Sunday, April 15, 2012

ടൈറ്റാനിക്- അഥവാ പണംവാരി കപ്പല്‍

മാനവചരിത്രത്തിലെ സമാനതകള്‍ ഇല്ലാത്ത ദുരന്തങ്ങളില്‍ ഒന്നിന് ഏപ്രില്‍ 15, 2012 ല്‍ നൂറു വയസ്സ്.




ഏപ്രില്‍ 02, 1912 നിര്‍മ്മാണം പൂര്‍ത്തീകരിച്ചു ഏപ്രില്‍ 10,1912 നു ഇംഗ്ലണ്ടിലെ സൌത്ത്ആംപ്ടണില്‍ നിന്നും ന്യൂയോര്‍ക്ക് സിറ്റിയിലേക്കുള്ള കന്നിയാത്രയുടെ അഞ്ചാം നാള്‍ തന്നെ കടലിന്‍റെ അടിത്തട്ടിലെ മരംകോച്ചുന്ന തണുപ്പില്‍ നിത്യനിദ്രക്കു വിധിക്കപെട്ടു; ടൈറ്റാനിക് എന്ന അന്നേവരെ നിര്‍മ്മിക്കപ്പെട്ടതിലേക്കും ഏറ്റവും വലുപ്പം കൂടിയ കപ്പല്‍. ബ്രിട്ടന്‍റെ പതാകയേന്തി "വൈറ്റ് സ്റ്റാര്‍ ലൈന്‍" എന്ന കമ്പനിയുടെ "ഒരിക്കലും മുങ്ങാത്ത കപ്പല്‍" എന്ന വിശേഷണവുമായി 2223 പേരുമായി പോയി, കന്നി യാത്രയില്‍ തന്നെ ഒരു മഞ്ഞുമലയില്‍ തട്ടി അറ്റ്ലാന്റിക് സമുദ്രത്തിന്‍റെ അടിത്തട്ടിലെ -2 ഡിഗ്രിയില്‍ ഉറഞ്ഞുകിടന്ന തണുപ്പിലേക്ക് 1514 ജീവന്‍ മുങ്ങിയപ്പോള്‍ വെളിപെട്ടത്‌, മനുഷ്യന്‍റെ അഹങ്കാരത്തിന് മേല്‍ ദൈവത്തിന്‍റെ ഇടപെടല്‍ എന്ന വലിയ സത്യമാണ്.

"RMS Titanic" എന്നതാണ് യഥാര്‍ത്ഥ പേര്. നമ്മുടെ ചില തീവണ്ടികളില്‍ RMS (Railway Mail Service ) കംപാര്‍ട്ട്മെന്റ് ഉള്ളത് പോലെ "ബ്രിട്ടീഷ് റോയല്‍ മെയിലുമായി" കരാറില്‍ ഏര്‍പ്പെട്ട കപ്പലുകള്‍ Royal Mail Ship (RMS ) എന്ന ചുരുക്കെഴുത്തും കൂടെ പേരിനു മുന്‍പില്‍ എഴുതിവെയ്ക്കും.

അന്ന് മുതല്‍ ഇന്നുവരെ ഏതു കപ്പല്‍ ദുരന്തങ്ങളുടെയും പര്യായമാണ് "ടൈറ്റാനിക്" എന്ന വാക്ക്.

ഒരു ദുരന്തത്തെ ഏതെല്ലാം മാധ്യമങ്ങളിലൂടെ കച്ചവടവത്ക്കരിക്കാം എന്നതിന് ഉദാഹരണം കൂടെയാണ് "ടൈറ്റാനിക്" . ലോക സിനിമാ ചരിത്രത്തില്‍ പണം കൊയ്തു വാരിയ സിനിമയുടെ പേരും ടൈറ്റാനിക് എന്ന് തന്നെ.

ഇപ്പോള്‍ ദാ 3D ദൃശ്യാനുഭവുമായി വീണ്ടും വെള്ളിത്തിരയില്‍ പുതിയ രൂപത്തിലും ഭാവത്തിലും എത്തിയിരിക്കുന്നു. 3D മാത്രം ആയാല്‍ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കും എന്ന സംശയത്തിനു ഉത്തരമായാണ് ഇപ്പോളത്തെ വരവ്.അല്‍പ്പം എരിവും പുളിയും ഒക്കെ ഇല്ലാതെ എന്തോന്ന് സിനിമ.അതിനു നയനാനുഭൂതിക്ക് ഉള്ള വകയാണ് തയ്യാറാക്കി വെച്ചിരിക്കുന്നത്.

സിനിമയിലെ നായകനായ ജാക്ക് ആയി അഭിനയിക്കുന്ന ലിയനാര്‍ഡോ ഡി കാപ്രിയോ, നായികയായ റോസ് എന്ന കേറ്റ് വിന്‍സ് ലേറ്റ്; മുടിമുതല്‍ അടിവരെ നഗ്നനയായി ചാരി കിടക്കുന്നതിന്‍റെ ചിത്രം വരയ്ക്കുന്ന 35 സെക്കന്റ്‌ നീളം വരുന്ന ഭാഗം ആണ്, സെന്‍സര്‍ അണ്ണന്മാരുടെ കത്രികയില്‍ നിന്നും രക്ഷപെട്ടു പ്രദര്‍ശനത്തിനു എത്തുന്നത്.





പക്ഷെ ചൈനീസ്‌ ആസ്വാദകരുടെ ചങ്കിനു കിട്ടിയ ഒരു കുത്താണ്, അവിടെ ടി സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് അവര്‍ ഏര്‍പ്പെടുത്തിയ കട്ടിങ്ങ്.പ്രസ്തുത ഭാഗം മുഴവനുമായി മുറിച്ചു നീക്കാന്‍ ആണ് തിട്ടൂരം പുറപ്പെടുവിച്ചിരിക്കുന്നത്.അതിനു അവര്‍ കണ്ടെത്തിയ കാരണം തീര്‍ച്ചയായും 100 ശതമാനം ശരിയാണ്.കാരണം താഴെ കൊടുക്കുന്നു.

"ഇങ്ങനത്തെ ഇക്കിളിപെടുത്തുന്ന രംഗങ്ങള്‍ 3D മാധ്യമത്തിലൂടെ കണ്മുന്നില്‍ കാണുമ്പോള്‍, അറിയാതെയെങ്കിലും പ്രേക്ഷകന്‍ കൈ നീട്ടി തൊടുവാന്‍ ശ്രമിക്കും, അത് കൊട്ടകയില്‍ തന്‍റെ സീറ്റിനു മുന്‍പില്‍ ഇരിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടാകും".





ഇനിയും നിങ്ങള്‍ പറയൂ, ഏതാണ് സമാനതകള്‍ ഇല്ലാത്ത ദുരന്തം എന്ന്. നൂറുവര്‍ഷം മുന്‍പ് മഞ്ഞു മലയില്‍ ഇടിച്ചു ടൈറ്റാനിക് മുങ്ങിത്താണതോ പ്രേക്ഷകന്‍റെ കയ്യിനെ പേടിച്ചു മുഖത്തിനു താഴെ വെട്ടിമാറ്റിയതോ?

കുറിപ്പ്:
രക്ഷപെട്ട 709 പേരുടെ കൂടെ രണ്ടു നായകളും ഉണ്ടായിരുന്നു എന്നത് അറിയുക.

സാധാരണ കപ്പല്‍ യാത്രയില്‍ പൂച്ചയെ കൊണ്ടുപോകുന്നത് ഭാഗ്യമാണ് എന്ന് കരുതാറുണ്ട്‌,കൂടെ വല്ല എലിയുമുണ്ടെങ്കില്‍ അതിനെയും പിടിക്കും.പക്ഷെ ടൈറ്റാനിക് ല്‍ ഒരു പൂച്ച പോലും ഉണ്ടായിരിന്നില്ല.


ഏതു പുതിയ കപ്പല്‍ നീറ്റിലിറക്കിയാലും , അതിന്‍റെ അമരത്ത് "ഷാംപേന്‍" പൊട്ടിച്ചു ആഘോഷിക്കുക
എന്നൊരു പാരമ്പര്യ ചടങ്ങുണ്ട്.എന്നാല്‍ ടൈറ്റാനിക്കിന്‍റെ കാര്യത്തില്‍ അത് നടന്നില്ല.

മധുവിധു ആഘോഷിക്കുന്ന 13 ജോഡികള്‍‍ ടൈറ്റാനിക്കില്‍ ഉണ്ടായിരുന്നു.

അന്നുവരെ നിര്‍മ്മിച്ചതിലേക്കും ഏറ്റവും ഉച്ചത്തില്‍ മുഴങ്ങുന്ന "വിസില്‍" ഉണ്ടായിരിന്നിട്ടു പോലും,മൂന്നില്‍ ഒരാളെ മാത്രം ആണ് രക്ഷപെടുത്തുവാന്‍ സാധിച്ചത്.വിസിലിന്‍റെ ശബ്ദം 17.5  കിലോമീറ്റര്‍ അകലെ വരെ കേള്‍ക്കാമായിരുന്നു.

No comments: