ഒരവധിദിവസത്തിനായി
സാധാരണ കാത്തിരിക്കാറുള്ളവരാണ് ഞങ്ങൾ പ്രവാസികൾ. പക്ഷെ ഈ അവധിദിവസങ്ങൾ ഞങ്ങൾ ഒരിക്കലും
ആഗ്രഹിച്ചതല്ല :'( . ഏതൊന്നു ഭയന്നോ,
അത് സംഭവിച്ചിരിക്കുന്നു. ഞങ്ങളുടെ പ്രിയങ്കരനായിരുന്ന
ഹിസ് മജസ്റ്റി സുൽത്താൻ ഖാബൂസ് ബിൻ സഈദ് അൽ സഈദ്, ഈ നാടിനോട് വിടപറഞ്ഞിരിക്കുകയാണ്. ഹിസ് മജസ്റ്റിയുടെ വേർപാടിനെത്തുടർന്നുള്ള ദുഃഖാചരണത്തിൽ ആണ് രാജ്യം.
നാടിനും നാട്ടാർക്കും
നെടുംതൂണായി നിന്നിരുന്ന നാഥനെയാണ് നഷ്ട്പെട്ടിരിക്കുന്നത്. ജനസേവനത്തിന്റെ അമ്പതു
വർഷങ്ങൾ എന്നത് ഒരു ചെറിയ കാലയളവല്ല. കൃത്യമായി പറഞ്ഞാൽ 49 വർഷം 5 മാസം 19 ദിവസങ്ങൾ (23 July 1970 – 10
January 2020). ഇന്നുള്ള സ്വദേശികളിൽ 91% വരുന്ന ജനത ജനിച്ചുവീണത്
ഹിസ് മജസ്റ്റി സുൽത്താൻ ഖാബൂസിന്റെ ഭരണ കാലയളവിലാണ്. അതുകൊണ്ടുതന്നെ അവരിലോരോരുത്തവർക്കും
സ്വന്തം പിതാവിനേക്കാളുമോ അതിലുമേറെയോ സ്നേഹാദരബഹുമാനമായിരുന്നു ഹിസ് മജസ്റ്റിയോട്.
സമാധാനത്തിന്റ അപ്പോസ്തലൻ,
ലോകം മാനിക്കുന്ന ഒരു വിദേശനയത്തിന്റെ ഉപജ്ഞാതാവ്
എന്നതാണ് ഹിസ് മജസ്റ്റിയെ വേറിട്ട വ്യക്തിത്വമാക്കിയിരുന്നത്.
പോറ്റമ്മയായ ഈ നാട്,
ഓരോ പ്രവാസിയുടെയും സ്വർഗ്ഗമാണ്. ജാതിമതവർണ്ണവർഗ്ഗ
വ്യത്യാസം ഏതുമില്ലാതെ ഇവിടെ ഞങ്ങൾ അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം, ഈ സുരക്ഷിതത്വം എല്ലാം ഹിസ് മജസ്റ്റിയുടെ ദാനമാണ്.
ആകെയൊരു നിശബ്ദതയാണ്
ചുറ്റിലെങ്ങും. സർവ്വയിടത്തും ഒരു മൂകത. അല്ലെങ്കിലും ഒമാൻ അങ്ങനെയാണ്. വല്യ ബഹളങ്ങളും
ആഘോഷങ്ങളും ഒന്നുമില്ലാതെ ശാന്തമായ ജീവിതം തള്ളിനീക്കുന്ന എളിമയുടെ നിറകുടമായ ഒരു ജനത.
പരമകാരുണ്യവാൻ ഹിസ്
മജസ്റ്റി സുൽത്താൻ ഖാബൂസിന്റെ ആത്മാവിന് നിത്യശാന്തി നൽകട്ടെ എന്ന് നമുക്ക് പ്രാർത്‌ഥിക്കാം.
അതോടൊപ്പം, ഒമാനെ നയിക്കുവാൻ ഹിസ് മജസ്റ്റി സുൽത്താൻ ഖാബൂസിനാൽ നിയോഗിക്കപ്പെട്ട ഹിസ് മജസ്റ്റി
സുൽത്താൻ ഹൈതം ബിൻ താരിഖ് ബിൻ തൈമൂറിനു വേണ്ടി നമുക്കേവർക്കും പ്രാർത്ഥിക്കാം. തുടർന്നും, രാജ്യത്തിന്റെയും ജനതയുടെയും ക്ഷേമത്തിനും, അഭിവൃദ്ധിക്കും, പുരോഗതിക്കും, സമാധാനത്തിനുമായി
പ്രവർത്തിക്കുവാൻ ഹിസ് മജസ്റ്റി ഹൈതം ബിൻ താരിഖ് ബിൻ തൈമൂറിനെ ദൈവം ശക്തീകരിക്കട്ടെ.
No comments:
Post a Comment