Saturday, August 22, 2015

നിബിഡ വനത്തിലൂടെ ഒരു ജീപ്പ് സഫാരി - കോന്നിയിൽ നിന്നും കോന്നി വരെ

കാടും മലകളും പാറകൂട്ടങ്ങളും തോടും നദിയും പണ്ട് മുതലേ എന്റെ വീക്ക്നസ്സുകളിൽ ഒന്നാണ്, കടുവാ സെൻസസിന്റെ ഭാഗമായി 2-3 ദിവസം വെച്ച് രണ്ടു തവണ കാട് കയറിയതാണ് ഇതിനു മുമ്പുള്ള മറക്കാനാകാത്ത അനുഭവങ്ങൾ. കെട്ടി പിള്ളാരുമായി ജീവിതം രണ്ടറ്റം കൂട്ടിമുട്ടിക്കുവാനുള്ള ഓട്ടത്തിൽ കഴിഞ്ഞ കുറെ നാളായി അതിനൊരു ഉന്മേഷം തോന്നിയില്ല ശരിയായി പറഞ്ഞാൽ സാഹചര്യം ഒത്തു വന്നില്ല എന്ന് പറയുന്നതാകും ശരി.

അങ്ങനെ ഇരിക്കുമ്പോഴാണ് ബഹുമാനപെട്ട പത്തനംതിട്ട ജില്ലാ കളക്ടറുടെ ഒരു  ഫേസ് ബുക്ക് പോസ്റ്റ്‌ കാണുന്നത്. കേരളത്തിലെ ഏറ്റവും ദീർഘം ആയ ഓഫ്‌ റോഡ്‌ ഡ്രൈവിനു പത്തനംതിട്ടയിൽ; കാട്ടാത്തി-ചെളിക്കൽ എക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായ ജീപ്പ് സഫാരിക്ക്, അനുമതി ലഭിച്ചതുമായി ബന്ധപെട്ട പോസ്റ്റ്‌.

എന്നാൽ ആ സഫാരിക്ക്‌ കൈ കൊടുത്തിട്ടു തന്നെ കാര്യം എന്ന് ഞാനങ്ങ് ഉറപ്പിച്ചു. ഏതൊന്നും അതിന്റെ ആകർഷണം കുറയുന്നതിന് മുമ്പ് ആശ്വദിക്കണം എന്നതാണ് എന്റെയൊരു ഇത്. എന്നെ പോലുള്ള മറ്റു കൂട്ടങ്ങൾ കാട്ടിൽ കയറി മേഞ്ഞു ഒരു പരുവം ആക്കുന്നതിന്റെ മുമ്പ് കന്യാവനം അതിന്റെ പൂർണ്ണതയിൽ കാണണം എങ്കിൽ ആദ്യമേ പോകണം എന്നത് ഒരു നടപ്പ് മാത്രം.

കളക്ടറുടെ ഒരു കമന്റ്റിൽ സഫാരിക്കായി ബന്ധപെടേണ്ട ഫോണ്‍ നമ്പർ ഉണ്ടായിരുന്നതിൽ 0468-2247645 കാലത്ത് ഒൻപത് മുതൽ ഉച്ചക്ക് രണ്ടര വരെ തുടർച്ചയായി വിളിച്ചുകൊണ്ടിരുന്നു എങ്കിലും ആരും മണിയടിക്കുന്ന ഫോണ്‍ എടുത്തില്ല എന്നത് കൊണ്ട് പത്തനംതിട്ട DTPC യുടെ വെബ്‌ സൈറ്റിൽ പോയി അവരുടെ നമ്പർ എടുത്തു 0468-2229952 വിളിച്ചുവെങ്കിലും, ആ നമ്പർ നിലവിലില്ല എന്നാണു മറുപടി കേട്ടത്.

ആ ദേഷ്യത്തിന് കളക്ടറുടെ പഴയ പോസ്റ്റിനു കീഴെ ഈ കാര്യങ്ങൾ സൂചിപ്പിച്ചു ഒരു കമന്റ്‌ ഇട്ടു. ഒരു മണിക്കൂറോളം മറുപടിക്കോ മറ്റൊരു നമ്പരിനോ ആയി കാത്തിരുന്നു. ജോലി തിരക്ക് കൊണ്ടാകാം, യാതൊന്നും സംഭവിച്ചില്ല. ഒന്ന് തീരുമാനിച്ചാൽ പിന്മാറി ഇറങ്ങുന്നത് പണ്ടേ ശീലം ഇല്ലാത്തതു കൊണ്ട് നമ്പര് തപ്പി ഉത്തരവാദിത്വപെട്ട മറ്റൊരു നമ്പറിൽ വിളിച്ചപ്പോൾ 0468 2342005  ഫോണെടുത്ത മഹിളാരത്നം ഈ പദ്ധതിയുടെ ചുമതലയുള്ള ഒരു ഫോറസ്റ്ററുടെ (പ്രിയപ്പെട്ട പ്രകാശ്‌ സാറ്) മൊബൈൽ നമ്പര് 8547600599 കൃത്യമായി തരുകയും ആയതിലേക്ക് വിളിച്ചു "വനദർശൻ" എന്ന് പേരിട്ടിരിക്കുന്ന ജീപ്പ് സഫാരിയുടെ വിശദാംശങ്ങൾ ചോദിച്ചറിയുകയും രണ്ടു ദിവസം കഴിഞ്ഞുള്ള വെള്ളിയാഴ്ചത്തേക്ക്(21.08.2015) യാത്രയ്ക്ക് പേരും വീട്ടുപേരും സ്ഥലവും മൊബൈൽ നമ്പറും കൊടുത്തു ബുക്ക് ചെയ്തു.മുമ്പ് സൂചിപ്പിച്ച, വിളിച്ചിട്ടും എടുക്കാഞ്ഞ ടെലഫോണ്‍, കാലത്ത് മുതൽ വർക്കിംഗ്‌ അല്ലാ എന്ന് അറിഞ്ഞു മനസ്സിലാക്കി.

കാടിന് കൂടുതൽ ആഘാതം കൊടുക്കേണ്ട എന്ന് തീരുമാനിച്ചിരിക്കുന്നതിനാൽ ദിവസവും രണ്ടു ജീപ്പ് സഫാരിയാണ് ഒരുക്കിയിരിക്കുന്നത്. പാക്കേജിൽ പറയുന്നത് 5+1 എന്നാണു. എന്നുവെച്ചാൽ ഒരു ജീപ്പിൽ 5 പേര് വരെയുള്ള സംഘത്തിനു യാത്ര ചെയ്യാം. അവരോടൊപ്പം ഒരു ഗൈഡ് കൂടാതെ ജീപ്പിന്റെ സാരഥിയും.

ഒരു ജീപ്പിനു 3000 ഉറുപ്പിക. അങ്ങനാകുമ്പോൾ ആളൊന്നിനു ഉറുപ്പിക 500 സോറിട്ടോ 600 ഉറുപ്പിക. നമ്മൾ അഞ്ചു പേരല്ലേ ഉള്ളൂ അതെങ്ങനെ എന്നാണോ. നമ്മളോടൊപ്പം വരുന്ന ഗൈഡ് നമ്മുടെ അതിഥി എന്നങ്ങു ചിന്തിച്ചാൽ പ്രശ്നം പ്രശ്നമേ അല്ലാതാകും. കാലത്ത് 08:00 മുതൽ വൈകുന്നേരം 04:00 വരെയാണ് പാക്കേജ്. അതികം വൈകാതെ ഈ സമയ ക്രമം മാറി 09:00 മുതൽ 05:00 വരെയാക്കുവാൻ എവിടെല്ലാമോ ചില ആലോചനകൾ നടക്കുന്നതായി ഞാനറിഞ്ഞു. NB.സഫാരി കഴിഞ്ഞ് തിരികെ ആനത്താവളത്തിൽ എത്തുമ്പോൾ ആന സവാരിക്ക് പോകുവാൻ ഒരു പക്ഷെ ബുദ്ധിമുട്ടാകും ഇപ്പോഴത്തെ സമയക്രമം മാറിയാൽ.

കോന്നി ആനത്താവളത്തിൽ(ആനക്കൂട്) നിന്നും പുറപ്പെടുന്ന ജീപ്പ് സഫാരി ആനകൂട്ടിൽ അവസാനിക്കുന്ന രീതിയിൽ ആണ് ക്രമീകരിച്ചിരിക്കുന്നത്. പോകുന്ന വഴിക്കല്ല തിരികെ വരുന്നത് എന്ന് പ്രത്യേകതയും യാത്രയ്ക്കുണ്ട്. "സർക്കുലർ ജേർണി" എന്ന് പറയാം. അല്ലാ "സർക്കുലർ ജേർണി" തന്നെ.



ബുക്കിംഗ് എടുക്കുന്നതിനു ഇടയ്ക്ക് രണ്ടു മൂന്നു തവണ തീര്ച്ചയായും വരില്ലേ വരില്ലേ എന്ന് ചോദിച്ചു ഉറപ്പു വരുത്തുവാൻ പ്രകാശ് സാറ് ശ്രമിക്കുന്നത് ഇഷ്ട്പെട്ടില്ലെങ്കിലും അതിന്റെ കാരണം മനസ്സിലായപ്പോൾ ആ ചോദ്യം അത്യാവശ്യം തന്നെയെന്നു തോന്നി. ദിവസം രണ്ടു ബുക്കിംഗ് മാത്രം എടുക്കുകയും അതിൽ ഒരു കൂട്ടര് വരാതിരിക്കുകയും ചെയ്‌താൽ കുടുങ്ങുന്നത് നമ്മളെ വിശ്വസിച്ചു വരുന്ന ഗൈഡും പിന്നെ ഓട്ടത്തിനു വരുന്ന ജീപ്പും അതിന്റെ സാരഥിയും പിന്നെ വന സംരക്ഷണ സമിതിയുടെ കുറച്ചു വനിതാ പ്രവർത്തകരുമാണ്. കൂടാതെ വരുമാനനഷ്ട്ടം ഏറ്റുവാങ്ങുന്നത് ജീപ്പ് സഫാരി ഒരുക്കിയിരിക്കുന്ന കോന്നി വന വികസന സമിതിയും.

പിറ്റേന്നും വൈകുന്നേരം ആയപ്പോഴേക്കു ഒന്നും കൂടെ വിളിച്ചു. ബുക്കിംഗ് പടി എല്ലാം നടക്കുന്നുണ്ടോ എന്നറിയാൻ. പേരുപറഞ്ഞപ്പോൾ മറ്റു വ്യക്തി വിവരങ്ങൾ ഇങ്ങോട്ട് പറഞ്ഞ് കാര്യങ്ങൾ ഉറപ്പിച്ചു. യാത്ര കണ്‍ഫേം അല്ലേ എന്ന് ഒരിക്കലൂടെ ചോദിച്ചതിനു ശേഷം ചോദിക്കുന്നു ഭക്ഷണം നിങ്ങൾ കൊണ്ടുവരുകയാണോ അതോ ഇവിടെ ഒരുക്കണമോ എന്ന്. ഒരു യാത്ര പോകുമ്പോൾ ഭക്ഷണം ഒരുക്കുവാൻ മിനക്കെടേണ്ടാ ഫ്രീ ആയി പോകാം എന്ന് ചിന്തിച്ചതിനാൽ ഭക്ഷണം ഒരുക്കൂ എന്ന് നിർദ്ദേശം കൊടുത്തു.

വൈകിട്ട് മക്കൾ സ്കൂൾ വിട്ടും ഭാര്യ ജോലി കഴിഞ്ഞു വന്നു ഒന്ന് ചേർന്ന് പിറ്റേന്നുള്ള യാത്രയ്ക്ക് ചെറിയ ഒരുക്കം തുടങ്ങി. കാട്ടിലേക്ക് ആണ് പോകുന്നത് എന്നത് കൊണ്ട് പ്രകൃതിക്ക് ചേരുന്ന രീതിയിൽ ഹരിത വർണ്ണത്തിലെ വസ്ത്രങ്ങൾ അണിഞ്ഞു  പോകാം എന്ന് പൊതുവായി തീരുമാനിച്ച് അവരവർക്കുള്ള പച്ച വസ്ത്രങ്ങൾ തിരഞ്ഞെടുത്തിട്ട് ഒരു ജോഡി അധികവും എടുത്തു 3 കുടയും 2 ലിറ്റർ തിളപ്പിച്ചാറ്റിയ വെള്ളവും ഒരു ബോട്ടിൽ ഫ്രൂട്ടിയും കുറച്ചു കുഴലപ്പവും എടുത്തു ബാഗിലാക്കി വെച്ചു.

പിറ്റേന്ന് നേരം പര പരാ വെളുത്തു. മണി അഞ്ചു. എല്ലാവരും എണീറ്റ്‌ ഫ്രഷ്‌ ആയി ഏത്തയ്ക്കാ പുഴുങ്ങിയതും ചായയും കുടിച്ചു. ഞങ്ങളുടെ കുഞ്ഞു കുടുംബം, 06:40 AM ന് ചെങ്ങന്നൂർ ട്രാൻസ്പോർട്ട് സ്റ്റാന്റിലേക്ക് പതിയെ നടന്നു. ഒരഞ്ചു മിനിറ്റിൽ അവിടെ ചെന്നപ്പോൾ നമ്മുടെ KSRTC യുടെ സൂപ്പർ ഫാസ്റ്റുകളിൽ ഫ്രീക്കൻ EICHER വണ്ടികളിൽ ഒന്ന് പമ്പാ ബോർഡും വെച്ച് റെയിൽവേ സ്റ്റേഷനിൽ നിന്നും; ചിങ്ങ മാസപൂജയ്ക്ക് നടതുറന്നപ്പോൾ ശ്രീഅയ്യപ്പനെ കാണുവാൻ അന്യ സംസ്ഥാനത്ത് നിന്നെത്തിയ അയ്യപ്പഭക്ത്തരെ കയറ്റി വന്നു, സമയം പഞ്ച് ചെയ്യുവാൻ പോയ കണ്ടക്റ്ററിനെ കാത്തു കിടക്കുന്നു. നേരെ ഡ്രൈവറോട് സാറേ ഫുൾ സീറ്റിംഗ് ആണോ എന്ന് ചോദിച്ചു.

എവിടെ പോകുവാൻ എന്ന് മറു ചോദ്യം. പത്തനംതിട്ട എന്ന ഉത്തരം കേട്ടപ്പോൾ അതിനു ഇഷ്ട്ടം പോലെ വേറെ ബസ്‌ ഉണ്ടല്ലോ എന്ന് മറുപടി. ഞാൻ ചോദിച്ചതിനു ഉത്തരം പറയൂ എന്ന് ഞാൻ. എന്നാൽ കയറൂ എന്നദ്ദേഹം.



കയറി വിശാലമായി ഒഴിഞ്ഞു കിടന്നിരുന്ന മൂന്നു സീറ്റിൽ ഒന്ന് പിടിച്ചു ഞങ്ങളുടെ കുഞ്ഞു കുടുംബം ഇരുന്നു കണ്ടക്റ്റർ വന്നു മണിയടിച്ചു വണ്ടി നീങ്ങി.

സ്റ്റാന്റിൽ നിന്നും വണ്ടി അൽപ്പം മുമ്പിലേക്ക് നീങ്ങിയപ്പോഴേ EICHER അതിന്റെ കരുത്തു കാട്ടുവാനാരംഭിച്ചു; അതിന്റെ സാരഥിയുടെ സഹായത്താൽ. എന്തിനു പറയുന്നു കൃത്യം മുപ്പതാം മിനുട്ടിൽ പത്തനംതിട്ട KSRTC സ്റ്റാന്റിൽ ഞങ്ങളെ ഇറക്കി. ഒരു പത്ത് പതിനഞ്ചു മിനിട്ട് കാത്തു നിന്നപ്പോൾ വന്നൊരു പുനലൂർ LS ല് കയറി നേരെ കോന്നി പ്രൈവറ്റ് ബസ്‌ സ്റ്റാന്റിലേക്ക്. അവിടെനിന്നും ഒരു ഓട്ടോ പിടിച്ച്,   ഇരുപതു ഉറുപ്പിക കൊടുത്ത് കോന്നി ആനകൂട്ടിലേക്ക്.

കഴിഞ്ഞുപോയ ഇരവിലെ മഴയിൽ കുളിച്ചൊരുങ്ങി ഈറനണിഞ്ഞു വശ്യ സൗന്ദര്യത്തൊടെ അലങ്കാര വിഭൂഷണിയായി ദാ അവിടെ കോന്നി ആനക്കൂടിന്റെ പ്രവേശന കവാടം. തലേദിവസം (20.08.2015) തിരിതെളിഞ്ഞ ഗജവിജ്ഞാനോത്സവത്തിനോട് അനുബന്ധിച്ച് ഒരുക്കിയ വർണ്ണപ്രപഞ്ചം മിഴിയടഞ്ഞു അങ്ങനെ നിൽക്കുന്നു; സായംസന്ധ്യയുടെ വരവിൽ അടുത്ത നാല് നാളുകൾ(24.08.2015) കൂടെ മിഴിതുറക്കുവാൻ.

ആളും ആരവും ഇല്ലാതെ 07:45 AM നു അന്നത്തെ സന്ദർശകരെ സ്വീകരിക്കുവാൻ ഒരുങ്ങികിടന്ന ആനത്താവളത്തിലേക്ക് ഞങ്ങൾ മെല്ലെ കയറി. അത്യാവശ്യം ഒന്ന് ഫ്രഷ്‌ ആയി ക്യാമറാ കണ്ണിലൂടെ സമീപത്തെ മരക്കൊമ്പിൽ വന്നിരുന്ന വേഴാമ്പൽ ഇണകളുടെ പടം പിടിച്ചു നിന്നപ്പോൾ നമ്മുടെ പ്രകാശ്‌ സാറെത്തി ചോദിക്കുന്നു നിങ്ങൾ ആണോ സവാരിക്ക് വന്നവർ എന്ന്. അതെ എന്ന് നല്പകുതി ഉത്തരം പറയുമ്പോൾ ഇടയിൽ കയറി ജീപ്പ് സഫാരിക്ക്‌ എന്നാക്കി മാറ്റി ഞാന്.



ഇതിനിടയിൽ ഒരു ജീപ്പെത്തി. കണ്ടപ്പോഴേ അതിന്റെ കെട്ടും മറ്റും എനിക്കങ്ങു പിടിച്ചു. കൂട്ടത്തിൽ വന്ന അതിന്റെ സാരഥിയെയും. സമയം പോക്കുവാൻ ഒഴിഞ്ഞു കിടന്നിരുന്ന ആനകൂടുകളും ഷെഡ്‌കളും കണ്ട്(ആനകളെല്ലാം പ്രഭാത സവാരിക്കും കുളിക്കുമായി പോയിരിക്കുക ആയിരുന്നു) ചുറ്റിത്തിരിഞ്ഞ് തിരികെ ചെന്നപ്പോൾ രണ്ടാമത്തെ ജീപ്പും എത്തി.




അപ്പോഴേക്കും ഭക്ഷണത്തിന് തലേന്ന് കൊടുത്ത ഓർഡർ ഒന്നുംകൂടെ ഉറപ്പിച്ച പ്രകാശ് സാറ്, ഭക്ഷണം തയ്യാറാക്കുന്നവരെ വിളിച്ചു ഏർപ്പാടാക്കി. താത്ക്കാലികം ആയി തുറന്നിരുന്ന കൗണ്ടറിൽ നിന്നും ഉറുപ്പിക 3000/- കൊടുത്തു ടിക്കറ്റ് എടുത്തു. ഞങ്ങളുടെ കുടുംബത്തിനു ഒരു ജീപ്പ് വേണം എന്ന് തലേന്നേ പറഞ്ഞിരുന്നു.

തൊട്ടു പുറകെ ഞങ്ങളോടൊപ്പം വരുന്ന രണ്ടാമത്തെ ജീപ്പിലെ സവരിക്കാരും എത്തി ടിക്കറ്റ് എടുത്തു. എല്ലാവരും തയ്യാറെങ്കിലും അപ്പോഴേക്കും എത്തിയ രണ്ടാമത്തെ ഫോറസ്റ്റർ ആരെയോ മൊബൈലിൽ വിളിക്കുന്നു. രണ്ടു ഗൈഡ്മാരും എത്തിയില്ല. അവരില്ലാതെ യാത്ര പോകുവാൻ കഴിയില്ല.

അധികം താമസിയാതെ രണ്ടു പേരും എത്തി.22 കിലോമീറ്റർ ഉള്ളിൽ അവർ താമസിക്കുന്നയിടത്ത് നിന്നും വരുന്ന വഴി, ടു വീലർ കേടായതാണ് അല്പ്പം താമസിക്കുവാൻ കാരണം എന്ന് പറഞ്ഞു അവരുടെ ഹരിത പച്ച യൂണിഫോമിനോടൊപ്പം തിരിച്ചറിയാൽ കാർഡും കഴുത്തിലിട്ട് ആദ്യം കണ്ട/വന്ന ജീപ്പില് കയറി ഞങ്ങൾ ഞങ്ങളുടെ സ്വപ്ന യാത്ര തുടങ്ങി.

ഞങ്ങളുടെ വാഹനത്തിന്റെ സാരഥിയുടെ പേര് ശ്രീ.മനോജ്‌ഗൈഡ് ശ്രീ. സജി. കുറച്ചങ്ങോട്ട് പോകവേ മനസ്സിലായി സാരഥി തന്നെയാണ് വാഹനത്തിന്റെ ഉടമയെന്ന്.

യാത്രയിലുടനീളം ഹൃദ്യം ആയ പെരുമാറ്റത്തിലൂടെ ഞങ്ങളിൽ ഒരാളായി മാറുവാൻ ഇരുവരും മത്സരം തന്നെ ആയിരുന്നു എന്നത് എടുത്തു പറയേണ്ടത് തന്നെയാണ്. സഞ്ചാരിയുടെ (അവരുടെ ഭാഷയിൽ പറഞ്ഞാൽ ഗസ്റ്റുകൾ) മനമറിഞ്ഞ്, കൃത്യമായ സമയക്രമം പാലിച്ച്, സുരക്ഷയ്ക്ക് മുഖ്യ പരിഗണന കൊടുത്ത്, വഴിയറിവുകളും നാട്ടറിവുകളും കാട്ടറിവുകളും പകർന്ന് തന്ന്, പോകുന്ന വഴിക്ക് കണ്ണുകൾ സദാ ചുറ്റി വരാവുന്ന അപകടങ്ങളിൽ നിന്നും സംരക്ഷണം ഒരുക്കി, കാണാവുന്നിടത്തോളം കാഴ്ചകളെ കാട്ടിത്തരുന്നതിനു മുഖ്യ പരിഗണന കൊടുത്ത് കൊണ്ടുപോകുന്നതിൽ  അവർ ഇരുവരും വിജയിച്ചു/മനസ്സുകാട്ടി എന്നത് തന്നെയായിരുന്നു ഞങ്ങളുടെ യാത്രയുടെ വിജയം.

അങ്ങനെ ആനത്താവളത്തിൽ നിന്നും തുടങ്ങിയ സഫാരിയിൽ മുൻ സീറ്റുകളിൽ ഒന്ന് തരപ്പെടുത്തി ഞാൻ ക്യാമറയുമായി ഒരുങ്ങി ഇരുന്നു. പുറകിൽ ഇരു വശങ്ങളിലായി ഒരുക്കിയ ഇരിപ്പിടത്തിൽ എനിക്ക് നേരെ പുറകിൽ മകളെയും ഞങ്ങളുടെ ഗൈഡ് സജിയെയും സാരഥി മാനോജിനു പുറകിലായി മകനെയും നൽപകുതിയെയും ഇരുത്തി, വശങ്ങൾ തുറന്നിട്ട, വഴിയിലുടനീളം കാഴ്ചക്കാരുടെ നോട്ടങ്ങൾ ഏറ്റുവാങ്ങി, ജീപ്പിൽ കോന്നി ടൌണിൽ നിന്നും സംസ്ഥാന പാതയിൽ കയറി പുനലൂർ റൂട്ടിൽ കുറച്ചോടി കോന്നി-അച്ചൻകോവിൽ റൂട്ടിലേക്ക് തിരിഞ്ഞ്(കോന്നിയിൽ നിന്നും അച്ചൻകോവിലിലേക്ക് വെറും 28 കിലോമീറ്റർ ദൂരം മാത്രം - മനോഹരമായ റോഡ്‌) ഞാവന്നാൽ ഫോറെസ്റ്റ് ചെക്ക്പോസ്റ്റ് താണ്ടി, നടുവത്തുമൂഴിക്കു പോകും വഴി അച്ചൻകോവിൽ ആറിനു കുറുകെ പണിഞ്ഞ മനോഹരമായ പാലത്തിലും സമീപത്തും ആയി കുറച്ചു സമയം ഫോട്ടോ ഷൂട്ട്‌.      

സമയക്രമം അനുസരിച്ച് ഒരു മണിക്കൂറോളം കുരങ്ങുകളെയും കണ്ട് പലതരം കിളികളെയും അച്ചൻകോവിലാറിന്റെ അഴകും നുണഞ്ഞിറക്കി സമയം പോക്കാം.





വെയിൽ ശക്തം ആയതിനാൽ 20 മിനിട്ടിനു ശേഷം ഞങ്ങൾ യാത്ര തുടർന്നു. അവിടെ നിന്നും കൊക്കാത്തോടിനു പോകും വഴി കണ്ട മനോഹരമായൊരു കൈത്തോടിനു സമീപം ഇറങ്ങി വശങ്ങളിൽ നിന്നിരുന്ന ചൂരൽ ഈറ തുടങ്ങിയവ കണ്ട് കുത്തിയൊഴുകി വരുന്ന തെളിഞ്ഞ വെള്ളം തോടിനു നടുവിലുള്ള പാറയിൽ കയറിനിന്നു കണ്ട് യാത്ര തുടർന്നു. ഞങ്ങളുടെ അടുത്ത ലക്ഷ്യമായ കാട്ടാത്തിപ്പാറയുടെ ഒരു ദൂരെക്കാഴ്ചയിലൂടെ കുറച്ചു സഞ്ചരിച്ചു, പിന്നെ ട്രൈബ് സെറ്റിൽമെന്റ് ഏരിയയിലേക്ക് കുത്തനെ ഉള്ള 2-3 കിലോമീറ്റർ കയറ്റം കഴിഞ്ഞ് ഒരിടത്തിറങ്ങി. 


മഴയുടെ ഒരു ചെറിയ കോള് കണ്ടതിനാൽ രണ്ടു കുടകൾ മാത്രം എടുത്തു പതുക്കെ നടന്നു.  കാടിനകത്തൂടെ ഒരു കാൽ നട യാത്രയ്ക്ക് തുടക്കം. പതുക്കെ ഓരോ കാഴ്ച കണ്ട് വഴിക്കുള്ള ഓരോ വന്മരത്തിലും പച്ച ബോർഡിൽ എഴുതി തൂക്കിയിരിക്കുന്ന പേര് വായിച്ചു മുന്നമേ പോകുന്ന ഗൈഡിന് പുറകെ ഞാനും എനിക്ക് പുറകെ മകനും അവനും പുറകെ മകളും ഏറ്റവും പിന്നിലായി നൽപകുതിയും വരി വരിയായി.

അങ്ങനെ കുറച്ചു പോയപ്പോൾ പ്രകൃതി ഒരുക്കിയിരിക്കുന്ന ഒരു ഊഞ്ഞാലിന്റെ കാഴ്ച വഴിയിൽ. അഞ്ചു അഞ്ചര അടി ഉയരത്തിലായി വഴിയിലുള്ള ഈ ഊഞ്ഞാൽ വന്നുകയറിയതോ അതോ കാട്ടുവഴി ഊഞ്ഞാലിനൊപ്പിച്ചു ആയതോ എന്നൊരു സംശയം.



എന്തായാലും ആദ്യം മകനെയും പിന്നെ മകളെയും കയറ്റി ഇരുത്തി ഒരു ഫോട്ടോഷൂട്ട്‌. ചുവട്ടിൽ ഞങ്ങൾ ഇരുവരും നിന്ന് പിന്നെ വീണ്ടും ഷൂട്ട്‌. അതോടൊപ്പം പിള്ളാരിരിക്കുന്ന ആ വള്ളി ഒന്ന് പതിയെ ആട്ടി. അപ്പോഴേക്കും ചെറുതായി മഴ പൊഴിയുവാൻ തുടങ്ങി. എങ്കിലും കുട നിവർത്തിയില്ല.

അവരെ താഴെ ഇറക്കി കാൽനട യാത്ര തുടർന്നു. ഇടയിൽ വഴിയിൽ കണ്ട പെരുമാൾ അട്ടയെ ചവുട്ടാതെ കുറച്ചും കൂടെ ചെന്നപ്പോൾ ചെറുതായി ക്ഷീണം തോന്നി തുടങ്ങി. എന്ത് ചെയ്യാം. അപ്പോഴാണ്‌ തലേന്ന് വന്ന കുടുംബത്തിന്റെ കഥ ഗൈഡ് ചേട്ടൻ പറഞ്ഞത്. അവരോടൊപ്പം മൂന്നും പത്തുമാസവും പ്രായമുള്ള രണ്ടു കുട്ടികളും ഉണ്ടായിരുന്നു. പകുതി വഴി മുതൽ ഗൈഡ് ചേട്ടന്റെ സഹായത്തിൽ ആണ് പിള്ളാര് നടന്നതെന്ന്.

കുറച്ചും കൂടെ നടന്നപ്പോൾ കുറെച്ചേ ക്ഷീണം തോന്നി തുടങ്ങി. വെള്ളം കുടിക്കണം എന്ന് ഒരേ ആഗ്രഹം. അപ്പോഴാണ്‌, കൊണ്ടുവന്ന വെള്ളംഭാരം ഒഴിവാക്കുവാൻ വണ്ടിയിൽ വെച്ച് വന്നതിന്റെ വിഷമം മനസ്സിലായത്‌. പക്ഷെ അത് നന്നായി എന്ന് കുറച്ചു കഴിഞ്ഞ് മനസ്സിലായി.

നിവൃത്തികെട്ടപ്പോൾ വെള്ളം എവിടെ എങ്കിലും കിട്ടുമോ എന്ന് ഗൈഡ് ചേട്ടനോട് ചോദിച്ചു. കിട്ടും പാറയുടെ മുകളിൽ ഉണ്ടെന്ന്. അങ്ങനെ നടന്നു നടന്നു ചെന്നപ്പോൾ വിശാലമായ ഒരു പരന്ന പാറക്കൂട്ടം. ചുറ്റോടും ചുറ്റും മനോഹരമായ കാഴ്ച. വെള്ളം വേണമെന്ന് പറഞ്ഞില്ലേ, നമുക്ക് പോയി കുടിക്കാം എന്ന് ഗൈഡ് പറഞ്ഞയിടത്തെക്ക് ഞങ്ങൾ. നേരെ ചെന്നപ്പോൾ പാറയൂറ്റ് ഉറവ ആയി വരുന്നു. എന്തോ കുടിക്കുവാൻ ഒരു മടി. ആ മടി അറിഞ്ഞാകണം സജി ചേട്ടൻ തന്നെ ആദ്യ കവിൾ അകത്താക്കി. പിന്നെ മടിച്ചു നിന്നില്ല. ഞങ്ങൾ എല്ലാവരും കുടിച്ചു. നല്ല രുചി.




വെള്ളം കുടിക്കുവാൻ മടിച്ചതിനു ഒരു കാരണം ഉണ്ട്. പണ്ടൊരു കടുവ സെന്സസ്സിനു പോയപ്പോൾ ഇതേപോലെ തെളിഞ്ഞ വെള്ളച്ചാട്ടത്തിൽ നിന്നും നിറയെ കുടിച്ചു കറങ്ങി തിരിഞ്ഞു ആ വെള്ളച്ചാട്ടത്തിനു മുകളിൽ ചെന്നപ്പോൾ ഏതോ ഒരു മൃഗം പുഴുവരിച്ചു വെള്ളത്തിനു സൈഡിൽ കിടക്കുന്നു.

കാട്ടാത്തി പാറയുടെ മുകളിൽ എത്തിയ സന്തോഷത്തിൽ ഒന്ന് ഇരുന്നു വിശ്രമിക്കുവാൻ തുടങ്ങിയപ്പോൾ ചേട്ടൻ ചോദിക്കുന്നു എന്തിനുള്ള പുറപ്പാടാണ് എന്ന്. ഒന്നും ആയില്ല ഇനിയും കുറച്ചു നടന്നു കയറണം എന്ന്.

അവിടെനിന്നും സമയം കളയാതെ പതുക്കെ കയറി തുടങ്ങി. ഒരാൾ പൊക്കത്തിൽ ഇടതൂർന്ന് നിന്നിരുന്ന പുല്ലിനിടയിലൂടെ മോനെയും എടുത്തു  ഒരു 200 മീറ്റർ സജി ചേട്ടൻ മുമ്പോട്ടു. പുറകെ ഞങ്ങളും. അത് തീരുകയും, ചെന്ന് ചേർന്ന ഇടത്തും ഗംഭീര കാഴ്ച. മുകളിലേക്ക് ഒരു 400 മീറ്ററിൽ 40 ഡിഗ്രി ചരുവിൽ കടിച്ചാൽ പൊട്ടാത്ത കരിമ്പാറ കെട്ട്. വഴുവഴുപ്പില്ല. നല്ല ഗ്രിപ്പ് ഉള്ള പാറ. അതുകൊണ്ട് തന്നെ കുറച്ചു കഷ്ട്പെട്ടു എങ്കിലും കാട്ടാത്തി പാറയുടെ മുകളിൽ.




അതൊരു ഒന്നൊന്നര കാഴ്ച തന്നെ. ചുറ്റോടും ചുറ്റും കിലോമീറ്ററുകൾ  വിസ്തൃതിയിൽ കാട് തിങ്ങി നിറഞ്ഞു ഉയർന്നും താഴ്ന്നും മല നിരകൾ. അതിനിടയിലൂടെ ഒഴുകി ഇറങ്ങുന്ന ചെറിയ അരുവികൾ. കയ്യൊന്നറിഞ്ഞു നീട്ടിയാൽ തൊടാവുന്നത്ര അരികെ മഴ മേഘങ്ങൾ. ഇത്ര ഉയരത്തിൽ ആയിട്ടും "കുളിർമ്മയോടെ" മാത്രം ആശ്വവദിക്കുവാൻ കഴിയുന്ന വെട്ടുന്ന വെയിൽ. കാണുന്ന ഓരോ മലയ്ക്കും അവർ അതിരിടുന്ന മലകൾക്കും പറയുവാൻ ഒരോരോ നഗരങ്ങളുടെ പേര്. പത്തനാപുരം, പത്തനംതിട്ട, അച്ചൻകോവിൽ, അടൂർ അങ്ങനെ അങ്ങനെ.

നടന്നു കയറിയ 1.8 കിലോമീറ്ററിന്റെ ക്ഷീണം തീർക്കുവാൻ ഞാൻ ആ കാട്ടാത്തി പാറയുടെ മുകളിൽ ശുദ്ധവായു ശ്വസിച്ചു ആകാശം നോക്കി ഒന്ന് മലർന്നു കിടന്നു. എല്ലാ തളർച്ചയും അവിടെ തീർന്നു. കൂട്ടിനായി മക്കളും കിടന്നു. ഇതിനിടയിൽ ഞങ്ങളോടൊപ്പം ഇറങ്ങിയ അടുത്ത കൂട്ടരും പാറപ്പുറത്ത് കയറി സെൽഫി സ്റ്റിക്കും പിടിച്ചു പടം പിടുത്തം തുടങ്ങി. ഞാൻ തീരെ കരുതിയില്ല അവർ നടന്നു ഇതിനു മുകളിൽ കയറി എത്തുമെന്ന്.

11:15 AM  വരെ ആ കിടപ്പ് കിടന്നു. മലർന്നു കിടക്കുമ്പോൾ ചാറി മുഖത്ത്  വീണ  ചാറ്റൽ മഴയുടെ അകമ്പടിയോടെ ഞങ്ങൾ തിരികെ യാത്ര തുടങ്ങി.കയറി വന്ന 1.8 കിലോമീറ്റർ താഴ്ചയിലേക്ക്.

താഴെ എത്തിയപ്പോഴേക്കും ജീപ്പിന്റെ മുൻ ഗ്ലാസ്സ് പൊക്കി ഉയർത്തി ജീപ്പിനെ തനി ഫ്രീക്കൻ ആക്കി നിറുത്തിയിരിക്കുന്നു മനോജ്‌ ബായ്.  ജീപ്പിൽ കയറി ആദ്യം കുറച്ചു വെള്ളം കുടിച്ചു പിന്നെ ഓരോ കവിൾ ഫ്രൂട്ടിയും കുടിച്ച് കയറിവന്ന വഴിക്കുള്ള ഇടത്താവളത്തിൽ ഒന്ന് നിന്ന് ഇറങ്ങി കയറി നേരെ ഉച്ച ഭക്ഷണം ഒരുക്കുവാൻ ഏർപ്പാടാക്കിയ വിളക്കുപടി വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഹരിത സ്വാശ്രയസംഘത്തിന്റെ മേൽനോട്ടത്തിൽ ഉള്ള കഫേ വനശ്രീയിലേക്ക്.

നൽപ്പകുതിയും മക്കളും പിന്നെ ഞാനും അവിടെ നിന്നും ഒന്ന് ഫ്രഷ്‌ ആയി. ഭക്ഷണം ഒരുങ്ങുന്ന നേരത്തിനുള്ളിൽ അവിടെ നിൽക്കുമ്പോൾ ആർത്തലച്ചു പെയ്യുന്ന മഴയുടെ ശബ്ദം. പക്ഷെ മഴയോട്ടു പെയ്യുന്നുമില്ല. അത് അന്വേഷിച്ചു ചെന്നപ്പോൾ അവരുടെ വീടിനു പുറകിലായി ഒരു കിടു അരുവി/കൈത്തോട്‌ തെളിഞ്ഞങ്ങനെ ഒഴുകുന്നു. ഒരു തോർത്തും മുണ്ടും ആയി പോയാൽ സുഖമായി ഒന്ന് കുളിച്ചൊരുങ്ങി വരാം.

ഇനിയും എഴുതുന്നത്‌ വായിച്ചു ദയവായി നിങ്ങൾ ചിരിക്കരുതേ....


വളരെ വർഷങ്ങൾക്ക് ശേഷം ഞാനിന്നൊരു പോക്കാച്ചി തവളയെ കണ്ടു. ഒരൊന്നൊന്നര വലുപ്പത്തിൽ ഉള്ളത്. പിള്ളാര് ആദ്യമായി കാണുകയാണ്. കാലം പോയൊരു പോക്കെ. ഇതുവായിച്ചു ഇവനൊക്കെ ഏത് കോത്താഴത്ത് നിന്ന് വരുന്നെന്നാണോ നിങ്ങളുടെ മനസ്സിലിരുപ്പ്.

