Friday, October 14, 2016

ചെങ്ങന്നൂരിൽ നിന്നും ചെങ്ങന്നൂർ വരെ (ഇത്തിരി ചെറിയ വല്യ വടക്കേ ഇന്ത്യൻ യാത്ര) വഴി നെടുമ്പാശ്ശേരി, ദില്ലി, അമൃത്‌സർ, ചണ്ഡീഗഡ്, ഷിംല, കുളു, മണാലി, ദില്ലി, നെടുമ്പാശ്ശേരി

ചെങ്ങന്നൂരിൽ നിന്നും ചെങ്ങന്നൂർ വരെ (ഇത്തിരി ചെറിയ വല്യ വടക്കേ ഇന്ത്യൻ യാത്ര)

വഴി നെടുമ്പാശ്ശേരി, ദില്ലി, അമൃത്‌സർ, ചണ്ഡീഗഡ്, ഷിംല, കുളു, മണാലി, ദില്ലി, നെടുമ്പാശ്ശേരി

മാതൃഭൂമിയുടെ കഴുത്തിലൂടെ കയ്യിട്ട് പതുക്കെ മാറോടു അണച്ച് ചേർത്ത് വരിഞ്ഞു മുറുക്കി ഒരു ആലിംഗനം, ഒരു ചുടു ചുംബനം.

ഭാഗം - 1




ഇന്ത്യയെ അറിയുക എന്ന സീരീസിലെ സൗത്തിലെ അഞ്ചു അദ്ധ്യായങ്ങൾ, പ്രവാസത്തിലെ അവധിക്കു ചെല്ലുമ്പോൾ സകുടുംബം ബസ്സിലും തീവണ്ടിയിലും ആയി പോയി പൂർത്തിയായി നോർത്തിലേക്ക് നല്ലൊരു നേരം നോക്കി ഇരിക്കുമ്പോഴാണ് മന:ചേർച്ച ഉള്ളൊരു കുടുംബം നമുക്ക് നോർത്തിലേക്കു ഒരു യാത്ര പോയാലോ എന്നൊരു നിർദ്ദേശം വെയ്ക്കുന്നത്. പണ്ടേ ഒരുങ്ങി റെഡി ആയി ഇരിക്കുന്ന ഞാൻ ചോദ്യത്തിൽ വിടാതെ കയറി പിടിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ.

ഒരു സഹപ്രവർത്തകൻ പാക്കേജ് എടുത്ത് പോയൊരു റൂട്ട് ആണ് നോർത്തിലേക്ക് ആകെ ഉണ്ടായിരുന്ന ഒരു പിടിവള്ളി. അതുകൊണ്ടു തന്നെ അതേ റൂട്ട് തിരഞ്ഞെടുത്തു. ഇന്ത്യ കറങ്ങി എന്ന് പറഞ്ഞാലും മുമ്പ് 4-5 തവണ പോയി ആകെ ഒരു പരിചയം ദില്ലി മാത്രം ആയിരുന്നു. കക്ഷി ചെന്നൈയിൽ നിന്ന് പാക്കേജ് എടുത്ത് ദില്ലിയിൽ നിന്ന് ഓപ്പറേറ്ററുടെ വാഹനത്തിൽ സ്ഥലങ്ങൾ കറങ്ങി വന്നു ദില്ലിയിൽ അവസാനിക്കുന്ന രീതിയിൽ 7 ദിവസ പാക്കേജ് ആണ് എടുത്തത്.

ഒരു സംഘത്തിന്റെ കൂടെ 6-7 ദിവസം അവരുടെ അടിമയായി പോകുന്ന കാര്യം ഓർക്കുവാൻ കൂടെ സാധിക്കുന്നില്ല. പിന്നെ പാക്കേജുകൾ പലതും നമ്മളെ കനപ്പിക്കുവാൻ ഉള്ളതല്ല എന്ന നാട്ടറിവും പാത പിന്തുടരുന്നതിൽ നിന്നും പിന്തിരിപ്പിച്ചു. പിന്നെ കുറച്ചു നാടുകൾ കറങ്ങിയുള്ള പരിചയം സഹായിക്കാതിരിക്കില്ല എന്ന മനസ്സിന്റെ അടക്കം പറച്ചിൽ കേൾക്കാതിരിക്കുവാനും തോന്നിയില്ല.

അങ്ങനെ അത് തീരുമാനം ആയി. സ്വയം ചാർട്ട് ചെയ്യുന്ന പ്ലാനും പദ്ധതിയും അനുസരിച്ചു ഒരു യാത്ര.

അവനവന്റെ ഇഷ്ടത്തിന്.

എങ്കിലും മനസ്സിൽ ഒരൽപം ആശങ്ക ഇല്ലാതിരുന്നില്ല. കാരണം രണ്ടാണ്. ഇന്നുവരെയും മറ്റൊരു കുടുംബത്തിനോട് ഒപ്പം യാത്ര പോയിട്ടില്ല. വഴക്കാകുമോ, സൗന്ദര്യപ്പിണക്കം ആകുമോ എന്നതെല്ലാം ഒന്ന് പിന്നെ അവരുടെ കൂടെ നാല് വയസ്സുകാരിയും ഞങ്ങളുടെ കൂടെ ഒരു എട്ടു വയസ്സുകാരനും. എന്താകുമോ എന്തോ എന്നൊരു ശങ്ക.

എങ്കിലും രണ്ടും കൽപ്പിച്ചു അങ്ങ് തീരുമാനിച്ചു, യാത്ര മുമ്പോട്ടു തന്നെ. ബാക്കി വരുന്നിടത്ത് വെച്ചാകട്ടെ എന്ന്.

