന്നു ഒരു ആറര മണിയായപ്പോൾ അതാ ലോറി വരുന്നു. ലോറി അവിടെ
നിറുത്തി.
ഞാൻ ബാഗുകളുമായി ഓടിപിടിച്ചു ചെന്നു. ക്യാബിനിൽ ഒരിഞ്ചു സ്ഥലം
ഇല്ലാതെ മുഴുവനും നേവിക്കാരുടെ വസ്ത്രങ്ങൾ നിറച്ച ബാഗുകൾ. ഇതിനിടയിൽ രാത്രിയിൽ കണ്ട
ലഫ്റ്റനന്റ് പിന്നെ വേറെ രണ്ടു നേവിക്കാരും. ലോറിയുടെ അമരക്കാരനും.
വാങ്ങി വന്ന മെഡിസിൻ ഇരുന്ന ബാഗും സർട്ടിഫിക്കറ്റ് തുടങ്ങിയവ
ഇരുന്ന ബാഗും ക്യാബിനിൽ വെയ്ക്കാൻ ഏൽപ്പിച്ചു.
അതിനു ശേഷം വല്യ ബാഗുമായി ലോറിയിൽ കയറാൻ ചെന്നു. ബാഗ് ഒന്ന്
മുകളിൽ വെക്കുവാൻ വാവിട്ടു അതിനു മുകളിൽ നിന്ന
നേവിക്കാരോട് ആവശ്യപ്പെട്ടു. ഒരാൾ എങ്കിലും
ഒന്ന് ഗൗനിക്കണ്ടായോ?
നേവിക്കാരെ കൂടാതെ രാത്രിയിൽ ഞാൻ സഞ്ജീവനിയിൽ നേവിക്കാർ ഉണ്ട്
എന്ന് പറഞ്ഞു വിട്ട അഞ്ചാറ് സന്നദ്ധ പ്രവർത്തകരും മുകളിൽ നിൽക്കുന്നു.
അവന്മാർ ഒരു കാരണവശാലും ഞാൻ കയറുവാൻ സമ്മതിക്കില്ല. ഞാൻ കയറിയാൽ
അവർ താമസിക്കും എന്ന്.
അപ്പോഴാണ് ദൈവദൂതനെ പോലെ ആ മൂന്നു ജൂവാക്കളിലെ വിദേശത്ത് സേഫ്റ്റിയിൽ
ജോലി ചെയ്യുന്ന കക്ഷി ഉറക്കം ഒക്കെ തെളിഞ്ഞു വരുന്നത്. ചേട്ടൻ ബാഗ് താഴെ വെച്ച് മുകളിൽ
കയറ്, ഞാൻ ബാഗ് എടുത്ത് തരാം എന്ന്.
ഒരു കണക്കിന് ടയറിൽ ഒക്കെ ചവുട്ടി മുകളിൽ കയറി.
അതിൽ കയറിയപ്പോൾ ഒന്ന് രണ്ടു ഡിങ്കി ബോട്ടുകൾ.അതിലെ മുകളിലെ
ബോട്ടിൽ നിറയെ ബിസ്ക്കറ്റ് പാക്കറ്റുകളും കുറേയേറെ ലൈഫ് ജാക്കറ്റും മറ്റും. അതിനു മുകളിൽ
ഒരു കണക്കിന് ബാഗ് ഉറപ്പിച്ചു
ബാലൻസ് ചെയ്തു നിന്ന് താഴേക്കു നോക്കിയപ്പോൾ, അഞ്ചു ദിവസം യാത്ര ചെയ്തു വരുന്ന നമ്മുടെ ആർമ്മിക്കാരൻ ചേട്ടൻ
കയറാൻ കഴിയാതെ വിഷണ്ണനായി നിൽക്കുന്നു. അദ്ദേഹത്തോട് പറഞ്ഞു പെട്ടി ഞാൻ വാങ്ങി ഉള്ളിൽ വെച്ചു. ശേഷം
കക്ഷിയും ഒരു കണക്കിന് കയറിപ്പറ്റി.
