Friday, June 1, 2012

അവിയല്‍ ചിന്തകള്‍

                                                                                     
ഇവിടെ ഇന്ന് വെള്ളിയാഴ്ച.രാവിലെ പള്ളിയില്‍ പോയി.മനസ്സിന് ഒരു ഉണര്‍വ്. നാട്ടില്‍ നിന്നും വ്യത്യസ്തമായി ഗള്‍ഫ്‌ ജീവിതത്തില്‍ ഞായറാഴ്ച്ചയ്ക്കകള്‍ക്ക്  പകരം വെള്ളിയാഴ്ചകളില്‍ ആണ് പള്ളിയിലെ ആരാധന. മനസ്സിന്‍റെ ഭാരങ്ങളും പ്രയാസങ്ങളും അല്‍പ്പം ഇറക്കി വയ്ക്കുവാന്‍ കിട്ടുന്ന ഒരു ദിവസം. കൂട്ടത്തില്‍ സ്നേഹബന്ധങ്ങള്‍ പുതുക്കുവാനുള്ള ഒരു സന്ദര്‍ഭവും. 


പള്ളിയില്‍ മിക്കവാറും പുറകില്‍ ഒരരുകിലാണ് ഞാന്‍ നില്‍ക്കാറു.അല്‍പ്പം മുന്‍പില്‍ കയറി നില്‍ക്കണം എന്ന് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല, പക്ഷെ എനിക്ക് ദൈവം തന്ന; എന്‍റെ അഭിമാനം ആയ ആറടി ഉയരം, പുറകില്‍ നില്‍ക്കുന്നവര്‍ക്ക് ഒരു മറവായി തീരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്നത് കാരണം. കൂട്ടത്തില്‍ ഒരല്‍പം സ്വാര്‍ത്ഥതയും ഇല്ലാതില്ല. പലനാള്‍ പ്രാക്ക് ഒരുനാള്‍ ഫലിക്കും എന്നല്ലേ! 

കാലന്‍ തലയും കൊണ്ട് മുന്‍പില്‍ വന്നു നില്‍ക്കുന്നതിനാല്‍ ഒന്നും കാണുവാന്‍ വയ്യായല്ലോ എന്ന പ്രാക്ക് വാങ്ങുവാന്‍ കെല്‍പ്പില്ലാത്തതാണ് മുന്‍പ് പറഞ്ഞ സ്വാര്‍ത്ഥത.പക്ഷെ പ്രാകുന്നവര്‍ ഒന്നോര്‍ക്കില്ല. താന്‍ അല്‍പ്പം മുന്‍പ് വന്നിരുന്നേല്‍ മുന്‍പില്‍ നില്‍ക്കാമായിരുന്നു എന്നത്.
 


ബസ്സിലെ ഇരട്ട സീറ്റില്‍ ഒന്ന് കിട്ടിയാല്‍ നമ്മള്‍ കയറുന്നത് മുതല്‍ യാത്ര അവസാനിക്കുന്നത് വരെ ആരും കൂടെ ഒഴിവുള്ള സീറ്റില്‍ വന്നിരിക്കരുത്, ഇടയ്ക്കു കൈകാണിച്ചു നിറുത്തി കയറിയ ബസ്സ്  മറ്റാരും കൈ കാണിച്ചാല്‍ നിറുത്തരുത്, ട്രെയിനില്‍ എതിരെ ഇരിക്കുന്നവന്‍റെ സീറ്റില്‍ കാല്‍ കയറ്റി വെക്കാം എന്നാല്‍ അവനവന്‍റെ സീറ്റിന്‍റെ അടുത്തൊന്നും മറ്റോരു കാലു വരരുത്, വിമാനത്തില്‍ പെടുക്കാന്‍ മുട്ടിയാല്‍ പോലും സമീപത്തിരിക്കുന്നവര്‍ നമ്മളെ താണ്ടി പോകരുത്, തുടങ്ങി എത്രയോ എത്രയോ കാര്യങ്ങളില്‍ നമ്മള്‍ സ്വാര്‍ത്ഥരാണ്. അതെന്തുമാകട്ടെ...നമ്മള്‍ അങ്ങനെയാണ്.അവനവന്‍റെ തെറ്റുകള്‍ എന്നും നമുക്ക് ശരികള്‍. മറ്റുള്ളവരുടെ ശരികള്‍ നമുക്ക് തെറ്റുകളും.


ഞാന്‍ താമസിക്കുന്നതിനു വളരെ അടുത്ത് ഒരു T.G.I.Friday's Restaurent  ഉണ്ട്. ഒരു അമേരിക്കന്‍ സ്ഥാപനം.സാധാരണ ഇടങ്ങളില്‍ ഒരു ബര്‍ഗറിനു 600-700 Baiza കൊടുക്കേണ്ടപ്പോള്‍ Friday's ല്‍ അതിന്‍റെ വില R.O. 3.5 .എന്നുപറഞ്ഞാല്‍ നൂറു രൂപയ്ക്കു പകരം അഞ്ഞൂറ് രൂപ. സന്ദര്‍ഭവശാല്‍ പറഞ്ഞു എന്ന് മാത്രം. 

ജോലി അന്യേഷിച്ചു 2011 ഏപ്രിലില്‍ ഇരുപതു ദിവസം മസ്കറ്റില്‍ തങ്ങിയപ്പോള്‍,ക്രിസ്തുവിനെ ക്രൂശിച്ച ദിവസത്തെ ഓര്‍ക്കുന്ന ദു:ഖവെള്ളി ശുശ്രൂഷയ്ക്ക്കൂടിയത്, ഞാന്‍ ഇപ്പോള്‍ താത്ക്കാലിക അംഗത്വം എടുത്തിരിക്കുന്ന മസ്കറ്റ് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‍സ്‌ മഹാ ഇടവകയില്‍. അന്ന് സര്‍വീസിനു മദ്ധ്യേ അഭിവന്ദ്യ തിരുമേനി പ്രസംഗിച്ചപ്പോഴാണ് T.G.I.Friday's ലെ T.G.I. എന്തെന്ന് മനസ്സിലായത്‌. Thank God It's Friday എന്നതിന്റെ ചുരുക്കം.    

പ്രവാസ ജീവിതത്തില്‍ സമയം പോക്കാന്‍ അധികം വഴികള്‍ ഇല്ലാത്തവര്‍ വിരസമായ ജീവിതസായാഹ്നങ്ങള്‍ തള്ളിനീക്കുന്നത് ഷോപ്പിംഗ്‌ മാളുകളുടെ സുഖശീതിളിമയുടെ  ചുവരുകള്‍ക്കുള്ളില്‍. വ്യത്യസ്തമായ സംസ്ക്കാരങ്ങളുടെ, ജീവിതങ്ങളുടെ വേഷ ഭാവ പകര്‍ച്ചകളുടെ തുറന്ന പ്രദര്‍ശനങ്ങള്‍ക്ക് വേദിയാകുന്ന മാളുകളിലേക്കും ഫുഡ്‌ കോര്‍ട്ടുകളിലേക്കും ആഴ്ച്ചാവസാനം ഒരു ഒഴുക്കുതന്നെയാണ്.            

അങ്ങനെ വെള്ളിയാഴ്ചകള്‍ ആഘോഷം ആക്കാന്‍ നോക്കിയിരിക്കുന്ന പാശ്ചാത്യ രാജ്യങ്ങളില്‍, ഒരു അഗ്നിയായി പടര്‍ന്നു കയറി T.G.I.Friday's ഇന്ന് ലോകം മുഴുവന്‍ കണ്ണികളുള്ള ഒരു വലിയ  ചങ്ങലയായി മാറിയിരിക്കുന്നു.

ഷോപ്പിങ്ങിനു വേണ്ടി ആഴ്ചയവസാനം നോക്കിയിരിക്കുന്ന മനുഷ്യന്‍ താന്‍ വിശ്വസിക്കുന്ന ദൈവത്തെ വിളിക്കുവാന്‍ ഒരു ദിവസത്തിന്‍റെ കുറച്ചു മണിക്കൂറുകള്‍ എന്നാണാവോ മാറ്റിവെക്കുക? 

പ്രവാസ ജീവിതത്തില്‍ ഞാന്‍ കണ്ടറിഞ്ഞ ഒരു വല്യ സത്യമാണ് മനുഷ്യന്‍റെ ചെറുപ്പമാകുവാനുള്ള മോഹത്തിന്‍റെ കടിഞ്ഞാണില്ലാത്ത കുതിപ്പ്. പള്ളിയില്‍ പുറകില്‍ നില്‍ക്കുന്നത് കൊണ്ട് തന്നെ മുന്‍പില്‍ നില്‍ക്കുന്നവരുടെ  തലകളുടെ ഒരു മൊത്തം കാഴ്ച കിട്ടുമെന്നറിയുമല്ലോ. നമ്മുടെ നാട്ടില്‍ സുലഭമായുള്ളതും എന്നാല്‍ വിദേശത്ത് പ്രത്യേകിച്ചു ഗള്‍ഫില്‍ അപൂര്‍വ്വമായി മാത്രം കാണുവാന്‍ കിട്ടുന്നതുമായ ഒരു വസ്തുവാണ് "നരച്ച മുടിയോടു" കൂടിയ തലകള്‍. അഥവാ അങ്ങനെ ഒരു തല കണ്ടാല്‍ ആ തലയുടെ ഉടമയെക്കാള്‍ വിഷമം ആകും കാണുന്നവര്‍ക്ക്. പിന്നെ തലയിലേക്കുള്ള നോട്ടത്തിന്‍റെ കാര്യം പറയുകേം വേണ്ട. മറഞ്ഞു കിടക്കേണ്ട ഭാഗങ്ങള്‍  കുറച്ചു തുറന്നിട്ട്‌ വേണമെങ്കില്‍ കണ്ടോ എന്നുപറഞ്ഞു നടക്കുന്ന ചില മഹിളാമണികള്‍ക്ക് കിട്ടുന്ന പോളിങ്ങിനെക്കാള്‍ പോളിങ്ങാണ് പാവം നരച്ച തലകള്‍ക്ക് കിട്ടുന്നത്. വെളുത്തതിനോട് എന്നും ആക്രാന്തം കാട്ടുന്ന നമ്മള്‍, ശരീരത്തിലെ ഒരു രോമം വെളുത്താല്‍ കാട്ടികൂട്ടുന്ന പരാക്രമങ്ങള്‍ എന്തെല്ലാം എന്ന് വല്ലപ്പോഴും ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്. 

കറുത്ത നിറം ഒക്കെ അടിച്ചു ചെറുപ്പമാകുവാന്‍ കഷ്ട്ടപെടുന്ന  എനിക്ക് പെട്ടെന്ന് പ്രായമായതു പോലെ. ഇന്ന് ഈ നേരം വരെ യുവത്വത്തിന്‍റെ പ്രസരിപ്പും ഊര്‍ജ്ജവുമായി നടന്ന എന്നെ പോലുള്ള യുവാക്കളുടെ ആശയ്ക്കും പ്രതീക്ഷയ്ക്കും മേലാണ് ഹേ യുവജന ക്ഷേമ വകുപ്പേ നിങ്ങള്‍ ആണി* അടിച്ചിരിക്കുന്നത്‌. 


വാര്‍ത്ത
*മുപ്പതു കഴിഞ്ഞാല്‍ യുവത്വം തീര്‍ന്നു
കരട് യുവജനനയം പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: കേന്ദ്രയുവജനമന്ത്രാലയം തയ്യാറാക്കിയ പുതിയ ദേശീയ യുവജനനയമനുസരിച്ച് 16നും 30 വയസ്സിനുമിടയില്‍ പ്രായമുള്ളവരെ മാത്രമേ ഇനി യുവജനങ്ങളായി പരിഗണിക്കൂ. 13 മുതല്‍ 35 വരെ വയസ്സുള്ളവരെയാണ് ഇതുവരെ യുവത്വത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

2 comments:

danielsons said...

എല്ലാ ഗള്‍ഫ്‌ രാജ്യങ്ങളിലും വെള്ളിയാഴ്ച പള്ളിയില്‍ പോകാന്‍ പറ്റുമെന്ന് സമാധാനിക്കാം പക്ഷെ അതിനും കഴിയാത്ത ഒരു രാജ്യമാണ് സൗദി . അവിടെയും പ്രാര്‍ത്ഥന യോഗങ്ങള്‍ നടക്കാറുണ്ട് എല്ലാ വെള്ളിയാഴ്ചയും പിടിക്കപെട്ടാല്‍ അകത്താകും എന്ന് അറിഞ്ഞുകൊണ്ട് തന്നെ.. ആ കൂട്ടായ്മയില്‍ നിന്ന് കിട്ടുന്ന ബന്ധങ്ങള്‍ പരിചയങ്ങള്‍ അത് ഒരിക്കലും മറ്റൊരു ഗള്‍ഫ്‌ രാജ്യത്തെ പള്ളികളിലും കാണാന്‍ കഴിയില്ല തലയില്‍ കറുപ്പടിച്ചു കോട്ടിട്ട അച്ചായന്മാരും ഫാഷന്‍ പരേഡിന് പള്ളിയില്‍ വരുന്ന കൊറേ കൊച്ചമ്മമാരും ....
മറ്റൊന്നും ഇല്ലെങ്കിലും സൌദിയില്‍ നിങ്ങള്ക്ക് നല്ല കൊറേ മനുഷ്യരെ കിട്ടും എന്നും സൂക്ഷിക്കാന്‍ കൊറേ നല്ല ബന്ധങ്ങളും ...

arun23feb said...

ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ തൊട്ടടുത്ത സീറ്റില്‍ ആരും ഇരിക്കതിരിക്കാന്‍ സ്വന്തം ബാഗ്‌ വെക്കുക. സീറ്റ്‌ നോക്കി ആള്‍ക്കാര്‍ വരുമ്പോള്‍ ഇത് മറ്റാരോ വെച്ചിട്ട് പോയ ബാഗാണെന്ന ഭാവത്തില്‍ ഇരിക്കുക. ഇവിടെ ആളുണ്ടോ ഉണ്ടോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ മാത്രം മനസ്സില്ലാമനസ്സോടെ ബാഗ്‌ എടുത്ത് മാറ്റുക.... ഇതു ഞാന്‍ ദിവസേന വേണാടില്‍ കാണുന്ന കാഴ്ച..