ഇതിനിടയ്ക്ക് ഭക്ഷണം തയ്യാറായി. നല്ല മട്ട അരിയുടെ ചോറ്. ഒഴിച്ച് കറിക്കായി പരിപ്പ്, സാമ്പാർ, കാച്ചിയ മോര്. തൊട്ടു കൂട്ടുവാൻ അച്ചാർ. പപ്പടം. ചെറിയൊരു അയല മുളകിട്ട് വേവിച്ചത്. പച്ചടി, അച്ചങ്ങ പയറു തോരൻ, അവിയല് ഇതിനെല്ലാം പുറമേ കപ്പ വേവിച്ചത്. ഇതിൽ മിക്കതും അവരുടെ ജൈവ കൃഷിയിടത്തിൽ നിന്നും. ഈ അടുത്തൊന്നും ഇത്ര രുചികരമായി ഞാൻ ഉച്ചയൂണ് കഴിച്ചിട്ടില്ല.



അതുകൊണ്ട് തന്നെ ഒരൂണിനു രൂപാ 120/- ആയി. രൂപാ 120/- ഒരൽപം കൂടുതൽ എന്നാണു എന്റെ ഒരിത്. ഒരു 90/- രൂപാ വെച്ച് എങ്കിൽ ആ ഊണ് ഡബിൾ ഓക്കേ. ഞാൻ മുമ്പ് പറഞ്ഞത് പോലെ നമ്മുടെ ആവശ്യത്തിനു നമ്മളോടൊപ്പം വരുന്ന നമ്മുടെ ഗൈഡിനും വാഹനത്തിന്റെ സാരഥിക്കും ഭക്ഷണം വാങ്ങി കൊടുക്കേണ്ട മര്യാദ കൂടെ നമുക്കുണ്ട്.

(വേറൊന്നും കൊണ്ടല്ല. ഇതൊരു ചെറിയ ഉപദേശം ആയെടുക്കൂ.

ഇത് പോലെ യാത്ര പോകുന്നു എങ്കിൽ ഭക്ഷണത്തിനു ഓർഡർ കൊടുക്കാതിരിക്കുകയാണ് നല്ലത്. അതിനു പകരം മാർക്കറ്റിൽ കിട്ടുന്ന കുറച്ചു ചപ്പാത്തി ഒരു പത്തു മിനിട്ട് മിനക്കെട്ട് ഒന്ന് പൊള്ളിച്ചെടുത്ത് ഒരു അലൂമിനിയം ഫോയിലിൽ ചുറ്റി എടുക്കുക. പിന്നെ ഒരു കോഴിയെ വാങ്ങി കറിവെക്കുക. അതും പൊതിഞ്ഞു എടുക്കുമ്പോൾ ഞാൻ മുമ്പ് പറഞ്ഞവരെ മറക്കരുതേ. അവർക്കും കൂടെ ദയവായി കരുതുക)

അവിടെ നിന്നും പതുക്കെ ഞങ്ങൾ വീണ്ടും യാത്ര പുനരാരംഭിച്ചു. കോന്നിയിൽ നിന്നും കൊക്കാത്തോടിനുള്ള ഒരേയൊരു KSRTC ബസ്സിനെ കണ്ട്കൊക്കാത്തോടും കടന്നു, വനംവകുപ്പ് ചങ്ങലയിട്ടു പൂട്ടിയിരുന്ന ചെക്ക്പോസ്റ്റ് കൊണ്ടുപോയിരിക്കുന്ന താക്കോലിട്ടു തുറന്നു വീണ്ടും പൂട്ടി കാടിന്റെ വന്യതയിലേക്ക് ഞങ്ങൾ കയറി.



ആ കയറുന്നിടത്ത് കണ്ട ഒരു ഭീകരത ഓടി ഓടി ഉള്ളിലേക്ക് പോകുന്തോറും കുറഞ്ഞു കുറഞ്ഞു വന്നു. അടിച്ചു തെറിച്ചു ഓടുന്ന വണ്ടിക്കുള്ളിൽ ഒടിഞ്ഞു മടങ്ങി ഇരുന്നു വഴിക്കുള്ള മരത്തിന്റെ കൂറ്റൻ വേരിൽ തെന്നി നിരങ്ങി പാറക്കല്ലിൽ ഓതിരം, പിന്നെ കടകത്തിൽ ഓതിരം ടയർ ഒഴിച്ചുമാറ്റി ആ ഒഴിച്ചുമാറ്റലിൽ ഫോർ വീലിന്റെയും പിന്നെ സാദാ ഗിയറിന്റെയും ലിവറുകൾ വലിച്ചു മാറ്റി വന്യതയുടെ സൌന്ദര്യം ആവോളം നുകർന്ന് നുകർന്ന് ഞങ്ങളങ്ങനെ പോയി.

വഴിക്ക് ഇരുവശവും കൊത്തിപെറുക്കി നടക്കുന്ന കാട്ടുകോഴികളെയും, നാനാജാതി പക്ഷികളെയും, മയിലുകളെയും കണ്ട് കണ്ടൊരു യാത്ര. ഇതിനിടയ്ക്ക് പെയ്ത മഴ വനത്തെ ആകെ കുളമാക്കിയ പോലെ.

അങ്ങനെ ഞങ്ങൾ ചെന്നെത്തിയത് പ്രാചീന സംസ്കൃതിയുടെ ശേഷിപ്പുമായി വനത്തിനുള്ളിൽ ഇന്നും കാണുന്ന അതിപുരാതന "കുറിച്ചി ക്ഷേത്രത്തിന്റെ" അവശേഷിപ്പുകൾ യാത്രയ്ക്ക് ഒരു വ്യത്യസ്ഥമാനം നൽകുന്നു.  അമ്പല മുറ്റത്ത് നിൽക്കുന്ന നെല്ലിമരത്തിൽ നിന്നും പറിച്ച കുറച്ചു ചവർപ്പുള്ള  രുചിയുള്ള നെല്ലിക്ക കഴിച്ചു നില്ക്കുമ്പോഴാണ് ഞങ്ങൾ ഭയപെട്ടത്‌ ആദ്യമായി സംഭവിച്ചത്. 



പുല്ലിലൂടെ, കാലിലൂടെ കുത്തിച്ചാടി കുത്തിച്ചാടി കയറി പിടിമുറുക്കി രക്തം ഊറ്റി കുടിക്കുന്ന ആദ്യ കുളയട്ട മോളുടെ കാലിൽ പിടിച്ചു തൂങ്ങി. സജി ചേട്ടൻ കരുതിവന്നിരുന്ന ഉപ്പുനിറച്ച കിഴിക്കെട്ട് വെച്ച് അതിനെ കോരി വാരി എറിഞ്ഞത് ഒരു തുടക്കം മാത്രം ആയിരുന്നു. പിന്നെ ചറപറ അട്ടയായിരുന്നു. ജീപ്പിന്റെ ടയറിൽ ബോഡിയിൽ സീറ്റിൽ കാലിൽ കയ്യിൽ. അപ്പോഴെല്ലാം പാവം സജി ചേട്ടൻ ആയിരുന്നു ഞങ്ങളുടെ ആശ്രയം. വന്നു വന്നു അട്ടയെ ദേഹത്തോ ജീപ്പിനുള്ളിലോ കാണുമ്പോൾ അട്ട എന്ന് പറയാതെ സജി ചേട്ടാ എന്ന് വിളിക്കലായി. അട്ട ശല്യം കൊണ്ട് അമ്പലത്തിനു താഴെ ഉള്ള കുന്തിരിക്കം മരത്തിനു ചുവട്ടിലെക്കുള്ള പോക്ക് ഞങ്ങൾ വേണ്ടാ എന്ന് വെച്ചു.

അവിടെ നിന്നും ചവുട്ടി വിട്ടു. അടുത്ത ലക്ഷ്യം നെല്ലിക്കപ്പാറ വ്യൂ പോയിന്റ്‌.

ആ പോക്കിൽ വഴിയിലാകെ ആന പിണ്ഡം. മാസമായതും ആഴ്ചകൾ ആയതും ചിലത് ദിവസങ്ങൾ ആയതും. റോഡെന്ന് വെറുതെ പറയാവുന്നതിന്റെ ഇരു വശവും പലപ്പോഴായി ആനയിറങ്ങി മേഞ്ഞതിന്റെ മായാത്ത പാടുകൾ വടുക്കളായി.

അപ്പോഴെല്ലാം മനസ്സില് ഉള്ള ആഗ്രഹം ചിലത് മക്കളോട് ചോദിക്കുന്നതായി ഭാവിച്ചു ചോദിച്ചു വണ്ടിയിൽ ഇരുന്നു. ഇപ്പോൾ നമ്മൾ ഒരു ആനയെ മുമ്പിൽ കണ്ടാൽ എന്ത് ചെയ്യും? ദൂരെ ഒരു 8-10 കാട്ടുപോത്ത് മേയുന്നത് കാണണം എന്നെല്ലാം. അപ്പോൾ മനോജ്‌ ബായ് പറയുന്നു, ഇതൊക്കെ കേൾക്കുവാൻ സുഖമുള്ള കാര്യങ്ങൾ ആണ്. പക്ഷെ അനുഭവിക്കുമ്പോൾ അത്ര സുഖമുള്ളതായി തോന്നില്ല എന്ന്.

അങ്ങനെ പറഞ്ഞു പോകുമ്പോൾ കാണുന്നു ഫ്രഷ്‌ ആന കാൽപ്പാടുകൾ ചിലയിടത്ത്. പിന്നെ ചൂടാറാത്ത ആനപിണ്ടവും. കൂടാതെ ആനച്ചൂരും അടിച്ചു കയറി മൂക്കിലേക്ക്. ഞങ്ങൾ വണ്ടി നിറുത്തി. ആശാൻമാര് അടുത്തെവിടെയോ ഉണ്ടെന്നു മനസ്സിലായി. ഞങ്ങൾ വണ്ടിയിലിരുന്നു റോഡിനു ഇരുവശത്തേക്കും നോക്കുന്നു. ഒന്നും കാണുന്നില്ല. അപ്പോഴാണ്‌ ഗൈഡ് സജിചേട്ടൻ പറയുന്നത് ദോ ആനയെന്ന്. എവിടെ എന്ന് ഞങ്ങൾ.

സജി ചേട്ടൻ ചൂണ്ടിയിടത്തെക്ക് ഞങ്ങൾ നോക്കി. ആ ചൂണ്ടിയത് എങ്ങൊട്ടെന്നു അറിയുമോ? ഞങ്ങളുടെ വഴിയുടെ നേരെ മുമ്പിലേക്ക്. ഭയന്ന് പോയി ഞങ്ങൾ. ഞങ്ങളുടെ ജീപ്പിനു ഒരു 100-150 മീറ്റർ മുമ്പിൽ ഒരു ആന വഴിയിൽ അങ്ങനെ വിലങ്ങനെ നില്ക്കുന്നു. ഒരു ചെറിയ ഇലച്ചിൽ ഉള്ളതിന് ഇടയ്ക്കായതിനാൽ ആണ് ഞങ്ങൾ കക്ഷിയെ കാണാഞ്ഞത്.



സൂക്ഷിച്ചു നോക്കിയപ്പോൾ മനസ്സിലായി അത് ഒറ്റയ്ക്കല്ല, കൂട്ടിനു വേറെയും ഉണ്ട് എന്ന്. ആങ്ങനെ നോക്കിയിരുന്നപ്പോൾ കാണുന്നു ഒന്നിന് പുറകെ ഒന്നായി അവർ നാലുപേര് വഴി മുറിച്ചു കടക്കുക ആണെന്ന്. മനോജ്‌ ബായ് പറയുന്നു അവർ 6-7 പേര് ഒരു കൂട്ടം ആണ് ബാക്കി ഉള്ളവരും കാണും എന്ന്. അതുകൊണ്ട് ഞങ്ങൾ കുറച്ചു കാത്തിരിക്കുവാൻ തീരുമാനിച്ചു.

ഇതിനിടയിൽ രണ്ടു വണ്ടിയിലേയും ഗൈഡുമാർ ഒന്നുചേർന്ന് വണ്ടിയിൽ നിന്നും ഇറങ്ങി രംഗ നിരീക്ഷണത്തിനായി ഇറങ്ങി. പതിയെ നടന്നു മുമ്പോട്ടു പോയി ആനകൾ കടന്നു പോയി എന്ന് ഉറപ്പിച്ചു സുരക്ഷിതം ആയി കടന്നു പോകാം എന്ന് സിഗ്നൽ തന്നപ്പോൾ വണ്ടിയെടുത്തു മുമ്പോട്ടു പോയി. ഒന്ന് പേടിച്ചെങ്കിലും ഞങ്ങൾക്ക് ആകെ സന്തോഷം ആയി. ഒന്നിനെയെങ്കിലും കാണണം എന്ന് ആഗ്രഹിച്ചു പോയ ഞങ്ങൾക്ക് മുമ്പിൽ നാല് പേര് ഒന്നിന് പുറകെ ഒന്നായി.

ഏതായാലും ആനയെ കണ്ടപ്പോൾ അട്ടയെ എല്ലാവരും മറന്നു പോയി.
ഞങ്ങളുടെ നെല്ലിക്കപ്പാറ വ്യൂ പോയിന്റ്‌ലേക്കുള്ള യാത്ര പിന്നെയും കുറച്ചു ഓടി. അങ്ങനെ ചെന്ന് നിന്നത് കോട്ടപ്പാറകെട്ടിലെ നെല്ലിക്കാപ്പാറയിൽ.

എന്താ ഒരു കാഴ്ച അവിടെ നിന്നും നോക്കുമ്പോൾ. ആയിരക്കണക്കിന് അടി താഴ്ചയുള്ള അത്യഗാധ കൊക്കയുടെ മുകൾ വശം ആണ് ഈ കോട്ടപ്പാറ. കാലത്ത് ഞങ്ങൾ പോയ കാട്ടാത്തിപ്പാറ അതിന്റെ അകൃതിയുടെ പ്രത്യേകത കൊണ്ട് അങ്ങ് ദൂരെ ദൂരെ കാണാം ഈ വ്യൂ പോയിന്റിൽ നിന്നും. എത്രയെത്ര കാഴ്ചകൾ കൊണ്ട് ഈ പ്രകൃതി എന്നെ മയക്കുന്നു.

വീണ്ടും ഓടി ചെന്നപ്പോൾ പണ്ടെന്നോ കാട് വെട്ടിപിടിച്ച ചിലരുടെ സ്വകാര്യ കുരുമുളക് തോട്ടത്തിനുള്ളിലൂടെ  പോകുന്ന വഴി അടച്ചു കെട്ടിയിരിക്കുന്ന താഴ് തുറന്നു വീണ്ടും പൂട്ടി പിന്നെയും കാട്ടിൽ കയറി, എത്ര കടുത്ത വരൾച്ചയിലും ഇലയല്പ്പം പോലും ഉണങ്ങാത്ത മരവും കണ്ട് അവസാന ഗേറ്റും കടന്നു ഞങ്ങൾ കാടിറങ്ങി നേരെ മണ്ണീറ വെള്ളച്ചാട്ടത്തിന്റെ കാഴ്ചകളിലേക്ക്.

ഇതിനിടയിൽ മനോജ്‌ ബായ് കാട്ടിതന്ന ഒരു ചുട്ടിപരുന്തിന്റെ പടവും എടുത്ത് പക്ഷി പ്രേമിയുടെ യാത്ര.



തലമാനം ഭാഗത്തെ വനത്തിൽ നിന്നും ഉത്ഭവിക്കുന്ന കാട്ടരുവിയിലെ അതിമനോഹരമായ മനസ്സിന് സന്തോഷത്തിന്റെ കുളിർമ്മയുടെ വസന്തം ഒരുക്കുന്ന ഒരു വെള്ളച്ചാട്ടമാണ് മണ്ണീറ. ആവശ്യത്തിനു വെള്ളമുള്ള അധികം റിസ്ക്‌ ഇല്ലാത്ത മനംനിറയെ ഒന്ന്  കുളിച്ചു കയറാവുന്ന അത്യാവശ്യം ഒന്ന് നീന്താവുന്ന എല്ലാം തികഞ്ഞൊരു കൊച്ചു വെള്ളച്ചാട്ടം.



എനിക്ക് തോന്നുന്നു ഈ ചുറ്റുവട്ടത്തിൽ ഇത്ര മനോഹരമായ, ശാന്തമായ, കുടുംബമായി പോകാവുന്ന, ശല്യങ്ങൾ ഒന്നും ഇല്ലാത്ത മറ്റൊരെണ്ണം കാണുവാൻ സാധിക്കില്ലാ എന്ന്. 

പിള്ളാരും നൽപകുതിയും ഇട്ടിരുന്ന വസ്ത്രങ്ങൾ മുട്ടുവരെ തൊറുത്ത് വെച്ച്‌ കുറച്ചു നേരം അതിലൊന്ന് ഇറങ്ങി. എല്ലാം കഴിഞ്ഞു ജീനസ് തൊറുത്തു വെയ്ക്കുമ്പോൾ ചോര കുടിച്ച് മുക്കാലും വീർത്തൊരു കുളയട്ട കാലിൽ. ഒരു കണക്കിന് രക്തം കുടിച്ചു അത്ര വീർത്തിരുന്ന അട്ടയെ കാണാനായത് നന്നായി. കുറചു മുമ്പ് നൂല് പോലെ ഇരുന്നു വലിഞ്ഞു കുത്തി കയറിയവൻ ആള് കുറഞ്ഞ പുള്ളിയല്ല എന്ന് നേരിൽ കണ്ട് പിള്ളാര് പഠിച്ചു എന്നതാണ് എന്റെ കുറച്ചു ചോര പോയെങ്കിലും ഉണ്ടായ നേട്ടം.   അതിനെ പറിച്ചെറിഞ്ഞു ഞാനും ഇറങ്ങി.



കുറച്ചു നേരം വെള്ളം തട്ടികളിച്ച് ഞാനും ഒന്ന് അറമാധിച്ചു.

അവിടെ നിന്നും അടവിയിലേക്ക് പോകുമ്പോൾ "അടവി കുട്ടവഞ്ചി ഫെസ്റ്റ് - 2015" (21.08.2015 - 23.08.2015) ന്റെ  ഉദ്‌ഘാടനത്തോട് അനുബന്ധിച്ച് മണ്ണീറയിൽ നിന്ന് തുടങ്ങിയ വാഹനറാലിക്കുള്ളിൽ കുരുങ്ങിയ ഞങ്ങൾ ഒരുകണക്കിന്അതിനു പുറത്ത്  കടന്ന് നേരെ അടവിയിൽ. 

നേരത്തെ വിളിച്ചു പറഞ്ഞിരുന്നതിനാൽ ടികറ്റ് കിട്ടിയതും വാങ്ങി സവാരിക്കായി കടവിലേക്ക്. നാല് പേര്ക്ക് കയറാവുന്ന ഒരു കുട്ടവഞ്ചിയിലെ അരമണിക്കൂർ സവാരിക്ക് ഉറുപ്പിക 400/- എന്നത് ഫെസ്റ്റ് ആയതിനാൽ ഉറുപ്പിക 350/- നു കിട്ടി. വെറും അഞ്ചു മിനിട്ട് കാത്തു നിന്ന് വർഷങ്ങൾക്ക് ശേഷം വീണ്ടും കുട്ടവഞ്ചിയിൽ കയറി ലൈഫ് ജാക്കറ്റും ധരിച്ച് ഒരു സവാരി. സവാരിക്കിടയിൽ ഹൊഗനക്കലെ പോലെ അവരുടെ മാസ്റ്റർ പീസ്‌ ആയ "വട്ടം ചുറ്റി" തിരികെ കരയിലേക്ക്.




നൽപകുതിക്കും പിള്ളാർക്കും ഒത്തിരി ഇഷ്ട്പെട്ടുവെങ്കിലും 19 വർഷം മുമ്പ് മുതൽ ഹൊഗനക്കലിൽ കാവേരിയിലൂടെ കിലോമീറ്റർ ദൂരത്തിൽ പലതവണ പോയത് കൊണ്ടാകാം അത്രയ്ക്കങ്ങോട്ട് പിടിച്ചില്ല. എന്നാലും നമ്മുടെ നാട്ടിലും ഇതെത്തിക്കുവാൻ മുൻകൈ എടുത്ത അധികാരികൾക്ക് നമോവാകം.

തല പൊട്ടുന്ന വേദന ആരോടെയും പറയാതെ കടിച്ചുപിടിച്ച് നിന്നത് ഒരു ചായയിൽ തത്ക്കാലം പിടിച്ചു കെട്ടാം എന്ന് കരുതി അടവിയിലെ വനശ്രീയുടെ ഭക്ഷണശാലയിൽ കയറിയപ്പോൾ അവിടെ ഒരു പൂരത്തിനുള്ള ആള്.

നേരെ വിട്ടിറങ്ങി വന്നപ്പോൾ ഫെസ്റ്റിന്റെ ഉദ്‌ഘാടനത്തിനുള്ള വിശിഷ്ട്ടാതിഥികളെ   സ്വീകരിച്ചു കൊണ്ടുള്ള ഘോഷയാത്രയും കണ്ട് അടിച്ചുവിട്ടു 04:40 PM ന് തിരികെ കോന്നി ആനത്താവളത്തിൽ. അവിടെ വന്നപ്പോൾ പയ്യൻസിന് ആനപ്പുറത്ത് കയറണം എന്ന്. ഫെസ്റ്റ് ആയതിനാൽ ആളൊന്നുക്ക് ഉറുപ്പിക 300/- ന്റെ സ്ഥാനത്ത് ഉറുപ്പിക 250/- കൊടുത്തു അവനെ ആനസവാരിക്ക് വിട്ടു.



സവാരി കഴിഞ്ഞു തിരികെ വന്ന അവനെയും കൂട്ടി കുടുംബശ്രീ പ്രവർത്തകർ ഒരുക്കിയ സ്റ്റാളിൽ നിന്നും ചൂട് പഴംപൊരിയും വാങ്ങി കഴിച്ചു ചായയും കുടിച്ച് കൂട്ടത്തിൽ മുളയരിയുടെ പായസവും വാങ്ങി ഒരു ഓട്ടോ പിടിച്ചു നേരെ കോന്നി സ്റ്റാന്റിൽ നിന്നും KSRTC പിടിച്ചു പത്തനംതിട്ട സ്റ്റാന്റിൽ ഇറങ്ങി, പമ്പയിൽ നിന്നുമുള്ള ചെങ്ങന്നൂർ ബസ്‌ പിടിച്ച് 07:00 PM നു വീട്ടിൽ കയറി.

മനസ്സിന് ഉണർവ്വ് തന്ന വ്യത്യസ്ഥം ആയ മനം നിറഞ്ഞൊരു യാത്രയുടെ  ഓർമ്മയിൽ........      



6 comments:

Unknown said...

soopper, manassine mohippikkuna yathra

Unknown said...

adventure trip super sir,nammude aduthu ethellam ulllappol enthinu vere mysoorum mattumm


അഭിലാഷ് ആർ. said...

Thanks for explaining the fine details of this trip.

© Mubi said...

കാടിനെ തൊട്ടറിഞ്ഞ സന്തോഷം വരികളില്‍ വ്യക്തം... ഇഷ്ടം :)

rkkpotti said...

Sir, your trip summary was awesome and we too went for the trip, Its same as you said. Appreciate for your time in drafting Blog...

Kuruvi said...

ഒത്തിരി സന്തോഷം. ആ യാത്ര അനുഭവിച്ചറിഞ്ഞു എന്നതിലും സന്തോഷം. നിങ്ങളുടെ ഈ പ്രോത്സാഹനം ആണ് തീർച്ചയായും എഴുതുവാനുള്ള ഊർജ്ജം.