Monday, March 19, 2012

കേരളം ഉത്സവലഹരിയില്‍- "ഇളനീരി" നെ ഔദ്യോഗിക പാനീയമായി പ്രഖ്യാപിച്ചിരിക്കുന്നു.

             കേരളത്തിന്‍റെ ഔദ്യോഗിക പാനീയം എന്ന സ്ഥാനം "2012 ഏപ്രില്‍ 1" മുതല്‍ "ഇളനീരിനു" നല്‍കുവാന്‍  തീരുമാനം ആയ വിവരം  ഇന്ന് അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചു. പ്രഖ്യാപനത്തെ ഭരണ പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം കയ്യടിച്ചു സ്വാഗതം ചെയ്തു.വാര്‍ത്ത പുറത്തു വന്നതോടെ കേരളം മുഴുവന്‍ ആനന്ദ സാഗരത്തില്‍   ആറാടുകയാണ്.



 
             സ്വന്തം നാട്ടില്‍ നിന്നുണ്ടായ  ക്രൂരമായ പീഡനത്തില്‍ മനംനൊന്ത് എന്നോ നാട് വിട്ടു,  സമീപ നാട്ടില്‍ ചേക്കേറിയ "ഇളനീര്‍"  കടന്നു വരാന്‍ സാധ്യതയുള്ള എല്ലാ അതിര്‍ത്തി ചെക്ക്‌ പോസ്റ്റുകളില്‍ വമ്പിച്ച സ്വീകരണ പരിപാടികള്‍ ആണ് ഒരുക്കിയിരിക്കുന്നത്.(റബര്‍ പാല് പോലെ വിലയില്ലാത്ത നിന്നെ എന്തിനു   തീറ്റി  പോറ്റുന്നു, മണ്ടരി   വന്ന  നിന്‍റെ  നീരില്ലാത്ത  മണ്ട
ഞങ്ങള്‍ക്കെന്തിനു എന്ന് സ്ഥിരമായി ചോദ്യങ്ങള്‍ ചോദിച്ചു  മാനസികമായും ശാരീരികമായും പീഡിപ്പിക്കുക ആയിരുന്നു എന്നാണ് ഒരു രഹസ്യ അഭിമുഖത്തില്‍ കുമാരി "ഇളനീര്‍" വലിയ വായില്‍ കരഞ്ഞു കൊണ്ട് പറഞ്ഞത് എന്നത് ഞങ്ങള്‍ മുന്നമേ റിപ്പോര്‍ട്ട്‌ ചെയ്തത് വായനക്കാര്‍ ഓര്‍ക്കുമല്ലോ!) ഏതു വണ്ടിയില്‍ ആണ് വരുന്നത് എന്നറിയാത്തതിനാല്‍ കടന്നു വരുന്ന ഓരോ വണ്ടിയും വിശദമായ പരിശോധനക്ക് ശേഷം ആണ് കടത്തിവിടുന്നത്.സ്വീകരണ പരിപാടികള്‍ക്ക് മേല്‍നോട്ടം വഹിക്കുവാന്‍, പ്രഖ്യാപനത്തിന് പുറകെ സാമാജികര്‍ ഒന്നടങ്കം അവരവരുടെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ചെക്ക്‌ പോസ്റ്റുകളിലേക്ക്, കിട്ടിയ വാഹനത്തില്‍ പാഞ്ഞുകൊണ്ടിരിക്കുകയാണ്.ഏതായാലും കഴിഞ്ഞ കാലത്തെ തിക്ത്മായ വേദനിക്കുന്ന ഓര്‍മ്മകള്‍ക്ക് വിട ചൊല്ലുവാന്‍ ഈ പ്രഖ്യാപനത്തിലൂടെ കഴിയും എന്ന് പ്രതീക്ഷിക്കുന്നതായി, വഴിനീളെ ഏര്‍പ്പാടാക്കിയ സ്വീകരണ പരിപാടികളില്‍ പങ്കെടുത്തു രാത്രി ഏറെ വൈകി എത്തിയ കുമാരി "ഇളനീര്‍" പറഞ്ഞു. ആദ്യരാത്രിയില്‍ മണിയറയില്‍ പ്രവേശിക്കുന്ന നമ്രമുഖികള്‍ 
"പിരിഞ്ഞ പാലുംവെള്ളവുമായി"  പോയിരുന്ന യാഥാസ്ഥിതിക മനോഭാവത്തിനു മാറ്റം വരുത്തി "ഇളനീരുമായി" മാത്രമേ മണിയറയുടെ പടി കടക്കാവൂ എന്ന ആള്‍ കേരള അമ്മായിയമ്മ അസ്സോസിയേഷന്‍റെ തീരുമാനം തന്നെ കോള്‍മയിര്‍ കൊള്ളിച്ചതായും കുമാരി അറിയിച്ചു. ഒരു വിലയും ഇല്ലാതെ കിടന്ന തന്നെ, സ്പിരിറ്റ്‌ പോലെ "കള്ള കടത്തിലൂടെ" സ്വന്തം നാട്ടിലേക്ക് കൊണ്ടുവരുന്ന ഒരു നല്ല നാളയെ സ്വപ്നം കാണുകയാണ് എന്നും കുമാരി "ഇളനീര്‍" കൂട്ടിച്ചേര്‍ത്തു.  

ലേഖകന്‍ തുടരുന്നു:
           ഇതിനുമുന്‍പ് 2010 ല്‍, "കരിമീനിനെ" ഔദ്യോഗിക മത്സ്യം എന്ന പദവി നല്‍കി ആദരിച്ചതാണ് സമാനമായ സംഭവം.ഇതോടെ ഈ സ്ഥാനം കൈവരിക്കുന്ന ആറാമത്തെ അംഗം ആണ് ഇളനീര്‍ എന്നാണു ഔദ്യോഗിക "ജാലകം" വഴി മനസ്സിലാക്കുവാന്‍ സാധിച്ചത്.നേരത്തെ തന്നെ പദവികള്‍ നേടിയ ഔദ്യോഗിക പക്ഷി "മലമുഴക്കി വേഴാമ്പലും", ഔദ്യോഗിക മൃഗം   "ആനയും",ഔദ്യോഗിക പുഷ്പ്പം "കണികൊന്നയും", ഔദ്യോഗിക വൃക്ഷം "തെങ്ങും", ഔദ്യോഗിക മത്സ്യം "കരിമീനും" ഞങ്ങളുടെ പ്രതിനിധിക്ക് അനുവദിച്ച പ്രത്യേകം  പ്രത്യേകം അഭിമുഖങ്ങളില്‍, തങ്ങളുടേതിനു സമാനമായ പദവികള്‍ നേടിയ "ഇളനീരിനു" എല്ലാവിധ നന്മകളും ആശംസിച്ചു. 

             ഈ സ്ഥാനത്തിനായി വളരെ നാളായി കാത്തിരുന്ന "ഫ്രൂട്ടി","മാ","കൊക്ക-കോള","പെപ്സി","സെവെന്‍-അപ്പ്‌", "മോരുംവെള്ളം", "നാരങ്ങാവെള്ളം", "മധുര കള്ള്"," "പട്ട ചാരായം", "ആനമയക്കി", "മറുത"  തുടങ്ങിയവര്‍ പ്രതിഷേധമായി രംഗത്തെത്തിയിട്ടുണ്ട്.പ്രത്യക്ഷ സമര പരിപാടികളിലേക്ക് കടക്കുന്നതിനു മുന്നോടിയായി കൂട്ടായി ആലോചിച്ചു   ഭാവിപരിപാടികള്‍  തീരുമാനിക്കുന്നതിനായി ഒരു യോഗം ബീവറേജസിന്‍റെ ചുറ്റുവട്ടത്ത് നടത്താനും, ഇന്ന് ഈ പദവി പ്രഖ്യാപിച്ചതിനു പുറകാലേ കൂടിയ ആള്‍ കേരള ചെറുകിട വന്‍കിട പാനീയ നിര്‍മ്മാണ-വില്‍പ്പന യൂണിയന്‍റെ  അവൈലബിള്‍ വര്‍ക്കിംഗ് കമ്മറ്റിയില്‍ തീരുമാനമായി. എന്നാല്‍ എത്ര ശക്തമായ സമ്മര്‍ദ്ധങ്ങള്‍ നേരിടേണ്ടി വന്നാലും, തീരുമാനമായി മുന്‍പോട്ടു തന്നെ പോകുമെന്ന് പദവി സംബന്ധിച്ചു പ്രഖ്യാപനം നടത്തിയ മാന്യദേഹം ഒരു ചോദ്യത്തിനു ഉത്തരമായി പറഞ്ഞു.

            കാര്യങ്ങള്‍ ഇങ്ങനൊക്കെ ആണെങ്കിലും, നാടിനു വളരെ വലിയ റവന്യു നേടിതരുന്ന   "കുടിയന്മാരുടെ" സംഘടനയുടെ ന്യായമായ ആവശ്യങ്ങള്‍  അനുഭാവപൂര്‍വ്വം പരിഗണിക്കാം എന്ന ഉറപ്പു നല്‍കിയട്ട്,വഞ്ചിക്കുക ആയിരുന്നു എന്ന് സംസ്ഥാന ഭാരവാഹികള്‍ പത്ര സമ്മേളനം നടത്തി ആരോപിച്ചു. ആവശ്യങ്ങള്‍ പരസ്യം ആക്കേണ്ട എന്നതായിരുന്നു സംഘടനയുടെ ഇതുവരെയുള്ള നിലപാടെങ്കിലും,ചങ്കില്‍ കൊള്ളുന്ന തരത്തില്‍ ഉള്ള തീരുമാനങ്ങള്‍ ഉത്തരവാദിത്തപെട്ടവര്‍ കൈകൊള്ളുന്നതിനോടുള്ള  പ്രതിഷേധ സൂചകമായി,ആവശ്യങ്ങള്‍ അടങ്ങിയ നിവേദനത്തിന്‍റെ തനിപകര്‍പ്പ് പ്രസിദധീകരണത്തിനായി മാധ്യമങ്ങള്‍ക്ക് നല്‍കി.

           കേരളത്തിന്‍റെ ഔദ്യോഗിക ഷോപ്പ് ആയി "ബീവറേജസ്" നെയും  ഔദ്യോഗിക പാനീയമായി "വിദേശ മദ്യ" ത്തെയും പ്രഖ്യാപിക്കുക എന്നതായിരുന്നു സംഘടനയുടെ പ്രധാനപ്പെട്ട രണ്ടു ആവശ്യങ്ങള്‍.ഏതായാലും ചതിക്ക് പകരം ചതി എന്ന സമദൂര സിദ്ധാന്തത്തില്‍ ഊന്നിയ  നിലപാടെ, വരുന്ന നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പില്‍ സ്വീകരിക്കാവൂ എന്നതാണ് സംഘടനയിലെ തീവ്രവാദികളായി   അറിയപ്പെടുന്ന "പട്ട" കുടിയന്മാരുടെ ഗ്രൂപ്പ് സ്വീകരിച്ചിരിക്കുന്ന സമീപനം.  

             ഇതുതന്നെ തക്കം എന്ന് കണ്ടു കേരളത്തിന്‍റെ ഔദ്യോഗിക ഫലം ആയി      "കൂഴ ചക്കയെ" പ്രഖ്യാപിക്കണം എന്നൊരാവശ്യം വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നു വരുന്നുണ്ട്.കേരളത്തിന്‍റെ പ്രത്യേക രാഷ്ട്രിയ സാഹചര്യത്തില്‍, തുടര്‍ന്നും നെയ്യാറ്റിന്‍കര പോലെ പലതും പ്രതീക്ഷിക്കാം എന്നതുകൊണ്ട്‌ ഔദ്യോഗിക ഫലമാകാന്‍ കൂടുതല്‍ അനുകൂലമായ സാഹചര്യം "കൂഴ ചക്ക" യ്ക്കാണ് എന്നാണ് രാഷ്ട്രിയ നിരീക്ഷകരുടെ   വിലയിരുത്തല്‍. കൂട്ടത്തില്‍ "ഗ്യാസ്" വിതരണ മേഖലയില്‍ അടിക്കടിയുണ്ടാകുന്ന തടസ്സം മൂലം "ഗ്യാസ്" കിട്ടാതെ കഷ്ട്ടപെടുന്ന നൂറുകണക്കായ ജനങ്ങള്‍ക്ക്‌ "കൂഴ ചക്ക" യെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കുന്നത് കൊണ്ട് ഒരു വെടിക്ക് രണ്ടു പക്ഷി എന്ന തത്വത്തില്‍ അധിഷ്ട്ടിതമായ നേട്ടം ഉണ്ടാകും എന്നതും പ്രഖ്യാപനത്തെ സ്വാധീനിക്കും എന്നത്രേ  ജനസംസാരം. 

            ഈ പ്രഖ്യാപനത്തെ ആനന്ദാശ്രുക്കള്‍ പൊഴിച്ച് സ്വീകരിച്ചത് വളരെ നേരത്തെ "ഔദ്യോഗിക" പട്ടം നേടിയ തെങ്ങ് അവര്‍കള്‍ ആണ്.ആരെക്കാളും ഈ വേളയില്‍ സന്തോഷിക്കുന്നത് താനാണെനും അദ്ദേഹം വികാരത്തിന് അടിമപെടാതെ പറഞ്ഞു.തന്‍റെ കുടുംബത്തില്‍ നിന്നും ഒരാള്‍ക്കും കൂടെ "ഔദ്യോഗിക" പദവി കിട്ടുന്നതിനു പാര പണിതുകൊണ്ടിരുന്നത് താനാണെന്ന തരത്തില്‍ നാട്ടിലാകെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച കുബുദ്ധതികളുടെ,  തലമണ്ടക്ക്‌ കിട്ടിയ ശക്തമായ പ്രഹരമാണ്  ഈ പ്രഖ്യാപനമെന്നു അദ്ദേഹം തുടര്‍ന്നു. തന്‍റെ കുടുംബത്തില്‍ തന്നെ പലരും ഇതേപോലെ "ഔദ്യോഗിക" പദവികള്‍ക്ക് യോഗ്യരാണ്‌ എന്ന കാര്യം പറഞ്ഞതായും വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയാല്‍ കുടുംബകാരുടെ ഇടയില്‍ ഇപ്പോള്‍ ഇല്ലാത്ത ഒരു ഇമേജ് ഉണ്ടാക്കിഎടുക്കുവാന്‍ സാധിക്കും എന്നും സ്വകാര്യമായി പറഞ്ഞിട്ടുണ്ട്. ലോകത്ത് മറ്റൊരു വൃക്ഷത്തിനും അവകാശ പെടാന്‍ പറ്റാത്ത തരത്തില്‍ ഉള്ള ഉപകാരങ്ങള്‍ ആണ് തന്നെ കൊണ്ടും തന്‍റെ കുടുംബകാരെ കൊണ്ടും നാട്ടുകാര്‍ക്ക് ഉണ്ടാകുന്നത്.

           വൈകി ലഭിച്ച ഈ അംഗീകാരത്തിനു കുമാരി "ഇളനീരി" നെ അഭിനന്ദിക്കുന്നതിനോടൊപ്പം രണ്ടു നേരത്തെ കാപ്പി കുടി 'ഇളനീര്‍" കുടിയാക്കി മാറ്റുന്നതാണ് എന്ന് ദൃഡപ്രതിജ്ഞ എടുക്കുവാനും എല്ലാ കേരളാ മക്കളെയും ആഹ്വാനം ചെയ്യുന്നു.

1 comment:

arun23feb said...

കുടിയന്മാര്‍ക്ക് ഒട്ടും നിരാശ വേണ്ട. Scotch Whiskey മുതല്‍ ചാരായത്തിനൊപ്പം വരെ ഇളനീര്‍ നന്നായി പോകും എന്നത് അനുഭവസ്ഥ സാക്ഷ്യം