ചെങ്ങന്നൂരിൽ നിന്നും ചെങ്ങന്നൂർ വരെ (ഇത്തിരി
ചെറിയ വല്യ വടക്കേ ഇന്ത്യൻ യാത്ര)
വഴി നെടുമ്പാശ്ശേരി, ദില്ലി, അമൃത്‌സർ, ചണ്ഡീഗഡ്, ഷിംല, കുളു, മണാലി, ദില്ലി, നെടുമ്പാശ്ശേരി
മാതൃഭൂമിയുടെ കഴുത്തിലൂടെ കയ്യിട്ട് പതുക്കെ മാറോടു അണച്ച്
ചേർത്ത് വരിഞ്ഞു മുറുക്കി ഒരു ആലിംഗനം, ഒരു ചുടു ചുംബനം.
നിലം തൊട്ട ബീമാനത്തിൽ നിന്നും ടെർമിനൽ 3 എന്ന അന്താരാഷ്ട്ര ടെർമിനലിലേക്ക് പോകും വഴിയാണ്
വലുപ്പം കൊണ്ട് ഭീമാകാരമായ ദില്ലി ബീമാനനിലയത്തിന്റെ ആദ്യ കാഴ്ച്ച. എയ്റോബ്രിഡ്ജുകൾ
എണ്ണിയിട്ടു എണ്ണിയിട്ടും തീരുന്നില്ല. ഓരോ എയ്റോബ്രിഡ്ജിനോടും ചേർത്തിട്ടിരിക്കുന്ന
വിവിധ ബീമാനങ്ങൾ. ഇതിനിടയ്ക്ക് ഒരു വശത്ത് 3-4 ബീമാനങ്ങൾ
UN എന്നെഴുതി ചിഹ്നം പതിപ്പിച്ചു ഇട്ടിരിക്കുന്നു. പിന്നെ ചിലയിടത്ത്
കൂറ്റൻ ചരക്കു ബീമാനങ്ങൾ.
ടെർമിനലിൽ ചെന്നു.നടപടി ക്രമങ്ങൾ പൂർത്തിയാക്കി
(അധികം ഒന്നും ഇല്ലായിരുന്നു, ബോര്ഡിങ്
പാസിൽ ഒരു സീൽ അടിക്കുന്നു, അത്ര
തന്നെ) നേരെ ലഗേജിനായി നീങ്ങി. അങ്ങനെ പോകുമ്പോഴാണ് "DEPORTATION ROOM " എന്ന ബോർഡും
തൂക്കി രണ്ടുപേർ വാതുക്കൽ ഇരിക്കുന്ന റൂം കാണുന്നത്. ഒരു പ്രവാസികൂടെയായ എന്നിൽ അതൊരു
അത്ഭുതം ആയി.അന്യ രാജ്യത്ത് പ്രവാസിയായി ചെന്നിറങ്ങുമ്പോൾ ഒത്തിരി കേട്ട് മസ്തകത്തിൽ
ആദ്യം പതിയുന്ന രണ്ടു വാക്കുകളിൽ ഒന്നാണ് ഡിപ്പോർട്ടേഷൻ, മറ്റൊന്ന് എക്സപ്പാറ്റ്. അതുകൊണ്ടാണ്, സ്വന്തം രാജ്യത്തെ ബീമാനനിലയത്തിൽ ഇങ്ങനൊരു റൂം കണ്ടപ്പോൾ ഒരു അമ്പരപ്പ് ഉണ്ടായത്. പിന്നീട് തിരക്കിയറിഞ്ഞു, ദിവസവും എങ്ങനെ പോയാലും 5-10 പേരെ ഡീപോർട്ട് ചെയ്യാറുണ്ടെന്ന്. മിക്കതും ബീമാനമിറങ്ങി
ഉടനെ തന്നെ. ചില രാജ്യങ്ങളിൽ നിന്ന് വരുന്നവർ സാംക്രമിക രോഗവാഹകർ എന്ന് തിരിച്ചറിയുന്നതാണ്
മിക്കതിന്റെയും കാരണം.
അവിടെനിന്നും അമൃത്സറിലേക്കുള്ള ബീമാനം കാലത്ത്
05:00 നാണ്.ലഗേജ്ജ് എടുത്ത് ഉന്തുവണ്ടിയിലാക്കി
തള്ളി ട്രാൻസിറ്റ് ഗേറ്റ് കയറി ഇറങ്ങി ലിഫ്റ്റ് കയറി ഇംഗ്ലീഷ് അക്ഷരമാലയിലെ മുഴുവൻ അക്ഷരങ്ങളുടെയും
പേരിൽ തയ്യാറാക്കിയിരിക്കുന്നതിലെ എയർ ഇന്ത്യ കൗണ്ടറിന്റെ ചുറ്റുവട്ടത്തുള്ള വെങ്കലത്തിൽ
പൂർണ്ണകായക രൂപത്തിൽ നിർമ്മിച്ച തലയെടുപ്പുള്ള രണ്ടാനകളുടെ ചുറ്റും, കിടക്കുവാനുള്ള
സ്ഥലം പിടിച്ചു കൗണ്ടർ തുറക്കുന്ന മൂന്നുമണിവരെ ഫ്രീ വൈ-ഫൈ എടുത്തുകളിച്ചും പിന്നെ
ചരിഞ്ഞും മറിഞ്ഞും നിവർന്നു ഇരുന്നും കിടന്നും കുറച്ചു സെൽഫികളും എടുത്ത്, അരമണിക്കൂർ ഒന്ന് മയങ്ങിയും സമയം പോക്കി.
മണി മൂന്ന് മൂന്നേകാലായി.... എയർ ഇന്ത്യ എങ്ങോട്ടെല്ലാം
പറക്കുന്നുവോ അങ്ങോട്ടേക്കെല്ലാം പൊതുവായി 7-8 കൌണ്ടർ തുറന്നിരിക്കുകയാണ്.ആള്
മാറുന്നതിനനുസരിച്ചു ഏതിൽ വേണമെങ്കിലും പോയി നമുക്ക് ബോര്ഡിങ് എടുക്കാം; അതിപ്പോൾ
ഡൊമസ്റ്റിക് ആകാം ഇന്റർനാഷണൽ ആകാം.അവിടെ ഒരൽപം കടുത്ത ചെക്കിങ് തന്നെയായിരുന്നു.
ആളാം പ്രതി ഓരോരുത്തവരുടെയും തിരിച്ചറിയൽ രേഖകൾ ചോദിച്ചു വാങ്ങി പരിശോധിച്ചു.അവിടെ നിന്നും ദില്ലി അന്താരാഷ്ട്ര ബീമാനനിലയത്തിന്റെ
വിസ്മയത്തിലൂടെ ഞങ്ങളുടെ ഗേറ്റിലേക്ക് പോയി.
കൃത്യം അഞ്ചിന് തന്നെ ബീമാനം പറന്നുയർന്നു. കാലത്ത്
(09.09.2016)
06:15 നു അമൃത്സർ ബീമാന നിലയത്തിൽ ഇറങ്ങി.
ബീമാനം റൺവേയിൽ നിലം തൊട്ടുടനെ നമ്മുടെ അമൃത്സറിലെ
മുഴുദിവസത്തെ സാരഥിയെ മൊബൈലിൽ വിളിച്ചു. ആദ്യ വിളിക്കു എടുത്തില്ല. വീണ്ടും വിളിച്ചു. അറിയാവുന്ന മുറി
ഹിന്ദിയിൽ ചിലതൊക്കെ ചോദിച്ചു :)
എല്ലാത്തിനും ഹാജി, ഹാജി എന്ന്
മറുപടി.
ഞാൻ ഹാജിയല്ല ,ജോണാണ്
ജോണാണ് എന്ന് പറയുമ്പോൾ വീണ്ടും പറയുന്നു ഹാജി ഹാജി എന്ന്.
ഞാനെപ്പോഴാണ് ഹാജിയായത് എന്നറിയാതെ ചിന്തിച്ചു വട്ടംകറങ്ങിയ ഞാൻ ബീമാനത്തിലെ
ബെൽറ്റൂരാതെ ഇരുന്നു കറങ്ങിയതിനാൽ താഴെ വീണില്ല എന്ന് പറഞ്ഞാൽ മതിയല്ലോ.
പിന്നാണ് പുടികിട്ടിയതു ഹാൻ ജി, ഹാൻ ജി എന്നാണു കക്ഷി പറഞ്ഞതെന്ന്.
ഒരു ചെറിയ ബീമാനത്താവളം.റൺവേയോട് ചേർന്ന് അവിടെയും
ഇവിടെയും കോൺക്രീറ്റിൽ കൂടാരങ്ങൾ. എന്തെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല.
10-15 മിനിറ്റിന്റെ കാത്തിരിപ്പിന് ശേഷം പുറത്തേക്ക്.
അങ്ങനെ ഇറങ്ങി ചെല്ലുമ്പോൾ നമ്മുടെ സാരഥി അപ്പോൾ കിട്ടിയ വെള്ള പേപ്പറിൽ നമ്മുടെ പേരും
ഒക്കെ എഴുതി ഇരുകൈയിലും ചേർത്തുപിടിച്ചു ഉയർത്തി അങ്ങനെ നിൽക്കുന്നു.
തലേകെട്ടില്ലാതെ അവിടെ നിന്ന് പുറത്തിറങ്ങിയ അപൂർവ്വം
ചിലരിൽ ഞങ്ങളെ തലയാട്ടലിലൂടെയും പിന്നെ കൈ പൊക്കി കാണിച്ചതിലൂടെയും കക്ഷിക്കു പുടികിട്ടി.
12 സീറ്റർ A/C ടെമ്പോ ട്രാവലർ ആണ് നമ്മുടെ യാത്രയ്ക്ക് തരുന്നത്
എന്നായിരുന്നു ഇമെയിൽ വഴിയുള്ള കരാറ്. ഞങ്ങൾക്കായി ഒരുക്കി വന്നതും അത് തന്നെ.
തനി പഞ്ചാബി. തലക്കെട്ടില്ല. മുരടൻ എന്ന് പറഞ്ഞാൽ
അത് അധികം ആകുമോ എന്നറിയില്ല.എന്തിനെയും കൂസാത്ത ഒരു ഭാവം.ഞങ്ങളോട് മാന്യ പെരുമാറ്റം
ആയിരുന്നു. ആ തന്റെടവും ടോൾ ഗേറ്റിലെ ആളോടും ഉള്ള തട്ടിക്കയറ്റവും എനിക്ക് വല്ലാതങ്ങ് സുഖിച്ചു പോയി. കയറിയപ്പോഴേ
വർത്തമാനം തുടങ്ങി. ഒരൽപം കഴിഞ്ഞപ്പോൾ നമ്മുടെ കയ്യിൽ സ്റ്റോക്കുള്ള ഹിന്ദികൊണ്ട് മേയിക്കുവാൻ
പറ്റില്ല എന്ന് മനസ്സിലായി പതുക്കെ നൈസായി ഞാനങ്ങു സ്ക്കൂട്ടായി.
പിന്നെ രംഗം കയ്യടക്കി ഞങ്ങളുടെ സഹയാത്രികരായിരുന്ന
കുടുംബം ഭാര്യയും ഭർത്താവും പരസ്പ്പരം മത്സരിച്ചു കക്ഷിയോട് പഞ്ചാബി ചേർന്ന ഹിന്ദിയിൽ
ചുക്കളോത്തിയടി തുടങ്ങി. പ്രീഡിഗ്രിയോടെ ഹിന്ദിയോട് വിടപറഞ്ഞു, ആംഗലേയ-തമിഴ്മ-ലയാള ഭാഷകളിലൂടെ സ്വസ്ഥമായി
ജീവിതം മുമ്പോട്ടു കൊണ്ട് പോകുമ്പോഴും ഒരാശ്വാസം ഉണ്ടായിരുന്നു. ഹിന്ദി ആരേലും
പറയുന്നത് കേട്ടാൽ മുക്കാലും മനസ്സിലാകും എന്നത്. എന്നാൽ നമ്മുടെ ദിവസ സാരഥിയുടെ സംസാരം കേട്ടപ്പോൾ
ആ ആത്മവിശ്വാസവും പോയിക്കിട്ടി.
ടെമ്പോ ട്രാവലർ മുമ്പോട്ടു എടുത്തതും വാഗാ ബോർഡറിൽ
പോകുന്ന കാര്യം പറഞ്ഞിട്ട് കക്ഷി പാസ്‌പോർട്ടിന്റെ കാര്യം പറയുന്നു. അറ്റവും മുറിയും
മനസ്സിലായ ഞാൻ അതോടെ ധിം. കാരണം ഞങ്ങൾ പാസ്സ്‌പോർട്ട് എടുത്തിട്ടില്ലായിരുന്നു. പക്ഷെ
കൂടെയുള്ള കുടുംബം നാട്ടിലെ മറ്റു തിരിച്ചറിയൽ രേഖകൾ ഒന്നും കയ്യിൽ ഇല്ലാത്തതിനാൽ പാസ്സ്‌പോർട്ട്
എടുത്തിരുന്നു. അങ്ങനെ വാഗാ ബോർഡർ ഒരു വഴിക്കായി എന്ന് ചിന്തിച്ചിരുന്നപ്പോൾ കക്ഷി
വീണ്ടും എന്നതൊക്കെയോ പറയുന്നു. അപ്പോഴാണ് കാര്യം മൊത്തം മനസ്സിലായത്.
ഞങ്ങൾ ഏതു രാജ്യക്കാർ എന്ന് കക്ഷിക്ക് ആകെ സംശയം.
അന്യദേശക്കാർ ആണെങ്കിൽ വാഗാ ബോർഡറിൽ മനോഹരമായ ഒരാചാരം ഉണ്ട് എന്നാണു അദ്ദേഹം പറഞ്ഞത്.
നമ്മൾ വരിയൊന്നും നിൽക്കണ്ട. വാഹനത്തിൽ നേരെ ഗേറ്റിനു 100 വാര
അടുത്തുവരെ ചെല്ലാം. ശേഷം VIP പവിലിനിൽ പോയിരുന്നു കസർത്തുകൾ മുഴുവൻ സ്വസ്ഥമായി
കാണാം.
ഇന്ത്യൻ പാസ്സ്‌പോർട്ട് കയ്യിൽ ഇരിക്കുന്ന ഭാരതീയനായ
ഞാൻ പൊരി വെയിലത്ത് കിലോമീറ്റർ വരി നിന്ന് ഇടിച്ചു വാരി ഓടി പിടിച്ചു മെച്ചപ്പെട്ട
സീറ്റുപിടിച്ചു പാതി ചന്തി താങ്ങിയിരുന്നു വേണമെങ്കിൽ കണ്ടു പൊക്കോളണം.
വണ്ടിയിലിരുന്നു അന്നത്തെ ദിവസത്തെ കാര്യങ്ങൾ
തീരുമാനം ആയി. ഞങ്ങൾ തങ്ങുന്ന ഹോട്ടൽ ഗോൾഡൻ ടെമ്പിളിന് അടുത്താണ്, അവിടം
കണ്ടു ഒരു 12 ആകുമ്പോഴേക്കും
ശ്രീ ദുർഗെയ്ന് ടെംപിൾ കണ്ടു നേരെ വാഗാ ബോർഡറിൽ പോകാം എന്ന്. വണ്ടി ഓടുന്നിടയിൽ നമ്മുടെ
ക്രിക്കറ്റർ സിദ്ധുവിന്റെ വീട് എന്നൊക്കെ പറഞ്ഞു ഒന്ന് കാട്ടി തന്നു ഞങ്ങളുടെ സാരഥി.
പിന്നെ അമൃത്സർ കണ്ടിട്ട് ഒരു നഗരത്തിന്റെ ഗുമ്മില്ല.
ഒരൽപം വലിയൊരു ഗ്രാമം എന്ന് വേണമെങ്കിൽ പറയാം. പൊട്ടിപ്പൊളിഞ്ഞു വീഴാറായ കുറെയേറെ പഴഞ്ചൻ
കെട്ടിടങ്ങൾ. ബീമാനനിലയത്തിൽ നിന്നും പോകും വഴിയെല്ലാം ഗോതമ്പ് പാടങ്ങൾ ഉൾപ്പെട്ട കൃഷിസ്ഥലങ്ങൾ
നിറയെ. സ്വാതന്ത്ര്യം കിട്ടിയ കാലത്തെ തനിയൊരു അതിർത്തി ഗ്രാമം. ഇന്നും രക്തം കിനിയുന്ന, വിഭജന
കാലം തീർത്ത ഉണങ്ങാത്ത മുറിവുകളും, അതിനു ശേഷം ഉടലെടുത്ത പുതു തലമുറയ്ക്ക്
അത്ര പരിചിതമല്ലാത്ത രക്തരൂക്ഷിതമായ ഖാലിസ്ഥാന്
പ്രസ്ഥാന വിഘടനരാഷ്ട്രവാദവും അവയെ ചുറ്റിപറ്റി നടന്ന പല തീവ്രവാദ സ്വഭാവമുള്ള നടപടികളും
മൂലം നിരോധനാജ്ഞകളാൽ ദശകങ്ങൾ അടിച്ചമർത്തപെട്ടുവെച്ചിരുന്ന ജീവിതങ്ങൾ സാധാരണ നിലയിൽ
ആയിട്ട് വെറും 15
വർഷക്കാലം
മാത്രമായൊരു പ്രദേശത്ത് നിന്ന് കൂടുതൽ എന്ത് പ്രതീക്ഷിക്കണം?
ഞങ്ങൾ ഒരു 10-12 കിലോമീറ്റർ
ഓടി. ഇതിനിടയ്ക്ക് കക്ഷി പറയുന്നു, ഞാൻ നിങ്ങളെ ഇവിടെ ഇറക്കാം ആ കാണുന്ന
വണ്ടിയിൽ കയറി വേണം ഹോട്ടലിലേക്ക് പോകാൻ, അങ്ങോട്ടേക്ക് വാഹനങ്ങൾ അനുവദിക്കില്ല
എന്ന്. 12 മണിക്ക്
ഇവിടെ തന്നെ വരുക. നമുക്ക് അടുത്ത ലക്ഷ്യത്തിലേക്കു പോകാം എന്ന്.
കക്ഷി തലയാട്ടി രണ്ടു വണ്ടികൾ വിളിച്ചു.
ആദ്യ അത്ഭുതം അവിടെ തുടങ്ങി. സൈക്കിൾ റിക്ഷയുടെ
ഒരു ആധുനിക രൂപം പിന്നെ കണ്ടാൽ നമ്മുടെ ഓട്ടോ അഴിച്ചു പണിഞ്ഞ ഒരെണ്ണം.ഇതാണ് ഇ-റിക്ഷാ. ഓടിക്കുവാൻ ലൈസൻസ് വേണ്ട, വണ്ടിക്കു റജിസ്‌ട്രേഷനും വേണ്ട, ഒരെണ്ണം
എങ്ങനെയും തട്ടിക്കൂട്ടുക. പിന്നെ ഓടിക്കുക. കിട്ടുന്നത് വാങ്ങി പോക്കറ്റിലിടുക. പുകയില്ല
മലിനീകരണം ഇല്ല. ഒരിക്കൽ ചാർജ്ജ് ചെയ്‌താൽ
28-30 കിലോമീറ്റർ
സുഖമായി പോകും.
ഞങ്ങൾ ഇരു കുടുംബവും ഇരു റിക്ഷകളിൽ കയറി ആ ചരിത്ര
യാത്ര ആരംഭിച്ചു. യാത്രയുടെ തുടക്കം, ആകെ ആശ്വദിച്ചു ആ യാത്ര. ഗള്ളികൾക്കുള്ളിലൂടെ
കുടുങ്ങി കുടുങ്ങി ആടി ഉലഞ്ഞു തുറന്ന വിശാലമായ കാഴ്ച്ചകളിലൂടെ നേരെ ഹോട്ടലിലേക്ക്.
ഏകദേശം 1.5-2 കിലോമീറ്റർ.
ഒരു വണ്ടിക്കു 100 രൂപ
വീതം വാങ്ങി ഞങ്ങളെ ഹോട്ടലിലാക്കി തിരികെ പോകേണ്ടപ്പോൾ വിളിച്ചാൽ മതിയെന്നും പറഞ്ഞു
മൊബൈൽ നമ്പറും വാങ്ങി അവർ പോയി.
ഹോട്ടൽ കണ്ടപ്പോൾ ആകെ ഒരു സന്തോഷം. മറ്റൊന്നുമല്ല.
വിശാലമായ ലോകത്തിനായി തുറന്നിട്ടിരിക്കുന്ന സുവർണ്ണ ക്ഷേത്രത്തിന്റെ നാല് വശങ്ങളിലെ
പ്രവേശനകവാടങ്ങളിലെ ഒന്ന് ഞങ്ങൾ തങ്ങുന്ന ഹോട്ടലിൽ നിന്നും വെറും 50 വാര മാത്രം ദൂരെ
എന്നതാണ് ആ സന്തോഷത്തിന്റെ കാരണം.
മുൻകൂർ ബുക്ക് ചെയ്തിരുന്നതിനാൽ കൂടുതൽ ഫോര്മാലിറ്റി
ഒന്നും വേണ്ടി വന്നില്ല, ഫാറം പൂരിപ്പിച്ചു കൊടുത്തു. 09:00 നു
ഇറങ്ങി സുവർണ്ണ ക്ഷേത്രം കാണാം എന്ന് തീരുമാനിച്ചു ഉറപ്പിച്ചു അവരവരുടെ റൂമിലേക്ക്
07:45 നു
കയറി.
എല്ലാവരും ഒന്ന് ഫ്രഷ് ആയി.
ഞങ്ങളുടെ യാത്രയിലെ ആദ്യ ലൊക്കേഷൻ. അത് ഒരു ആരാധനാലയത്തിൽ
നിന്നും തുടങ്ങുന്നതിൽ അതിസന്തോഷം.
സഞ്ചാരിയുടെ മനസ്സിൽ നിന്ന് ഭക്തിയുടെ ഒരു അന്തരീക്ഷത്തിലേക്ക്.
കാണുവാൻ പോകുന്നത് ഓർമ്മ വെച്ച കാലം മുതൽ പുസ്തകത്താളുകളിലൂടെയും അതിനുപരി ദിവസേനെ
പത്രത്താളുകളുടെ മുൻപേജിൽ വര്ഷങ്ങളോളം സ്ഥിരം പംക്തി പോലെ ചിലപ്പോൾ എട്ടുകോളം തലക്കെട്ടോടെയും
മറ്റു ചിലപ്പോൾ ചിത്രങ്ങളും വാർത്തകളുമായി ചിരപരിചിതമായ "സുവർണ്ണ ക്ഷേത്രം".
തലേക്കെട്ടുള്ള ആണുങ്ങൾ വരുന്നത് പഞ്ചാബിൽ നിന്നെന്നും അവരെ സർദാർ എന്നാണു വിളിക്കുന്നത്
അവരുടെ സ്ത്രീകളെ സർദാരിണിമാരെന്ന് പറയും, സർദാർമാർ പോകുന്നിടത്തെല്ലാം വാളുമായി
ആണ് പോകുന്നത്,
അവർ
വല്യ വീരന്മാർ ആണ് എന്നെല്ലാം ആണ് ഇവരെക്കുറിച്ചു കുഞ്ഞു നാളിലെ എനിക്ക് കിട്ടിയ ധാരണ.
പോകെ പോകെ മനസ്സിലായി അവർ കൊണ്ടുനടക്കുന്നതിനെ വാൾ എന്നല്ല പറയേണ്ടത് കൃപാൺ എന്ന്.
ഒരു സിഖ് മത വിശ്വാസി, വിശ്വാസത്തിന്റെ
ഭാഗമായി എപ്പോഴും ധരിക്കേണ്ട "5 കെ" കളിൽ പെട്ട ഒരു കെയാണ്
കൃപാൺ. മറ്റു കെ-കൾ.
കേശ് : മുറിക്കാത്ത മുടി
കംഗ: മുടി ഒതുക്കാനുള്ള മരംകൊണ്ടുള്ള ബ്രഷ്
കരാ: ലോഹം കൊണ്ടുള്ള വള
കചെറ: പരുത്തികൊണ്ടുള്ള ഒരുതരം അടിവസ്ത്രം
കൃപാൺ: ചെറിയ വാള്
(“5 കെ"
യുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് കടപ്പാട്:മലയാളം വിക്കിപീഡിയ)
"ഗോൾഡൻ
ടെംമ്പിൾ" എന്നാണു ലോകപ്രശസ്തമായ ആംഗലേയ പേര്. പക്ഷെ യഥാര്തഥ പേര് "ശ്രി
ഹർമന്ദർ സാഹിബ്" (ദൈവഭവനം) എന്ന് നിങ്ങളിൽ എത്ര പേർക്ക് അറിയാം? "ശ്രീ
ദർബാർ സാഹിബ്" എന്ന്
മറ്റൊരു പേരും ഉപയോഗിക്കാറുണ്ട്.
നിങ്ങൾ ഏതു മത വിശ്വാസി ആകട്ടെ, എന്തിനു
ജാതിമതവർഗ്ഗവർണ്ണലിംഗ വ്യത്യാസമില്ലാതെ നാനാജാതി മതസ്ഥർക്ക് ഒരുപോലെ സന്ദര്ശിക്കാവുന്ന
വളരെ വിശാലമായ ആശയത്തിൽ ആണ് സുവർണ്ണ ക്ഷേത്രാധികാരികൾ ഗുരുദ്ധ്വാര പൊതുവിനായി തുറന്നിട്ടിരിക്കുന്നത്.
പാദരക്ഷകൾ സൂക്ഷിക്കാൻ ഏൽപ്പിച്ചു, തലമറയ്ക്കുവാനുള്ള
ഉറുമാൽ ധരിച്ചു ഞങ്ങൾ സുവർണ്ണ ക്ഷേത്രത്തിലേക്ക്.
ശരീരശുദ്ധി വരുത്തുന്നതിന്റെ ഭാഗമായി വഴിക്കു കുറുകെ പാദം മാത്രം മുങ്ങുവാൻ തക്കവണ്ണം
ക്രമീകരിച്ചിരിക്കുന്ന വെള്ളത്തിൽ പാദങ്ങൾ മുക്കി കഴുകി ഞങ്ങൾ ആ പവിത്രമായ ദൈവാലയാങ്കണത്തിലേക്ക്.
സുവർണ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് വിശാലമായ
ഒരു വളപ്പിലാണ്. കെട്ടിടസമുച്ചയത്താൽ ചുറ്റപ്പെട്ട
ആ വളപ്പിലെ അമൃത് സരോവര ജലാശയത്തിനു മദ്ധ്യേ ആണ് സുവർണ്ണ ക്ഷേത്രം സ്ഥാപിച്ചു സിഖ്
മതസ്ഥരുടെ വിശുദ്ധ ഗ്രന്ഥമായ ശ്രി ഗുരു ഗ്രന്ഥ
സാഹിബ് (ആദി ഗ്രന്ഥ) പ്രീതിഷ്ഠിച്ചിരിക്കുന്നതു.ഞങ്ങൾ ഗുരുദ്ധ്വാര വളപ്പിൽ കയറിയ വഴിയുടെ പ്രത്യേകതയാൽ
ആദ്യം നേരെ ചെന്നെത്തിയത് "അകാൽ തക്" നു മുമ്പിലാണ്.
സിഖ് വംശജരുടെ / മതസ്ഥരുടെ
/ വിശ്വാസികളുടെ / ജനതയുടെ ആത്മീയ ആസ്ഥാനമാണ് സുവർണ്ണ ക്ഷേത്രമെങ്കിൽ ലൗകിക ആസ്ഥാനമാണ്
അകാൽ തക്. ഭരണസിരാകേന്ദ്രം.എല്ലാ വ്യവഹാരങ്ങളുടെയും തീർപ്പുകേന്ദ്രം. ഇന്ത്യയിൽ ആകെ അഞ്ചു "തക്" ഉള്ളതിന്റെ
മുഖ്യകേന്ദ്രം കൂടിയാണിത്. സിഖ് സമുദായത്തിന്റെ തലവന്റെ ആസ്ഥാനവും.
എല്ലാ ദിവസവും കാലത്ത് വിശുദ്ധ ഗ്രന്ഥം സുവർണ്ണ
ക്ഷേത്രത്തിൽ കൊണ്ടുപോയി രാത്രി ഒൻപതു മണിക്ക് തിരികെ അകാൽ തക് ല് എത്തിക്കും. ഞങ്ങൾ ആദ്യം പോയത് അകാൽ തക് ലേക്കാണ്.സുവർണ്ണക്ഷേത്രത്തിനു
നേരെ ഒരൽപം ഉയർന്ന പ്രദേശത്താണ് അകാൽ തക്.അമൃത്‌സരോവർ നിർമ്മിക്കുവാൻ കുഴിയെടുത്തപ്പോൾ
ആ മണ്ണ് ഇട്ടു ഉയർന്ന പ്രദേശത്താണ് നിർമ്മിച്ചിരിക്കുന്നത്. നിശബ്ദരായി പരിപൂർണ്ണ അച്ചടക്കത്തോടെ ഞങ്ങൾ മുറിയിൽ
കയറി കണ്ടിറങ്ങി.ശേഷം അമൃത് സരോവറിന്റെ
പടിക്കെട്ടിനോട് ചേർന്ന് കുറച്ച് നേരം. ചിത്രങ്ങൾ ആരും എടുക്കുന്നത് കാണാത്തതിനാൽ
ഒരു ഭയം. എങ്കിലും ഞങ്ങൾ രണ്ടു കുടുംബനാഥന്മാരും കൂടെ കൂട്ടായി ഒരു തീരുമാനം എടുത്തു.
പടം പിടിക്കാം. ആരെങ്കിലും വിലക്കിയാൽ അപ്പോൾ അടച്ചുപൂട്ടി ഉള്ളിൽ വെയ്ക്കാം എന്ന്.
അമൃത് സരോവറിൽ നിറയെ
സ്വർണ്ണ വർണ്ണത്തിലെ മത്സ്യങ്ങൾ.അവയെയും എന്റെ കുടുംബത്തെയും സഹയാത്രികർ ആയ കുടുംബത്തെയും
ഫ്രെയിമിൽ ആക്കി കുറച്ചെറെ ചിത്രങ്ങൾ.അമൃത് സരോവറിനു ചുറ്റും
ഓരോ വശത്തായി കുന്തം പോലത്തെ അവരുടെ ഒരു പരമ്പരാഗത ആയുധം പിടിച്ചു മുട്ട് വരെയുള്ള
വസ്ത്രം ധരിച്ചു നീല തലപ്പാവോടെ സ്വയം സേവകർ സദാ ജാഗരൂകരായി
നിൽപ്പുണ്ട്.ആ പടിക്കെട്ടിൽ ഒന്നിരുന്നു കാലുകൾ വെള്ളത്തിൽ പൂഴ്ത്തി ആ മത്സ്യങ്ങൾ
ഒന്ന് പാദത്തിലൂടെ മുട്ടിയുരുമ്മി
പോകണം എന്നാഗ്രഹിക്കുന്ന എന്നെ പോലുള്ളവരുടെ മനസ്സറിഞ്ഞു അവർ വിശുദ്ധമായി കരുതുന്ന
സരോവറിന്റെ സംരക്ഷണത്തിനാണ് അങ്ങനെ അവർ അവിടെ നിൽക്കുന്നത്.
കാലത്ത് 09:30 ആയപ്പോഴേക്കും
വെയിലിനു കഠിന ചൂട്. ആ ചൂട് ഒന്നും ഒരു ചൂടല്ല, വരാനുള്ളത് അതിലും വലുതെന്നു അപ്പോഴറിഞ്ഞില്ല.പിന്നീട് നേരെ വരി നിന്ന് ഗുരുദ്ധ്വാരയിലേക്ക്
വിശുദ്ധ ഗ്രന്ഥം കണ്ടു വണങ്ങാനായി. അങ്ങനെ വരി നിന്നപ്പോൾ കാണുന്നു അവിടം മുതൽ ഫോട്ടോഗ്രാഫി
നിരോധിത മേഖലയെന്ന്. കയ്യിലിരുന്ന ക്യാമറ ബാഗിൽ ആക്കി.
വരി നിന്ന് 20-25 മിനിട്ടു കൊണ്ട് ഉള്ളിൽ പ്രവേശിച്ചു. തികച്ചും ഒരു നവ്യാനുഭവം.
ഒരു നിമിഷം. കണ്ണുകളടച്ച് സർവ്വജനതയ്ക്കുമായി പ്രാര്തഥന. അമൂല്യ രത്നങ്ങളാലും വിശിഷ്ട
ചമയങ്ങളാലും ഗുരുദ്ധ്വാരയുടെ ഉൾവശം മനോഹരമായി അലങ്കരിച്ചിരിക്കുന്നു. പുറത്തിറങ്ങി
വട്ടം ചുറ്റിവരുമ്പോൾ തീര്തഥജലം കിട്ടിയത് കൈകുമ്പിളിൽ വാങ്ങി ഒരിറക്ക്. പുറത്തിറങ്ങി അടുത്ത ഇടത്തേക്ക് പോകുമ്പോൾ
ചേർത്തുപിടിച്ചു നീട്ടിയ കൈകുമ്പിളിലേക്ക് നേര്ച്ച.
അമൃതസറിലേക്കു പോകുന്നു എന്നറിഞ്ഞപ്പോഴേ പലരും
പറഞ്ഞിരുന്നു സുവർണ്ണ ക്ഷേത്രത്തിലെ സൗജന്യ ഭക്ഷണം കഴിക്കണം എന്ന്. ഒരിക്കലും ആ ഒരനുഭവം
നഷ്ട്മാകരുതെന്ന്. അതനുസരിച്ചു ഭക്ഷണശാല എവിടെയെന്നു അന്വേഷിച്ചു ഗുരുദ്വാര ഒന്ന് വലം
വെച്ച്. അവസാനം രണ്ടു യുവ വിശ്വാസികൾ കൂടെ വന്നു ഇടം കാട്ടി തന്നു.
അന്ന് വരെ അറിയാത്ത ഒരനുഭവം. സ്വയം സേവകർ ഒരുക്കുന്ന
ഭക്ഷണം. നമ്മൾ കഴിക്കുന്ന പാത്രം കഴുകുന്നത് മുതൽ അടുക്കി ഭക്ഷണം ഒരുക്കി വിളമ്പുന്നതും, കഴിച്ചയിടം
വൃത്തിയാക്കുന്നതും എല്ലാം സ്വയം സേവകർ. യാതൊന്നും പ്രതിഫലം ആഗ്രഹിക്കാതെ തികച്ചും
സേവനം. ലോകത്തെ ഏറ്റവും വല്യ പൊതു സൗജന്യ ഭക്ഷണശാലയാണ് ഇത്. ദിവസവും ഏകദേശം 100000 ആളുകളാണ്
ഇടതടവില്ലാതെ സൗജന്യ ഭക്ഷണം കഴിക്കുന്നത്. ചമ്രം പടിഞ്ഞിരുന്നു വേണം ഭക്ഷണം കഴിക്കേണ്ടത്.
ഇരുകൈകളും ചേർത്ത് ഭിക്ഷയാചിക്കും പോലെ വേണം റൊട്ടിക്കായി
കൈനീട്ടുവാൻ. അങ്ങനെ വാങ്ങുന്ന ഭക്ഷണം പാഴാക്കുവാൻ ആർക്കെങ്കിലും തോന്നുമോ?
കാലത്തെ ഭക്ഷണം കഴിഞ്ഞു ഞങ്ങൾ പുറത്തേക്ക്.പല
കെട്ടിടങ്ങളിലെ മറ്റുള്ളിടങ്ങളിൽ ഞങ്ങൾ കയറിയില്ല. മ്യൂസിയം തുടങ്ങി മറ്റു പലതു കാണുവാൻ
ഉണ്ടായിരുന്നു.വീണ്ടും കുറെ ചിത്രങ്ങളുമായി കുറച്ചു നേരം കൂടെ. സുവർണ്ണ ക്ഷേത്രതത്തിന്റെ ആ വിശാല വളപ്പിലോ കെട്ടിടങ്ങളിലോ
ഒരിത്തിരി അഴുക്കോ പൊടിയോ ഇല്ലെന്നു പറഞ്ഞാൽ അതൊട്ടും അതിശയോക്തിയാകില്ല. സ്വയം സേവകർ
ആണ് എല്ലാം വൃത്തിയാക്കുന്നത്. അതൊരു നേർച്ചപോലെയാണ് അവർ കാണുന്നത്. അങ്ങനെ പോകും വഴിക്കു
കാണാം പലരും കുനിഞ്ഞിരുന്നു വഴിക്കുള്ള അഴുക്കുകൾ പെറുക്കി മാറ്റുന്നത്.
ശേഷം ഹോട്ടലിന്റെ ലോബിയിലേക്ക് 10:45 AM ആയപ്പോഴേക്കും.
അമൃത്സറിലെ അടുത്തയിടമായ ജാലിയൻവാലാ ബാഗിൽ പോകുന്ന
കാര്യം ഞങ്ങളുടെ ദിവസ സാരഥിയെ വിളിച്ച് ഓർമ്മിപ്പിച്ചു.അത് സുവർണ്ണ ക്ഷേത്രത്തിനു
അടുത്തെന്ന്. ഞങ്ങൾക്കറിയില്ല, കൊണ്ടുപോകണം എന്ന് ഞങ്ങൾ. അതും കമ്പനി ഏറ്റതിൽ
പെട്ടതെന്നു ഞങ്ങൾ. കാലത്ത് കൊണ്ട് വിട്ട ഇ-റിക്ഷക്കാരെ വിളിച്ചു. അതിൽ ഒരാള് ഇത്തിരി
വല്യ കോള് കിട്ടിയതുകൊണ്ട് മറ്റൊരാളെ ഏർപ്പാടാക്കി വിട്ടു. വീണ്ടും രണ്ടു ഇ-റിക്ഷയിൽ
കാലത്ത് വന്നിറങ്ങിയിടത്തേക്കു.
കുറച്ചു കാത്തിരുന്നു. ദിവസ സാരഥി ടെമ്പോ ട്രാവലറുമായി
എത്തി. വണ്ടി മുമ്പോട്ടു ഇത്തിരി പോയപ്പോൾ ജാലിയൻവാലാബാഗ് ഓർമ്മിപ്പിച്ചു. കക്ഷി ഓർത്തു
ഞങ്ങൾ ഗോൾഡൻ ടെമ്പിളിൽ നിന്നും അവിടെ പോയി ആണ് വന്നത് എന്ന്. ഞങ്ങൾക്ക് പോയേ പറ്റൂ
എന്ന് കട്ടായം പറഞ്ഞു. വണ്ടി തിരികെ വിട്ടു. ഒരിടത്ത് കൊണ്ടിറക്കി. കക്ഷി ഞങ്ങളോടൊപ്പം
വഴികാട്ടി വന്നു. ശരിയാണ് സുവർണ്ണ ക്ഷേത്രത്തിന്റെ ഒരതിര് ആണ് ബാഗ്. ഇത്രയും അടുത്തെന്ന്
അറിഞ്ഞിരുന്നുവെങ്കിൽ തീർച്ചയായും നേരെ അങ്ങ് പോയെനേം.
ഞങ്ങൾ ജാവലിയൻവാലാബാഗിന്റെ ആ ഇടുങ്ങിയ കവാടത്തിൽ.
ഒരു നിമിഷം ഞാനും എന്റെ ചിന്തകളും, പഠിച്ച, വായിച്ചറിഞ്ഞ
ചരിത്രത്തിലൂടെ 94 വര്ഷം പുറകിലേക്ക് സഞ്ചരിച്ചു.പച്ച മനുഷ്യരെ
അതിക്രൂരമായി കശാപ്പു ചെയ്ത ആ ക്രൂരൻ ആ കവാടത്തിൽ ഇപ്പോഴും നിൽക്കുന്നതായി ഒരു തോന്നൽ.ആ ഇടുങ്ങിയ വഴി താണ്ടി വിശാലമായ ഒരു വളപ്പിലേക്ക്.
ആദ്യം കാണുന്നത് വലതു വശത്തായി സ്ഥാപിച്ചിരിക്കുന്ന ഒരു കെടാവിളക്ക്, മണ്മറഞ്ഞ
രക്തസാക്ഷികളുടെ ഓർമ്മയ്ക്കായി. (ഇന്ത്യയിലെ ഒട്ടു മിക്ക രക്തസാക്ഷി സ്മാരകങ്ങൾക്കും അടിത്തറയായത് രാജ്യത്തിന്റെ സ്വാതന്ത്യത്തിനായി ജീവൻ ഹോമിച്ച സാധാരണക്കാരും ഭടന്മാരും ആധുനിക ഭാരതത്തിനു സുരക്ഷാകവചം ആയ ഭടന്മാരും എങ്കിൽ ആ സ്മാരകങ്ങളിലെ കെടാവിളക്കുകൾക്കു ഊർജ്ജം പകരുന്നത് "ഇന്ത്യൻ ഓയിൽ"). വളപ്പിനു പുറത്ത് ചുറ്റോടു ചുറ്റും വർഷങ്ങൾ പഴക്കം തോന്നിക്കുന്ന രണ്ടും മൂന്നും നില
കെട്ടിടങ്ങൾ ഇടതിങ്ങി. അതിനിടയിൽ ചിലവ അധികം പഴക്കമില്ലാത്തവ.
ഉള്ളിലൂടെ നടന്നു നേരെ ചെല്ലുന്നതു ജാലിയൻവാലാബാഗ് കൂട്ടകുരുതിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ സ്മാരകമായി നിർമ്മിച്ചിരിക്കുന്ന കൽസ്‌തൂപത്തിനു
മുമ്പിലേക്ക്.
രക്തസാക്ഷികൾക്കായി
ഒരു സ്മാരകം.
ഫോട്ടോഷൂട്ട്.
പിന്നീടാണ് ഞങ്ങൾ അങ്ങോട്ടേക്ക് നടന്നത്.
ഇന്നും
മാറിൽ തറച്ച വെടിയുണ്ടകളുമായി ചരിത്രമായി നിലകൊള്ളുന്ന ആ കെട്ടിടം കാണുവാൻ. കൂട്ടത്തിൽ
രക്തസാക്ഷികളുടെ കിണറും.
ജാലിയൻവാലാ ബാഗ്
ഒരു കിണർ. രക്തസാക്ഷികളുടെ കിണർ.
ഒരു കിണർ. രക്തസാക്ഷികളുടെ കിണർ.
1919 ഏപ്രിൽ 13. അന്നവർ
വളരെ സന്തോഷത്തിലായിരുന്നു. കാരണം ആണ്ടുതോറും നടത്താറുള്ള ബൈശാഖി ഉത്സവം ആയിരുന്നു
അന്ന്. സ്വാതന്ത്ര്യ സമരം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയവും. അന്ന് ബൈശാഖി
ആഘോഷത്തിൽ പങ്കെടുക്കുവാൻ വന്നവരോടൊപ്പം നിരായുധരായ കുറച്ചേറെ സ്വാതന്ത്ര്യ സമര
യോദ്ധാക്കളും ഉണ്ടായിരുന്നു.അവർ ആഘോഷത്തിനായി തിരഞ്ഞെടുത്തത് അമൃത്സർ നഗരത്തിന്റെ
ഹൃദയ ഭാഗത്തായി സുവർണ്ണ ക്ഷേത്രത്തിനടുത്ത് ഇടതിങ്ങി കെട്ടിടങ്ങളാൽ ചുറ്റപ്പെട്ട
ഇടുങ്ങിയ വഴിയിലൂടെ മാത്രം പ്രവേശിക്കാവുന്ന ഒരൽപം വിസ്തൃതമായ
"ജാലിയൻവാലാ" ബാഗിൽ.അവർ ആഘോഷം തുടങ്ങി.വൈകുന്നേരം നാലരയോടെ ജനറൽ
"ഡയർ" തന്റെ ചൊൽപ്പടിക്ക് നിൽക്കുന്ന ഗൂർഖാ റെജിമെൻറ്റിലെ 90
പടയാളികളെയും കൂട്ടി ചെന്ന് നിരായുധരായ ആ പാവം ജങ്ങൾക്കു നേരെ യാതൊരു പ്രകോപനവും
ഇല്ലാതെ നിറയൊഴിച്ചു.വെടിയേറ്റവരും മുറിവേറ്റവരും പ്രാണരക്ഷാര്‍ത്ഥം ആ
കിണറിലേക്ക് എടുത്ത് ചാടി. അന്നത്തെ ആ വെടിവെയ്പ്പിൽ ഔദ്യോഗിക കണക്കനുസരിച്ചു 350
പേരും അനൗദ്യോഗിക കണക്കിൽ 1000 പേരും രക്തസാക്ഷികൾ ആയി.
ആ കിണറിൽ നിന്നുമാത്രം പുറത്തെടുത്തത് 120
ഓളം മൃതശരീരങ്ങൾ ആണ്.
ഞാൻ നിശബ്ദനായി കുറച്ചു നേരം ആ കിണറിലേക്ക് ഒന്ന് നോക്കി
നിന്ന്.ഒന്ന് കാതോർത്താൽ ഇപ്പോഴും നമുക്ക് കേൾക്കാം, നിസ്സഹായരായി
ജീവൻ നിലനിറുത്തുവാൻ സഹായത്തിനായി നിലവിളി കൂട്ടി പിടഞ്ഞു പിടഞ്ഞു മരിച്ച
നൂറുകണക്കിന് പേരുടെ വിലാപം.
ആ പ്രദേശത്തിനു ഇന്നുമുണ്ട് ആ ചുടു ചോരയുടെ ഗന്ധം.നാമറിയാതെ ഒരിറ്റു കണ്ണീർ ആ മണ്ണിൽ വീണില്ലെങ്കിൽ നാമെങ്ങനെ ഇന്ത്യക്കാരൻ
എന്നഭിമാനിക്കും.
പണ്ട് പാഠപുസ്തകത്തിൽ പഠിച്ച ആ ദുരന്തം കൺമുമ്പിൽ അങ്ങനെ
തെളിയുന്നു.
അതെ പുസ്തകത്താളുകളിലൂടെ നാം പഠിച്ച ഇന്ത്യയല്ല യഥാര്തഥ
ഇന്ത്യ.അറിഞ്ഞതും കേട്ടതും കോറിയിട്ടതുമല്ലാത്ത എത്രയോ എത്രയോ ആയിരം അനുഭവങ്ങൾ
ചരിത്രം രേഖപ്പെടുത്താതെ വിട്ടുകാണും. ഇന്ന് ഞാനൊരു വിനോദ സഞ്ചാരിയുടെ മനസ്സോടെ
സ്വാതന്ത്ര്യത്തിനായി ജീവൻ വെടിഞ്ഞവരുടെ സ്മരണയ്ക്ക് മുമ്പിൽ.
അതെ ഒരു കാലത്തെ ത്യാഗങ്ങൾ
പിന്നൊരുകാലത്ത് വെറും വിനോദസഞ്ചാരം മാത്രം.
ഇതാണ് ലോകം.
അന്നത്തെ ആ ഭീകരരംഗം വരച്ചുവെച്ചതു സമീപത്തായി
ഒരു കെട്ടിടത്തിൽ വെച്ചിരിക്കുന്നത് കണ്ടു അടുത്ത ലക്ഷ്യത്തിലേക്ക്.
സൂര്യൻ ഉച്ചിക്കു
മുകളിൽ.
ഉരുകുന്നു.വെള്ളം കുടിക്കുന്നു.അന്തരീക്ഷ താപനില 38 ഡിഗ്രി.
അഞ്ചാറു കിലോമീറ്റർ സഞ്ചരിച്ചു ഞങ്ങൾ ചെന്നത്
ശ്രി ദുർഗ്ഗിയാന ടെമ്പിളിൽ.
ദുർഗ്ഗാ ദേവിയാണ് ആരാധനാ മൂർത്തി. 16 ആം
നൂറ്റാണ്ടിൽ ആണ് ക്ഷേത്രം നിർമ്മിച്ചത്.1921 ല് സുവർണ്ണ ക്ഷേത്രത്തിന്റെ അതെ
മാതൃകയിലാണ് പുതുക്കി പണിതതു. ദുർഗ്ഗിയാന എന്നൊരു തടാകത്തിന്റെ മധ്യത്തിൽ ആണ് ക്ഷേത്രം
നിർമ്മിച്ചിരിക്കുന്നത്.ക്ഷേത്രത്തിലേക്കു ചെല്ലുവാൻ ഒരു പാലവും അതെ മോഡലിൽ നിർമ്മിച്ചിരിക്കുന്നു.ചിത്ര പണികളാലും അലങ്കാരങ്ങളാലും ക്ഷേത്രത്തിനു ഉൾവശം മനോഹരം.
ഇതിനു മുമ്പ് കൊൽക്കത്തയിൽ ദുർഗ്ഗാ പൂജയോടെ അനുബന്ധിച്ചു
ഒരുക്കുന്ന "പന്തൽ(ലു)" കളിലാണ് ദുർഗ്ഗാ ദേവിയുടെ ഇത്ര വലുപ്പമുള്ള വിഗ്രഹങ്ങൾ
കണ്ടിരിക്കുന്നത്. സർവ്വലോകത്തിനുമായി ഒരു നിമിഷം പ്രാര്തഥന. പുറത്തിറങ്ങിയപ്പോൾ വളരെ
ചെറിയ ഒരു പ്രത്യേക കൽക്കണ്ട ഉണ്ട നിവേദ്യമായി.
കോംപ്ലിമെൻറ്ററി ലഞ്ച് (താലി) എന്ന് പറഞ്ഞത്
കഴിക്കുവാനാണ് ഞങ്ങൾ അടുത്തതായി പോയത്.
അത് വാഗാ ബോർഡറിലേക്കുള്ള വഴിക്ക്.അവിടെ ചെന്നു. കോമ്പ്ലിമെൻറ്ററി
അല്ലേ, താലിയിൽ ഏറ്റവും ലോ ക്ലാസ്സ് താലി
കിട്ടി എന്ന് പറഞ്ഞാൽ മതിയല്ലോ. ഞങ്ങൾക്കാർക്കും തൃപ്തിയായില്ല എന്ന് പ്രത്യേകിച്ചു പറയേണ്ടല്ലോ.
അവിടെ നിന്നും തിരിച്ചു നേരെ വാഗാ ബോർഡറിലേക്കു
വിട്ടു.സമയം 02:45 PM.
പോകും
വഴിക്കിരുവശവും കൃഷി ഭൂമി.
ആകാംക്ഷ കൊണ്ട് ഒരു വീർപ്പുമുട്ടൽ. ഞാനന്നുവരെ നമ്മുടെ രാജ്യം
അതിർത്തി പങ്കിടുന്ന മറ്റൊരു രാജ്യത്തിന്റെ അതിർത്തിക്കടുത്ത് പോയിട്ടില്ല.ആ ജീവിതം
കണ്ടിട്ടില്ല.ആ ചുറ്റുപാടുകൾ കണ്ടിട്ടില്ല. ഇന്നതിനൊരു അവസരം കിട്ടുമല്ലോ എന്നോർക്കുമ്പോഴേ
ഒരു ഇളക്കം.
വഴിക്കിരുവശവും നിറയെ കൃഷിഭൂമികൾ എങ്കിലും പേരിനു
പോലും വീടുകളോ താമസക്കാരെയോ കാണുന്നില്ല.
ഇടയ്ക്കിടയ്ക്ക് വഴികാട്ടിയിൽ ലാഹോറിലേക്കുള്ള
ദൂരം കുറഞ്ഞു വരുന്നുണ്ട്.
ഒരൽപ്പം സ്വകാര്യം.
അമൃത്സറിൽ വരുന്നതിനു മുമ്പുള്ള
വിശദ പഠനത്തിൽ ചിലയിടത്ത് കാണുന്നു വാഗാ ബോർഡറിലെ പരേഡ് കാണണം എന്ന് മറ്റു ചിലയിടത്ത്
പറയുന്നു അഠാരി ബോർഡറിലെ പരേഡ് കാണണം എന്ന്.അവസാനം ഞാനൊരു തീരുമാനത്തിൽ എത്തി. എന്തായാലും
വാഗാ ആണ് പ്രസിദ്ധി ആർജിച്ചത് അതുകൊണ്ടു അതെ കാണുന്നുള്ളൂ എന്ന്.പിന്നെയും ഒരു സംശയം.
അപ്പോൾ ഈ അഠാരി എവിടെയാണ്? തപ്പി തപ്പി ചെന്നപ്പോഴല്ലേ അറിയുന്നത് വാഗയും
അഠാരിയും ഒന്നെന്ന്. ഒരിടത്തെങ്കിലും വാഗാ അഥവാ അഠാരി എന്നൊന്ന് എഴുതിയിരുന്നു എങ്കിൽ
ഈ കൺഫ്യൂഷൻ ഒഴിവാക്കാമായിരുന്നു. ഇതിപ്പോൾ പണ്ട് (ച്ചാൽ 16 വര്ഷം
മുമ്പ് ) ആദ്യമായി കൽക്കത്തയിൽ പോയപോലെയുണ്ട്. ചെങ്ങന്നൂരിൽ നിന്നും കൽക്കത്തയ്ക്ക്
റെയിൽവേ ടിക്കറ്റ് റിസേർവ് ചെയ്യുവാൻ പോയി. അവിടെ ചെന്നപ്പോൾ കക്ഷി പറയുന്നു കൽക്കത്തയിൽ
സ്റ്റേഷൻ ഇല്ലാ ഹൗറയ്ക്കു ടിക്കറ്റ് എടുത്തു അവിടെ നിന്നും പോകണം എന്ന്. അന്നത്തെ അറിവായിരുന്നു
ഒരു സംസ്ഥാനത്തിന്റെ തലസ്‌തഥാനത്തേക്കു ട്രെയിൻ ഇല്ലാ എന്ന്. അവിടെ ചെന്നപ്പോഴല്ലേ
അറിയുന്നത് ഹൗറാ പാലത്തിന്റെ ഇങ്ങേ കരയിലുള്ള സ്റ്റേഷനിൽ ഇറങ്ങി അങ്ങേ കരയ്ക്കു ചെന്നാൽ
കൽക്കത്ത ആണെന്ന്. ഇത് അന്നത്തെ കഥ. ഇന്നിപ്പോൾ ആ ചുറ്റുവട്ടത്ത് ഹൗറ കൂടാതെ നമ്മുടെ
നാട്ടിൽ നിന്ന് പോകുന്ന ട്രെയിനുകൾ ചെല്ലുന്നതു ഷാലിമാറിൽ അതുംപോരാഞ്ഞു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക്
പോകുവാൻ സിയാൽഡാ (പണ്ടേ ഉള്ളത്) ആ വഴിക്ക് പുതിയൊരെണ്ണം കൊൽക്കത്ത റെയിൽവേ സ്റ്റേഷൻ.
അന്താരാഷ്‌ട്ര അതിർത്തിയിലേക്ക് വെറും
ഒരു കിലോമീറ്റർ എന്നൊരു ബോർഡ് ദൂരെകാഴ്ച്ച.
വാഹനം വലത്തേക്ക് തിരിച്ചു പാർക്കിങ് ഗ്രൗണ്ടിൽ.
പൊടി പൊടി സർവത്ര പൊടി. വാഹനങ്ങൾ അങ്ങനെ വരുകയാണ്. ഞങ്ങളെപ്പോലെ ദേശസ്നേഹം കാണിക്കുവാൻ
വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ആളുകൾ വാഹനങ്ങൾ നിറഞ്ഞു വരുകയാണ്.
മുഖത്തും കൈകളിലും ഭാരത പതാക വരയ്ക്കുവാൻ റെഡിയായി
ഒരു ടീം ഞങ്ങളുടെ വാഹനത്തെ പൊടുന്നനെ വളഞ്ഞു. വേണ്ടാ എന്ന് പറഞ്ഞു മുമ്പോട്ടു നീങ്ങിയ
ഞങ്ങളോട് യാതൊരു മുഷിവുമില്ലാതെ അടുത്ത ആളുകളെ തിരക്കി അവർ പോയി. മറ്റുചിലർ പോസ്റ്റുകാർഡുകളുമായി, ചെറുതും വലുതുമായ
പ്ലാസ്റ്റിക്കിൽ നിർമ്മിച്ച പതാകകളുമായി ആണ് വന്നത്.
റോഡിൽ ലോറികൾ വരിവരിയായി കിടക്കുന്നു. ഫ്രൂട്സ്
കൂടെ പച്ചക്കറികളുമായി പാകിസ്തഥാനിലേക്കു പോകുവാൻ ഊഴം കാത്ത് കിടക്കുന്നവയാണ്. പച്ചക്കറികൾ
പ്രധാനമായും ഗുജറാത്തിൽ നിന്നുമാണ് വരുന്നത്. തക്കാളി, മുളക്, കോവയ്ക്ക, നാരങ്ങാ തുടങ്ങിയവയാണ് ഏറ്റവും കൂടുതൽ അതിർത്തികടക്കുന്നത്. അവിടേക്കെ പോകുന്നുള്ളോ ഇങ്ങോട്ട് വരവുണ്ടോ
എന്ന് തിരക്കി. ജിപ്സം സിമന്റ് തുടങ്ങിയവ അവിടെ നിന്നും ഇവിടേയ്ക്ക് സ്ഥിരമായി വരാറുണ്ട്
എന്ന പുതു അറിവ്.
ആ പ്രദേശം മുഴുവൻ വഴിവാണിഭം തകൃതിയായി നടക്കുന്നു.കുക്കുമ്പർ, പേരയ്ക്കാ, ചോളം
തുടങ്ങിയവ ഒരു വശത്ത്. കമ്പിളി, പുതപ്പു, മഫ്ളർ തുടങ്ങിയവ ഇനിയും ഒരിടത്ത്.
കളിപ്പാട്ടങ്ങളും മറ്റുമായി ചിലർ. കുപ്പി വെള്ളത്തിന്റെ ബോട്ടിലുകളുമായി കുറേയേറെപ്പേർ.വിശറിയും തൊപ്പികളുമായി വേറെ ചിലർ. ആകെയൊരു ഉത്സവ പ്രതീതി.
അതിനിടയിൽ ഞങ്ങളും.
മുമ്പോട്ടു അൽപ്പം നടന്നു. ഒരു നീണ്ട ക്യൂ ദൃശ്യമായി.
അതിർത്തിയിലേക്ക് ഉള്ള വഴി വിഭജിച്ചു പുരുഷന്മാർക്കും സ്ത്രീകൾക്കുമായി രണ്ടു പ്രത്യേക
ക്യൂ.അതിർത്തിയിലേക്കുള്ള ദൂരം ഒരു കിലോമീറ്റർ എന്ന് തലയ്ക്കു മുകളിൽ സൂചനാ ബോർഡ്.
അവിടെ ഒരു നിൽപ്പായിരുന്നു 03:00 PM മുതൽ അടുത്ത 25-30 മിനിറ്റ്
വരെ. അടിച്ചു വരുന്നത് തീക്കാറ്റ് എന്ന് പറയാം. ചൂട് കൊണ്ട് നിൽക്കാനും ഇരിക്കാനും
നടക്കാനും വയ്യ. 40 ഡിഗ്രിക്ക് ഒക്കെ മുകളിൽ. ആകെ വാടി വശം കെട്ടു. ഞങ്ങളുടെ കാര്യം ഇങ്ങനെ എങ്കിൽ പിള്ളാരുടെ
കാര്യം എന്തെന്ന് നിങ്ങൾ ഊഹിക്കുക. ഒരേ നിൽപ്പ്. തണലില്ല. ആ നടു റോഡിലോ ഡിവൈഡറിലോ ഇരിക്കാം
എന്ന് വെച്ചാൽ പിന്നെ പൊള്ളിയ ചന്തി കൊണ്ട് അടുത്ത ഒരാഴ്ച്ച ഇരിക്കുന്ന കാര്യം ചിന്തിക്കുകയെ
വേണ്ട. മനസ്സുകൊണ്ട് തിരികെ പോകുവാൻ ഞാൻ ഒരുങ്ങി.
പതുക്കെ ക്യൂ ഒരൽപം നീങ്ങി. രക്ഷപെട്ടു എന്ന്
കരുതി നടന്നപ്പോൾ ദാ പിന്നെയും നിൽക്കുന്നു. BSF ജവാൻ നിന്നവരെ അടുപ്പിച്ചു നിറുത്തിയതാണ്.
തല മൂടുവാൻ ഒരു ചെറു കൈലേസു മാത്രം. വെള്ളകുപ്പികൾ വാങ്ങുന്നു കുടിക്കുന്നു തീരുന്നു
പിന്നെയും വാങ്ങുന്നു കുടിക്കുന്നു.
ഏകദേശം 45 മിനിറ്റ് കഴിഞ്ഞപ്പോൾ ക്യൂ അനക്കം
വെച്ചു.ഓരോ ആളിനെയും കർശന ദേഹപരിശോധനയും കയ്യിലുള്ള ബാഗുകളും തുറന്നു പരിശോധിച്ചാണ്
ഉള്ളിലേക്ക് വിടുന്നത്.സ്ത്രീകൾക്കും ദേഹ പരിശോധന ഉള്ളതുകൊണ്ടാണ് രണ്ടു പ്രത്യേക ക്യൂ.
500 മീറ്ററോളം
മുമ്പോട്ടു വീണ്ടും നടന്നു.ഇതിനിടയിൽ കൂട്ടത്തിലെ സ്ത്രീജനങ്ങളെ വഴിയിൽ കണ്ടുമുട്ടി.എല്ലാവരും
ക്ഷീണിച്ചു തളർന്നു, പക്ഷെ ഒരാൾ പോലും തിരികെ പോകാം എന്ന് പറയുന്നില്ല. ഞാനാണെങ്കിൽ
ആരെങ്കിലും അതൊന്നു പറയുവാൻ കാതോർത്ത്.
വീണ്ടും ക്യൂ, പ്രത്യേകമായി. വരിനിൽക്കുന്നു.
ഞാൻ മരിച്ചു പോകുമോ എന്നൊരു പേടി ജീവിതത്തിൽ ആദ്യമായി.അത്ര ക്ഷീണം. താഴെ വീഴുമോ ബോധംകെടുമോ എന്നോടൊപ്പം ഉള്ളവർക്കു ഞാനൊരു ബുദ്ധിമുട്ടാകുമോ
എന്നെല്ലാം ഓർത്തു തല വിങ്ങുന്നു.തലയിൽ ചൂട് കയറി കൊള്ളുന്നു. തലയ്ക്കു ചുറ്റും ചൂട്
കാറ്റ് വട്ടം ചുറ്റുന്നു.തലയ്ക്കുള്ളിൽ കത്തി ചാമ്പലാക്കാൻ പോകും പോലെ.എന്ത് ചെയ്യണം
എന്നറിയില്ല. എന്റെ വിഷമം ആരോട് പറയുവാൻ.
നിങ്ങൾക്ക് ഒരു പക്ഷെ തോന്നാം ഇവനെ എ.സി. യിൽ അടവെച്ച വിരിയിച്ചു ഇറക്കിയതാണോ എന്ന്. അഞ്ചു വർഷമായുള്ള പ്രവാസ ജീവിതം ശരീരത്തിന്റെ പ്രവർത്തനത്തെ കുറേയേറെ ബാധിച്ചിട്ടുണ്ട്. പ്രത്യേകിച്ചു കഴിഞ്ഞ രണ്ടു കൊല്ലമായി ദിവസത്തത്തിന്റെ ഭൂരിപക്ഷ സമയവും കേന്ദ്രീകൃത കൂളിംഗ് സംവിധാനത്തിൽ ഇരിക്കുമ്പോൾ.
തലേന്ന് രാത്രി യാത്ര ആയതിനാൽ ആകെ അരമണിക്കൂർ
ദില്ലി ബീമാനത്താവളത്തിൽ ഒന്ന് മയങ്ങിയതേ ഉള്ളൂ.അതിനു തലേന്ന്, പ്രവാസത്തിലെ
പണിയിടത്തിലെ അടിയന്തിരമായി സബ്മിറ്റ് ചെയ്യേണ്ട പണി ഒന്നൊതുക്കി ആകെ ഉറങ്ങിയത് വെറും
രണ്ടു മണിക്കൂർ.അന്നത്തെയും പിറ്റേന്നത്തേയും ഉറക്കക്ഷീണവും കാലത്ത് മുതലുള്ള അലച്ചിലും
വെയിലിന്റെ കാഠിന്യം എല്ലാം ചേർന്ന് ആകും ഞാൻ ഈ പരുവം ആയത്.
വീണ്ടും വരിനിന്നു ഏകദേശം 30-35 മിനിറ്റ്.കുറച്ചു
കഴിഞ്ഞു ഒരാരവം.കെട്ടഴിച്ചു വിട്ട കാലിക്കൂട്ടങ്ങളെ പോലെ ക്യൂ ഒക്കെ ഇടിച്ചു നിരത്തി
എല്ലാവരും കൂടെ അതിർത്തിയിലേക്ക്.കണ്ണായ സീറ്റ് പിടിക്കുവാനുള്ള ഓട്ടമാണ്.ഞങ്ങളും
പാഞ്ഞു. അന്തവും കുന്തവുമില്ലാതെ.പിള്ളാരെയും ഭാര്യയെയും പിടിച്ചുവലിച്ചു ഓട്ടം. അവിടെ
ചെന്നപ്പോൾ BSF ജവാന്മാർ
നിന്ന് ആദ്യമാദ്യം വന്നവരെ പവിലിന് പോലെ കെട്ടി ഇട്ടിരിക്കുന്നതിന്റെ മുകളിലേക്ക് പറഞ്ഞു
വിടുന്നു.
എങ്ങനെയോ ഞങ്ങൾക്ക് ഇരിപ്പിടം കിട്ടി. നോക്കിയപ്പോൾ
താഴെ മുൻനിരയിൽ ഇരിപ്പിടം ഒഴിവു.കുടുംബത്തെ കൂട്ടി അവിടെ പോയി ഇരിക്കാൻ ആകുന്നതു നോക്കി.
നടന്നില്ല. ഒന്നും കൂടെ ശ്രമിച്ചു.BSF കാരുടെ കയ്യിൽ നിന്നും അടിവാങ്ങേണ്ടല്ലോ എന്നോർത്ത്
കിട്ടിയ മൂന്നാം വരിയിൽ ഇരുപ്പുറപ്പിച്ചു.
ഒരു രീതിയിലും ഇരിക്കാൻ വയ്യ. ആകെ അസ്വസ്ഥത. വിയർത്തു
ഒഴുകുന്നു, ശ്വാസം
മുട്ടുന്നു, തലയിൽ
കത്തുന്ന ചൂട്. എന്തായാലും വാങ്ങിയ വിശറി ഒന്ന് കയ്യിലിരുന്നത് ഒരു മണിക്കൂർ ഇടതടവില്ലാതെ
തലയിൽ വീശി ചൂട് കുറച്ചു ഒതുക്കി.അതിനിടയിൽ തണുത്ത കുടിവെള്ളം കുറച്ചു ഉച്ചിയിൽ ഒഴിച്ചു.അപ്പോൾ സമയം ഏകദേശം 04:45 PM.
ഇതിനിടയിൽ അവർ ഒരുക്കം തുടങ്ങി. ദേശഭക്തിയെ എത്രത്തോളം
ആളിക്കത്തിക്കാമോ അത്രത്തോളം അവർ കത്തിച്ചുകൊണ്ടിരുന്നു.
ഇടവിട്ട് ഇടവിട്ട് ഹിന്ദുസ്ഥാൻ വിളി. അതിനു തുടർച്ചയായി
ഞങ്ങൾ തൊണ്ടപൊട്ടുമാറുച്ചത്തിൽ സിന്ദാബാദ് വിളി.
ചിലപ്പോൾ അത് വന്ദേ എന്നാകും. അപ്പോൾ മാതരം നമ്മൾ
പൂരിപ്പിക്കുക.
ഇനിയും ചിലപ്പോൾ ഭാരത് മാതാ എന്നാകും. അന്നേരം
കി ജെയ് നമ്മൾ വിളിക്കണം.
ആ കളി കുറച്ചെറെ നീണ്ടു പോയി.
ബോറടി ഇല്ലാതെ ഇനിയും ഒരു മണിക്കൂർ തള്ളി
നീക്കണം.അപ്പോഴുണ്ട് 3-4 ദേശീയപതാകയുമായി
കക്ഷി വന്നു മുമ്പിലെ റോഡിൽ നിന്നും ചില മഹിളാമണികളെ വിളിക്കുന്നു.മിക്കവർക്കും നാണം.
ധൈര്യം ആയി പോയവർ ആ പതാക വാങ്ങി ഒരറ്റത്ത് നിന്ന് ഗേറ്റ് വരെയും തിരികെയും ഓട്ടം.ആ
ഓട്ടം കണ്ടപ്പോൾ ഇരുന്നിരുന്ന പെൺകൊടികൾക്ക് കൊടി പിടിച്ചോടാൻ ആശ.ആ ആശ വേഗമൊരു ക്യൂ
ആയി വഴിമാറി.
മൂന്നു പേര് ഒരുമിച്ചൊടുന്നു.
ചിലർ ഡാൻസ് കളിച്ചോടുന്നു, ഇനിയും ചിലർ ചാടി ചാടി ഓടുന്നു.
മറ്റു ചിലർ ഉടുത്ത
സാരി മുട്ടുവരെ ഒരു കൈക്ക് പൊക്കി പിടിച്ചു ഓടടാ ഓട്ടം.
എന്തായാലും ഇന്ത്യയുടെ വ്യത്യസ്ഥ
പ്രദേശത്ത് നിന്ന് വന്നവരുടെ വിഭിന്നങ്ങളായ ഓട്ടം കണ്ടങ്ങനെ രസിച്ചു ഒരര മണിക്കൂര്.
ഇതുകണ്ട് ദേശസ്നേഹം മൂത്ത ചില പുരുഷ പ്രജകൾ പോയി
പതാകയ്ക്കായി കെഞ്ചി കേഴുന്നത് കാണാമായിരുന്നു. എവിടെ, സ്ത്രീജനകളുടെ
ദേശസ്നേഹം മാത്രമേ അവർ പ്രോത്സാഹിപ്പിക്കൂ അതിനെ മാർക്കറ്റുള്ളൂ എന്ന്. പാവങ്ങൾ ഇളിഭ്യരായി
തല താഴ്ത്തി തിരികെ.
എന്നതായാലും
വ്യൈവിദ്ധ്യമായ ഓട്ടമായിരുന്നു.
കണ്ടിരുന്നാശ്വദിച്ചു.
തലയിലെ ചൂട് ഏതുവഴിക്കു പോയെന്നൊരറിവുമില്ല.
അങ്ങനെ അഞ്ചര ആയി. കൊടികൾ എല്ലാം തിരികെ വാങ്ങി.
പരേഡ് തുടങ്ങുവാൻ സമയമായി എന്നൊരു പൊതു ധാരണ എല്ലാവരിലും. എല്ലാ കണ്ണുകളും നിരത്തിലേക്ക്.
മുമ്പ് പതാകയുമായി വന്ന കക്ഷി വീണ്ടും മൈക്രഫോണുമായ്
എത്തി. പശ്ച്ചാത്തലത്തിൽ തീവ്ര ദേശഭക്തി ഉണർത്തുന്ന
ഹിന്ദി സിനിമയിലെ ഗാനം. പരേഡ് അല്ലാ നിങ്ങൾ കാണുവാൻ പോകുന്നത് മഹിളാമണികളുടെ ഡാൻസ്
എന്നദ്ദ്ദേഹം. പറഞ്ഞു തീർന്നില്ല, കുഞ്ഞുകുട്ടിയുവതികൾ ഡാൻസ് കളിക്കാൻ നിരത്തിൽ.
അതും ഒരു ഒന്നൊന്നര കാഴ്ച്ചയായിരുന്നു. ഇതിനിടയിൽ
കോളേജ് കുമാരികൾ എന്ന് തോന്നിക്കുന്ന നാല് പേരുടെ ഡാൻസ് ആണ് എനിക്കങ്ങു പുടിച്ചുപോയതു.
ചിലർ താഴെ നിരത്തിൽ ഇറങ്ങി പവിലിനിൽ ഇരിക്കുന്ന ആയിരക്കണക്കിന് ആളുകളെ ഒന്ന് മൈൻഡ്
പോലും ചെയ്യാതെ കൂടെ വന്നവരുടെ കണ്ണുകളിൽ നോക്കി ഏകാംഗപ്രകടനം. എന്തൊക്കെ കാണണം എന്റെ
ഈശ്വരാ.... വീണ്ടും
രസമുള്ള കാഴ്ചകൾ കണ്ടു കണ്ടു സമയം പോയി.
05:50 PM. പെട്ടെന്ന് നിശബ്ദത.
ഡാന്സുകാരെല്ലാം
തിരികെ അവരവരുടെ ഇരിപ്പിടങ്ങളിലേക്ക്.
ബ്യുഗിൾ വിളി മുഴങ്ങി.
നിരത്തിന്റെ ഒരറ്റത്ത് നിന്ന് രണ്ടു ഇന്ത്യൻ റേഞ്ചർമാർ
ഒരേ മനസ്സോടെ കൃത്യമായി അളന്നു തിരിച്ച കാൽചുവടുകളോടെ ആഞ്ഞു ചവുട്ടി പരേഡായി അതിർത്തിയിലെ
അടഞ്ഞ ഗേറ്റിങ്കലേക്ക് ചെന്ന്
ഇരുവശത്തായി നിലയുറപ്പിച്ചു.
അവർ ഇന്ത്യൻ റേഞ്ചർമാർ ആണെന്ന് ഞാൻ വിശ്വസിക്കുന്നതിനു
ഒരു കാരണം ഉണ്ട്.BSF ന്റെ നേതൃത്വത്തിൽ ആണ് ഇന്ത്യൻ സൈഡിലെ പരേഡ്.ഇവരൊഴിച്ചു ബാക്കി എല്ലാവരും കാക്കി വേഷധാരികൾ ആണ്.
ഇവർക്ക് ശേഷം മുഴുവൻ അംഗങ്ങളും വന്നു അണിനിരന്നു.വീണ്ടും ബ്യുഗിൾ മുഴങ്ങി.ശേഷം ഗേറ്റിലേക്ക് പോയത് കരുത്തരായ രണ്ടു വനിതാ ഭടന്മാർ.അവർ മാർച്ച് ആരംഭിച്ചപ്പോൾ ശ്വാസം പിടിച്ചു കണ്ടിരുന്നവർ ആർപ്പുവിളികളോടെ അവരുടെ മാർച്ചിന്
വീര്യം പകർന്നു. എത്ര ചടുലമായിരുന്നു അവരുടെ കാൽവെയ്പ്പു.അവരുടെ ഓരോ കാൽവെയ്പ്പും
നമ്മുടെ മാതൃരാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തുമാറ് കരുത്തോടെ.
അടുത്തത് കിന്നരിത്തലപ്പാവു ധരിച്ച മറ്റു രണ്ടുപേരുടെ
ഊഴമായിരുന്നു.അവരും അത് വളരെ ഭംഗിയായി നിർവ്വഹിച്ചു.കാലുതലയ്ക്കു മുകളിൽ ഉയർത്തി നിലത്ത്
ആഞ്ഞു ചവുട്ടുന്നതു ഒന്ന് കാണേണ്ട കാഴ്ച്ച തന്നെ.
ബാക്കി നിന്ന എട്ടുപേരും 3-2-3 എന്ന
രീതിയിൽ സ്വയം നിരന്ന് ചവുട്ടി കുലുക്കി പകുതി കടന്നു പോയി തിരികെ വന്നു വീണ്ടും
നേരെ ഗേറ്റിലേക്ക്.
അവിടെനിന്നു കരുത്തറിയിക്കുന്നു.
നെഞ്ച് വിരിച്ചു, കണ്ണ്
തുറിച്ചുരുട്ടി,
കാലു
തലയ്ക്കുമേൽ ഉയർത്തി ചവുട്ടി കുലുക്കി തങ്ങളുടെ വീര്യം പാക് റേഞ്ചേഴ്സിനെ കാട്ടുന്നു.
അവിടെ നിന്ന് അവരും തിരിച്ചു അതേ കവാത്തുകൾ.
പിന്നെ ഒരാൾ മാത്രമായി ചില കസർത്തുകൾ കഴിഞ്ഞു
കൈ ഉയർത്തിക്കാട്ടി. ശേഷം ആ ഇരുമ്പു ഗേറ്റ് ഇരു വശത്തേക്കും ശക്തിയായി വലിച്ചു തുറന്നു.
പാകിസ്ഥാനിൽ അവർ സ്ലൈഡിങ്ങ് ഗേറ്റ് ആണ് ഉപയോഗിക്കുന്നത്.
പിന്നെയും കുറച്ചുനേരം മുഖത്തോടു മുഖം നോക്കി
അഭ്യാസങ്ങൾ.
പിന്നെ ഈ ചടങ്ങിന്റെ മുഖ്യ ആകർഷണം ആയ പതാക താഴ്ത്തൽ ചടങ്ങുകൾ ആയി. ബീറ്റിങ്ങ്
ദി റിട്രീറ്റ് എന്നാണ് ഈ ചടങ്ങു അറിയപ്പെടുന്നത്. സൂര്യാസ്തമയത്തിൽ അവരവരുടെ പതാക താഴ്ത്തി
അഴിച്ചെടുത്ത് പിറ്റേന്ന് സൂര്യോദയത്തിൽ ഉയർത്തുക എന്ന ഈ ചടങ്ങു് ഈ രീതിയിൽ ആരംഭിച്ചിട്ട്
ഇത് 59 ആം
വര്ഷം.
ഇരു പതാകകളും കുറുകെ വരും രീതിയിൽ ആണ് കൊടിയിറക്കൽ.
രണ്ടു കൊടികളും ഒരേ നിരപ്പിൽ വന്നു മുറിച്ചു കടന്നു പോകുന്ന നിമിഷം കയ്യടിയും ദേശസ്നേഹ
മുദ്രാവാക്യങ്ങളും ഉച്ചസ്ഥായിലാകും.
വളരെ ചിട്ടയോടെ പതാക മടക്കി അതേ ചിട്ടയോടെ ആഫീസിലേക്ക്.ഇത്രയും കഴിഞ്ഞപ്പോൾ പോകാം എന്ന് പറഞ്ഞു ഞാൻ മസിലു പിടിച്ചു.അല്ലെങ്കിൽ ഇരിക്കുന്ന
ഇടത്ത് നിന്ന് മാറി നിന്ന് കാണാം എന്ന് പറഞ്ഞു എല്ലാവരെയും കൂട്ടി. മാത്രമല്ല ഈ കാഴ്ച്ച
കണ്ടിരുന്ന ജനങ്ങൾ ചാടി എന്നീട്ടു ഗേറ്റ് അടയ്ക്കുന്ന ചടങ്ങുകൾ മറ്റുള്ളവർക്ക് കാണാനായി
ഒന്നിരിക്കുവാനുള്ള മന:സ്ഥിതി കാട്ടിയില്ല.
കുടുംബം കൂടെ ഉള്ളതിനാൽ ഈ ജനസമുദ്രം ഒരുമിച്ച്
പുറത്തേക്ക് ഒഴുകി ഇറങ്ങുമ്പോൾ നിയന്ത്രിക്കുവാൻ ആരുമില്ലാതെ വളരെ ബുദ്ധിമുട്ടും എന്നത്
കൊണ്ടാണ് പോകാനായി എഴുന്നേറ്റത്.ഏതായാലും പിന്നെ ഉള്ള സംഭവങ്ങൾ അറ്റവും മുറിയും കണ്ടു.
നമ്മുടെ കൂട്ടത്തിൽ നിന്നും ഒരാൾ പോയി അവരുടെ കൂട്ടത്തിലെ ഒരാൾക്ക് സല്യൂട്ട് കൊടുത്തു
ഹസ്തദാനം കൊടുത്തു ചവുട്ടി തിരിഞ്ഞു ബാക്കിയുള്ളവരോടൊപ്പം തിരികെ. അതിനിടയിൽ ആ ഗേറ്റ്
വലിച്ചടയ്ക്കുന്നു.
ദേശിയ പാത 3 എന്നറിയപ്പെടുന്ന
പ്രശസ്തമായ ഗ്രാൻഡ് ട്രങ്ക് റോഡ് ആണ് അമൃതസർ വഴി ലാഹോറിലേക്കു കടന്നു പോകുന്നത്. പാകിസ്ഥാൻകാര് ആണ് വാഗാ ബോർഡർ എന്ന് ഉപയോഗിക്കുന്നത്. നമ്മൾ എല്ലായിടവും
അഠാരി ബോർഡർ എന്നാണ് പറയാറ്. പക്ഷെ ജനമനസ്സിൽ വാഗാ ബോർഡർ എന്നങ്ങ് ഉറച്ചുപോയി. പിന്നെ
മറ്റൊന്നും കൂടെ. ഇവിടെ നിന്നും 400 മീറ്റർ മാറിയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ട്രെയിൻ
സർവീസ് റൂട്ട്.
ഇത് കണ്ടു നിറഞ്ഞ ദേശസ്നേഹവുമായി തിരികെ ഒരു കിലോമീറ്റർ
നടന്നു പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ.
ഞങ്ങളുടെ താമസ സ്ഥലത്തിന് അടുത്ത്, ദിവസസാരഥി
ഞങ്ങളെ ഇറക്കി വിട്ടു. കക്ഷിയെ സന്തോഷത്തോടെ യാത്രയാക്കി.
എവിടെ എങ്കിലും ഒന്ന് കിടന്നാൽ മതി എന്ന അവസ്ഥ. ഒരബദ്ധം പറ്റിയിരുന്നു. ലിസ്റ്റ് ഉണ്ടാക്കി എല്ലാവരുടെയും എല്ലാം മറക്കാതെ അടുക്കി എടുത്ത് വെച്ചപ്പോൾ ഞങ്ങൾ രണ്ടുപേരുടെയും രാത്രി വസ്ത്രം എടുക്കുവാൻ മറന്നു. ഇതിനിടയിൽ ഒരു കടയിൽ കയറി.രാത്രിയിലേക്ക് ഇടുവാൻ ഞങ്ങൾ ഭാര്യക്കും
ഭർത്താവിനും ഉള്ളത് വാങ്ങി.
സുവർണ്ണ ക്ഷേത്രത്തിലെ രാത്രിക്കാഴ്ച്ച എങ്ങാനും
മിസ് ആയാലോ എന്ന് മനസ്സിൽ ആശങ്ക. അതും കൂടാതെ, ദിവസ സാരഥി പറഞ്ഞ ജിലേബി ചൗക്കിൽ
പോയി ചൂടോടെ രണ്ടു ജിലേബിയും ഗുലാബ്ജാമും കഴിക്കാതെ എങ്ങനെ അമൃത്സർ വിടും????
കൂടെ ഉള്ള കുടുംബത്തോട് പറഞ്ഞു, റൂമിൽ
കയറിയാൽ ഞാൻ പിന്നെ ഇറങ്ങില്ല അത്രയ്ക്ക് ക്ഷീണം എന്ന്. റൂമിൽ പോയി ഫ്രഷ് ആയി ഇറങ്ങാം
എന്നായിരുന്നു അവരുടെ ചിന്ത. എങ്കിലും എന്റെ ആവശ്യം പൂർണ്ണമായി മാനിച്ചു അവർ ഞങ്ങളോടൊപ്പം
ആദ്യം ജിലേബി ചൗക്ക് അന്വേഷിച്ചു വന്നു. അവസാനം കണ്ടു പിടിച്ചു. ചൗക്ക് എന്ന് കേട്ടപ്പോൾ
ജിലേബി ചൂടോടെ ഉണ്ടാക്കി വിൽക്കുന്ന കുറെയേറെ കടകളുടെ ഒരു കൂട്ടമാകും എന്നാണ് കരുതിയത്.
എന്നാൽ ഇതാകട്ടെ ഒരു ചെറു നാൽക്കവലയിൽ (ഇരുചക്ര
വാഹനം മാത്രം പോകുന്ന) മൂലയ്ക്ക് ഒരു പഴഞ്ചൻ കട. ജിലേബി വാങ്ങി കഴിച്ചു.
ഇന്ന് വരെ
കഴിക്കാത്ത അത്ര രുചികരം. പിന്നെ ഗുലാബ്‌ജാമും വാങ്ങി. തമ്മിൽ ഏതാണ് മെച്ചം എന്ന് പറയുവാൻ
കഴിയാത്ത അത്ര രുചി. ഗോൾഡൻ ടെമ്പിളിൽ നിന്ന് ഗല്ലികളിലൂടെ നടന്നു പോകാവുന്ന അത്ര അടുത്ത്.
അതുംകഴിഞ്ഞു നേരെ സുവർണ്ണ ക്ഷേത്രത്തിലേക്ക്.
എന്താ ഒരു കാഴ്ച്ച. പകൽ കണ്ടത് തന്നെയോ എന്ന്
അതിശയിക്കുന്ന നയനമനോഹരമായ കാഴ്ച്ച.ഒരിക്കലും ഗോൾഡൻ ടെമ്പിളിന്റെ രാത്രിക്കാഴ്ച്ച
മിസ് ആകരുത്.
കുറച്ചു ചിത്രങ്ങൾ എടുത്തു.
ഇരു കുടുംബങ്ങളിലെയും ഗൃഹനാഥകൾ ക്ഷീണിതരായി ഒരു
മൂലയ്ക്ക് അങ്ങനെ ഇരുന്നു.കുറച്ച് നേരം അവിടെ നിൽക്കണം എന്നുണ്ടായിരുന്നു.നൽപകുതി
ഈ കാലത്തെ യാത്രകളിൽ ആദ്യമായി വയ്യ എന്ന് പറഞ്ഞു.ഒന്ന് പോയി കിടക്കണം എന്നാവശ്യം.
അങ്ങനെ തിരികെ റൂമിലേക്ക്.
സഹയാത്രികരായ കുടുംബം നല്ല ഒറിജിനൽ പഞ്ചാബി ധാബയിൽ
കയറണം എന്നെല്ലാം പറഞ്ഞതാണ്.രണ്ടു ദിവസത്തെ ഉറക്ക ക്ഷീണവും അന്നത്തെ അലച്ചിൽ കൊണ്ടും
തകർന്നു തരിപ്പണം ആയ ഞാനും കുടുംബവും ഒന്നും കഴിക്കാതെ നേരെ മുറിയിലേക്ക് 08:45 PM ന്.
കാലത്ത് 03:30 ക്ക്
വേക്കപ്പ് കാൾ
രണ്ടു മുറിയിലേക്കും തരണം എന്ന് റിസപ്‌ഷനിൽ പറഞ്ഞേൽപ്പിച്ചു.
മതിവരുവോളം തലവഴി വെള്ളമൊഴിച്ചു
നല്ലൊരു കുളി പാസ്സാക്കി നേരെ ബെഡിലേക്ക്.
കൂടെ ഉള്ള കുടുംബം ഒന്ന് ഫ്രഷ് ആയി,കാലത്ത് ഞങ്ങളെ
കൊണ്ട് വന്ന ഇ-റിക്ഷ വിളിച്ചു നല്ലൊരു ധാബയിൽ പോയി കഴിച്ചു വന്നാണ് കിടന്നതു എന്ന്
പിറ്റേന്നറിഞ്ഞു.
യാത്രയുടെ ഒന്നാം ദിവസം ഇവിടെ പൂർണ്ണമാകുന്നു.
ഭാഗം – 3 ഞങ്ങൾ ചണ്ഡീഗഡിനായി വലതു വശത്ത് BLOG ARCHIVE നു താഴെയായി നോക്കുക
1 comment:
Wow... Good... Kanda kaazchakal athe pole pakarthi ezhuthiyathinu nandi.. ningalude koode Amritsar kandathu pole oru pratheethi.. Pinne sardarmaarude dhairyam onnu vere thanneyaanu.. munpum pinpum nokkathilla.. theere bhayam illatha oru community aanu.
Post a Comment