Thursday, May 24, 2012

കാഴ്ച്ചാനുഭവം

*****കാഴ്ച്ചാനുഭവം*****
          *****************
ഏഴു ദിവസം - മൂന്നു സിനിമ
മല്ലൂ സിംഗ്, ഓര്‍ഡിനറി, ഗ്രാന്‍ഡ്‌ മാസ്റ്റര്‍

മല്ലൂ സിംഗ്
************


സന്തോഷം-കണ്ടിരിക്കുവാന്‍ പറ്റിയ ഒന്ന്-കുഞ്ചാക്കോ ബോബന്‍റെ  അന്‍പതാം ചിത്രം എന്ന പരസ്യ വാചകത്തിലൂടെ ഇറങ്ങിയതെങ്കിലും അഭിനയത്തില്‍ മുന്നിട്ടു നില്‍ക്കുന്നത് ബിജു മേനോനും മനോജ്‌ കെ.ജയനും തന്നെ.  പഞ്ചാബിന്‍റെ കാര്‍ഷിക സമൃധിയുടെയും, സൂര്യകാന്തി പാടങ്ങളും പൂത്തുലഞ്ഞുനില്‍ക്കുന്ന മറ്റു നാനാജാതി പൂക്കളും കൂട്ടത്തില്‍ ഉത്തരേന്ത്യന്‍ ജനതയുടെ നയനമനോഹരമായ തീവ്ര നിറങ്ങളുടെ അഴക്‌ നിറഞ്ഞ വസ്ത്രങ്ങളുടെയും നേര്‍ക്കാഴ്ച വളരെ മനോഹരമായി ദൃശ്യവത്ക്കരിച്ചിരിക്കുന്നു.

അത്യാവശ്യം മനസ്സറിഞ്ഞു ചിരിക്കാനും ഉള്ള വകകള്‍ ചേര്‍ത്ത് നന്നായി അണിയിച്ചോരുക്കിയിരിക്കുന്നു.കൂട്ടത്തില്‍ സിനിമയുടെ പേര് കടമെടുത്തിരിക്കുന്ന കഥാപാത്രം ആയഭിനയിക്കുന്ന  ഉണ്ണി മുകുന്ദനെ കുറിച്ച് രണ്ടു വാക്ക് പറഞ്ഞില്ലെങ്കില്‍ പൂര്‍ണ്ണമാകില്ല.ആകെ നാല് സിനിമകളിലെ ഇതിനു മുന്‍പ് അഭിനയിച്ചിട്ടുള്ളൂ എങ്കിലും,മലാളത്തിലെ  നാലാമത്തെ ഈ സിനിമയിലൂടെ വളര്‍ന്നു വരുന്ന ഒരു പ്രതിഭയുടെ മിന്നലാട്ടം കാണുവാന്‍ കഴിയും.സംവൃത സുനില്‍ തെറ്റില്ലാത്ത രീതിയില്‍ അഭിനയിച്ചിരിക്കുന്നു.പശുവിന്‍റെ "അകിടി"നെയും, ബലഹീനനായ മനുഷ്യനെ അത്യാവശ്യം സുഖിപ്പിക്കാവുന്ന പേരിട്ടു വിളിക്കാം എന്നതും ഈ സിനിമ നമ്മളെ പഠിപ്പിക്കുന്നു.ഇതിലും ചില സ്ഥിര ഏര്‍പ്പാടുകള്‍ ഇല്ലാതില്ല. രഹസ്യങ്ങള്‍ വെളിപെടുത്തുമ്പോള്‍,ആ മുറിക്കു ഒരു തുറന്നിട്ട വാതിലോ,തുറന്നിട്ട ജനാലയോ കാണണം എന്ന തരത്തിലുള്ള കുറച്ചേറെ സ്ഥിരം നമ്പരുകള്‍ ഉണ്ടെങ്കിലും, കഥാപാത്രങ്ങളുടെ അഭിനയ മികവില്‍ പൊറുക്കുവാന്‍ പോന്നവയാണ് അതെല്ലാം. ആകെ   78/100.   

ഓര്‍ഡിനറി
*************

വളരെ വളരെ സന്തോഷം- വളരെ നല്ലൊരു പ്രമേയം. ദൃശ്യ ഭംഗിയോടെ മടുപ്പില്ലാതെ ചിരിക്കുവാന്‍ പറ്റിയ ചേരുവകള്‍ ചേര്‍ത്ത് തയ്യാറാക്കിയ ഒരെണ്ണം.മിക്ക സിനിമകളെ പോലെ കഥ എങ്ങനെ നീങ്ങും എന്ന് ചിലപ്പോഴെങ്കിലും അറിയാം എന്നത് ഇവിടെയും സംഭവിക്കുന്നു. ഉദാഹരണത്തിനു നായകന്‍ പോലീസ് ഓഫീസറെ വെല്ലുവിളിച്ചാല്‍ അധികം വൈകാതെ അതെ പോലീസ് ഓഫീസര്‍ നായകനെ പിടിക്കുന്ന അവസ്ഥ പോലുള്ള സീനുകള്‍. ഇത്തരം പോരായ്മകള്‍ ഉണ്ടെങ്കിലും വക്കച്ചനെ പോലുള്ള കഥാപാത്രങ്ങള്‍ സ്ഥായിയായ വില്ലന്‍ വേഷം ഉപേക്ഷിച്ചു, അല്‍പ്പം "ഹോട്ട്"  ഉള്ളില്‍ ചെന്നാല്‍ കുറച്ചേറെ നര്‍മ്മം പറയും എന്നത് സംവിധായകന്‍റെയോ തിരക്കഥാകൃത്തിന്‍റെയോ വിജയം ആണ്എങ്കിലും, തെറ്റായ ചില സന്ദേശങ്ങള്‍ വളര്‍ന്നു വരുന്ന തലമുറയ്ക്ക് കൊടുക്കുന്നില്ലേ എന്നൊരു സംശയം.കൂട്ടത്തില്‍ ബിജുമേനോനെയും സലിം കുമാറിനെയും കുടിയന്മാരാക്കുമ്പോള്‍ കാച്ചുന്ന ഡയലോഗുകള്‍ക്കാണ്, കുടുംബ സമേതം എത്തിയ സ്ത്രീ പ്രേക്ഷകരില്‍ നിന്ന് കൂടുതല്‍ കയ്യടി കിട്ടുന്നത് എന്നത് മാറിവരുന്ന സാമൂഹിക കാഴ്ചപാടുകളുടെ നേരെയുള്ള  ചൂണ്ടുപലക ആവുകയാണ്. കുഞ്ചാക്കോ ബോബന്‍ ബിജുമേനോന്‍ കൂട്ടുകെട്ട് വളരെ ഇണക്കത്തോടെ  അഭിനയിച്ചിരിക്കുന്നു.

ആകെ നാലുതവണ മാത്രം വാ തുറക്കുന്ന അന്നയുടെ കഥാപാത്രം നല്ല കയ്യടക്കത്തോടെ വേഷം പൂര്‍ണ്ണമാക്കിയിരിക്കുന്നു.ഗവി പോലെ അധികം ആരും കടന്നു ചെന്നിട്ടില്ലാത്ത പ്രദേശത്തിന്‍റെ  മനോഹാരിത കുറച്ചെങ്കിലും പ്രേക്ഷകരിലേക്ക് എത്തിക്കുവാന്‍ സാധിച്ചിരിക്കുന്നു.പക്ഷെ ഗവിയിലെ സാധാരണ ജനങ്ങളെയും അവരുടെ തനതായ ജീവിത സാഹചര്യത്തെയും അല്‍പ്പമെങ്കിലും കാട്ടാതെ ഒരു സെറ്റ് ഇട്ടു,ഇതാണ് ഇവിടുത്തെ ജീവിതം എന്ന് തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശവും അല്‍പ്പം ഇല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മൊത്തം  85/100.   

ഗ്രാന്‍ഡ്‌ മാസ്റ്റര്‍
****************

സന്തോഷം-മോഹന്‍ലാലിന്‍റെ അടുത്തിടെ ഇറങ്ങിയതില്‍ കുഴപ്പം ഇല്ലാത്ത ഒരെണ്ണം. എങ്കിലും ആദ്യ ഭാഗം ഇഴഞ്ഞു നീങ്ങിയോ എന്നൊരു സംശയം. സമീപകാല സിനിമകള്‍ മിക്കതും പഴി കേട്ടത് രണ്ടാം ഭാഗത്തിന്‍റെയും ക്ലൈമാക്സിന്‍റെയും പേരില്‍. ആ പഴി ഏതായാലും ഈ പടത്തിനു കേള്‍ക്കേണ്ടി വരില്ല.ഒരു വണ്‍മാന്‍ ഷോ ആണെങ്കിലും ക്ലൈമാക്സ്‌ ഗംഭീരം ആക്കിയിരിക്കുന്നതിനാല്‍ ഡബിള്‍ ഓക്കേ എന്ന് തന്നെ പറയാം.വേര്‍പിരിഞ്ഞു ജീവിക്കുന്ന ഒരു കുടുംബനാഥന്‍റെ ഭാഗം വളരെ തന്മയത്തത്തോടെ അവതരിപ്പിച്ചിരിക്കുന്നു. തൊണ്ട കീറുന്ന ആക്രോശങ്ങളും, ഇക്കിളിപ്പെടുത്തുന്ന രംഗങ്ങളും, രക്ത സമ്മര്‍ദം കൂട്ടുന്ന വെടികെട്ടു സ്റ്റണ്ട് സീനുകളും ഒഴിവാക്കുന്നതിനു  സംവിധായകന്‍ പ്രത്യേകം ശ്രമിച്ചിരിക്കുന്നു.

"റോമ"യുടെ  ഇത്തരത്തിലൊരഭിനയം(പാട്ട്  സീനിലെ) ഇന്നേ വരെ  മറ്റൊരു സിനിമയിലും കാണാത്ത എനിക്ക് കുറച്ചേറെ സന്തോഷം.  
പ്രിയാമണിയും പ്രത്യേകിച്ചും സ്വഭാവ നടന്പഠിക്കുന്ന നരേനും അവരവരുടെ കഥാപാത്രങ്ങളെ  യാതൊരു പരാതിക്കും ഇട നല്‍കാത്തവിധം പൂര്‍ണ്ണം ആക്കിയിരിക്കുന്നു.ചിത്രത്തില്‍ കുമാരി ശ്രീലക്ഷ്മിയുടെ, ധാക്ഷായണി എന്ന മോഹന്‍ലാലിന്‍റെ മകളായുള്ള അഭിനയം അത്യുജ്വലം.ഇനിയും എട്ടാം ക്ലാസില്‍ പഠിക്കുവാന്‍ പോകുന്ന ശ്രീലക്ഷ്മിയുമായുള്ള ഒരഭിമുഖം ഈ അടുത്തിടെ ഞാന്‍ ഒരു ചാനലില്‍ കണ്ടിരുന്നു.അതിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുവാന്‍ ഇരുന്നു വിക്കുന്ന  കുട്ടി തന്നെയോ അഭിനയിച്ചത് എന്നൊരു സംശയം. ആകെ മൊത്തം റ്റോട്ടല്‍ 80/100. 
     
സന്തോഷം :)
==========
22 ഫീമെയില്‍ കാണുവാന്‍ പോയപ്പോള്‍ പടം മാറിയത് കൊണ്ട് മല്ലൂ സിംഗ് കണ്ടല്ലോ എന്നത്.

സങ്കടങ്ങള്‍ :(
===========
1.എന്നാലും "22  ഫീമെയില്‍" കാണുവാന്‍ കഴിഞ്ഞില്ലല്ലോ.

2.വെറും 61 പേര്‍ക്ക് മാത്രം കാണുവാന്‍ സൌകര്യം  ഉള്ള ചെറിയ തീയറ്ററിലെ ചെറിയ സ്ക്രീനില്‍ ഓര്‍ഡിനറി കണ്ടത്.

3.ഗ്രാന്‍ഡ്‌ മാസ്റ്റര്‍ പോലൊരു സിനിമ മസ്കറ്റില്‍ വന്ന ദിവസം തന്നെ പോയി കണ്ടതിനാല്‍, 600 സീറ്റ്‌ കപ്പാസിറ്റി ഉള്ള തീയറ്ററില്‍ ആകെ 75 പേരോടൊപ്പം ഇരുന്നു കാണേണ്ടി വന്നത്.

4.ചുറ്റിനും ഇരിക്കുന്നവര്‍ ഇടതടവില്ലാതെ "പോപ്‌കോണ്‍" കഴിക്കുന്ന സൌണ്ടും മണവും ആസ്വദിച്ചു സിനിമ കാണേണ്ടിവരുന്ന അവസ്ഥ.

5.അവസാനമായി ഈ മൂന്നു സിനിമ കാണുവാന്‍ ഞാന്‍ ചിലവാക്കിയ 12 ഒമാനി റിയാല്‍,ഇപ്പോഴത്തെ 1750 രൂപയാണല്ലോ എന്നത്.      

1 comment:

Anonymous said...

എനിക്ക് വയ്യ , നീ തന്നെയാണോ ഈ എഴുതി കൂട്ടിയിരിക്കുന്നത്? എനിക്കും സന്തോഷം തന്നെ .....