Saturday, June 17, 2017


"കൊച്ചി മെട്രോ റെയിലിനു വരവേൽപ്പ്"

           Image Courtesy: Kochi Metro Rail Facebook Page

15 വര്ഷങ്ങള്ക്കു മുമ്പ്, കൃത്യമായി പറഞ്ഞാൽ 2002 സെപ്റ്റംബർ. മഹാത്മാ ഗാന്ധി സർവ്വകലാശാലാ ഓഫ് കാമ്പസ് പ്രാക്ടിക്കൽ പരീക്ഷാ ഡ്യൂട്ടിയുമായി ആദ്യമായി അന്നത്തെ കൽക്കട്ടയിലെത്തി.അതിനുശേഷം 2011 നുള്ളിൽ പലപ്പോഴായി 5 -6 തവണകൂടെ പോവുകയുണ്ടായി. ആദ്യ സന്ദർശനത്തിൽ തന്നെ മെട്രോ നഗരവുമായി ഞാൻ പ്രണയത്തിൽ ആയി. ഓരോ സന്ദർശനത്തിന് ശേഷവും പ്രണയം ഒരിക്കലും പിരിക്കാനാവാത്ത ഗാഢമായ ഒരുമാതിരി ഉന്മാദ ലഹരിയുടെ അവസ്ഥയിലെത്തുന്ന ബന്ധമായി വളർന്നു ഒരു ബന്ധനത്തിൽ അകപ്പെട്ടു എന്നതാകും ശരി.

ആദ്യ യാത്രയിൽ മഹാനഗരം ഒന്ന് ചുറ്റി നടന്നു കണ്ടു. 1912 വരെ ഇൻഡ്യാ മഹാരാജ്യത്തിന്റെ തലസ്ഥാനമായിരുന്നയിടം.   

എങ്ങോട്ടെന്നില്ലാതെ നിരത്തുകളും വീഥികളും ഗല്ലികളും തിങ്ങിനിറഞ്ഞു ഇടിച്ചുകുത്തി ഒഴുകുന്ന ജനസമുദ്രവും വാഹനങ്ങളും. ഒരു പ്രത്യേക ലോകം. "പുക"ലോകം എന്നതാകും കൂടുതൽ നല്ലത്. അവിടെ കുറച്ചു മനുഷ്യർ. മിക്കയിടവും ആകെ അലോങ്കോലമായി വൃത്തിയൊക്കെ പേരിനു മാത്രം. എന്നുകരുതി നമ്മുടെ നാടുപോലെ വഴിവക്കിൽ അങ്ങനെ നാട്ടാരുടെ സകല മാലിന്യങ്ങളും കൂട്ടിയിട്ടു വഴിവക്കിൽ നിന്ന് മുണ്ട് പൊക്കി പിസ്സടിച്ചു നിരത്തുകൾ നാറ്റിക്കുന്ന തരത്തിലെ സംഭവങ്ങൾ അധികം ഒന്നും കണ്ടില്ലാ.

ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അവശേഷിപ്പുകൾ ആയ പലതിൽ, നിരത്തിലൂടെ മണിയടിച്ചോടുന്ന "ട്രാം" ആയിരുന്നു ആദ്യ അത്ഭുതം. നമ്മുടെ സൈക്കിളിലെ മണിയൊച്ചയേക്കാൾ അൽപ്പം കൂടുതലായ ഒരു മണിശബ്ദം മുഴക്കി ഒരു 20/25 കിലോമീറ്റർ മാത്രം സ്പീഡിൽ. "എസ്പ്ലനേഡ്/ ധരംദല" ആയിരുന്നു എന്റെ മുഖ്യ ലൊക്കേഷൻ. റോഡിലൂടെ ഓടുന്ന ട്രാമിൽ ഓടി കയറുക എന്നത് രണ്ടു തവണ വിനോദം ആക്കിയപ്പോൾ മൂന്നാമത് ചെറിയൊരു പണികിട്ടി.

അങ്ങനെ കൽക്കട്ട ഒക്കെ ഒരുമാതിരി കണ്ടുകഴിഞ്ഞപ്പോൾ ആണ് മെട്രോ കാണുവാൻ പോയത്. എത്രയോ ട്രെയിനുകളിൽ കയറിയിരിക്കുന്നു. ഇതും അതുപോലെ. അല്ലാതെന്ത് എന്ന് ചിന്ത. ഭൂമിക്കടിയിലേക്ക് കുറെ പടികൾ. അതിറങ്ങി താഴേക്ക്.

എന്റെ സാറേ, അതുവരെ കണ്ട കൽക്കട്ടയിൽ നിന്നും വ്യത്യസ്ഥമായി ഒരു ലോകം, ഒരു സ്വപ്നലോകം എന്ന് പറയുന്നതാകും ശരി. ഞാൻ കണ്ട ഇന്ത്യയല്ല ഇന്ത്യ, മുകളിൽ കണ്ട കൽകട്ടയല്ല ഭൂമിക്കടിയിലെ കൽക്കട്ട. ആകെ ഇതുകണ്ട് കുളിരുകോരിയെന്നു പറയാം. നമ്മുടെ രാജ്യത്തെ കുറിച്ചുള്ള എന്റെ ധാരണകളും ചിന്തകളും ഒരു നിമിഷം കൊണ്ട് കീഴ്മേൽ മറിഞ്ഞു. എന്റെ രാജ്യത്തെ കുറിച്ച് എനിക്കാകെ അഭിമാനം തോന്നി. നമ്മളെ കൊണ്ടും ഇതൊക്കെ സാധിക്കുമല്ലോ എന്നൊരു ആത്മവിശ്വാസം.

നമ്മൾ പല റോക്കറ്റുകളും വിട്ടു, വിക്ഷേപണം വിജയം, രാജ്യത്തിനു തിലകക്കുറി എന്നൊക്കെ വായിച്ചിട്ടുണ്ടെങ്കിലും ഏതൊന്നും നമ്മളെ ഉത്തേജിതരാകണമെങ്കിൽ അതിന്റെ ഉപഭോക്താവ് നമ്മൾ ആകണം. നമ്മൾക്ക് അത് അനുഭവയോഗ്യമാകണം. അതുമല്ലെങ്കിൽ പ്രക്രിയയിൽ പങ്കാളി ആകണം.

വണ്ടിയെത്തി, കയറി അതും ഒരത്ഭുതം. വൃത്തിയെന്നാൽ ഇതാണ് വൃത്തി. ടൈമിംഗ് എന്നാൽ ഇതാണ് ടൈമിംഗ്.

രാജ്യത്തെ ആദ്യ മെട്രോ ആണ് കൽക്കട്ടയിലേതു. 65 % പാതയും ഭൂഗർഭത്തിലൂടെ എന്നതാണ് കൽക്കട്ട മെട്രോയെ രാജ്യത്തെ മറ്റു മെട്രോകളിൽ നിന്ന് വ്യത്യസ്ഥം ആക്കുന്നത്. ഇപ്പോൾ ഇന്ത്യൻ റയിൽവെയുടെ ഭാഗം ആണ് കൊൽക്കത്ത മെട്രോ. ഇന്ത്യൻ റയിൽവേയുടെ 17 മത് സോൺ.

ആദ്യം കാഴ്ച്ചയിലെ പ്രണയാതുരനായി ഞാനെന്റെ ഹൃദയം അവൾക്കു കൊടുത്ത് കൊണ്ടാകും പിന്നെ പലപ്പോഴും കയറിയ ദില്ലി മെട്രോയ്ക്ക് എന്നെ വീഴ്ത്തുവാൻ സാധിച്ചില്ല. പ്രലോഭനം ഇല്ലായിരുന്നു എന്നല്ല ഒരിക്കൽ എന്നുപറഞ്ഞാൽ ഈയടുത്ത് ദില്ലി മെട്രോയുടെ "Airport Express Line " കയറിയപ്പോൾ ഒരു ചാഞ്ചാട്ടത്തിന്റെ വക്കുവരെയെത്തിയതാണ് കാര്യങ്ങൾ. ഒരു കണക്കിന് മനസ്സിനെ അടക്കി നിറുത്തി. എങ്ങനെയോ ഇപ്പോഴും രാജ്യത്തെ പല മെട്രോകളിലും എന്റെ പ്രണയം  ആദ്യം വരിച്ചവളോട് തന്നെ

പിന്നെ 2009 ല് ദുബായ് മെട്രോയുടെ ഉത്ഘാടനത്തിനു മൂന്നു മാസങ്ങൾക്കു ശേഷം അതിലുംകയറി. അതായിരുന്നു അടുത്ത അനുഭവം. പ്ലാറ്റഫോം മുഴുവൻ കവർ ചെയ്തിരിക്കുന്നു. നമ്മൾ പോയി വാതിലിന്റെ അടുത്ത് നിൽക്കുക. കൃത്യമായി ട്രെയിൻ വാതിൽ പ്ലാറ്റഫോം വാതിലിനു നേരെ വന്നു നിൽക്കും. എങ്ങനെ ഇത്ര കിറുകൃത്യമായി നിൽക്കുന്നു എന്നതായിരുന്നു അത്ഭുതം. പിന്നാണ് അറിഞ്ഞത് എല്ലാം ഓട്ടോമേറ്റഡ് ആണ് ഡ്രൈവറല്ല നിയന്ത്രിക്കുന്നത് എന്ന്. എങ്കിലും എന്തെങ്കിലും അടിയന്തിര സാഹചര്യം വന്നാൽ നേരിടാൻ ഒരാൾ ക്യാബിനിൽ ഉണ്ടെന്നാണ് എന്റെ ഓർമ്മ.

ഈയടുത്ത് ലണ്ടൻ മെട്രോയിൽ കയറുവാൻ സാധിച്ചു. ബ്രിട്ടീഷ് വക്കാബലറി പ്രകാരം "ലണ്ടൻ ട്യൂബ്" / അണ്ടർഗ്രൗണ്ട് എന്നാണു പറയാറ്.


എന്റെ ദൈവമേ, മാസ്മരികം എന്നല്ലാതെ എനിക്കൊന്നും പറയാനില്ല.

അതിന്റെ നിർമ്മിതികണ്ടു ഞാൻ ഫ്ലാറ്റ് ആയി എന്നതിനപ്പുറം ഒന്നും പറയാനില്ല17  ലൈനുകൾ 270 റെയിൽ സ്റ്റേഷനുകൾ. 1863 ലു ആദ്യ പാത, എന്നുപറഞ്ഞാല് 154 വര്ഷങ്ങള്ക്കു മുമ്പ്. 99% ശതമാനവും ഭൂഗർഭ പാത. ലക്ഷകണക്കിന് യാത്രികർ ദിനവും. പബ്ലിക് ട്രാൻസ്പോർട്ടിനെ ഒരേ മനസ്സോടെ ഉപയോഗിക്കുന്ന ജനത.

"
ഒരു മാപ്പുമായി പോയാൽ ഒരു കോപ്പും പേടിക്കേണ്ടാത്ത ലണ്ടൻ ട്യൂബ്"

ചോദിക്കാതെയും പറയാതെയും ട്യൂബിലൂടെ എവിടെയും പോകാൻ മാപ്പിലൊരെണ്ണം കയ്യിൽ കരുതുക. ഒടിച്ചു മടക്കിവെക്കാവുന്നതും അല്ലാത്തതുമായ സൈക്കിളുമായി യാത്ര ചെയ്യുവാൻ കഴിയുന്ന ചില ട്യൂബുകളും കണ്ടു, അത്തരം യാത്രകൾക്ക് സമയ ക്രമീകരണം ഉണ്ടെന്നുമാത്രം.

പലരും പറയുന്നു മോസ്കോ മെട്രോ കാണേണ്ടത് തന്നെ എന്ന്. അധികം വൈകാതെ അവസരം ഒത്തു വരും എന്ന് കരുതുന്നു.

അപ്പോൾ നമ്മുടെ നാടിന്റെ അഭിമാനം ആയി കൊച്ചി മെട്രോയുടെ ഉത്ഘാടനം ഇന്ന് നടന്നിരിക്കുന്നു. 1999 ല് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ ഭരണത്തിൽ ഉണ്ടായിരുന്ന സർക്കാരിന്റെ അമരക്കാരൻ സഖാവ് ഇ. കെ. നായനാർ  തുടങ്ങിവെച്ച മഹാ സംരംഭത്തിനു കാലാകാലങ്ങളിൽ വെള്ളവും വളവും കൊടുത്തു ഇന്നതൊരു   സംഭവം ആയി മാറിയിരിക്കുന്നു

കേന്ദ്രത്തിലും സംസ്ഥാനത്തുമായി ഭരണത്തിൽ ഇരുന്ന പ്രധാനമന്ത്രിമാർക്കും, മുഖ്യമന്ത്രിമാർക്കും, മെട്രോമാൻ ശ്രീധരൻ സാറിനും, കൊച്ചി മെട്രോയുടെ എംഡി ക്കും, മുഖ്യ പ്രൊജക്റ്റിന്റെ പകുതിയോളം ഇതുവരെ പൂര്തത്തീകരിക്കുവാൻ അഹോരാത്രം കഷ്ട്പെട്ട നമ്മുടെ ഇതരസംസ്ഥാനം തൊഴിലാളി സഹോദരി സഹോദരങ്ങൾക്കും ഒരായിരം അഭിവാദ്യങ്ങൾ. അൽപ്പമോ അധികമായോ, വാക്കുകൾ കൊണ്ടോ പ്രവൃത്തി കൊണ്ടോ കൊച്ചി മെട്രോയ്ക്കായി കഷ്ട്പെട്ട ഏവർക്കും അഭിനന്ദനങ്ങൾ

             Image Courtesy: Shri.Narendra Modiji's Facebook Page
മെട്രോ നഗര പദവിക്കും മുമ്പായി മെട്രോ റയിലിന്റെ വരവോടെ മെട്രോയായി മാറുന്ന കൊച്ചി

             Image Courtesy: Kochi Metro Rail Facebook Page

ഒരു നാടിന്റെ മാറ്റം അഭ്രപാളികളിൽ പതിയുമ്പോൾ അതൊരു കാലത്തിന്റെ അടയാളപ്പെടുത്തൽ ആയി മാറുന്നു. ആരാകും ഏതു സംവിധായകനാകും കൊച്ചി മെട്രോയെ ആദ്യമായി സിൽമയിലാക്കുക? എന്താകും സിൽമയുടെ തീം? റൊമാന്റിക് / ക്രൈം ത്രില്ലർ?

എല്ലാ ചോദ്യങ്ങൾക്കും അധികം വൈകാതെ ഉത്തരം കിട്ടും. കാത്തിരിക്കുക.

കരയിലെ മെട്രോയെക്കാൾ കൊച്ചിയെ മാറ്റിമറിക്കുവാൻ പോകുന്നത് കൊച്ചി വാട്ടർ മെട്രോ ആകും എന്നതാണ് എന്റെയൊരിത്


            Image Courtesy: Kochi Water Metro Facebook Page

അതെ ഇനിയും കൊച്ചി പഴയ കൊച്ചിയല്ല

No comments: