Sunday, July 8, 2012

പെരുമണ്‍ തീവണ്ടി ദുരന്തത്തിനു ഇന്ന്(08.07.2012 ) വയസ്സ് 24


105 ജീവിതങ്ങളെ അഷ്ട്മുടി കായലിലേക്ക് "റെയില്‍വേ" യുടെ ഭാഷ്യത്തില്‍ ടൊര്‍ണ്ണാഡോ തള്ളിയിട്ടത്തിന്‍റെ വാര്‍ഷിക ദിനം. അന്നൊരു വെള്ളിയാഴ്ച്ച ആയിരുന്നു. സാധ...ാരണ പോലൊരു ദിനം. കേരളം മുഴുവന്‍ ആര്‍ത്തലച്ചു പെയ്യുന്ന മണ്‍സൂണ്‍. കേരള മനസ്സില്‍ അല്ല ലോകമെങ്ങുമുള്ള മലയാളീ മനസ്സില്‍ ആ വെള്ളിയാഴ്ച്ച പെട്ടെന്നാണ് ഒരു കറുത്ത വെള്ളിയായി മാറിയത്. അന്നത്തെ ബംഗ്ലൂരില്‍ നിന്നും കന്യാകുമാരിക്കുള്ള യാത്രയില്‍ "ഐയ്‌ലന്‍ഡ് എക്സ്പ്രസ്" എന്ന പേരോട് കൂടിയ 6526 ആം നമ്പര്‍ തീവണ്ടി, ഏകദേശം ‍ഒരുമണി സമയത്താണ് പത്തോളം ബോഗികളുമായി പെരുമണ്ണിനു അടുത്തുള്ള അഷ്ടമുടി കായലിലേക്ക് മറിഞ്ഞത്. നാലോളം ബോഗികള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി. വെള്ളം കുടിച്ചു ശ്വാസം മുട്ടി 105 ജീവിതങ്ങള്‍ ഈ ലോകത്തോട്‌ യാത്ര പറഞ്ഞപ്പോള്‍ ഏകദേശം 200 പേരോളം പരുക്കുകളുമായി വിവിധ ആശുപത്രികളിലായി ചികിത്സ തേടി. ഒട്ടനവധി പേരുടെ ജീവന്‍ രക്ഷിച്ചത് ആ പ്രദേശത്തെ ഉള്‍നാടന്‍ മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന പാവം മുക്കുവര്.


ഒരു ഐലന്റിലൂടെയും കടന്നു പോകുന്നില്ല എങ്കിലും,ഇന്നും ഐലന്റ് എന്ന പേരില്‍ 16526 ആം നമ്പരായി ആ വണ്ടി ഓടുന്നു. പണ്ട് ബംഗ്ലൂരില്‍ നിന്നും കൊച്ചിന്‍ ഹാര്‍ബര്‍ സ്ഥിതിചെയ്യുന്ന "വെല്ലിംഗ്ടണ്‍ ഐലന്റ്" വരെ ഈ തീവണ്ടി ഓടിയിരുന്നപ്പോള്‍ കിട്ടിയ പേരാണ് ഇന്നും അതിനു. 


അറുപതു ശതമാനം പോലും പൂര്‍ണ്ണം അല്ലെങ്കിലും ഇങ്ങനെ ഒരു വീഡിയോ നിര്‍മ്മിച്ച പ്രവീണിന് ഈ കൂട്ടത്തില്‍ അഭിനന്ദനങ്ങള്‍!



അന്ന് ഞാന്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന സമയം. എന്നത്തെ പോലെ അന്നും സ്കൂള്‍ വിട്ടു SPMS ബസ്സില്‍ അമ്മയോടൊപ്പം തിരികെ പത്തിച്ചിറയിലെ മറ്റം സെയിന്റ് ജോണ്‍സില്‍ നിന്നും ചെങ്ങനൂരിലേക്ക്. കൂട്ടത്തില്‍ മൂന്നാം ക്ലാസ്സുകാരന്‍ അനിയനും. ഇന്നത്തെപോലെ മൊബൈലും വാര്‍ത്താ ചാനലുകളും ഒന്നുമില്ലാത്ത കാലം. ബസ്‌ കൊച്ചാലുംമൂട്ടില്‍ എത്തിയപ്പോഴാണ് ആ വാര്‍ത്ത ആദ്യം കേള്‍ക്കുന്നത്. പെരുമണ്ണില്‍, ട്രെയിന്‍ കായലിലേക്ക് മറിഞ്ഞെന്നും ഒത്തിരി പേര്‍ മരിച്ചെന്നും. കായലെന്ത്, തടാകം എന്തന്നൊന്നും അത്രയ്ക്കങ്ങോട്ട് അറിയില്ലെങ്കിലും (അതിന്റെ വേര്‍തിരിവുകള്) ട്രെയിന്‍ എന്നത് എന്നെ ആ കേള്‍വിയിലേക്ക് കൂടുതല്‍ അടുപ്പിച്ചു. കാരണം ഞങ്ങള്‍ പുതിയതായി വെച്ച വീട്ടില്‍ നിന്നാല്‍, ഏകദേശം 200 മീറ്റര്‍ ദൂരത്തൂടെ പാഞ്ഞ്‌ പോകുന്ന തീവണ്ടി കാണാം. ഒന്ന് രണ്ടു വണ്ടികള്‍ മാത്രമേ ചീറി പാഞ്ഞു പോകാറുള്ളു. അതിനു എന്‍റെ നാട്ടില്‍ അന്ന് സ്റ്റോപ്പ്‌ ഇല്ല. പക്ഷെ ഇന്നങ്ങനെയല്ല. കേരളത്തില്‍ എവിടെ നിര്ത്തിയില്ലേലും ചെങ്ങന്നൂരില്‍ ഏതു ട്രെയിനും നിര്‍ത്തും.ആ ശബ്ദം ജീവിതത്തിന്റെ ഭാഗം ആയിട്ട് കുറച്ചേറെ കാലം ആകുന്നു.



അന്നത്തെ തുടര്‍യാത്രയില്‍ എന്‍റെ ചിന്തകള്‍ എത്രയോ തവണ ഞാന്‍ ഒരിക്കലും കാണാത്ത പെരുമണ്ണിലും പരിസരത്തും യാത്ര ചെയ്തെന്നറിയുമോ? എത്രേം വേഗം വീട്ടില്‍ ഒന്ന് ചെന്നാല്‍ മതിയെന്ന് മനസ്സില്‍ ആഗ്രഹം. അതിനു മുന്‍പ് കേട്ടറിഞ്ഞിട്ടുള്ള ക്രെയിന്‍ എന്ന സാധനം ഇന്ന് കാണുവാന്‍ പറ്റും എന്ന് മനസ്സില്‍ ഒരു തോന്നല്‍. ട്രെയിന്‍ മറിഞ്ഞാല്‍,അത് പൊക്കിയെടുക്കണം എങ്കില്‍ ക്രെയിന്‍ വേണം,എല്ലാ സ്റ്റേഷനിലും മറ്റു വണ്ടികള്‍ നിറുത്തിയിടും കൂകി പാഞ്ഞു ക്രെയിനും കൊണ്ട് പോകുന്നത് കാണുക ഇത് മാത്രമായി മനസ്സിലെ ആഗ്രഹം.

വീട്ടില്‍ ചെന്നുകഴിഞ്ഞപ്പോള്‍ മുതല്‍ ചെവി വട്ടം പിടിക്കുവാന്‍ തുടങ്ങി. എങ്ങാനും ഒരു വിസിലടി കേള്‍ക്കുന്നോ എന്ന്. എന്തായാലും എന്‍റെ ആഗ്രഹം പോലെ വീട്ടില്‍ ചെന്ന് കഴിഞ്ഞു ഏകദേശം 6 - 6 .10 pm നു എറണാകുളം ഭാഗത്തുനിന്നും എന്‍റെ മനസ്സ് നിറച്ചുകൊണ്ട് അതുവരെ കാണാത്ത സ്പീഡില്‍ ഒരു വണ്ടി കടന്നു പോയി. ഞാന്‍ മനസ്സില്‍ കണ്ടത്ര വലുപ്പമില്ലെങ്കിലും സാമാന്യം തരക്കേടില്ലാത്ത ഒരു ക്രെയിനും മരുന്നുകളും ഉപകരണങ്ങളുമായി കുറച്ചു ബോഗികളും. അപ്പോഴേക്കും 06.15 pm ന്റെ ‍ പ്രാദേശിക വാര്‍ത്തയ്ക്കു സമയം. അതിലൂടെയാണ് ഔദ്യോഗിക അറിയിപ്പ് ആദ്യമായി കേള്‍ക്കുന്നത്. അപ്പോള്‍ 50-55 ആയിരുന്നു മരണ നിരക്ക് എന്നാണു ഓര്‍മ്മ. ഏതായാലും പിറ്റേന്ന് പത്രം വന്നപ്പോഴാണ് ഒരു പൂര്‍ണ്ണ ധാരണ കിട്ടിയത്.ഒരാഴ്ച്ചയോളം ട്രെയിന്‍ ഗതാഗതം പൂര്‍ണ്ണമായി തടസ്സപെട്ടു.

ഈ അപകടത്തില്‍ ആണ് ഞാന്‍ ആദ്യമായി ഖലാസികളെയും അവരുടെ പ്രവര്‍ത്തനവും അറിയുന്നത്. അപകട കാരണം ഇന്നും അജ്ഞാതം. ഇന്നുവരെയും റയില്‍വേയിലെ പരസ്യമായ രഹസ്യം ആണ് അപകടത്തിന്റെ യഥാര്‍ത്ഥ കാരണം. ഈ അപകടം പ്രമേയം ആക്കി വെള്ളിത്തിരയില്‍ എത്രയോ സിനിമകള്‍. അതില്‍ മികച്ചത് "കേരള കഫേ" യിലെ "ഐലന്റ് എക്സ്പ്രസ്സ്‌" എന്ന ഷോര്‍ട്ട് ഫിലിം.

ഇന്ന് ഈ ഓര്‍മ്മ ദിവസം, അന്ന് പ്രാണന്‍ നഷ്ട്ടപെട്ട എല്ലാ ആത്മാക്കള്‍ക്കും എന്റെ അശ്രുപൂജ.

No comments: