Saturday, October 15, 2016

ഭാഗം - 3 ഞങ്ങൾ ചണ്ഡീഗഡിൽ - ചെങ്ങന്നൂരിൽ നിന്നും ചെങ്ങന്നൂർ വരെ (ഇത്തിരി ചെറിയ വല്യ വടക്കേ ഇന്ത്യൻ യാത്ര)

ചെങ്ങന്നൂരിൽ നിന്നും ചെങ്ങന്നൂർ വരെ (ഇത്തിരി ചെറിയ വല്യ വടക്കേ ഇന്ത്യൻ യാത്ര)

വഴി നെടുമ്പാശ്ശേരിദില്ലിഅമൃത്‌സർചണ്ഡീഗഡ്ഷിംലകുളുമണാലിദില്ലിനെടുമ്പാശ്ശേരി


മാതൃഭൂമിയുടെ കഴുത്തിലൂടെ കയ്യിട്ട് പതുക്കെ മാറോടു അണച്ച് ചേർത്ത് വരിഞ്ഞു മുറുക്കി ഒരു ആലിംഗനം, ഒരു ചുടു ചുംബനം.

ഭാഗം - 3 ഞങ്ങൾ ചണ്ഡീഗഡിൽ


കാലത്ത് പറഞ്ഞേൽപ്പിച്ച സമയത്ത് തന്നെ ഉറക്കമുണർത്തൽ വിളി വന്നു. എണ്ണീറ്റുഫ്രഷ് ആയി.കാലത്തെങ്കിലും അങ്ങ് കുളിച്ചു.ഒരു ഉണർവ്, ഉന്മേഷം. കുടുംബവും റെഡി ആയി.04:00 AM നു റൂമിൽ നിന്നും ഇറങ്ങണം എന്നതായിരുന്നു ആഗ്രഹം.പക്ഷെ ഒരുങ്ങി വന്നപ്പോൾ 04:10 ആയി. സഹയാത്രികരായ കുടുംബം പറഞ്ഞ സമയത്ത് തന്നെ റെഡി ആയി ലോബിയിൽ ഞങ്ങൾക്കായി കാത്തിരിക്കുന്നു.

ബില്ല് സെറ്റിൽ ആക്കുവാൻ കുറച്ചു സമയം. എടുത്തു.ഒരു ദിവസത്തെ കാശ് അധികം എടുക്കും എന്ന് പ്രതീക്ഷിച്ചു ഒരുങ്ങിയാണ് നിന്നത്.മാന്യന്മാർ ഒരേ ഒരു ദിവസത്തെ കാശുമാത്രമേ എടുത്തുള്ളൂ.പിന്നെ റെയിൽവേ സ്റ്റേഷനിൽ വാഹനത്തിൽ എല്ലാവരെയും ഡ്രോപ്പ് ചെയ്യുന്നതിനുമുള്ള ചാർജ്ജ് മാത്രം.

അങ്ങനെ അമൃത്സറിനോട് യാത്രപറഞ്ഞു. ഇന്നോവ ആയിരുന്നു എന്നോർമ്മ.05:15 AM ന്റെ തീവണ്ടി 05:00 AM നു എന്ന് കക്ഷിയോട് കള്ളം പറഞ്ഞു.ചില സമയത്ത് അതൊരു ആവശ്യം ആണ്.ഏകദേശം 7-8 കിലോമീറ്റർ ഉണ്ടായിരുന്നു. 04:55  AM ആയപ്പോഴേക്കും ഞങ്ങളെ കക്ഷി സ്റ്റേഷനിൽ ആക്കി.അവിടെ നിന്ന് പുറപ്പെടുന്ന വണ്ടി ആയതിനാൽ ഒന്നാം നമ്പർ പ്ലാറ്റഫോം ആയിരിക്കും എന്ന് കരുതി ആ വശത്താണ് ഇറക്കിയത്.ഉള്ളിൽ കയറിനോക്കിയപ്പോൾ മൂന്നാം നമ്പറിൽ.കെട്ടും ഭാണ്ഡവും കൊച്ചുങ്ങളെയും അവരുടെ അമ്മയെയുമായി മൂന്നിൽ പോയി കാത്ത് നിന്നു,ഏകദേശം വണ്ടി വരുവാൻ നേരമായപ്പോൾ അനൗൺസ്‌മെന്റ്, സാങ്കേതിക കാരണങ്ങളാൽ അഞ്ചാം നമ്പർ പ്ലാറ്റ്‌ഫോമിലാണ് പിടിക്കുന്നത് എന്ന്.ഉടനെ അവിടെ പോയി നിന്നു.

വണ്ടി വന്നു. റിസർവേഷൻ ഉണ്ടായിരുന്നതിനാൽ സീറ്റിനു ബുദ്ധിമുട്ടുണ്ടായില്ല. നല്ല വിശാലമായി ചാരികിടക്കാവുന്ന സീറ്റ്.ഒരഞ്ചു മിനിറ്റ് വൈകി 05:20 AM നു വണ്ടിയെടുത്തു.സുഖയാത്ര.ഇടയിൽ മിന്നല്‍ പരശോധനാസംഘം വന്നു.ടിക്കറ്റ് കാട്ടി.തിരിച്ചറിയൽ കാർഡ് കാണണമെന്ന്. തത്ക്കാൽ ടിക്കറ്റല്ല, എങ്കിലും അവരുടെ ആഗ്രഹമല്ലേ എന്ന് കരുതി കാട്ടി.കുറച്ചുകഴിഞ്ഞപ്പോൾ TTE യുടെ യൂണിഫോം ധരിച്ച ഒരാൾ വീണ്ടു ടിക്കറ്റ് ചോദിക്കുന്നു.ഇത്തിരി മുമ്പല്ലേ കാണിച്ചത് എന്ന് ഞാൻ.ഞാനാണ് ഈ വണ്ടിയിലെ ഒറിജിനൽ അധികാരി മറ്റവരൊക്കെ ഇടയ്ക്കു കയറി വരുന്നവർ അതുകൊണ്ടു എന്നെ കാണിച്ചേ പറ്റൂ എന്ന് കക്ഷി.അദ്ദേഹത്തെയും കാട്ടി.

പഞ്ചാബിലെ ഒട്ടു മിക്ക പ്രസിദ്ധമായ സ്ഥലങ്ങളും താണ്ടി ഞങ്ങൾ ചണ്ഡീഗഡിൽ കാലത്ത് 09:25 നു ചെന്നു.

ചണ്ഡീഗഡ് ആണ് നമ്മുടെ രാജ്യത്തെ ആദ്യത്തെ "പ്ലാൻഡ് സിറ്റി".സ്വിസ്സ്-ഫ്രഞ്ച് വാസ്തുശില്പിയായ ശ്രി. ലി കോർബസിയർ ആണ് നഗരത്തിന്റെ നിർമ്മാതാവ്.പഞ്ചാബിന്റെയും ഹരിയാനയുടെയും സംയോജിത തലസ്ഥാനം ആണ് ഈ സിറ്റി.കൂടാതെ കേന്ദ്ര ഭരണ പ്രദേശം ആണ്. ചണ്ഡീഗഡിലെ  റോഡുകൾക്ക് പേരില്ല എന്നത് ആദ്യമറിയുക.പ്രദേശം മുഴുവൻ സെക്റ്റർ ആയി തിരിച്ചു ആ സെക്റ്ററിന്റെ നമ്പറിലാണ് അറിയപ്പെടുക.ഇന്ത്യയിലെ മിക്ക പ്രദേശത്തും എം ജി റോഡ് ഉള്ളപ്പോൾ അതുപോലും ചണ്ഡീഗഡിൽ ഇല്ല. യാതൊരു വിധ പ്രതിമകളും ഈ നഗരത്തിൽ ഇല്ല.വീടുകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും വ്യവസായ ശാലകൾക്കും പ്രത്യേകം തിരിച്ചിരിക്കുന്ന സ്ഥലത്ത് മാത്രമേ അതാതു നിർമ്മാണങ്ങൾ സാദ്ധ്യം ആകൂ.പൊതുമേഖലയിലെ ഒട്ടു മിക്ക കെട്ടിടങ്ങളും ചെലവ് കുറഞ്ഞ നവീന നിർമ്മാണ ശൈലി ആണ് സ്വീകരിച്ചിരിക്കുന്നത്.രാജ്യത്ത് ഒരേ ഒരു നഗരത്തിനു മാത്രമാണ് സ്വന്തമായി ഒരു അടയാള മുദ്ര ഉള്ളത്.അത് ചണ്ഡീഗഢ്നാണ്.

ഇത്രയും പൊതു വിജ്ഞാനം.

ഒരു ചെറിയ റെയിൽവേ സ്റ്റേഷൻ.വണ്ടിയിറങ്ങി എല്ലാവരും പ്ലാറ്റ്‌ഫോമിലെ ഫ്‌ളൈഓവർ കയറുന്നതു കണ്ടു ഞങ്ങളും ആ വഴിക്ക്.മുകളിൽ ചെന്നപ്പോൾ രണ്ടു വശത്തേക്കും തുല്യമായി ആളുകൾ പോകുന്നു.

ഞങ്ങൾ റൂം ബുക്ക് ചെയ്തിരിക്കുന്നത് സെക്റ്റർ 17 ലെ ISBT യിലുള്ള CITCO യിലാണ്. സെക്റ്റർ 17 ആയതു കൊണ്ട് ഏതു വശത്തേക്ക് പോയാലാണ് എളുപ്പം എന്ന് മുകളിൽ ആദ്യം കണ്ട പോലീസ് അങ്കിളിനോട് തിരക്കി.കയറി വന്നതിന്റെ വലത്തുഭാഗത്തേക്കു പോകുവാൻ അദ്ദേഹം.

വെളിയിൽ ഇറങ്ങി സെൽഫി.

പിന്നെ ഓട്ടോ പിടിക്കുവാൻ വിലപേശൽ ആയി.300 രൂപയ്ക്കു കൊണ്ടുവിടാം എന്നേറ്റു.ഞങ്ങൾ എല്ലാവരും പിന്നെ കെട്ടും ഭാണ്ഡവും എല്ലാം ഒറ്റ ഓട്ടോയിൽ.
കുടുങ്ങി കുടുങ്ങി അങ്ങനെ ഞങ്ങൾ പോയി.കേട്ടും വായിച്ചും അറിഞ്ഞ ഒരു ഗുമ്മില്ല നഗരത്തിനു.പ്ലാൻഡ് സിറ്റി എന്നൊക്കെ കേട്ടപ്പോൾ വെറുതെയെങ്കിലും കുറച്ചു ആശയായിരുന്നു നല്ലൊരു നഗരം കാണാമല്ലോ എന്ന്.പിന്നെ അമൃത്സറിൽ നിന്നും വറ്റി വരണ്ടു വന്ന ഞങ്ങൾ കുറച്ചു ആൾത്തിരക്കും അനക്കവും കണ്ടത് ഇവിടായതുകൊണ്ടു അതിന്റെ ഒരു സന്തോഷം ഉണ്ടായിരുന്നു.

കാര്യങ്ങൾ പറഞ്ഞു പറഞ്ഞു ഞങ്ങൾ 17 ലെ ISBT യിലെത്തി.എല്ലാവരും ഇറങ്ങി.സാമാനങ്ങൾ എടുത്ത് നടക്കും മുമ്പ് CITCO ഇവിടെത്തന്നെയോ എന്നൊരു അന്വേഷണത്തിനായി പോയി.സ്ഥലം കൃത്യമാണ്.ഓട്ടോ പറഞ്ഞു വിട്ടു. ആദ്യനിലയിലെ Transit Lodge ലേക്ക് ഞങ്ങൾ ചെന്നു.രണ്ടു മുറിയാണ് പറഞ്ഞതെങ്കിലും ഇപ്പോൾ ഒന്നേ ഒഴിവുള്ളു, അടുത്തത് 12:00PM നു തരാം എന്ന്. അതുവരെ കാത്തിരിക്കാൻ നേരമില്ലാത്തതിനാൽ വേഗം കിട്ടിയ റൂമിൽ കയറി എല്ലാവരും ഒന്ന് ഫ്രഷ് ആയി.

റൂം അത്ര പോരാ, പ്രത്യേകിച്ചു വാഷ് റൂം.പിന്നെ യാത്രയിലെ ഒരു ഇടത്താവളമായി അത്യാവശ്യ ഘട്ടത്തിൽ തങ്ങുവാൻ ഒരിടം.അത്രയേ ഞങ്ങളും ഉദ്ദേശിച്ചുള്ളൂ. കാരണം അന്ന് വൈകുന്നേരം ഷിംലയ്ക്കു പോകുവാനാണ് ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നത്.

ഞങ്ങൾ ഒന്ന് ചണ്ഡീഗഡ് കറങ്ങുവാൻ പോകുകയാണ്, അത് എങ്ങനെ ആകണം എന്നറിയുവാൻ മാനേജരെ ഒന്ന് കയറി കണ്ടു (കക്ഷിയെ ആണ് ഞാൻ നാട്ടിൽ നിന്ന് നേരിട്ട് വിളിച്ചു റൂം ബുക്ക് ചെയ്തത് എന്ന് പിന്നെ അറിയുവാൻ കഴിഞ്ഞു).

ഞങ്ങൾ ചില ഇടങ്ങൾ പറഞ്ഞു. കക്ഷി ആദ്യം എവിടെ പോകണം ഏതാകും സൗകര്യം എന്നൊക്കെ പറഞ്ഞു തന്നു.സമയം നോക്കിയിട്ട് കക്ഷി പറയുന്നു 09:45 AM ന് ഞങ്ങളുടെ "Hope On,Hope Off" ബസ് സർവീസ് ഉണ്ടെന്ന്. അതിൽ കയറി ടിക്കറ്റ് എടുത്താൽ മനോഹരനഗരം ഡബിൾ ഡെക്കറിലെ മുകൾ തട്ടിൽ ഇരുന്നു വിശാലമായി കണ്ടു ഓരോ സ്ഥലങ്ങളിൽ നിങ്ങളെ കൊണ്ടെത്തിച്ചു തിരികെ കൊണ്ട് വരും എന്ന്.ഇത് പറയുമ്പോൾ സമയം 09:25 AM .തലേന്ന് മനസ്സിന് പിടിക്കാത്ത താലി കഴിച്ചതിൽ പിന്നെ ആകെ രണ്ടു ജിലേബിയും ഒരു ഗുലാബ്‌ജാമും കഴിച്ചിട്ട് മണിക്കൂര് കുറെ കഴിയുന്നു.ഇന്ന് കാലത്തെ ഭക്ഷണം എങ്കിലും നേരെ ചൊവ്വേ കഴിച്ചില്ലേൽ പണി പാളും എന്നറിയാവുന്നതിനാൽ ഭക്ഷണം ആദ്യം, പിന്നെ വണ്ടി കിട്ടുമെങ്കിൽ അതപ്പോഴാകട്ടെ എന്ന് തീരുമാനിച്ചു.

കൂട്ടത്തിൽ കോംപ്ലിമെന്ററി ബ്രെക്ഫാസ്റ്റിനുള കൂപ്പൺ തന്നു.ഒരു മുറിയിൽ രണ്ടു പേര് വെച്ച് രണ്ടു മുറിക്കു 4 പേർക്ക് കൂപ്പൺ കിട്ടി.താഴെയുള്ള അവരുടെ ഭക്ഷണ ശാലയിലേക്ക്.നല്ല ഭക്ഷണം. കഴിച്ചു.കൂപ്പണിനു പുറമെ ഉള്ളവർക്ക് കൈകാശ് കൊടുത്തു. 

ശേഷം പുറത്തിറങ്ങി ഒരു ഓട്ടോ പിടിച്ചു ആദ്യ ഇടമായ ചണ്ഡീഗഡ് റോസ് ഗാർഡനിലേക്ക് വിട്ടു.അങ്ങനെ പോകുമ്പോൾ കണ്ടു " Hope On,Hope Off" ബസ് കാലിയായി പോകുന്നത്. റോസ് ഗാർഡൻ എത്തി.അതിനു മുമ്പിൽ ഇറങ്ങി.
രാജ്യത്തെ പ്രഥമ രാഷ്ട്രപതിയുടെ പേരിൽ 1967 ല് സ്ഥാപിതമായിരിക്കുന്ന ഈ പൂന്തോപ്പാണ് പനിനീർപുഷ്പ്പങ്ങൾക്കായി സ്ഥാപിതമായതിൽ ഏഷ്യൻ ഭൂഖണ്ഡത്തിൽ തന്നെ വലുത്.ഏകദേശം 40 ഏക്കറിലായി 32500 ചെടികളുമായി 825 തരത്തിലെ പനിനീർപുഷ്പ്പങ്ങൾ സീസണിൽ ഇവിടെ കാണുവാൻ കഴിയും. ഫെബ്രുവരി ആണ് പനിനീർപുഷ്പ്പങ്ങളുടെ ഇന്ത്യയിലെ സീസൺ എന്നത് ഏവർക്കും അറിയുമല്ലോ.

ഉള്ളിലേക്ക് കയറി.ഞങ്ങൾ പിന്നാമ്പുറത്തുകൂടെയാണ് കയറിയതെന്ന് കണ്ടിറങ്ങിയത് മുമ്പുവശത്തുകൂടെ ആയതുകൊണ്ട് മനസ്സിലായി.വ്യത്യസ്ഥ   തരത്തിലെ പനിനീർച്ചെടികൾ നട്ടു വളർത്തിയ വിശാലമായ ഒരു പൂന്തോപ്പ്.പക്ഷെ ഞങ്ങൾ ചെന്നത് സീസണിൽ അല്ലാത്തതിനാൽ അത്ര ഭംഗി തോന്നിയില്ല.വളരെ വിശാലമാണ് പ്രദേശം.സീസൺ അല്ലെങ്കിലും പൂവുകൾക്കു കുറവൊന്നുമില്ല. എന്നാൽ അത് പലയിടത്തായി എന്നതാണ് ഭംഗിയില്ലായ്മ്മ ആയത്. എങ്കിലും പൂന്തോപ്പ് ഒരു പരിധിവരെ സഹികബൾ ആണ്.തലേ ദിവസം അമൃത്സറിൽ ചൂട് കൊണ്ട് തളർന്ന അനുഭവം ഉള്ളതിനാൽ, ഞാൻ ആദ്യമേ ഒരു കുട കയ്യിലാക്കി അതും തുറന്നു പിടിച്ചായിരുന്നു അതിനുള്ളിലെ നടപ്പു മുഴുവൻ.



പൂന്തോപ്പിലെ പനിനീർപുഷ്പ്പങ്ങൾ കണ്ടങ്ങനെ നടക്കുമ്പോൾ മറവുള്ളതും അല്ലാത്തതുമായ തണൽ മരങ്ങൾക്കു ചുവട്ടിൽ ചണ്ഡീഗഡിലെ കൗമാര യുവതയുടെ പൊട്ടിവിടരുന്ന പ്രണയ പുഷ്പ്പങ്ങളും നിറയെ കണ്ടു.ഞങ്ങൾ പൂന്തോപ്പിലെ പനിനീർപുഷ്പ്പങ്ങളുടെ കലർപ്പില്ലാത്ത സൗരഭ്യവാസന നിറയെ മണത്താസ്വദിച്ചപ്പോൾ, ആ തണൽ മരങ്ങൾക്കു ചുവട്ടിൽ തേൻ നുകരുന്ന തിരക്കിലായിരുന്നു മിക്ക തേനീച്ചകളും.


ഇതിനിടയിൽ നിറയെ കുപ്പി വെള്ളം കുടിക്കുന്നുണ്ട് എന്നതറിയുക.

റോസ് ഗാർഡന്റെ മുഖ്യ കവാടത്തിലൂടെ ഇറങ്ങി.

പുറത്തിറങ്ങി വശത്തുള്ള കടയിൽ നിന്നും കുപ്പിവെള്ളം വീണ്ടും വാങ്ങി. ചിലർ കാപ്പി കുടിച്ചു.

പ്രധാന പാത മുറിച്ചു എതിർവശത്തുള്ള മ്യൂസിയങ്ങളിലേക്ക് ആണ് അടുത്തതായി പോയത്, ശാന്തി കുഞ്ചിന്റെ വശത്തും കൂടെ.


വ്യത്യസ്ഥമായ നാല് മ്യൂസിയങ്ങൾ എല്ലാം കൂടെ ഒരേ വളപ്പിൽ പ്രത്യേകം പ്രത്യേകം കെട്ടിടങ്ങളിൽ സജ്ജീകരിച്ചിരിക്കുന്നു. 


എല്ലായിടത്തും കൂടെ കയറുവാൻ ഒരേ ഒരു ടിക്കറ്റ്.ക്യാമറയ്ക്കു വെവ്വേറെ എടുക്കണം എന്ന് പറഞ്ഞു.

നൂറ്റാണ്ടുകൾ പഴക്കമുള്ള കല്ലിലും തടിയിലും മറ്റും കൊത്തിയ ശില്പ്പങ്ങൾ വിഗ്രഹങ്ങൾ എല്ലാം ഒരിടത്ത്.അപൂർവ്വം ആയ ചിത്രവേലകളും ചിത്രങ്ങളും ഇനിയും ചിലയിടത്ത്.പുരാവസ്തുക്കളായ നാണയങ്ങളും അടുത്തയിടത്ത്, ദാരുശില്പങ്ങളുടെ വലിയൊരു ശേഖരവും ആ കൂട്ടത്തിൽ കണ്ടു.വിവിധ കാലഘട്ടത്തിലെ ആയുധങ്ങളും വസ്ത്രങ്ങളും മനോഹരമായി പ്രദര്ശിപ്പിച്ചിരിക്കുന്നു.





നല്ല നിലയിൽ സജ്ജീകരിച്ചിരിക്കുന്ന ഒരു പുരാവസ്തു സൂക്ഷിപ്പിടം.മുക്കിലും മൂലയിലും നിരീക്ഷണ ക്യാമറകൾ മിഴിയടയാതെ സദാ കൺതുറന്ന്. ഇതിനിടയിൽ ഒമ്പതാം ക്ളാസുകാരിയുടെ ആംഗലേയ പാഠപുസ്തകത്തിലെ ഒരദ്ധ്യായത്തിനു കാരണക്കാരിയായ ആളുടെ; പാഠപുസ്തകത്തിലെ അതേ ചിത്രം, പ്രദർശിപ്പിച്ചിരിക്കുന്നതു കണ്ടുപിടിച്ചു കാട്ടി തന്നു.

അവിടെ നിന്നും പുറത്തിറങ്ങി അടുത്തതായി കുട്ടികൾക്കായി ഒരു ഇടം. അവരുടെ കലാ സൃഷ്ട്ടികൾ പ്രദർശിപ്പിക്കുവാന് ഒരിടം.



ചില കളിമൺ രൂപങ്ങളും, കളിമണ്ണിൽ ഹാർഡ്‌ബോർഡിൽ ചെയ്ത്  തൂക്കിയിടാവുന്ന തരത്തിൽ മനോഹരമായി ദൃശ്യവിധാനം ചെയ്തിരിക്കുന്നു. അടുത്തതായി ഛായാചിത്രങ്ങൾ, പെൻസിൽ ഡ്രോയിങ്ങ് തുടങ്ങിയവ നയനസുഭഗമായ നിലയിൽ അഴകുള്ള ചട്ടക്കൂടിൽ ഒരുക്കിവെച്ചിരിക്കുന്നു.മുൻഭാഗം മുഴുവൻ വിവിധ ഭാഷാകഥാ പുസ്തകങ്ങളും കോമിക്കുകകളുമായി.
അടുത്ത കെട്ടിടത്തിലേക്ക് നടന്നു.ചണ്ഡീഗഡ് ആർക്കിറ്റെക്ചർ മ്യൂസിയം.പ്രത്യേകം പ്രവേശന ടിക്കറ്റ് എടുക്കണം എന്ന്.കാണുന്നില്ല എന്നങ്ങു തീരുമാനിച്ചു.ചണ്ഡീഗഡ് നഗരത്തിന്റെ രൂപകൽപ്പനയുടെ രേഖകൾ കൊണ്ട് ഞങ്ങൾക്ക് യാതൊരു ആവശ്യവും ഇല്ലാ അതുവെച്ചു പഠിച്ചു ഞങ്ങൾ ഒന്നും നിർമ്മിക്കുവാൻ തത്ക്കാലം ഉദ്ദേശിക്കുന്നില്ല എന്നതിനാൽ അത് കാണുവാൻ മിനക്കെട്ടില്ല എന്ന് പറയുന്നതാകും അതിന്റെ ശരി.

അടുത്തതായി പോയത് നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലേക്ക്.കയറുന്നയിടത്ത് പുലിയെയും വരയൻ പുലിയെയും മറ്റും സ്റ്റഫ് ചെയ്തു നിറുത്തിയിരിക്കുന്നു. 


മ്യൂസിയത്തിന്റെ ഒരു ഭാഗം മുഴുവൻ ദിനോസോറുകൾക്കായി നീക്കിവെച്ചിരിക്കുന്നു.വിവിധ വലുപ്പത്തിൽ ഉള്ളവയുടെ നിർമ്മിതി അതിൽ മുഴുവൻ. അവിടവിടായി നല്ല മുഴുത്ത എല്ലുകളും പല്ലുകളും മറ്റും ഇന്ത്യയിലെ വിവിധ ഇടങ്ങളിൽ നിന്നും ഖനനം ചെയ്തെടുത്തത് പ്രദർശിപ്പിച്ചിരിക്കുന്നു.






ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പ് ഇന്നത്തെ ഇന്ത്യയുടെ ഏതെല്ലാം പ്രദേശത്ത് ദിനോസോറുകൾ ഉണ്ടായിരുന്നു (വ്യാപനം) എന്നതിന്റെ ഒരു ഭൂപടവും അവിടെ കണ്ടു.




ആ മ്യൂസിയത്തിന്റെ മറുഭാഗത്ത് മനുഷ്യപരിണാമ പ്രക്രിയയുടെ വിവിധ ഘട്ടങ്ങൾ മനോഹരം എന്ന് പറഞ്ഞാൽ പോരാ അതിമനോഹരമായി വിശാലമായ ചില്ലു കൂടുകളിൽ ഒരുക്കിനിറുത്തിയിരിക്കുന്നു.നല്ലൊരു അനുഭവം ആയിരുന്നു.വളരെ ഇഷ്ട്ടപെട്ടു.

പുറത്തിറങ്ങി അവിടുത്തെ കൂളറിൽ നിന്നും അപ്പോഴേക്കും കാലിയായ കുപ്പികളിൽ നിറയെ വെള്ളം പിടിച്ചു.

ആ കെട്ടിട വളപ്പിനു വെളിയിൽ അനേകായിരം വര്ഷം പഴക്കമുള്ള വിവിധ കാലഘട്ടത്തിലെ ഭീമാകാരമായ പാറകല്ലുകൾ ഇനവും പഴക്കവും  നിർണ്ണയിച്ചു പതിച്ചു ഒരേ നിരപ്പിൽ ഒരുക്കിവെച്ചിരിക്കുന്നു.

പ്രധാന പാതയിൽ പോയി വലുപ്പമുള്ള ഒറ്റ ഓട്ടോയ്ക്കായി കാത്ത് നിന്നു. കുറച്ചു കഴിഞ്ഞു വന്നൊന്നിൽ വല്യ തലയ്ക്കൊന്നിന് ഇത്ര രൂപാ എന്ന് പറഞ്ഞുറപ്പിച്ച് കയറി അടുത്ത ലക്ഷ്യമായ ചണ്ഡീഗഡിലെ ഇന്റർനാഷണൽ ഡോൾസ്‌ മ്യൂസിയത്തിലേക്ക്.

അവിടിറങ്ങി.

വളപ്പിനുള്ളിലേക്കു നടന്നു.

പ്രധാന കെട്ടിടത്തിലേക്ക് കയറും മുമ്പ് ഫോട്ടോഷൂട്ട്.

ടിക്കറ്റ് എടുത്ത് അകത്തേക്ക്.കൊള്ളാം വിവിധ രാജ്യങ്ങളിലെ അവരുടെ പരമ്പരാഗതവും ആചാരാനുഷ്ഠാനങ്ങൾക്ക് ഉപയോഗിക്കുന്നതുമായ വസ്ത്രങ്ങൾ അണിയിച്ച് ചെറിയ ചെറിയ രൂപങ്ങൾ നിർമ്മിച്ച് വെച്ചിരിക്കുന്നു.


നമ്മുടെ വിവിധ സംസ്ഥാനങ്ങൾക്കായി പ്രത്യേക ഇടമുണ്ട്.ആണും പെണ്ണും വധു വരന്മാർ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.ഒട്ടു മിക്ക സംസ്ഥാനങ്ങളിലെയും ആൺ രൂപങ്ങളെക്കാൾ ഉയരത്തിൽ ആണ് സ്ത്രീ രൂപങ്ങളുടെ നിർമ്മിതി.അതിനു പുറകിൽ എന്തെങ്കിലും സൈക്കിളോടിക്കൽ മൂവ്മെന്റ കാണുമായിരിക്കുംആർക്കറിയാം.കുട്ടികൾക്കായി മുഴുനീള കോമിക് രൂപങ്ങളും, ഫാൻറ്റസി, യക്ഷി കഥകളുടെ ദൃശ്യാവിഷ്‌കാരം അവിടെ കണ്ടു.സിന്ദാബാദ്, ആലിബാബ, സിൻഡ്രല്ല തുടങ്ങിയവ ചിലതു മാത്രം.



പുരാണങ്ങളും അവയിലെ കഥാ പാത്രങ്ങളെയും ചില്ലുകൂടുകളിൽ ഒരുക്കിയിട്ടുണ്ട്.
ഇറങ്ങാൻ നേരം മകൻസ് ചോദിക്കുന്നു കാലിതൊഴുത്ത് ഒരുക്കിയിരിക്കുന്നത് പാപ്പാ കണ്ടോ വളരെ ഇഷ്ട്ടപെട്ടെന്ന്.ഞാൻ അത് കണ്ടിരുന്നില്ല.ഏതായാലും പയ്യൻസ് വിളിച്ചുകൊണ്ടുപോയി അത് കാട്ടി തന്നു.


വിശപ്പ് അതിന്റെ മൂർദ്ധന്യത്തിലേക്ക്. 

വളപ്പിനു വെളിയിൽ ഇറങ്ങി കുറച്ചേറെ നിന്നു, ഓട്ടോ നോക്കി.അവസാനം കുറച്ചു മുമ്പോട്ടു നടന്നപ്പോൾ വന്നൊരെണ്ണത്തിൽ തുക 100 പറഞ്ഞു കയറി സുഖ്‌നാ തടാകക്കരയിലേക്ക്.

നല്ലൊരിടം.ഹിമാലയത്തിന്റെ താഴ്വാരത്ത് ശിവാലിക് മലനിരകളിൽ നിന്നും പെയ്തിറങ്ങി വരുന്ന മഴ വെള്ളമാണ് കൃത്രിമ തടാകത്തിൽ സംഭരിക്കുന്നത്. നഗരത്തിന്റെ നിർമ്മാതാവ് തന്നെയാണ് ഈ തടാകവും ഇന്ന് ഈ കാണുന്ന  പരുവത്തിൽ ആക്കിയെടുത്തത്.തടാകത്തിനു അനുബന്ധമായി കുട്ടികളുടെ ഒരു പാർക്കും ഉണ്ട്.റൈഡുകൾ ഒക്കെയുണ്ട്.പക്ഷെ അന്തക്കരണ തുകയാണ്. അതുപോലെ തന്നെ ബോട്ടിങ്ങിനും ചാർജ്ജ് വളരെ കൂടുതൽ ആണ്.

ഭക്ഷണം കഴിക്കുവാൻ കയറി.CITCO  യുടെ പബ്ബിൽ ആണ് കയറിയത്. കയറിയപ്പോഴേ ബീറിന്റെ ആ വാസന അങ്ങനെ അടിച്ചു മൂക്കിലേക്ക്. ഒന്നടിച്ചാലോ എന്ന് ഒരു ഉൾവിളി.കുടുംബത്തോടൊപ്പമുള്ള അന്യ പ്രദേശങ്ങളിലേക്കുള്ള യാത്രകളിൽ ഒരിക്കലും ലഹരിക്ക്‌ അടിമയാക്കരുത് എന്ന് ഫേസ്ബുക്കില് ഞാൻ ഏറെ ഇഷ്ട്പെടുന്ന "സൂര്യൻ" ഒരിക്കൽ എഴുതിയിരുന്നത് വായിച്ചതിന്റെ ഇഷ്ടത്താൽ ആ ആഗ്രഹം അങ്ങ് മാറ്റി വെച്ചു.എല്ലാവരും കഴിച്ചു.ഭക്ഷണം എനിക്ക് ഇഷ്ട്ടപെട്ടു.നോൺ വെജ് ആയിരുന്നു.

വിചാരിച്ചതിലും കൂടുതൽ സമയം അവിടെ ചിലവിട്ടു. 02:15  PM നു കയറി ഏകദേശം 03:15 PM നാണ് ഭക്ഷണം കഴിഞ്ഞിറങ്ങിയത്.

തടാകം ആസ്വദിക്കുവാൻ പോയി അടുത്തതായി.


ആസ്വദിച്ചങ്ങനെ ഇരിക്കുവാൻ പറ്റിയ സ്ഥലമാണ്.എല്ലാ നഗരങ്ങളിലും തിരക്കിൽ നിന്നെല്ലാം ഒഴിഞ്ഞു ഇതുപോലെ ഒരു വിശ്രമ കേന്ദ്രമൊക്കെ ഉണ്ടാകണം.മോട്ടോർ ബോട്ടുകൾ തടാകത്തിൽ അനുവദനീയമല്ല.ശികാരയും പെഡൽ ബോട്ടുമാണ് മുഖ്യ ആകർഷണം.

പിള്ളാരെ റൈഡിൽ കയറ്റണം എന്നുണ്ടായിരുന്നു.അവിടെ ഒന്നും രണ്ടും പറഞ്ഞു അതിന്റെ ചുമതലക്കാർ ആരുമായോ എന്തോ വഴക്കു നടന്നതിനാലും പിന്നെ നമ്മുടെ നാടുമായി താരതമ്യം ചെയ്യുമ്പോൾ പ്രവേശന തുക കൂടുതലായി തോന്നിയതിനാലും ആ ആശ അങ്ങ് മാറ്റി.

ഫോട്ടോ ഷൂട്ട്.

തിരികെ ഇറങ്ങും വഴിക്കു, ഐസ്ക്രീമിനുള്ള കട കണ്ടു. തലേന്ന് ജിലേബി കഴിക്കാതെ ഐസ്ക്രീം മതി എന്ന് പറഞ്ഞപ്പോൾ നല്ലതു കാണാഞ്ഞതുകൊണ്ടും രാത്രി ആയതു കൊണ്ടും പയ്യൻസിന് വാങ്ങി കൊടുക്കാഞ്ഞത് ഇവിടെ അങ്ങ് തീർത്തു.പയ്യന്സിന്റെ പേരും പറഞ്ഞു ഞങ്ങളും കഴിച്ചു ട്ടോ :) .വീണ്ടും 20-25 മിനിറ്റ് അവിടെ പോയി.

അവിടെനിന്നും നേരെ റോക്ക് ഗാർഡനിലേക്കു നടന്നു.അടുത്തെന്ന് കരുതിയാണ് നടപ്പു തുടങ്ങിയത്.എന്നാൽ ഒരു കിലോമീറ്ററോളം നടന്നുകഴിഞ്ഞപ്പോൾ ആണ് ദൂരം ഇത്രയും ഉണ്ടെന്ന് മനസ്സിലായത്.ചിലപ്പോൾ നമ്മൾക്കൊരു വെളിവും കാണില്ല.അവിടെ നിന്നു ഒരു ഓട്ടോ പിടിച്ചു പോകേണ്ടതായിരുന്നു.അത് ചെയ്തില്ല. അങ്ങനെയെങ്കിൽ സമയവും മറ്റു ചിലതും ലാഭിക്കാമായിരുന്നു. പോയ ബുദ്ധി പിടിച്ചാൽ കിട്ടില്ല.അതങ്ങനെയാണ്.ചിലതു അങ്ങനെയേ ആകാവൂ എന്ന് ആകും അതിന്റെ ഒരു ശരി.



ഇന്നത്തെ പാകിസ്ഥാനിൽ ഉൾപ്പെടുന്ന പ്രദേശത്ത് ജനിച്ച് വിഭജന കാലത്ത് ഇന്ത്യയിൽ ജീവിതം കണ്ടെത്തിയ ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആയിരുന്ന ശ്രീ. നെക് ചന്ദ്, 1957 ലാണ് ചണ്ഡീഗഡിലെ സുഖന തടാകത്തനടുത്തുള്ള സംരക്ഷിത മേഖലയിലെ ചെറുമലയിടുക്കിൽ ആരുടേയും ശ്രദ്ധയിൽ പെടാതെ പാഴ്വസ്തുക്കൾ ഉപയോഗിച്ചുള്ള തന്റെ കലാ സൃഷ്ടികൾക്കു ജീവന്കൊടുക്കുവാൻ തുടങ്ങിയത്.തന്റെ ജോലിസമയത്തിനു ശേഷം കിട്ടുന്ന ഇടവേളകളിൽ പാഴ്വസ്തുക്കൾ ആയ വ്യവസായ മാലിന്യങ്ങൾസെറാമിക് ടൈലുകൾ, വളപ്പൊട്ടുകൾ, കുപ്പികൾ, കണ്ണാടികൾ തുടങ്ങി സാമാന്യ ജനം ചവറ്റുകുട്ടയിലും മറ്റും ഉപേക്ഷിക്കുന്ന പലതരം വസ്തുക്കൾ ശേഖരിച്ചായിരുന്നു നിർമ്മിതി.ആരുടേയും ശിഷ്യത്വം ഇല്ലാതെ,തന്റെ മനസ്സിലെ കൊച്ചു കൊച്ചു രൂപങ്ങൾ ഏകദേശം 12 ഏക്കർ പ്രദേശത്ത് സ്വയം നിർമ്മിച്ച് സ്ഥാപിച്ചു. 

അങ്ങനെ 18 വര്ഷം മുമ്പോട്ടു പോയി.1975 ല് ഈ നിർമ്മിതി അധികാരികൾ അറിയുകയും സംരക്ഷിത മേഖലയിലെ നിർമ്മിതികൾ പൊളിച്ചടുക്കുവാൻ സർക്കാർ ഉത്തരവായി.ഇതറിഞ്ഞ പൊതുജനം ആ നീക്കത്തിനെതിരായി പ്രതികരിക്കുകയും, തുടർന്ന് റോക് ഗാർഡൻ എന്ന പേരിൽ സർക്കാർ അതിനെ നാമകരണം ചെയ്തു.തുടർന്നും അവിടെ തന്നെ താമസിച്ചു 2015 ജൂണിൽ ഈ ലോകത്ത് നിന്നു കടന്നു പോകുന്നത് വരെയും തന്റെ നിർമ്മിതികൾ തുടർന്ന് ഇപ്പോൾ 40 ഏക്കർ വരുന്ന ഭൂപ്രദേശത്ത് നിറഞ്ഞു നിൽക്കുന്ന വേറിട്ട ഒന്നാണ് റോക് ഗാർഡൻ.

അദ്ദേഹത്തോടുള്ള ബഹുമാനസൂചകമായി പത്മശ്രീ നൽകി രാഷ്ട്രം ആദരിച്ചിരുന്നു.

ഞങ്ങൾക്ക് സമയം പരിമിതം ആയിരുന്നു.അന്ന് വൈകിട്ട് 07:00 നുള്ള ബസ്സിൽ ഓൺലൈൻ ടിക്കറ്റ് ഷിംലയ്ക്കു എടുത്തത് കയ്യിലിരിക്കുന്നു.പരിചയം ഇല്ലാത്ത സ്ഥലം ആയതിനാൽ ഒരു 06:30 PM നെങ്കിലും ബസ് സ്റ്റാൻഡിൽ ചെല്ലണം. അതാണെങ്കിൽ സെക്റ്റർ 43 ല്.താമസിക്കുന്നയിടം സെക്റ്റർ 17 ല് നിന്നു അവിടെ ചെല്ലണമെങ്കിൽ വീണ്ടും മുൻകരുതൽ ആയി അങ്ങേ അറ്റം 05:45 PM നെങ്കിലും ഇറങ്ങണം.അവിടെച്ചെന്നു ഒന്ന് ഫ്രഷ് ആയി ഇറങ്ങണം എങ്കിൽ 05:15 PM നെങ്കിലും റോക് ഗാർഡനിൽ നിന്നു ഇറങ്ങണം.ആകെ  ഒന്നേകാൽ മണിക്കൂർ ആണ് ബാക്കിയുള്ളത്.

ഓട്ടപ്രദിക്ഷിണം തന്നെ ശരണം.

സമയം കളയാതെ ടിക്കറ്റെടുത്ത് അകത്ത് കയറി.

ഇത്തരത്തിലൊരു കാഴ്ച അന്ന് വരെയും കണ്ടിട്ടില്ലായിരുന്നു. അതിമനോഹരമായി ഒരുക്കിയിരിക്കുന്ന നല്ലൊരു തോട്ടം.പുഷ്പങ്ങളുടെ തോട്ടത്തിനു പകരം നല്ലൊന്നാന്തരം ശിൽപ്പോദ്യാനം.

നാനാ തരത്തിലെ പാഴ്‌വസ്തുക്കൾ കൊണ്ട് നിർമ്മിച്ച അനേകം പ്രതിമകൾ, മനുഷ്യനും, നായകളും. പറവകളും.കുട്ടികളും അതിൽ തന്നെ പെൺകുട്ടികൾ, പറവകൾ.മാനുകൾ, മയിലുകൾ, മുയലുകൾ, നായാടികൾ എന്ന് വേണ്ടാ ഒരു പ്രമേയത്തിനു മാത്രം ഒരേ പോലത്തെ 60-70 രൂപങ്ങൾ ഉപയോഗിച്ചിരിക്കുന്നു.




വളപ്പൊട്ടുകൾ ഉപയോഗിച്ച് നിർമ്മിച്ച രൂപങ്ങൾ എന്നെ ഒത്തിരി ആകര്ഷിച്ചു.
ഇതിനിടയിൽ കണ്ടു പ്രിയപ്പെട്ട ശ്രീ.നെഹ് (നെക്) ചന്ദ് താമസിച്ചിരുന്ന ചെറു ഗുഹ.
ഒരു ചെറു കാട്, അതിലൂടെ അലങ്കരിച്ച ഇടവഴികൾ.അതിൽ നിന്നു നടവഴികൾ.ആ നടവഴികൾ ചെന്ന് ചേരുന്നിടത്ത് വിശാലമായ ഒരു ഓപ്പൺ എയർ തീയേറ്റർ. പടികെട്ടുകളും വേദിയുമായി.അതിനു പതിന്മടങ്ങു  അഴക് നിറച്ച് 20 അടി ഉയരത്തിൽ നിന്നും മനോഹരമായൊരു വെള്ളച്ചാട്ടം.

ഏതോ ഹിന്ദി സിനിമയുടെ സെറ്റിൽ എത്തിപെട്ടതായി ആണ് പെട്ടെന്ന് തോന്നുക.അകത്ത് ആകെയൊരു കുളിർമ്മ. ഏതു മനുഷ്യന്റെ ഉള്ളിലും പ്രണയം തളിരിടുന്നൊരു സുഖകാലാവസ്ഥ.ഉറക്കെ രണ്ടു വരികൾ പാടി മരം ചുറ്റി ഓടുവാൻ തോന്നും തരത്തിലെ അനുഭൂതി പകരുന്ന ശീതളിമ. ഉള്ളിൽ ഒരു ചെറിയ ചാറലായി, പിന്നൊരു കാറ്റായി ചന്നം പിന്നം പെയ്യുന്ന മഴയായി തോരാ മഴയായി അതങ്ങനെ പെയ്യുകയാണ്, എന്തിനെന്നറിയാതെ അങ്ങനെ പെയ്യുകയാണ്.ഒരിക്കലും തോരാത്ത ആ മഴയിൽ കുളിച്ചങ്ങനെ നിൽക്കുവാൻ ഒരാശ.റോസ് ഗാർഡനിൽ തണൽമരത്തിന്റെ ചുവട്ടിലിരുന്നു തേൻ നുകരുന്ന തേനീച്ചകളെ വെറുതെയെങ്കിലും ഒരുമാത്ര ഒന്നോർത്തു പോയി. 

ആ ആശയുടെ മേൽ സമയ ബോധം വന്നടിച്ചപ്പോൾ ബാക്കിയും കൂടെ വേഗം കണ്ടിറങ്ങാം എന്നുറച്ച് മുമ്പോട്ടു. 

വിസ്തരിച്ചൊന്നു കണ്ടാസ്വദിക്കുവാൻ ഉള്ള ഒരു മാനസികാവസ്ഥയിൽ അല്ലായിരുന്നു ഞാൻ/ഞങ്ങൾ. ഒരു പ്ലാൻ തെറ്റിയാൽ അതിന്റെ തുടർച്ചകളും വഴിതെറ്റും എന്നറിയാവുന്നതിനാൽ വൈകിട്ടത്തെ ബസ് പിടിക്കുന്നതായിരുന്നു അപ്പോൾ മനസ്സ് നിറയെ.

ഒന്ന് പറയാം, നിങ്ങൾ എപ്പോഴെങ്കിലും എന്തിനെങ്കിലും ചണ്ഡീഗഡിൽ എങ്കിൽ, മിനിമം ഒരു നാല് മണിക്കൂർ സമയം ഒപ്പിച്ചു മറ്റെവിടെയും പോകും മുമ്പ് ആദ്യ കാഴ്ച തീർച്ചയായും ഈ റോക്ക് ഗാർഡൻ ആക്കുക.ഒരിക്കലും ഇതൊരു നഷ്ടമാകില്ല.അഥവാ ആ കാഴ്ചയിൽ അത് കച്ചടാ എന്ന് തോന്നിയാൽ മനസ്സിൽ വെറുതെ ഒന്ന് ഓർക്കുക, ഒരു മനുഷ്യന്റെ അദ്ധ്വാനം മാത്രം ആണിതെന്ന്.

മനസ്സില്ലാ മനസ്സോടെ ഒരൽപം വിഷമത്തോടെ ഞങ്ങൾ അവിടം വിട്ടിറങ്ങി. 
ഇതെഴുതുമ്പോഴും ആ വിഷമം മാറിയിട്ടില്ല.അതെന്തെന്ന് അവസാന ഭാഗത്ത് എഴുതാം.അതുവരെ ഞാൻ അത് കൂട്ടിവെച്ചു ഇത്തിരി കൂടെ വിഷമിച്ചോട്ടെ.

കവാടത്തിൽ നിന്നും അടുത്ത ഓട്ടോ പിടിച്ചു താമസയിടത്തേക്ക്.അവിടെ ചെന്നപ്പോൾ അടുത്ത മുറി റെഡി ആയിരുപ്പുണ്ട്.ഞങ്ങളുടെ കെട്ടും ഭാണ്ഡങ്ങളും എടുത്ത് അവിടേക്കു പോയി.

ഒന്ന് ഫ്രഷ് ആയി. ഗ്യാസുകുറ്റി തുറന്നു വിട്ടു. ഒന്ന് കുളിച്ചു.ഫ്രഷ് ആയി. ഇടപാട് തീർത്തു അധികം വൈകാതെ 05:45 നു അവിടെ നിന്നും ഇറങ്ങി.

ഓട്ടോ പിടിക്കാൻ നടന്നു. ഒരു കൂട്ടർ 150 രൂപയ്ക്കു എല്ലാവരെയും കൊണ്ടാക്കി തരാം എന്നേറ്റു. അവര് 150 പറഞ്ഞാൽ നമ്മൾ 125 നു പിടിക്കണം എന്നാണല്ലോ ഒരു സാമാന്യ ഇരുപ്പുവശം. നടക്കില്ല എന്ന് കക്ഷി. എന്നാല് വേണ്ടാ ഞങ്ങള് വേറെ നോക്കുകയാണ് എന്ന് ഞാൻ. അതും പറഞ്ഞു ഞാനങ്ങു നടന്നു.

സ്റ്റാൻഡിന്റെ പുറത്തിറങ്ങി. എല്ലാവരെയും കൂടെ ഒരുമിച്ചു പറ്റില്ല എന്ന്. ഒരു വണ്ടിക്കു 100 തരണം എന്ന്. 150 നു പിണങ്ങി വന്ന ഞാൻ രണ്ടു ഓട്ടോയ്ക്ക് 200 കൊടുത്തു. ചിലതു അങ്ങനെയേ ആകാവൂ എന്ന് തീരുമാനിച്ചു വെച്ചിട്ടുണ്ട് ആരോ.

വിശാലമായ ഒരു ബസ് സ്റ്റാൻഡ്. വിവിധ സംസ്ഥാനങ്ങളിലേക്ക് ഉള്ള ബസ്സുകൾ പോകുന്നത് ഇവിടെ നിന്നാണ്. ഷിംലയിലേക്കു ഉള്ളത് ഇവിടെ നിന്നെന്ന് പലരോടു തിരക്കി മുന്നമേ ഉറപ്പിച്ചിരുന്നു.

നമ്പറുകൾ എഴുതിയ തൂണുകൾ അങ്ങനെ. അതിൽ ഹിമാചൽ ഏന് കണ്ടൊരു ബസ്സിന്റെ കണ്ടക്റ്ററിനോട് ഓൺലൈൻ ടിക്കറ്റ് കാട്ടി വണ്ടി എവിടെയാണ് വരുന്നത് എന്ന് തിരക്കി.ടിക്കറ്റ് നോക്കിയിട്ട് കക്ഷി പറയുന്നു ഇതിവിടല്ല സെക്റ്റർ 17 ലെ ISBT യിലെന്ന്. അങ്ങോട്ട് പൊയ്ക്കോളാൻ. അടിവയറ്റിലൂടെ ഒരാന്തല് മുകളിലേക്ക്. ഇനിയും അങ്ങോട്ട് കെട്ടിയെടുക്കുമ്പോഴേക്കും വണ്ടി അതിന്റെ പാട്ടിനു പോകും. 

പലരോടും തിരക്കിയട്ട് ഇങ്ങനെ വരാൻ വഴിയില്ലല്ലോ എന്നോർത്ത് ആകെ അന്തം വിട്ടു കുറെ ആളുകള് വാരി നിൽക്കുന്ന ഒരു കൗണ്ടറിന്റെ പിന്നാമ്പുറത്തുകൂടി പോയി ചോദിച്ചു.

അവര് പിറകിലേക്ക് കൈ ചൂണ്ടി, അവിടെ പോകുവാൻ.

അവിടെ ചെന്നപ്പോൾ ഷിംലയ്ക്കു ഒരു വണ്ടി കിടക്കുന്നു.തനിയൊരു ലൈൻ ബസ്.ടിക്കറ്റ് കാട്ടിയപ്പോൾ ഡ്രൈവറും, കണ്ടക്റ്ററും, ഇൻസ്പെക്റ്ററും എല്ലാവരും പറയുന്നു ഇതല്ല വണ്ടി അടുത്ത വണ്ടി എന്ന്.നമ്മളെ നൈസ് ആയിട്ട് ഒഴിവാക്കി സീറ്റ് മറിച്ചു വിൽക്കുവാനാണോ അവരുടെ ശ്രമം എന്ന്     ചിന്തിച്ചാൽ അതൊരു കുറ്റമാകുമോ.എരിപിരി അവിടൊക്കെ വീണ്ടും നടന്നു. പിന്നെയും ചെന്ന് ചോദിച്ചു.ഇവനേതു കോത്താഴത്ത്കാരൻ എന്ന രീതിയിൽ തിരക്കിയിടത്ത് നിന്ന് നോട്ടം വന്നപ്പോൾ ആ ശ്രമം ഉപേക്ഷിച്ചു.

അടുത്ത ബസ്സിനായി കാത്തുനിന്നു.

അര മണിക്കൂർ നിന്ന് കാണും ഒരു ബസ് വന്നു. അതും ഒരു ഓർഡിനറി ലൈൻ ബസ്.

വണ്ടിയിൽ ഒരു ബോർഡ്. ഇടയിൽ ഷിംലയെന്നും എഴുതിയിട്ടുണ്ട്. ഡ്രൈവർ വണ്ടി നിറുത്തി ഇറങ്ങി വരുന്നതിന്റെ ഇടയ്ക്കു മുമ്പിൽ കൊണ്ടുപോയി ടിക്കറ്റ് കാട്ടിയപ്പോൾ അത് തന്നെ ബസ് എന്ന് ഉറപ്പിച്ചു. ആ സമയത്ത് ഷിംലയ്ക്കു പോകുവാൻ മറ്റു ഡീലക്സ്, വോൾവോ ഒന്നും ഓൺലൈനിൽ കാണാത്തതിനാൽ ആണ് ഇതിൽ ടിക്കറ്റ് എടുത്തത്. ഈ ഓർഡിനറിയിൽ കയറി ഷിംലയ്ക്കു മലമുഴുവൻ കയറണമല്ലോ മണിക്കൂര് എട്ട്‌ ഇതിൽ ഇരിക്കണമല്ലോ എന്നോർത്ത് ഒരു വിഷമം. 

എന്ത് ചെയ്യാം :(

ബുക്കിങ് ഒന്നും ഇല്ലാതെ, നമുക്ക് തോന്നുന്ന സമയത്ത് ഇറങ്ങി, അപ്പോൾ കിട്ടുന്ന ബസ്സിൽ, വഴി ചോദിച്ചു ചോദിച്ചു പോകാം എന്നെല്ലാം വലിയവായിൽ വീമ്പു പറഞ്ഞ ഈ ഞാൻ ഈ വണ്ടി കണ്ടു പോകണ്ട വഴിയുടെ അവസ്ഥയറിഞ്ഞു വിഷമിക്കാതെ എന്ത് ചെയ്യും.

എന്തായാലും വാള് വെക്കും എന്ന് തീരുമാനം ആയി.അതൊഴിവാക്കുവാൻചവയ്ക്കുവാൻ ഒരു ചൂയിങ് ഗം, അതുമല്ലേൽ മണക്കുവാൻ ഒരു നാരങ്ങാ, ഇതുംപോരാത്തതിന് നാലഞ്ചു പ്ലാസ്റ്റിക് കവറിനുമായി ആ സ്റ്റാൻഡിൽ കുറെ അങ്ങോട്ടും ഇങ്ങോട്ടും നടന്നത് മെച്ചം. ഇപ്പറഞ്ഞത് ഒന്നും കിട്ടിയില്ല. പ്ലാസ്റ്റിക് നിരോധിച്ചിരിക്കുകയാണ് അവിടെ.പിന്നെ നാരങ്ങാ ചോദിച്ചപ്പോൾ ഓറഞ്ച് എടുത്ത് തന്നത് വാങ്ങിയില്ല, ചൂയിങ് ഗം കേട്ടുകേൾവിയില്ലാത്ത ഏതോ ഒരു കമ്പനി.

വണ്ടി നിറഞ്ഞു ആളായി. 

കാല് ഒന്ന് നേരെ വെക്കുവാൻ പോലും സാധിക്കാത്ത രീതിയിലെ ഇടുങ്ങിയ സീറ്റുകൾ.

കണ്ടക്റ്റർ കയറി. പിന്നെ ഡ്രൈവറും കയറി ഞങ്ങൾ 2 - 2 എന്ന രീതിയിൽ ഇടതുവശത്തും സഹയാത്രികരായകുടുംബം 3 പേരുടെ സീറ്റിൽ വലതുവശത്തും ഇരുന്നു യാത്ര തുടങ്ങി. 

തനിയൊരു ഓർഡിനറി. പോകും വഴിക്കു കാണുന്ന സ്റ്റോപ്പിലും അല്ലാത്തയിടത്തും ഒക്കെ നിറുത്തി നിറുത്തി ആളിനെയെടുത്ത് ഇടിച്ചു കൊള്ളിച്ചു.

ഇതിനിടയിൽ കണ്ടക്റ്റർ വന്നു ടിക്കറ്റ് വാങ്ങി പരിശോധിച്ചു.

യാത്ര മുമ്പോട്ടു. തണുത്ത കാറ്റടിക്കുന്നു. ചണ്ഡീഗഡിന്റെ അതിർത്തി താണ്ടി. പോകും വഴിക്കു എയർഫോഴ്സ് സ്റ്റേഷൻ ഒക്കെ കണ്ടു. ഗ്ളാസ് തുറന്നു തന്നെ. തണുത്ത കാറ്റ് വീണ്ടും അടിക്കുന്നു. അപ്പോഴും ജനാല അടച്ചില്ല. അടച്ചാൽ പണി പാളിയാലോ എന്നൊരു പേടി. വിചാരിച്ചപോലെ ഒന്നും സംഭവിച്ചില്ല. 

ഇടയ്ക്കെപ്പോഴോ ഒന്ന് മയങ്ങി. കണ്ണ് വലിച്ചു തുറന്നു ജനാലയിലൂടെ  പുറത്തേക്ക് നോക്കി. മാനം മുട്ടും പോലെ മല. വീണ്ടും കണ്ണടച്ചു. ഇതിനിടയിൽ കൂടിരുന്ന മകൾ മയങ്ങി ഉറങ്ങി ചരിഞ്ഞു തോളിലേക്ക് പിന്നെ നെഞ്ചിലേക്ക് പിന്നെ മടിയിലേക്ക്.

അതിഭയങ്കര ശബ്ദം.ഞെട്ടിയുണർന്നു.കണ്ണും മിഴിച്ചു നോക്കി.


ഭാഗം - 4 ഞങ്ങൾ ഷിംലയിൽ (കാത്തിരിക്കൂ......)