രണ്ടു കുടുംബങ്ങൾ, കുറച്ചെറെ അപരിചിത സ്ഥലങ്ങൾ സന്ദർശിക്കുവാൻ പോകുമ്പോൾ തീർച്ചയായും അതിന്റേതായ മുന്നൊരുക്കങ്ങൾ വേണമല്ലോ... അതനുസരിച്ചു പോകേണ്ട സ്ഥലങ്ങളെ കുറിച്ച് ആദ്യം ഒരു ധാരണയിലെത്തി.

അത് പ്രകാരം അമൃത് സർ, ചണ്ഡീഗഡ്, ഷിംല, കുളു, മണാലി, ആഗ്ര, ദില്ലി എന്നതായി സ്ഥലങ്ങളുടെ തിരഞ്ഞെടുപ്പ്.

പിന്നെ അമൃത്‌സറിൽ ചെന്ന് ചേരാവുന്ന വഴികളെ കുറിച്ചായി ആലോചന. പ്രവാസത്തിൽ നിന്നും എണ്ണി ചുട്ട അപ്പം പോലെ കിട്ടിയ അവധിയുടെ ഇടയിൽ തീവണ്ടിയിലെ മൂന്നു ദിവസമിരുന്നുള്ള യാത്ര വേണ്ടാ എന്ന് തീരുമാനിച്ചപ്പോൾ പിന്നെ ബീമാനമായി ആകെയുള്ള ഓപ്ഷൻ.

അമൃത്‌സർ ഞങ്ങളുടെ ആദ്യ ആലോചനകളിൽ ഇല്ലായിരുന്നു. നേരെ ചണ്ഡിഗഡ്ഡ് എന്നതായിരുന്നു ആദ്യ പ്ലാൻ. അങ്ങനെയാണ് ഒരുങ്ങിയത്. പിന്നെ ചില കാരണങ്ങൾ കൊണ്ടാണ് ആദ്യ ലക്ഷ്യം അമൃത്‌സർ ആയത്. ദില്ലിവരെ ഫ്ലൈറ്റിൽ പോയി അവിടെ നിന്നും ട്രെയിനിൽ അമൃത്‌സർ എന്ന തീരുമാനവും.
ചെന്ന് ചേരേണ്ട സ്ഥലങ്ങളിലേക്ക് ഒന്നൊന്നായി എത്തിപെടുവാനുള്ള യാത്രാ മാർഗ്ഗങ്ങൾ നിർണ്ണയിച്ചു റൂട്ട് പ്ലാൻ ചെയ്യുക എന്നത് ആദ്യത്തെ മുഖ്യ കടമ്പ. മനസ്സുണ്ടെങ്കിലും ഇല്ലേലും ഇതിനെല്ലാം കുറച്ചേറെ സമയം ഇന്റർനെറ്റിന്റെ മുമ്പിൽ കളയേണ്ടി വരും. അതല്ലേ യാത്രകളുടെ ഒരു ത്രില്ല്. പിന്നെ  ഏതുയാത്രകൾക്കും പ്ലാൻ എ യോടൊപ്പം ബി യും ഒരുക്കി കരുതണം എന്നത് ജീവിതം പഠിപ്പിച്ച പാഠം.

ആദ്യം ലക്ഷ്യത്തിലേക്ക് ചെല്ലുവാനും തിരികെ എത്തുവാനും ഉള്ള യാത്രയ് ടിക്കറ്റുകൾ ആദ്യമേ ബുക്ക് ചെയ്തിടുക. തുടക്കവും അവസാനവും ഒരു തീരുമാനത്തിൽ ആയാൽ ബാക്കിയുള്ളവ ഇതിനിടയിൽ ഒടിച്ചു മടക്കി ഒതുക്കി കൂട്ടുവാനാണ് അഭ്യാസം ഏറെ വേണ്ടത്.

ആദ്യം അമൃത്സർ അവിടെ നിന്നും പിറ്റേന്ന് നേരെ തീവണ്ടിയിൽ ചണ്ഡീഗഡ് അവിടം ഒരു ദിവസം ചിലവഴിച്ചു ഇരുള് വീഴുമ്പോഴേക്കും പുറപ്പെട്ട് കൽക്കയിൽ ചെന്ന് പിറ്റേന്ന് വെളുപ്പിനെ അവിടെനിന്നുമുള്ള വേൾഡ് ഹെറിറ്റേജ് വിഭാഗത്തിൽപ്പെട്ട ടോയ് ട്രെയിൻ പിടിച്ചു നേരെ ഷിംലയ്ക്കു എന്നതായിരുന്നു കണക്കു കൂട്ടൽ.

അതനുസരിച്ചു "കൽക്ക" യിൽ നിന്നും ഷിംലയ്ക്കു ഉള്ള ടോയ് ട്രെയിനിൽ ടിക്കറ്റ് തിരഞ്ഞപ്പോൾ വെയ്റ്റിംഗ് 60-70. അന്ന് തന്നെ അതിനു പുറകെ ഉള്ള മൂന്നു എണ്ണത്തിലും ഇത് തന്നെ അവസഥ. ഞങ്ങൾ അവിടെ ചെല്ലുന്ന ദിവങ്ങൾ എല്ലാം തീവണ്ടി ഫുള്ള്. യാത്രയിൽ തീർച്ചയായും ലോകപ്രശസ്തമായ ആ തീവണ്ടിയിൽ ഒന്ന് കയറണം, ആ യാത്ര അനുഭവിക്കണം എന്നെല്ലാം കരുതിയിരുന്നു എങ്കിലും അത് പാതി വഴിക്കു ഉപേക്ഷിക്കേണ്ടി വന്നു. ഈ ആഗ്രഹത്തിന് പുറകിൽ വ്യക്തിപരമായി ഒരു സ്വാര്തഥത ഉണ്ടായിരുന്നു എന്നും കൂടെ ഞാനങ്ങു തുറന്നു പറയുകയാ... 

കാരണം ഒളിച്ചു വെച്ചിട്ടു എന്ത് നേടാനാ....

ഞങ്ങളുടെ മധുവിധു ആഘോഷത്തിന് പോയപ്പോൾ മേട്ടുപ്പാളയം-ഊട്ടി ടോയ് ട്രെയിനിൽ കയറിയിരുന്നു, ആ യാത്ര ഒത്തിരി ആശ്വദിച്ചു. പിന്നെ എന്റെ കൽക്കട്ട യാത്രയുടെ ബാക്കിയായി ന്യൂ ജല്പഗുരിയിൽ നിന്നും ടോയ് ട്രെയിനിൽ കയറിയാണ് ഡാര്ജിലിങ്  പോയത്. ഇന്ത്യയിലെ ആകെയുള്ള മൂന്നിൽ രണ്ടു ടോയ് ട്രെയിനിലും മുമ്പ് കയറിയിട്ടുണ്ട് മൂന്നാമത് ബാക്കി ഇരുന്നതു ഇതാണ്, ഈ യാത്രയിൽ അതിലും കയറാം എന്നെല്ലാം കരുതിയതാ. നടന്നില്ല. ആഹ് പോട്ടെ. അല്ലെങ്കിലും ഇങ്ങനെല്ലാം സംഭവിക്കുന്നത് എന്തോ നല്ലതിനാണ്. പോകും വഴിക്കു ഉള്ളതെല്ലാം കണ്ടു തീർക്കരുത് എന്നത് എന്റെ ഒരു പക്ഷമാണ്. പോയയിടത്ത് എല്ലാം ഒരിക്കലൂടെ സഞ്ചരിക്കണം അന്നത്തേക്കും ചിലതു ബാക്കി കിടക്കണം എന്നതാണ് അതിന്റെ ശരി. 

അതെ ശരിയാകൂ അതെ ശരിയാകാവൂ.....

അപ്പോൾ പ്ലാൻ ആകെ മാറി.

പുതുക്കിയ പ്ലാനിൽ, കാലത്ത് 11-12 മണിയോടെ അമൃത്സറിൽ ചെല്ലുന്നു, അവിടെനിന്നു പിറ്റേന്നു കാലത്ത് ചണ്ഡീഗഡ്. അന്ന് വൈകിട്ട് തന്നെ ഷിംല.
പിന്നെ ആ റൂട്ടിനുള്ള അന്വേഷണം ആയി.

നെടുമ്പാശ്ശേരിയിൽ നിന്ന് വെളുപ്പിനെ 12:45 നു ദില്ലിയിൽ ചെല്ലുന്ന ബീമാനമിറങ്ങി നേരെ റെയിൽവേ സ്റ്റേഷൻ പിടിച്ചു ആദ്യ തീവണ്ടിയിൽ അമൃത്സറിൽ പത്തുമണിയോടെ ചെന്ന്, അന്നവിടം ചുറ്റി തങ്ങി പിറ്റേന്നു വെളുപ്പിനെ 05:15 നുള്ള തീവണ്ടിയിൽ ചണ്ഡീഗഡ് പിടിച്ചു അന്നവിടം കണ്ട്അവിടെ നിന്നും  ബസ്സു പിടിച്ചു ഷിംലയിലേക്കു വച്ചുപിടിച്ചു പിറ്റേന്ന് വെളുപ്പിനെ 02:00 ആകുമ്പോൾ ഷിംല എന്നതായി.

അതിനായി ദില്ലിയിൽ നിന്ന് അമൃത്സറിൽ ഉച്ചെക്കു 12:45 നു ചെല്ലുന്ന ട്രെയിനിൽ ടിക്കറ്റ്, പിറ്റേന്ന് അമൃത്സറിൽ നിന്ന് കാലത്ത് 05:15 നുള്ള ട്രെയിനിൽ ചണ്ഡീഗഡ് നുള്ള ട്രെയിൻ ടിക്കറ്റ്, വൈകുന്നേരം 07:00 നു ചണ്ഡീഗഡ് നിന്നും ഷിംലയ്ക്കുള്ള ഹിമാചൽ സർക്കാരിന്റെ ബസ്സിൽ ഓൺലൈൻ ടിക്കറ്റ് തുടങ്ങിയവ എടുത്ത് ആ ഭാഗം ക്ലിയർ ആക്കി.

സമയ ദിവസ ചുരുക്കത്താൽ ദില്ലിയിൽ നിന്നും അമൃത്സറിലേക്കും ഫ്ലൈറ്റ് എന്നതായി അവസാന തീരുമാനം. അതുപ്രകാരം ബീമാനം കാലത്ത് 6:00 നു അമൃത്സറിൽ ചെന്നാൽ ഏഴുമണിക്കൂർ അധികം കിട്ടും എന്നതാണ് മെച്ചം.
ഷിംലയിൽ നിന്നും അന്ന് വൈകുന്നേരം ഉള്ള ഹിമാചൽ ട്രാൻസ്പോർട്ടിന്റെ വോൾവോയിൽ മണാലിക്കും ഓൺലൈൻ ടിക്കറ്റ് എടുത്ത് മണാലി വരെയുള്ള സഞ്ചാരപഥം ക്ലിയർ ആക്കി.

ഓൺലൈൻ ബുക്കിങ്ങിനു സഹായകരമായ വെബ് ലിങ്കുകൾ നാളെകളിലെ നിങ്ങളുടെ ആവശ്യത്തിനായി ഈ കൂടെ ഇടുന്നു.



Himachal Road Transport Corporation –  http://www.hrtchp.com/hrtctickets/

ഇതിനിടയിൽ എവിടെയെങ്കിലും പെട്ട് പോകുമോ എന്ന ഭയത്താൽ മണാലിയിൽ നിന്നും തിരികെ ദില്ലിക്ക് വരുവാനുള്ള ടിക്കറ്റുകൾ ഒന്നും എടുത്തില്ല. എന്റെ ഭയം ഷിംലയിൽ പെട്ട്, അവിടെ നിന്നും മണാലി പോകുവാൻ സാധിക്കാതെ ഒരു ദിവസം അധികം അവിടെ തങ്ങി തിരികെ ദില്ലിക്ക് പോകേണ്ടി വരുമോ എന്നതായിരുന്നു.

ചാടിക്കേറി ഒന്നങ്ങു പറയാം... ഞങ്ങൾ മണാലിക്കും പോയി. അവിടെനിന്നും രോഹ്തങ് പാസ്സിലും പോയി. ആ വിശേഷങ്ങൾ പുറകാലെ.

വാഹനങ്ങൾ ബുക്ക് ചെയ്തുകഴിഞ്ഞാണ് ചെല്ലുന്നയിടങ്ങളിലെ താമസത്തിനായുള്ള 
അന്വേഷണം ആരംഭിച്ചത്. കുറച്ചെറെ നെറ്റിൽ പരതി.

പലയിടത്തും നിന്ന് വായിച്ചു കിട്ടിയ അറിവിൽ "ഒയോ" റൂമുകൾ ആണ് ആദ്യം നെറ്റിൽ തപ്പിയത്. പിന്നെ കുറച്ചെറെ റിവ്യൂകൾ വായിച്ചു. അങ്ങനെ ഒന്ന് തീരുമാനിച്ചു. ഒയോ റൂമുകൾ നോക്കേണ്ട എന്ന്. അത് കൊള്ളില്ല എന്ന അഭിപ്രായം കൊണ്ടൊന്നുമല്ല,  മറിച്ചു താമസം അന്വേഷിച്ച നാലിടത്തും ഞങ്ങൾ വിചാരിച്ച പ്രദേശത്ത് താമസയിടം ഒഴിവില്ലാത്തതിനാൽ മാത്രം. ഒരൽപം വിശദീകരിക്കാം.

ഉദാഹരണം... ഷിംലയിൽ മാൾ റോഡ് ആണ് ഹൃദയം. മാൾ റോഡിൽ വാഹന ഗതാഗതം അനുവദനീയമല്ല. ഇതൊക്കെ നെറ്റിൽ തപ്പി എടുത്തതാണ്. മാൾ റോഡിനു ചുറ്റുവട്ടത്തുള്ള റൂമുകൾ കിട്ടിയില്ല എങ്കിൽ പണിയാകും. അത് ഒയോ വഴി നോക്കിയിട്ടു കിട്ടിയില്ല. മറ്റൊന്ന് മണാലി. അവിടെയും ഹൃദയം മാൾ റോഡ്‌ തന്നെ. ഒയോ വഴി ലഭ്യമായതോ  ഉൾപ്രദേശത്തെ മുറികളും. 

അപ്പോൾ കാര്യങ്ങൾ ക്ലിയർ ആയല്ലോ. സംശയം ഉണ്ടേൽ തീർത്തു മുമ്പോട്ടു പോകുന്നതല്ല എല്ലാവര്ക്കും നല്ലതു.

പിന്നെയും നെറ്റ് തന്നെ ശരണം. ആദ്യം അമൃത്സറിൽ തുടങ്ങി. ഒത്തിരി റൂമുകൾ കിട്ടി. മിക്ക ഹോട്ടലുകളും ഓൺലൈൻ ബുക്കിങ് എന്ന് ലിങ്ക് കൊടുത്തിട്ട്, വിവരങ്ങൾ പൂരിപ്പിക്കുവാൻ ഒരു പേജ് സെറ്റ് ചെയ്തു വെച്ചിരിക്കുക ആണ്. അമൃത്സറിലെ ഒട്ടു മിക്ക ഹോട്ടലുകളും സുവർണ്ണ ക്ഷേത്രം ലാൻഡ്മാർക്ക് വെച്ചാണ് കച്ചവടം പിടിക്കുന്നത്. അതിൽ രണ്ടു മൂന്നെണ്ണം ഷോർട്ട് ലിസ്റ്റ് ചെയ്തു. നേരെ ഗോ ഇബിബോ, ക്ലിയർ ട്രിപ്പ്, ട്രിപ്പ് അഡ്വൈസറിൽ ഒക്കെ പോയി കുറച്ചു റിവ്യൂ ഒക്കെ വായിച്ചു. പിന്നെ ഷോർട്ട് ലിസ്റ്റ് ചെയ്തു വെച്ച ഹോട്ടലുകളുടെ വെബ് പേജുകളിൽ പോയി ഓൺലൈൻ ബുക്കിങ്ങിനായുള്ള പേജിൽ വിവരങ്ങൾ കുത്തിക്കുറിച്ചു. നമ്മളാരാ ആള്. നമ്മുടെ ഊരും പേരും നാളും ഒന്നുമില്ലാതെ തയ്യാറാക്കി വെച്ചിരിക്കുന്ന ഇമെയിൽ റഫറൻസ് കൊടുത്തു സാങ്കൽപ്പിക പേരുകളിലൂടെയും 9999999999 എന്ന മൊബൈൽ നമ്പറിലൂടെയും ആയി ഞങ്ങളുടെ ആശയവിനിമയം. ഈ നമ്പർ കൊടുത്തതിനു കാരണം ഫീൽഡ് ബ്ലാങ്ക് ആയിട്ടാൽ പേജ് സബ്മിറ്റ് ആകില്ല എന്നത് തന്നെ.

കൃത്യമായി മൂന്നു കൂട്ടരും മറുപടി തന്നു. വിശദമായ താരിഫും.അതിൽ മെച്ചമായി തോന്നിയത് ഹോട്ടൽ ലെ ഗോൾഡൻന്റെ ഓഫർ ആണ്. പിന്നെ ഒഫീഷ്യൽ ഇമെയിൽ ഐഡി കൊടുത്തു. അതിൽ അവർ ആവശ്യപ്പെട്ട പ്രകാരം കുറച്ചു തുക അഡ്വാൻസ് ആയി ചെങ്ങന്നൂർ ആക്സിസ് ബാങ്ക് വഴി അവരുടെ അക്കൗണ്ടിൽ ഇട്ടു കൊടുത്തു. പിന്നീട് മെയിൽ അയച്ചു കൺഫേം ചെയ്തു.

Hotel Le Golden, Amritsar – http://hotellegolden.com/reservation.html

ഞങ്ങളുടെ യാത്രയിൽ നേരിട്ട വല്യ ഒരു പ്രശ്നം ഉണ്ടായിരുന്നു.മിക്ക ദിവസവും വെളുപ്പിനെ/കാലത്ത് ആകും ബുക് ചെയ്ത റൂമുകളിൽ ചെല്ലുക. എല്ലാ ഹോട്ടലുകളും 12:00PM ആണ് ചെക്ക് ഇൻ/ ചെക്ക് ഔട്ട് ആയി നിശ്ചയിച്ചിരിക്കുന്നത്. അത് പ്രകാരം ഒരു ദിവസത്തെ മുറി വാടക അധികമായി കൊടുക്കേണ്ടി വരും. പക്ഷെ ഞങ്ങൾ വളരെ വിദഗ്ധമായി ആ പ്രശ്നങ്ങൾ കൈകാര്യം ചെയ്തു.
അതെങ്ങനെ എന്നറിയുവാൻ ഞങ്ങൾ ടൂർ തുടങ്ങി ഓരോ സ്ഥലത്തും താമസിച്ചയിടത്തെ വിശേഷങ്ങൾ പറയുമ്പോൾ എഴുതാം.അതുവരെ ക്ഷമി.

അടുത്തത് ചണ്ഡീഗഡ് താമസം. താമസം എന്ന് പറയാനും മാത്രം ഇല്ല. വഴിയിൽ ഒന്ന് ഫ്രഷ് ആകണം അത്രതന്നെ. രാവിലെ 05:15 നു അമൃതസറിൽ നിന്നും തിരിച്ചാൽ 09:15 നു ചണ്ഡീഗഡ് എത്തും. വൈകിട്ട് 07:00 ന്റെ ബസ്സിൽ ഷിംലയ്ക്ക്. അതിനിടയിൽ കൊണ്ടുപോയ കെട്ടും മറ്റും സുരക്ഷിതമായി എവിടെങ്കിലും ഒന്ന് വെയ്ക്കണം, പിന്നെ യാത്രയ്ക്കിടയിൽ ഗ്യാസ്‌ നിറയുന്നതതിനനുസരിച്ചു ഒന്ന് തുറന്നു വിട്ടു അടുത്ത യാത്രയ്ക്കിടയിൽ വീണ്ടും സംഭരിക്കുവാൻ സ്ഥലം ഒഴിച്ചിടണം.അതിനൊക്കെ തന്നെ മുറി. അങ്ങനെ അന്വേഷിച്ചപ്പോഴാണ് CITCO വക (Chandigarh Industrial & Tourism Development Corporation Limited) ട്രാൻസിറ്റ് ലോഡ്ജ് ISBT 17 (Inter State Bus Terminal) ല് ലഭ്യം ആണ് എന്നറിഞ്ഞത്. അവരുടെ വക ഒരു ഭക്ഷണ ശാലയും അവിടെ തന്നെ ഉണ്ടെന്നറിഞ്ഞു.  ട്രിപ്പ് അഡ്വൈസറിൽ പോയി നമ്പര് തപ്പിയെടുത്തു. ലാൻഡ് ലൈൻ ആണ് കിട്ടിയത്. അപ്പോൾ തന്നെ വിളിച്ചു. ഒരു ദിവസം വൈകുന്നേരം നാലിനാണ് ആദ്യം വിളിക്കുന്നത്. നിങ്ങൾ വന്നു നോക്ക്. മുറി ഒഴിവു ഉണ്ടെങ്കിൽ തരാം എന്ന് പറഞ്ഞു. എന്റെ പൊന്നു സാറേ അങ്ങനെ പറയല്ലേ, രണ്ടു കുടുംബങ്ങൾ ആണ് കുഞ്ഞുങ്ങൾ ഉണ്ട് എന്നൊക്കെ പറഞ്ഞപ്പോൾ നമ്മുടെ പേരും  മൊബൈൽ നമ്പറും എവിടെനിന്നു വന്നു എങ്ങോട്ടു എന്ന് പോകും എന്നതെല്ലാം വിശദമായി പറഞ്ഞു കൊടുത്തു. രണ്ടു എ/സി മുറി പറഞ്ഞു. അങ്ങനെ അതും ഓക്കേ.


CITCO Transit Lodge, ISBT, Sector 17 Land Phone Number - 0172 – 4644485

അടുത്തതായി തീർക്കുവാനുള്ളത് ഷിംല, മണാലി തുടങ്ങിയ ഇടങ്ങളിലെ  താമസം. അതിനായി HPTDC യുടെ ഒരു വെബ്സൈറ്റ് കിട്ടിയതിൽ കയറി ഇറങ്ങി അവരുടെ ഓൺലൈൻ ബുക്കിങ്ങിൽ പോയി ഡെബിറ്റ് കാർഡ് വെച്ച് രണ്ടിടത്തും റൂമുകൾ ബുക്ക് ചെയ്തു. ഷിംലയിൽ, HPTDC യുടെ പ്രധാന ഹോട്ടലും (പതാകവാഹിനി എന്നൊക്കെയാണ് അവര് പറയുന്നത്) മാൾ റോഡിൽ നിന്നും വെറും 5 മിനിട്ടു ദൂരം മാത്രമുള്ള " Hotel Holiday Home" ആണ്  റൂമെടുത്തത്. റൂം ഏതു തരത്തിൽ പെട്ടത് എന്ന് മുൻ അനുഭവങ്ങൾ ഒന്നും ഇല്ലാത്തതിനാൽ സെമി ഡീലക്സ് ആണ് ബുക്ക് ചെയ്തത്. നികുതി ഒഴിച്ച് ബാക്കി തുക മുഴുവൻ ബുക്ക് ചെയ്യുമ്പോഴേ അടയ്ക്കണം. നികുതി താമസിച്ചു തിരികെ പോരുമ്പോൾ കൊടുക്കണം. മണാലിയിലും അവരുടെ പ്രധാന ഹോട്ടൽ ആയ Hotel Kunzum മ്മിലും സെമി ഡീലക്സ് റൂം ബുക് ചെയ്തു. ഷിംലയുടെ പകുതി തുകയെ മണാലിയിൽ ആയുള്ളൂ.

Himachal Pradesh Tourist Development Corporation Room Booking – http://hptdc.nic.in/ohrs/PublicPages/PubHome.aspx

Himachal Pradesh Tourist Development Corporation Bus Booking – 


അങ്ങനെ ലക്ഷ്യങ്ങളിലേക്കു ചെല്ലുവാനുള്ള യാത്രാ ടിക്കറ്റുകളും തങ്ങുവാനുള്ള സ്ഥലങ്ങളും റെഡി ആയി കയ്യിൽ.

അടുത്തതായി അവിടങ്ങളിൽ ചുറ്റിക്കറങ്ങുവാൻ ഒരു ലോക്കൽ വഴികാട്ടിയെ ആയി അന്വേഷണം. അമൃത്സറിൽ മാത്രമേ അതിന്റെ ആവശ്യം ഉള്ളൂ ചണ്ഡീഗഡ് ല് "ഹോപ്പ് ഓൺ ഹോപ്പ് ഓഫ് " ബസ് സൗകര്യം ഉള്ളത് ഉപയോഗിക്കാം ഷിംലയിൽ മാളിൽ റോഡിനു ഇരുവശവും നടന്നു കവർ ചെയ്യുന്നത് കൊണ്ട് ആവശ്യമില്ല, പിന്നെ മണാലിയിൽ നിന്ന് റോഹ്‌തങ് പാസ്സ് പോകാൻ HPTDC ന്റെ ബസ് സൗകര്യം അവിടെ ചെല്ലുമ്പോൾ കിട്ടുന്നത് കൊണ്ടും ആകെ അമൃതസറിൽ എന്ത് ചെയ്യുവാൻ കഴിയും എന്ന് വീണ്ടും നെറ്റിൽ അന്വേഷിച്ചു. ഇൻഡ്യാ ഗവണ്മെന്റ് ന്റെ ഒരു വെബ് സൈറ്റിൽ നിന്നും അംഗീകൃത ടൂർ ഓപ്പറേറ്റർമാരുടെ ലിസ്റ്റിലെ ആദ്യ കൂട്ടർക്ക് അമൃത്സർ ലോക്കൽ സൈറ്റ് സീയിങിന് റേറ്റ് അന്വേഷിച്ചു അവരുടെ വെബ് സൈറ്റിൽ ഇട്ടു. ഒരു മണിക്കൂറിനകം മറുപടി എത്തി. തലയൊന്നിന് രൂപ. സ്ട്രാറ്റജി ഊരും നാളും പേരും ഇല്ലാത്ത ഇമെയിൽ ഐഡി. പിന്നെ കൂട്ടത്തിൽ ഉള്ള പൈതങ്ങൾക്കു ടിക്കറ്റ് വേണമോ ഭക്ഷണം എങ്ങനെ, വിളിക്കുവാൻ ബീമാനത്താവളത്തിൽ എത്തുമോ ഏതുതരം വാഹനത്തിൽ ആണ് കൊണ്ടുപോകുന്നത് എന്നതിനെല്ലാം സുവ്യക്തം ആയ മറുപടി കിട്ടിയതിനാൽ ഒറിജിനൽ ഇമെയിൽ ഐഡി കൊടുത്തു. പറഞ്ഞ പ്രകാരം മുഴുവൻ തുകയും ഡെബിറ്റ് കാർഡ് വഴി അടച്ചു. ഡ്രൈവറുടെ മൊബൈൽ നമ്പറും വാങ്ങി. ഫ്ലൈറ്റ് ഡീറ്റെയിൽസ് കൊടുത്തു. അങ്ങനെ അതും ഡബിൾ ഓക്കേ.


ഇത്രയും എല്ലാം ഒരുങ്ങിയിട്ട് ഈ യാത്ര പോകുവാൻ കഴിയുമോ എന്ന്, പോകുന്ന അന്ന് വരെയും ആശങ്ക ആയിരുന്നു. പല പല പ്രശ്നനങ്ങളിൽ എന്തെങ്കിലും ഒന്ന് വന്നാൽ പോലും മുടങ്ങുമല്ലോ എന്നൊരു പേടി. എന്തിനു പറയുന്നു, നല്ല ഒരു പനി പിള്ളാർക്ക് വന്നാൽ പോലും തുടക്കത്തിലേ മുടങ്ങുവാനുള്ളതേ ഉള്ളൂ ഓരോ പ്ലാനുകളും.

എന്തായാലും വിശ്വസിക്കുന്ന ദൈവം എല്ലാം ഭംഗിയായി നടത്തി, ഞങ്ങളുടെ പ്ലാനിനും പദ്ധതികൾക്കും യാതൊരു മാറ്റവും ഇല്ലാതെ.

ഇങ്ങനെ നീട്ടികൊണ്ടു പോകാതെ യാത്ര തുടങ്ങു കൂവേ എന്നാകും നിങ്ങളുടെ മനസ്സിൽ. 

തുടങ്ങാം....

അതിനു മുമ്പ് നിങ്ങൾ അറിയണം ഓരോ യാത്രയുടെയും കഷ്ടപ്പാട്. അതിനു പുറകിലുള്ള അദ്ധ്വാനം. വെറുതെ ഒരു യാത്ര പോയിട്ട് എന്ത് നേടാൻ? പോകും മുമ്പ് അവിടെ കാണുവാനും അറിയുവാനും ഉള്ള ഓരോന്നും വിട്ടുപോകാതെ ഒരു ലിസ്റ്റ് ഉണ്ടാക്കേണ്ടത് നമ്മുടെ മാത്രം ചുമതല. ഓരോ പ്രദേശത്തിനും  സ്മാരകങ്ങൾക്കും പറയുവാൻ ഒട്ടേറെ കഥകൾ കാണും. മിക്ക യാത്രകളും ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ ചരിത്രത്തിലേക്കുള്ള ഒരു യാത്രയാണ്. ചരിത്രത്തെ തൊട്ട് അവയെ സ്വാംശീകരിച്ചു പഴമയുടെ ചട്ടക്കൂടിൽ നിന്നും പുതുമയുടെയും ഒരു പക്ഷെ ഇപ്പോഴും പഴമയെ പുൽകി നിൽക്കുന്ന ഒരു പിടി അനുഭവങ്ങളിലൂടെയും ഒരോട്ട പ്രദിക്ഷിണം.

അങ്ങനൊരു യാത്രയാണ് ഞങ്ങൾ പ്ലാൻ ചെയ്തത്.

അങ്ങനെ യാത്ര പോകേണ്ട ദിനമായി. ചെങ്ങന്നൂരിൽ നിന്നും ഞങ്ങളും കോട്ടയത്ത് നിന്ന് സഹയാത്രികരാകേണ്ട കുടുംബവും കയറുവാനായിരുന്നു ധാരണ. അത് പ്രകാരം കേരള എക്സ്പ്രസ്സിൽ ആലുവ വരെ റിസേർവ് ചെയ്യുവാൻ കഴിയുമോ എന്ന് പോയി തിരക്കി. പറ്റില്ല സ്ളീപ്പറിൽ കയറിയാൽ മതി എന്ന് മറുപടി. യാത്രയുടെ രണ്ടു ദിവസം മുമ്പ് കൂടെ വരുന്ന കുടുംബവും ചെങ്ങന്നൂരിൽ നിന്ന് കയറും എന്ന് അറിയിച്ചു.

അങ്ങനെ 08.09.2016 ന് ഉച്ചയ്ക്ക് ഒന്നരയ്ക്കുള്ള കേരള എക്സ്പ്രസ്, ചെങ്ങന്നൂരിൽ 1:50 PM നു വന്നപ്പോൾ കയറി ഞങ്ങളുടെ യാത്ര തുടങ്ങി. നേരെ ആലുവയ്ക്ക്. കേരളയിൽ പോയാൽ രാത്രി 09:30 ക്കു ദില്ലിക്കുള്ള ബീമാനത്തിൽ കയറുവാൻ 6:30-07:00 നു റിപ്പോർട്ട് ചെയ്യേണ്ട ഞങ്ങൾ, തീവണ്ടി ഒന്നര രണ്ടു മണിക്കൂർ മുമ്പ് ചെല്ലുമ്പോൾ എങ്ങനെ സമയം ചിലവാക്കും എന്നൊരു സന്ദേഹം ഉണ്ടായിരുന്നു ഞങ്ങൾക്ക്

അതിനുള്ള പ്ലാനും തയ്യാറാക്കി ആണ് പോയത്.

ചില പ്ലാനുകൾ പുറത്തെടുക്കേണ്ടി പോലും വരില്ല.

ഞങ്ങൾ അങ്ങനെ പോയി തീവണ്ടി ഏറ്റുമാനൂർ ചെന്നു. സ്റ്റോപ്പില്ലാത്തയിടത്ത് ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ പിടിച്ചിട്ടു. സമയം 5,10,15,20,25 മിനിറ്റുകൾ കഴിഞ്ഞു. അവിടെത്തന്നെ. വീണ്ടും 5,10,15,20 മിനിട്ടുകഴിഞ്ഞപ്പോൾ എതിരെ വന്നൊരു വണ്ടി കയറ്റിവിട്ടു ഞങ്ങൾ പതുക്കെ യാത്രയായി.  പിന്നീട് മറ്റൊരു 30 മിനിട്ടു പിന്നെയും പിടിച്ചിട്ടു. ചുരുക്കത്തിൽ ആലുവയിൽ വണ്ടിയിറങ്ങുമ്പോൾ വൈകുന്നേരം 05:30.
സ്റ്റേഷന് മുമ്പിൽ ഉള്ള ഹോട്ടലിൽ കയറി ലഘുഭക്ഷണം.