അധികം വൈകാതെ ലോറി യാത്രയായി. പടപടാ ഇടിക്കുന്ന മനസ്സുമായി ലോറിയിൽ.
പത്ത് മീറ്റർ പോയപ്പോഴേക്കും വെള്ളം ആയി. ആ റോഡ് ഈ ലോറി കടക്കുമോ
എന്ന് സന്ദേഹം. ഒരു നില മുക്കാലോളം മുങ്ങിയ വീടുകളും കണ്ടു ഇരു വശത്തും പാടശേഖരം ആയ
റോഡിൻറെ കാഴ്ചയിലേക്ക്.
ഇതിനിടയിൽ ഒരു ലോറി വെള്ളം കയറി ഓഫായി കിടക്കുന്നതു കണ്ടു.
പിന്നെ കാണുന്നത് കടല് പോലെ വെള്ളം. വെള്ളം മാത്രം വെള്ളം നാല്
ചുറ്റും വെള്ളം. ഇടതു ചേർന്ന് ഓടുന്ന ലോറിയെ പിന്നിൽ നിന്ന് ഞങ്ങളലച്ചും പറഞ്ഞും റോഡിൻറെ
നടുവിലൂടെ ആക്കി യാത്ര.
ഒരു ഇഞ്ചും മുമ്പോട്ടു പോകുമ്പോഴും വണ്ടി നിന്ന് പോകും പോലുള്ള
ഫീലിംഗ്.
ഒരു കണക്കിന് ആ റോഡിലെ തോടിനു കുറുകെയുള്ള പാലത്തിനു മുകളിൽ ലോറി എത്തിച്ചു.
അത് കുറച്ചു ഉയർന്നാണ്. അവിടെ ഒരു മൂന്നുനാലു മിനിറ്റ് കാലു കൊടുത്തു കൊടുത്തു നിറുത്തി.
പിന്നെയും മുമ്പോട്ടെടുത്തു. ഇനിയുള്ള കുറച്ചു സ്ഥലം ആണ് അതീവ
അപകടം പിടിച്ച സ്ഥലം. ഞാൻ സ്‌കൂളിൽ പഠിക്കുന്ന കാലത്ത് ചപ്പാത്ത് പടി എന്നായിരുന്നു
ആ സ്ഥലത്തിന്റെ പേര്. ഒരു എമണ്ടൻ ചപ്പാത്ത് ആയിരുന്നു അന്നത്. ഒരു ഇന്നോവയുടെ ഉയരത്തിനൊത്ത
താഴ്ച്ചയിൽ ചപ്പാത്ത്. മറുഭാഗത്ത് നിന്നും വെള്ളം ഒഴുകി പോകുവാൻ നിർമ്മിച്ചത്. ആ ഭാഗത്ത്
ഒഴുക്ക് വളരെ കൂടുതലും ആയിരുന്നു പണ്ട് പോലും.
1965 ല് സബ് കലക്‌ടർ കാറോടെ
ഒഴുകിപ്പോയത് ഈ ചപ്പാത്തിൽ ആണ്.
പാലത്തിൽ നിന്നും എടുക്കുന്നതിന് മുമ്പേ ഞാൻ പറഞ്ഞു ഇനിയുള്ളതാണ്
നല്ല ഒഴുക്കുള്ള സ്ഥലം എന്ന്.
ലോറി മുമ്പോട്ടെടുത്തു. വണ്ടി പമ്മുന്നു കൂട്ടത്തിൽ എന്റെ നെഞ്ചിടിക്കുന്നു.
വീണ്ടും പമ്മുന്നു. വണ്ടി അവിടെ നിന്ന് പോയാൽ ആ റൂട്ടിലൂടെ മറ്റൊരു ലോറിക്ക് പോലും
പോകാൻ കഴിയില്ല ഞങ്ങളും കുടുങ്ങി പോകും എന്നതാണ് ആശങ്കയ്ക്ക് കാരണം.
എങ്ങനെയോ, അദ്ദേഹം ലോറി
ഓടിച്ചു പോയി കോടുകുളഞ്ഞി പള്ളിമുക്കിന് താഴെ കയറ്റത്തിൽ ഉള്ള തോടിന്റെ അടുത്ത് നിറുത്തി.
അപ്പോഴും മഴ അങ്ങനെ പെയ്യുകയാണ്. ഞങ്ങൾ മിക്കവരും നനയുകയാണ്.നിറുത്തിയ
ലോറിയിൽ നിന്നും ലഫ്റ്റനന്റ് ഇറങ്ങി വന്നു പ്ലാൻ ചേഞ്ച് ചെയ്തു, നമ്മൾ നേരെ ചെങ്ങന്നൂർ താലൂക്ക് ഓഫിസിൽ പോകുന്നില്ല, ബാക്കി ഉള്ള ഫോഴ്സിനെയും അഞ്ചു ലോറിയോടൊപ്പം വിളിച്ചു ഇവിടെ
വരുത്തി ഒരുമിച്ചേ പോകുന്നുള്ളൂ എന്ന്.
വണ്ടിക്കു മുകളിൽ നിന്നെന്തിന് നനയുന്നു, ഇറങ്ങി കടത്തിണ്ണയിലേക്ക് എല്ലാവരും കയറി നിൽക്കുവാൻ പറഞ്ഞു.
അതനുസരിച്ചു ഞങ്ങൾ എല്ലാവരും ഇറങ്ങി.
അങ്ങനെ ഇറങ്ങി താഴെ കടത്തിണ്ണയിൽ നിന്നപ്പോൾ എന്നെ ലോറിയിൽ കയറ്റില്ല
എന്ന വാശിയിൽ നിന്ന ഓരോരുത്തർ വന്നു പരിചയപ്പെട്ടു. അവര് കൊല്ലം ബേസ് ചെയ്ത ഒരു സന്നദ്ധ
സംഘടനയിൽ പെട്ടവരാണ്. പലരും മെഡിക്കൽ റിലേറ്റഡ് പഠനം നടത്തുന്നവർ. എന്നെ ഒരു കാരണവശാലും
കയറ്റില്ല എന്ന് വാശി പിടിച്ചു നിന്നിരുന്ന കക്ഷി റഷ്യയിൽ മൂന്നാം വര്ഷം പഠിക്കുന്നു.
ഇപ്പോൾ നാട്ടിൽ അവധിക്കു വന്നപ്പോൾ ഇതിൽ ജോയിൻ ചെയ്തതാണ് എന്ന്.
കുറച്ചു സംസാരിച്ചു കഴിഞ്ഞപ്പോൾ അവർക്കു എന്നോട് അങ്ങനെ പറയേണ്ടി
വന്നതിൽ ചെറിയ കുറ്റബോധം തോന്നി എന്ന് എനിക്കൊരു തോന്നൽ. ഒരു പക്ഷെ മസ്‌ക്കറ്റിൽ നിന്നും
വന്നു പെട്ട് കിടന്നതാണ് എന്ന അറിവാകും അവർക്കും മനം മാറ്റം വരുത്തിയത്.
ഇതിനിടയ്ക്ക് ലോറിയിൽ കയറിയപ്പോൾ രണ്ടു മൂന്നു നേവിക്കാർ ഞാൻ
ഫോഴ്സിൽ ആണോ എന്ന് ചോദ്യം. അല്ല എന്ന് പറഞ്ഞു എങ്കിലും ഇപ്പോൾ വീണ്ടും അവർക്കറിയണം
ഫോഴ്സിൽ ആണോ എന്ന്.
ഇവിടെ നിന്നപ്പോൾ ആണ് തലേന്ന് ഞങ്ങളുടെ പ്രിയങ്കരനായ എം എൽ എ
ശ്രീ സജി ചെറിയാൻ വാവിട്ടു നിലവിളിച്ചു പാണ്ടനാടിനെ രക്ഷിക്കണം എന്നാവശ്യപ്പെട്ടതിന്റെ
വിശദ വിവരങ്ങൾ അറിയുന്നത്.
ഇടയ്ക്കു ഒന്ന് രണ്ടു കാറുകൾ ഓട്ടാഫീസ് സൈഡിലേക്ക് പോകുന്നു.
അബദ്ധം കാണിക്കരുതേ എന്ന് അവരോടു നിറുത്തിച്ചു പറഞ്ഞു. അപ്പുറം വരെയേ ഉള്ളെന്നു.
ഒരു ടൂ വീലർ വരുന്നു. നിറുത്തുന്നു. നേവിക്കാർ ഇവിടെ എത്തിയിട്ടുണ്ട്
എന്ന് അറിഞ്ഞു വന്നതാണ്. പാണ്ടനാട്ടിൽ ഉള്ളവരെ രക്ഷിക്കണം എന്നതാണ് ആവശ്യം. പറഞ്ഞു
വന്നപ്പോൾ പാണ്ടനാട്ടിൽ ഉള്ള സാജു വിന്റെ ഒക്കെ ബന്ധക്കാരൻ ആണ്. ഞാൻ ചെങ്ങന്നൂർ ഇന്നയിടത്തെ
ആണെന്ന് പറഞ്ഞു. ലഫ്റ്റനന്റ് അദ്ദേഹത്തെ സമാധാനിപ്പിച്ചു. ഒന്ന് റിപ്പോർട്ട് ചെയ്തിട്ട്
പാണ്ടനാട്ടിൽ വരാം എന്ന്.
മറ്റുള്ള ലോറികൾ നോക്കിയുള്ള ആ നിൽപ്പ് ഒരു ഇരുപതു മിനിറ്റ്
കഴിഞ്ഞു. അവരെ കാണുന്നില്ല.
തീരെ പ്രതീക്ഷിക്കാതെ ആണ് സാഹചര്യങ്ങൾ മാറുന്നത്. കോടുകുളഞ്ഞിയിലെ
ചില നാട്ടുകാർ വരുന്നു. ഷാപ്പ് പടിക്കൽ പലരും കുടുങ്ങി കിടക്കുന്നു അവരെ രക്ഷിക്കണം
എന്നാവശ്യം. പ്രായമുള്ളവരും ഗർഭിണിയും കുട്ടികളും ഉണ്ടെന്ന്.
ഇത് കേട്ട് ഒന്നാലോചിച്ചു സംഘാംങ്ങളുമായി കൂടിയാലിചിച്ച് രക്ഷാപ്രവർത്തനം
ഇപ്പോഴേ ആരംഭിക്കാം എന്ന് ലഫ്റ്റനന്റ് തീരുമാനം അറിയിച്ചു. ഞങ്ങൾ എല്ലാവരും കൂടെ അവിടേക്കു
നടന്നു.
ലോറി റിവേഴ്‌സ് എടുത്ത് വെള്ളമുള്ള ഭാഗത്തേക്ക് അടുപ്പിച്ചു.
പിന്നെ എല്ലാം പെട്ടന്നായിരുന്നു. ഞങ്ങൾ എല്ലാവരും കൂടെ ഏറ്റവും
മുകളിലെ ഡിങ്കി ഇറക്കി. അതിനു മുമ്പ് എന്റെയും ആർമി ചേട്ടന്റെയും ബാഗുകൾ താഴെ ഇറക്കി.
അതിനു ശേഷം രണ്ടാമത്തെ ഡിങ്കിയും ലോറിയിൽ നിന്നും ഇറക്കി. ശേഷം ആദ്യം ഇറക്കിയ ഡിങ്കി തിരികെ കയറ്റി വെച്ചു. എൻജിൻ താഴെ ഇറക്കി. ഡിങ്കിയിൽ ഉറപ്പിച്ചു.
അപ്പോഴുണ്ട് ഒന്നിന് പുറകെ ഒന്നായി അഞ്ചു ലോറികളിൽ ബാക്കി നേവിക്കാരും
ഡിങ്കി ബോട്ടുകളും മറ്റു സാമഗ്രികളും വരുന്നു.
അവരെ മുമ്പോട്ടു കയറ്റി നിറുത്തിച്ചു.
ഇതിനിടയ്ക്ക് ലഫ്റ്റനന്റ് ചുമതല തൊട്ടടുത്ത ആൾക്ക് കൈമാറി. ഞാൻ
ഇവിടെ നിൽക്കാം, നിങ്ങൾ പോയി ദൗത്യം ഏറ്റെടുക്കാൻ.
ഇതുപറഞ്ഞു ലഫ്റ്റനന്റ് വന്ന ലോറികളുടെ അരികിലേക്ക് പോകുന്നത്
കണ്ടു.
വീടുകൾ അറിയുന്ന നാട്ടുകാർ ചിലരോടൊപ്പം ആദ്യ രക്ഷാ സംഘം ദൗത്യത്തിനായി
ഡിങ്കിയിൽ യാത്ര തിരിച്ചു.
ബാഗ് നോക്കുന്ന ചുമതല ആർമി ചേട്ടനെ ആയിരുന്നു ഞാൻ ഏൽപ്പിച്ചിരുന്നത്.
ചേട്ടൻ ഇടയ്ക്കു വന്നു പറഞ്ഞു ഒരു വണ്ടി കിട്ടിയിട്ടുണ്ട് ഞാൻ അതിൽ കയറി പോകുകയാണ്
എന്ന്.
നോക്കിയപ്പോൾ ഒരു ആപ്പ. അതിനു പുറകിൽ കുറച്ചേറെ ആളുകൾ നിൽക്കുന്നു.
അവരോടു ചോദിച്ചു എന്നാൽ ഞാനും കൂടെ വരട്ടെ എന്ന്. അതിനെന്താ പോരാൻ.
വന്ന ലോറികൾ അഞ്ചും, ഫോഴ്‌സ് സഹിതം
ചെങ്ങന്നൂർ താലൂക്ക് ഓഫിസിൽ ചെന്ന് റിപ്പോർട്ട്
ചെയ്യാൻ ലഫ്റ്റനന്റ് ഓർഡർ കൊടുത്തതിന്റെ വെളിച്ചത്തിൽ അവർക്കു വഴി കാട്ടുവാൻ പോകുകയാണ്
ആപ്പയിലുള്ള ടീമുകൾ.
ആപ്പയിലുള്ളത് കരുനാഗപ്പള്ളിയിൽ നിന്നും വന്ന ഫിഷർമെൻ ആർമിയിലെ
അംഗങ്ങൾ. തലേന്ന് രാത്രി അവർ കൊഴുവല്ലൂരിൽ ആണ് തങ്ങിയത്. കാലത്ത് രക്ഷാപ്രവർത്തനത്തിനു
പോകും വഴിക്കു ഇവിടെ വെള്ളം കയറിയത് അറിഞ്ഞു രംഗം നോക്കി ആവശ്യം എങ്കിൽ വള്ളം കൊണ്ടുവരാൻ
വന്നവരാണ്.
പ്രളയജലം കടക്കുവാൻ സഹായിച്ച ലഫ്റ്റനന്റിനെ കണ്ടു നന്ദി അറിയിച്ചു, ഞാൻ അവരോടൊപ്പം ചെങ്ങന്നൂർക്കു പോകുകയാണ് എന്ന് പറഞ്ഞു. ലോറികൾക്ക് വഴി കാട്ടിയായി ഞങ്ങൾ ആ അപ്പയിൽ അഞ്ചു
ലോറിയും തെളിച്ചു കൊടുകുളഞ്ഞിക്ക്.
അവിടെ കവലയിൽ വഴി ഒക്കെ കെട്ടി അടച്ചു ഒരു വണ്ടിയെപ്പോലും കടത്തിവിടാതെ
നാട്ടുകാർ നിതാന്ത ജാഗ്രതയിലാണ്. കുറച്ചു നാട്ടുകാരും ഉണ്ടവിടെ.
തടസ്സം നീക്കുന്നതിലേക്കായി ഞങ്ങൾ അവിടെ ഇത്തിരി നേരം കിടന്നു.
ഏതാണ്ട് പോകാറാപ്പോൾ ജോണേ ജോണേ എടാ ജോണേ എന്നൊരു വിളി.
ഇതാരപ്പാ... ചുറ്റും നോക്കിയപ്പോൾ, നമ്മുടെ ബിനു. ഞങ്ങൾ ഒരുമിച്ചാണ് പി ജി പഠനത്തിന് ഈറോഡിലേക്കു
പോയത്. അവൻ MBA യ്ക്കും ഞാൻ MCA യ്ക്കും.
അപ്പോഴേക്കും വണ്ടി എടുത്തു. എടാ ഇന്നലെ മസ്‌ക്കറ്റിൽ നിന്നും
വന്നതാണ്, പെട്ട് പോയി എന്ന് മാത്രം പറഞ്ഞു.
ഞങ്ങൾ മുമ്പോട്ട് മറ്റു വണ്ടികൾക്ക് വഴികാട്ടിയായി.
കഴിഞ്ഞ രാത്രി ഓട്ടാഫീസിൽ ഇരിക്കുമ്പോൾ മുതൽ അവിടല്ലാതെ ചെങ്ങന്നൂർക്കു
പോകുമ്പോൾ വെള്ളം കയറുവാൻ സാധ്യത ഉള്ള ഒരു
സ്ഥലം ഉണ്ടായിരുന്നു മനസ്സിൽ. അത് പെണ്ണുക്കര സ്‌കൂളിന് താഴെ ഒരു കനാൽ പോകുന്നയിടത്ത്.
മുമ്പോട്ട് പോകുന്തോറും അവിടുത്തെ സ്ഥിതി എന്താകും എന്നതായിരുന്നു
ആശങ്ക.
വണ്ടി ഓടി അവിടെത്തി.
കുറച്ചു വെള്ളം ഉണ്ട്. ആ വെള്ളം കടന്നു ചെന്നപ്പോൾ അവിടെ മറുവശത്ത്
രണ്ടു ജീപ്പ് പോലീസ് കിടക്കുന്നു. പിന്നെ കുറേയേറെ ആളുകളും. അവിടെയും വാഹനങ്ങൾ തടയുവാൻ
ഉള്ള ഏർപ്പാടുകൾ എല്ലാം ചെയ്തിട്ടുണ്ട്. ചില വാഹങ്ങൾ പിടിച്ചിട്ടിട്ടുണ്ട്.
കടന്നു വന്ന ഞങ്ങളോട് അവർക്കു ചോദിക്കുവാൻ കുറേയേറെ കാര്യങ്ങൾ.
വന്ന വഴിയുടെ സ്ഥിതി. ഏതൊക്കെ വണ്ടികൾ പോകും തുടങ്ങിയ കാര്യങ്ങൾ.
അങ്ങനെ ഞങ്ങൾ ഒരു എട്ടു എട്ടര ആയപ്പോൾ എം സി റോഡിൽ കയറി.
ചെങ്ങന്നൂർക്കു പോകുമ്പോൾ ആകെ വിജനമായ വീഥി.ഞായറാഴ്ച്ചകളിൽ പോലും
എന്റെ നാട് ഇത്ര വിജനമായി ഞാൻ കണ്ടിട്ടില്ല.
ITI ജംഗ്ഷനിൽ നമ്മുടെ ആർമിക്കാരൻ
ചേട്ടനെ ഇറക്കി വിട്ടു. വാരി വരിയായി പുറകിൽ നേവിക്കാരുമായുള്ള ലോറികൾ.
ബഥേൽ ജംഗ്ഷനായി.
ബാഗുകളുമായി അവരോടു യാത്ര പറഞ്ഞു ഞാൻ അവിടിറങ്ങി. ബഥേൽ ജംക്ഷനിൽ
നിന്നും മാർക്കറ്റ് റോഡ് വഴി നേരെ പോയി ആൽത്തറ
ജംഗ്ഷനിൽ നിന്നും വലത്തെടുത്ത് ചെല്ലുന്നതു താലൂക്ക് ഓഫിസ് എന്ന് ഓരോ ലോറിക്കാരോടും
പറഞ്ഞു കൊടുത്തു.
അങ്ങനെ ഞാൻ ചെങ്ങന്നൂരിൽ എത്തി.
ബഥേൽ റോഡിലൂടെ താഴേക്കു ബാഗുകളും തൂക്കി. പരിചയക്കാർക്കു അറിയണം
എങ്ങനെ വന്നു പറ്റി എന്ന്. അതും പറഞ്ഞു കുറച്ചു നേരം.
ഇടവക പള്ളി മുറ്റം നിറയെയും പള്ളിക്കുള്ളിലുമായി വെള്ളം നിറഞ്ഞു
കിടക്കുന്ന കാഴ്ച്ച. ബഥേൽ റോഡിലൂടെ ഒരു തോട് ഒഴുകി പോയതിന്റെ ബാക്കി പത്രമായി ടാറിളകി
പൊളിഞ്ഞ റോഡ്.
നടന്നു ഞങ്ങളുടെ ഇടവഴി കയറി. വല്യ ബാഗ് തലച്ചുമടാക്കി, മറ്റൊന്ന് പുറത്ത് തൂക്കിയിട്ടു, മരുന്നുകൾ ഉള്ള സഞ്ചി ഇടതുകൈയിലും തൂക്കി നടന്നു.
ഇടവഴി കുറച്ചു കഴിഞ്ഞപ്പോൾ വെള്ളം.
വീട്ടുമുറ്റത്ത് രണ്ടടി വെള്ളം.
ഇങ്ങനെ ചെല്ലുന്ന കാഴ്ച്ച കണ്ടപ്പോൾ അയൽവാസികൾക്ക് ആകാംഷ എങ്ങനെ
എത്തിയെന്ന്.
അതാണ് ഞാൻ എന്ന് മാത്രം താത്‌ക്കാലം പറഞ്ഞു. മഹാ പ്രളയത്തിൽ പ്രിയപ്പെട്ടവർക്ക് ഒരാശ്വാസം ആയി ഞാൻ അവരുടെ അടുത്തെത്തി.
ഒത്തിരി പേരുടെ പ്രാർത്ഥന ഉണ്ടായിരുന്നു എന്നറിയാം. ഈ യാത്ര
തുടങ്ങിയപ്പോഴേ, ഇക്കാലം വരെ നിഘണ്ടുവിലില്ലാത്ത ഒരു സംഗതി
എഴുതി ചേർത്തിരുന്നു.
ഒരു കാരണവശാലും റിസ്ക് എടുത്ത് ഒന്നും ചെയ്യില്ല എന്നത്.
ഇപ്പോഴും നിങ്ങൾ ഓർക്കുന്നുണ്ടോ, ഞാൻ ആദ്യം പറഞ്ഞത് പകൽ ആണെങ്കിൽ മാത്രം ചെങ്ങന്നൂർക്കു വരുവാൻ
പറ്റുന്ന ഒരു വഴി ഞാൻ മനസ്സിൽ റെഡിയാക്കിയിട്ടുണ്ടായിരുന്നു എന്നത്.
അത് ഒരു രഹസ്യം ആയി എന്റെ മനസ്സിൽ തന്നെ ഇരിക്കട്ടെ.
No comments:
Post a Comment