@Aluva (Alwaye) Railway Station on 08.09.2016 
ശേഷം സ്റ്റേഷന് മുമ്പിൽ നിന്നും രണ്ടു രൂപാ രസീത് വാങ്ങി രണ്ടു ഓട്ടോ പിടിച്ചു ഞങ്ങൾ രണ്ടു കുടുംബങ്ങളും നേരെ ഡൊമസ്റ്റിക് ടെര്മിനലിലേക്കു. അവിടെ ചെന്നപ്പോഴാണ് അമളി മനസ്സിലായത്. എയർ ഇന്ത്യ ഫ്ലൈറ്റ് എല്ലാം തന്നെ ആഗമനവും പുറപ്പെടലും - ഡൊമസ്റ്റിക് ആയാൽ പോലും ഇന്റർനാഷണൽ ടെർമിനൽ വഴി. സാമാനങ്ങൾ അടുക്കി വെച്ച ഉന്തുവണ്ടിയും തള്ളി ഞങ്ങൾ അവിടെ നിന്നും ഇന്റർനാഷണൽ ടെർമിനൽ വഴി അകത്തേക്ക്.

സെക്യൂരിറ്റി ചെക്കിങ് കഴിഞ്ഞു, ബോര്ഡിങ് പാസ് എടുത്ത് ഗേറ്റിൽ പോയി കാത്തിരുപ്പായി.

@Nedumbassery on 08.09.2016  - Cochin International Airport

മുൻ‌കൂർ തിരഞ്ഞെടുത്ത സീറ്റുകൾ കിട്ടാത്തത് എന്ത് കൊണ്ട് എന്നൊരു ചോദ്യം ചോദിച്ചതിന് സ്ഥിരമുള്ള ബീമാനം അല്ലാ, ബിസിനസ് ക്ലാസ്സ് സീറ്റുകൾ കൂടുതൽ ഉള്ളതാകയാൽ തിരഞ്ഞെടുത്ത സീറ്റുകൾ മൂന്നു വരി വെച്ച് തള്ളിയാണ് എല്ലാവര്ക്കും കൊടുത്തത് എന്ന് വിശദമായ മറുപടി.

നേരമായി, ബീമാനത്തിൽ കയറുവാൻ അറിയിപ്പ് മുഴങ്ങി.അങ്ങനെ കയറുവാനായി ഒരുങ്ങുമ്പോഴാണ് മൂന്നാലു വരികൾക്ക് മുമ്പിൽ ഇരിക്കുന്ന ഒരാൾ ഞങ്ങളെ നോക്കി ചിരിക്കുന്നതായി ഒരു തോന്നൽ. ഒന്നുമറിയാത്ത പോലെ ഒന്നും കൂടെ നോക്കി. കക്ഷി വീണ്ടും നോക്കി ചിരിക്കുന്നു. എനിക്ക് ഒരു പരിചയവും കിട്ടുന്നില്ല. പക്ഷെ ബീമാനത്തിലേക്കു കയറുവാൻ എയ്‌റോബ്രിഡ്ജിലൂടെ നടക്കുമ്പോൾ പെട്ടെന്ന് എനിക്കൊരു വെളിപാട്. എനിക്ക് കണ്ടു നല്ല പരിചയം ഉള്ള ആള് ആണ്. എങ്കിലും ആരെന്നു അങ്ങോട്ട് മനസ്സിലാകുന്നില്ല.

ബീമാനത്തിലെ സീറ്റുകളിൽ ഞങ്ങൾ ഉപവിഷ്ഠർ ആയി. ഇത്തിരി കഴിഞ്ഞു മുമ്പ് പറഞ്ഞ കക്ഷി കയറിവന്ന് എന്റടുത്ത് നിന്ന്, കണ്ടു നല്ല പരിചയം എവിടെ എന്ന് എന്നോട്. ഞാനും പറഞ്ഞു നല്ല പരിചയം.

പെട്ടെന്ന് തലച്ചോറ് പ്രവർത്തിച്ചു.യൂണിവേഴ്സിറ്റിയിൽ ആണോ ജോലി എന്ന് ഞാൻ. അതെ എന്ന് മറുപടി. അങ്ങനെ ആ പരിചയത്തിനു ബന്ധം  കണ്ടെത്തി. പക്ഷെ അത്ഭുതം അവിടെ തീർന്നില്ല. തൊട്ടു പുറകെ ഉണ്ട് യൂണിവേഴ്സിറ്റിയിലെ നമ്മുടെ ഒരു കൺകണ്ട സഖാവ് സഞ്ചാരി വാര്യർ സാറ് വരുന്നു. നീണ്ട അഞ്ചു വര്ഷങ്ങള്ക്കു ശേഷം കാഴ്ച. വാര്യർ സാറിനെ കണ്ടപ്പോഴേ തോന്നി ഒരു ടീം കൂടെ കാണും, ഓണാവധി ഹിമാലയമലനിരകളിൽ ഭക്തിയോടെ ആഘോഷിക്കുവാൻ പോകുക ആകും എന്ന്. ശരിയാണ് അവർ കേദാറിലും ബദരിയിലും തുംഗനാഥിലും പോകുന്ന വഴിയാണ്. യൂണിവേഴ്സിറ്റിയിലെ എട്ടു പേരുടെ ഒരു സംഘം ആണ്.

മൂന്നേകാൽ മണിക്കൂർ ഇരുന്നു ഞങ്ങൾ പിറ്റേന്ന് (09.09.2016) വെളുപ്പിനെ 12:45 നു ദില്ലി ബീമാനത്താവളത്തിലെ അന്താരാഷ്ട്ര ടെർമിനലിൽ നിലം തൊട്ടു. 



ഭാഗം - 2 ഞങ്ങൾ അമൃത്‌സറിൽ

വായനയ്ക്കായി വലതു വശത്ത് BLOG ARCHIVE നു താഴെയായി നോക്കുക 

1 comment:

Bins Sam Thomas said...

Good One... Waiting for the next part... Seems like you spent a lot of time in planning which helped you in the travel.